Kerala
പമ്പ: ശബരിമലയിൽ ഭക്തജന പ്രവാഹം. സീസണിലെ ഏറ്റവും കൂടുതൽ ഭക്തർ എത്തിയ രണ്ടാമത്തെ ദിവസമായിരുന്നു തിങ്കളാഴ്ച. 1,10,979 ഭക്തരാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയത്. 14,368 പേർക്ക് ഇന്നലെ സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകി.
ഏഴ് ജില്ലകളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ഇന്നലെ കൂടുതൽ ഭക്തർ എത്താൻ ഇടയാക്കി എന്ന വിലയിരുത്തലിലാണ് പോലീസ്. എന്നാൽ സത്രം പുല്ലുമേട് വഴിയുള്ള ഭക്തരുടെ വരവിൽ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.
ഇനി മുതൽ പകൽ 12വരെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. നേരത്തെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഒരു മണിക്ക് യാത്ര ആരംഭിക്കുന്നവർ സന്നിധാനത്ത് എത്താൻ വൈകുന്നതിനെ തുടർന്നാണ് തീരുമാനം.
Kerala
പത്തനംതിട്ട: പന്പയ്ക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു. ദർശനത്തിനായി പോയ ശബരിമല തീർത്ഥാടകരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വെച്ച് തീപിടിച്ചത്.ഹൈദരാബാദ് സ്വദേശികളുടെ ടാക്സി കാറാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തീർഥാടകരെ ഉടൻ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
Kerala
കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തരുടെ അനിയന്ത്രിത തിരക്കിനെ തുടർന്ന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനും പോലീസിനും നിർദേശം നൽകി.
വെർച്വൽ ക്യൂ ബുക്കിംഗ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. നിലവിലെ കണക്കുകൾ പ്രകാരം മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട്.
Kerala
പമ്പ: ശബരിമലയിൽ ഇന്നും തീർഥാടക പ്രവാഹം. ഇന്ന് മുതൽ ശബരിമലയിൽ 75,000 പേർക്ക് പ്രതിദിനം അവസരമൊരുക്കും. തീർഥാടകരുടെ വൻ തിരക്കിനെ തുടർന്ന് സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5,000 ആയി ചുരുക്കിയിട്ടുണ്ട്.
12 മണിക്കൂർ വരെ ദർശനത്തിനായി ഭക്തജനങ്ങൾ കാത്തുനിന്നിരുന്നു. മിനുട്ടിൽ 65 പേർ വരെയാണ് പതിനെട്ടാംപടി കയറുന്നത്. കഴിഞ്ഞ ദിവസം മാത്രം 80,615 പേരാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രണ വിധേയമായിരുന്നു.
എന്നാൽ മണിക്കൂറുകളോളം വരി നീണ്ടു നിന്നു. കുടിവെള്ള വിതരണത്തിൽ ഉൾപ്പെടെ പരാതി ഉയർന്നിട്ടുണ്ട്. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ശബരിമല: സന്നിധാനത്ത് തിരക്ക് വർധിച്ചതിന്റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ദർശനത്തിനെത്തുന്നവർ അന്നുതന്നെ ദർശനം വേണമെന്നു നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതിനാൽ നിലവിൽ സ്പോട്ട് ബുക്കിംഗ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിംഗ് ക്വാട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂവെന്ന് ജനങ്ങൾ അറിയണം. ശബരിമല ഒരു കാനന പ്രദേശമാണെന്നും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ അന്നുവരാതെ മറ്റൊരു ദിവസം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടായതിനാൽ ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യദിവസം തന്നെ തിരക്ക് വർധിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വർഷം 29,000 പേരാണ് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്.
Kerala
പമ്പ: ശബരിമലയിൽ വൻ തീർഥാടക പ്രവാഹം. അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തിലധികം അയ്യപ്പ ഭക്തർ മലചവിട്ടിയതായാണ് കണക്കുകൾ.
കഴിഞ്ഞ ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം തീർഥാടകർ ശബരിമലയിലെത്തി. തിരക്ക് വർധിച്ചതോടെ 10 മണിക്കൂർ വരെ ഭക്തർക്ക് വരിയിൽ കാത്തുനിൽക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ശരാശരി ആറ് മണിക്കൂർ വരെ ദർശനത്തിനായി കാത്തുനിൽക്കേണ്ടി വന്നിരുന്നു.
തിരക്ക് വർധിച്ചതോടെ സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർഥാടകാരെ കയറ്റിവിടുക. പ്രതിദിനം 90,000 പേർക്കാണ് ദർശനത്തിന് അവസരമുള്ളത്. സത്രം വഴി കാനന പാതയിലൂടെയും കഴിഞ്ഞ ദിവസം മുതൽ തീർഥാടകരെ കയറ്റിവിടുന്നുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. 140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസുകളും സർവീസിന് തയാറാക്കിയിട്ടുണ്ട്.
തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസുകളും ഒരുക്കി. മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യാനും നടപടി സ്വീകരിച്ചു.
തകരാറുകൾ പരിഹരിക്കാൻ നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഡെസ്റ്റിനേഷൻ നമ്പറുകളും രേഖപ്പെടുത്തുന്നതാണ്. പമ്പിലേക്കും തിരിച്ചും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ശബരിമല തീർഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.