National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി വിട്ട് കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ആണ് രാജിവച്ചത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു.
ഷക്കീൽ അഹമ്മദ് മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്നു. കോൺഗ്രസിന്റെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് കാരണമായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയെന്ന് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന വ്യക്തിയാണ് കാറിന്റെ നിലവിലെ ഉടമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്ഫോടനത്തിന് പിന്നാലെ കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സൽമാനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾ വാഹനം ദേവേന്ദർ എന്ന വ്യക്തിക്ക് വിറ്റതായി മൊഴി നൽകി.
സാന്പത്തിക പ്രശ്നങ്ങളെ തുടർന്ന് വാഹനം വിറ്റെന്നായിരുന്നു സൽമാന്റെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സൽമാനിൽ നിന്ന് കാർ വാങ്ങിയ ദേവേന്ദറിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കാർ മറ്റൊരാൾക്ക് വിറ്റെന്നായിരുന്നു ദേവേന്ദറിന്റെ വിശദീകരണം. കാറിന്റെ ആദ്യ ഉടമ സൽമാനെ വിട്ടയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സൽമാനെ ഡൽഹി പോലീസിന് കൈമാറിയെന്ന് ഹരിയാന പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഉഗ്ര സ്ഫോടനത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ജനങ്ങൾ സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും രേഖ ഗുപ്ത എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും രേഖഗുപ്ത അറിയിച്ചു.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം. വൈകുന്നേരം ഏഴ് മണിയോടെയാണ് സ്ഫോടനം നടന്നത്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാറിന്റെ മുൻ ഉടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഹരിയാനയിൽ നിന്നുള്ള മുഹമ്മദ് സൽമാനെ ആയിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റിരുന്നതായി കണ്ടെത്തി. ഇതിന്റെ രേഖകൾ സൽമാൻ അന്വേഷണ സംഘത്തിന് കൈമാറി.
ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. ഉഗ്ര സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. നവംബർ 6 ന് ആരംഭിച്ച സാങ്കേതിക തകരാറാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്.
എയർ ട്രാഫിക് കണ്ട്രോൾ ഡാറ്റ കൈകാര്യം ചെയ്യുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നത്. ഇതേ തുടർന്ന് ഒരു ദിവസത്തിലേറെയായി പ്രതിസന്ധി നിലനിന്നിരുന്നു.
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും എഎഐയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി വിമാനത്താവളത്തിൽ തുടരുകയാണെന്ന് പിഐബി വ്യക്തമാക്കി.
വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായത് കുട്ടികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് വാരിയർ മോംസ് കൂട്ടായ്മ. ശുദ്ധവായുവിനായുള്ള പോരാട്ടത്തിനായി രൂപം കൊണ്ട അമ്മമാരുടെ സംഘടനയാണ് വാരിയർ മോംസ്.
വായുമലിനീകരണം സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും നഗരവാസികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംഘടന ആരോഗ്യ മന്ത്രാലയത്തിനു കത്ത് നൽകി.
കുട്ടികൾ ചുമച്ചുകൊണ്ടാണ് ഓരോ ദിവസവും ഉണരുന്നതെന്നും ആസ്മ കാരണം അവർക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നും അവർ ശ്വസിക്കുന്ന വായു വിഷമയമാണെന്നും ആരോഗ്യമന്ത്രാലയത്തിനു നൽകിയ കത്തിൽ വാരിയർ മോംസ് പറയുന്നു.
അതേസമയം കൃത്രിമ മഴ പെയ്യിക്കുന്നതു സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടയിൽ ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്.