International
കയ്റോ: ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 350 പേർ കൊല്ലപ്പെട്ടത് ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷമാണ്.
ശനിയാഴ്ച ഖാൻ യൂനിസിൽ ഇസ്രേലി സേന രണ്ടു പലസ്തീൻ സഹോദര ബാലന്മാരെ വെടിവച്ചുകൊന്നു. ഇതിൽ ഒരാൾക്ക് എട്ടും രണ്ടാമന് പത്തോ, പതിനൊന്നോ വയസും പ്രായമുണ്ടെന്നാണു റിപ്പോർട്ട്.
ഇസ്രേലി സേനയുടെ മേഖലയിൽ അതിക്രമിച്ചു കയറിയതിനെത്തുടർന്നാണ് വെടിവച്ചതെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ബാലന്മാർ വിറകുശേഖരിക്കാൻ പോയതാണെന്നു ബന്ധുക്കൾ പറഞ്ഞു.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേരേ ഇസ്രേലികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഉടൻതന്നെ കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.
ബെത്ലഹേമിനടുത്തുള്ള പലസ്തീൻ ഗ്രാമമായ ജബായിൽ അധിനിവേശ ഇസ്രേലികൾ വീടുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അറിയിപ്പ്.
ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
Leader Page
ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികളും പറയുന്നു.
സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾക്കും സംശയമുണ്ട്. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷയും നൽകി. ഗാസയിലെ ദഗ്മുഷ് ഗോത്രക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്പതിലധികം പേരെ ഹമാസ് വധിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും കരാർ പ്രകാരം ഹമാസ് ഇതുവരെ ഇസ്രയേലിനു തിരികെ നൽകിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ ഹമാസ്-ഇസ്രയേൽ വെടിനിർത്തലിൽ ചരിത്രം ആവർത്തിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അറബ്-ഇസ്രയേൽ സംഘർഷപരന്പരയിൽ വെടിനിർത്തൽ ഒരു തുടർക്കഥയാണ്. വെടിനിർത്തുന്നതു വീണ്ടും വെടിവയ്പ് ആരംഭിക്കാൻവേണ്ടി മാത്രമാണെന്നു സംശയിക്കത്തക്കവിധമാണ് മുൻ അനുഭവങ്ങൾ.
അറബ്-ഇസ്രയേൽ യുദ്ധം
ഇസ്രയേൽ എന്ന ആധുനിക രാഷ്ട്രം നിലവിൽ വന്നത് 1948 മേയ് 14നാണ്. 1947 നവംബർ 29ന് ഐക്യരാഷ്ട്രസഭയുടെ ഒരു തീരുമാനമുണ്ടായിരുന്നു, നിലവിലുള്ള പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു യഹൂദരാഷ്ട്രം രൂപീകരിക്കുന്നതിന്. പലസ്തീന്റെ 55 ശതമാനവും ഇസ്രയേലിന്റെ 45 ശതമാനവും പലസ്തീൻകാർക്ക് എന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ 1948 മേയ് 14ന് ടെൽ അവീവിൽ ചേർന്ന യഹൂദ ദേശീയ സമിതിയുടെയും സയണിസ്റ്റ് ജനറൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനമാണ് ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസം മേയ് 15നുതന്നെ ഇസ്രയേലിനെതിരേ അറബ് രാഷ്ട്രങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഒരേസമയം ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രേലി ശിശുവിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, ഫലം മറിച്ചായിരുന്നു. ഇസ്രയേൽ സൈന്യം ശത്രുരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. അമേരിക്കയും സോവ്യറ്റ് യൂണിയനും മധ്യസ്ഥരായി രംഗത്തുവന്നു. മേയ് അവസാനം വെടിനിർത്തലുണ്ടായി.
രണ്ടാം അറബ്-ഇസ്രയേൽ യുദ്ധം 1956 ഒക്ടോബർ 29ന് ആരംഭിച്ചു. നവംബർ ഏഴിനു വെടിനിർത്തലുണ്ടായി. ആറുദിന യുദ്ധം എന്ന് അറിയപ്പെടുന്ന മൂന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കം 1967 ജൂൺ അഞ്ചിനായിരുന്നു. ഇസ്രയേലിന്റെ ഏകപക്ഷീയ വിജയത്തോടെ ജൂൺ പത്തിന് വെടിനിർത്തൽ നിലവിൽ വന്നു. ഇതുകൊണ്ടൊന്നും അറബ് രാഷ്ട്രങ്ങൾ പാഠം പഠിച്ചില്ല. വീണ്ടുമുണ്ടായി നാലാം അറബ്-ഇസ്രയേൽ യുദ്ധം. 1973 ഒക്ടോബർ ആറിനു തുടങ്ങിയ യുദ്ധം ഒക്ടോബർ 25ന് വെടിനിർത്തലോടെ അവസാനിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ യുദ്ധങ്ങളിലൊന്നുപോലും ഇസ്രയേൽ ആരംഭിച്ചതല്ല എന്നതാണ്. ഇസ്രയേലിനെ നശിപ്പിച്ചേ അടങ്ങൂ എന്ന വൈരനിര്യാതന ബുദ്ധിയോടെ അറബ് രാഷ്ട്രങ്ങളാണ് ഓരോ ആക്രമണവും ആരംഭിച്ചത്. ഇസ്രയേലിന്റേതു പ്രത്യാക്രമണം മാത്രമായിരുന്നു. നാലു യുദ്ധങ്ങളിലും പരാജയം ഏറ്റുവാങ്ങാനുള്ള ദുര്യോഗം അറബ് രാഷ്ട്രങ്ങൾക്കായിരുന്നു. ഓരോ വെടിനിർത്തൽ കഴിയുന്പോഴും മധ്യസ്ഥ രാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി പിടിച്ചെടുത്ത ഭൂഭാഗങ്ങൾ വിട്ടുകൊടുക്കാൻ ഇസ്രയേൽ നിർബന്ധിതമായിക്കൊണ്ടിരുന്നു.
ഭീകരരെ ആയുധമണിയിച്ചവർ
നാണംകെട്ട ഈ പരാജയപരന്പരകൾകൊണ്ടു മനം മടുത്തിട്ടാവാം 1973നു ശേഷം അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി നേർക്കുനേർ ഏറ്റുമുട്ടാൻ തുനിഞ്ഞില്ല. പകരം, അവർ ഭീകരസംഘടനകൾക്കു വെള്ളവും വളവും നൽകി. പിഎൽഒ, ഹമാസ്, ഹിസ്ബൊള്ള, ഹൂതികൾ തുടങ്ങിയവരെ തീറ്റിപ്പോറ്റിയതു മുഴുവൻ അറബ് രാഷ്ട്രങ്ങളാണ്. ഇതിൽ പിഎൽഒ മാത്രം ഇസ്രയേലിനോടുള്ള പക ഒട്ടൊന്നു കുറച്ച് പലസ്തീൻ രാഷ്ട്രസ്ഥാപനത്തിൽ ശ്രദ്ധവച്ചതും ചരിത്രം. മറ്റുള്ളവ അറബ് രാഷ്ട്രങ്ങൾ ആസ്ഥാനമാക്കി ഇപ്പോഴും ഇസ്രയേലിന്റെ നശീകരണത്തിനുവേണ്ടി പെടാപ്പാടു പെടുന്നു.
2005ൽ ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹമൂദ് അഹമ്മദി നെജാദ് സ്ഥാനമേറ്റെടുത്തു നടത്തിയ പ്രഥമ പ്രസംഗത്തിൽ ഇറേനിയന് ജനതയ്ക്കു നൽകിയ വാഗ്ദാനം, ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും എന്നായിരുന്നു. അദ്ദേഹം 2009ൽ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ സ്ഥാനമൊഴിയുന്പോഴും അദ്ദേഹത്തിനു തന്റെ പ്രഥമ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല! ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനെയ് 2024 മേയ് 24ന് ടെഹ്റാനിലെ മോസ്കിൽ തോക്ക് കുത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾക്കു നൽകിയ റംസാൻ സന്ദേശത്തിൽ പറഞ്ഞത്, ഇസ്രയേലിനെ നശിപ്പിക്കണമെന്ന അള്ളാഹുവിന്റെ ആഗ്രഹം ഉടൻ സഫലമാക്കും എന്നായിരുന്നു!
പുതുതന്ത്രം
അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്റെ പ്രഥമ സമ്മേളനം 1964 ജനുവരി 13-16 വരെ ഗാസയിൽ നടന്നു. സമ്മേളനത്തിലെ സുപ്രധാന പ്രഖ്യാപനം, തങ്ങളുടെ ലക്ഷ്യം ഇസ്രയേലിന്റെ സന്പൂർണ നാശമാണെന്നായിരുന്നു. ഒരു യുദ്ധത്തിലൂടെ അതു സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ഭീകരസംഘടനകൾക്ക് ആയുധമെത്തിക്കുക എന്ന പുതുതന്ത്രം സ്വീകരിച്ചു. അറബ് രാഷ്ട്രങ്ങൾ മത്സരിച്ച് ഭീകരരെ ആയുധമണിയിച്ചു. ഇറാൻ മാത്രം ഒരുവർഷം ഹമാസിന് നൽകുന്നത് 350 മില്യൺ ഡോളറാണെന്നു പറയപ്പെടുന്നു.
ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഏറ്റവും ഒടുവിലത്തെ സാഹസമായിരുന്നു 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രയേലിനു മേലുള്ള ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ ഒന്നു പകച്ചെങ്കിലും അന്നുതന്നെ അവർ തിരിച്ചടിച്ചു. അതാണ് രണ്ടുവർഷത്തിലധികം നീണ്ട ഗാസാ യുദ്ധമായി പരിണമിച്ചത്.
ഇതിനിടിയിലുമുണ്ടായി വെടിനിർത്തലുകൾ. 2023 നവംബർ 24നായിരുന്നു ആദ്യ വെടിനിർത്തൽ. അത് നവംബർ 30 വരെ ഏഴു ദിവസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വെടിനിർത്തൽ 2025 ജനുവരി 15നായിരുന്നു. അതു 42 ദിവസം നീണ്ടു. വീണ്ടും ഫെബ്രുവരി 27 മുതൽ യുദ്ധം രൂക്ഷമായി. അതാണ് ഒക്ടോബർ പത്തിലെ വെടിനിർത്തലോടെ ശാന്തമായത്. പക്ഷേ, വെടിനിർത്തലുകളുടെ നിരാശാജനകമായ പരിണാമത്തിൽ കലാശിച്ചിരിക്കുകയാണ്, ലോകത്തിനാകെ ആശ്വാസം നൽകിയ ഒക്ടോബർ പത്തിലെ ഒത്തുതീർപ്പും.