Kerala
തൊടുപുഴ: തമിഴ്നാട്ടില്‍ നിന്നും ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ തടി ലോറി മറിഞ്ഞു. തൊടുപുഴ-വാഗമണ്‍ റോഡിലാണ് ലോറി നിയന്ത്രണം തെറ്റി മറിഞ്ഞത്. തേനിയില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്ന ലോറി.
ഇന്നു രാവിലെ പത്തോടെ പുള്ളിക്കാനത്തിന് സമീപം കുമ്പങ്കാനം വളവിലായിരുന്നു അപകടം. തേനി വത്തലഗുണ്ട് സ്വദേശികളായ കാശിരാജ്, കാര്‍ത്തി എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ കാശിരാജ് കാട്ടിയ മനോധൈര്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി, ഡ്രൈവര്‍ സമീപത്തെ തിട്ടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ലോറി സമീപത്തെ പുതുപ്പടിക്കല് സജിയുടെ വീട്ടു മുറ്റത്തേക്കാണ് പതിച്ചത്.
ശബ്ദം കേട്ട് ഓടിയെത്തിയ സജിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ലോറിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് ഡ്രൈവറെയും സഹായിയെയും പുറത്തെത്തിച്ചത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ ഈ പാതയെക്കുറിച്ച് ധാരണയില്ലാതെ ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിച്ച് വന്നതാണ് അപകടത്തിന് കാരണമായത്. ഭാരമേറിയ ലോറികള്‍ സാധാരണയായി ഈ വഴി കടന്നുപോകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Kerala
കണ്ണൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ് ആണ് അപകടപ്പെട്ടത്.
ഇന്ന് വൈകീട്ട് 6.10 ഓടെയാണ് അപകടം. തരൂർ ജുമാ മസ്ജിദിന് സമീപം സ്കൂട്ടറിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
റോഡിൽ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തിൽ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ ബസിനടിയിൽപ്പെട്ടു.
കാറിന് മുകളിലേക്ക് ചെരിഞ്ഞുനിൽക്കുന്ന നിലയിലാണ് ബസ് ഉള്ളത്. നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Kerala
പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്ക്. പാലാ-തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്കു സമീപം ചൂരപ്പട്ട വളവിൽ ഇന്നു പുലര്‍ച്ചെ 12.45-നാണ് അപകടമുണ്ടായത്. തിരുവനന്തപുരം തോന്നയ്ക്കല്‍ സർക്കാർ എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
വിനോദയാത്ര സംഘത്തിലെ മൂന്നു ബസുകളില്‍ ഒരെണ്ണമാണ് മറിഞ്ഞത്. കൊടൈക്കനാൽ യാത്രകഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ബസില്‍ 42 കുട്ടികളും നാല് അധ്യാപകരുമുണ്ടായിരുന്നു. വളവുതിരിഞ്ഞതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.