Sports
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ഏഥൻസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുകളില്‍ രണ്ടാം സ്ഥാനം കുറിച്ച് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ആറ് മിനിറ്റ് 42 സെക്കന്‍ഡിനിടെ മൂന്നു ഗോള്‍ എതിര് പോസ്റ്റില്‍ നിക്ഷേപിച്ചാണ് എംബപ്പെ ചരിത്രത്താളില്‍ ഇടംനേടിയത്.
22, 24, 29 മിനിറ്റുകളിലായിരുന്നു റിക്കാര്‍ഡ് ബുക്കിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ ഹാട്രിക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാകസായിരുന്നു എതിരാളികള്‍. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-3നു ജയം സ്വന്തമാക്കി. റയലിന്റെ നാലാം ഗോളും (59-ാം മിനിറ്റ്) എംബപ്പെയുടെ വകയായിരുന്നു എന്നതും ശ്രദ്ധേയം.
എംബപ്പെ = റൊണാള്‍ഡോ
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനായി ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന രണ്ടാമതു മാത്രം കളിക്കാരനായി എംബപ്പെ. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുമ്പ് (2015ല്‍ മാള്മോയ്ക്ക് എതിരേ) ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയാണ് ഒന്നാമത്; ആറ് മിനിറ്റ് 12 സെക്കന്‍ഡ്.
പീരങ്കി ശബ്ദിച്ചു...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി തങ്ങളുടെ ആധികാരികത തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍വച്ച് പീരങ്കിപ്പട 3-1ന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. ഇതോടെ 2025-26 സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഇല്ലാത്ത ഏകടീമായി ആഴ്സണല്‍ മാറി. 2005-06 സീസണിനുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ആഴ്സണല്‍ ജയിക്കുന്നതെന്നതും ശ്രദ്ധേയം.
ചാമ്പ്യന്‍സ് ജയം
പാരീസ്: വിറ്റിഞ്ഞയുടെ ഹാട്രിക്കിലൂടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഹോം മത്സരത്തില്‍ 5-3ന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സുപുറിനെ കീഴടക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് എവേ പോരാട്ടത്തില്‍ സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1നു പരാജയപ്പെട്ടു. സീസണില്‍ ഇന്ററിന്റെ ആദ്യ തോല്‍വിയാണ്.
15 പോയിന്റുമായി ആഴ്സണല്‍ ഒന്നാമതുണ്ട്. 12 പോയിന്റ് വീതമുള്ള പിഎസ്ജി, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ് ടീമുകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിക്കു സന്താപകാലം. തോല്‍വികളില്‍നിന്നു തോല്വികളിലേക്കുള്ള നാണക്കേടിലാണ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് അഞ്ചാം റൗണ്ടില്‍ സ്വന്തം തട്ടകമായ ആന്ഫീല്ഡില്വച്ചാണ് ഏറ്റവും ഒടുവില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടത്.അതും ഡച്ച് ക്ലബ്ബായ പിഎസ് വി ഐന്തോവനോട് 4-1ന്.
2025-26 സീസണിന്റെ തുടക്കത്തില്‍ വിവിധ പോരാട്ടങ്ങളിലായി തുടര്‍ച്ചയായി ഏഴ് ജയം നേടിയശേഷമാണ് അര്‍നെ സ്ലോട്ട് പരിശീലിപ്പിക്കുന്ന ലിവര്‍പൂള്‍ തലകുത്തി വീണത്. ഇതോടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് സ്ലോട്ടിനെ നീക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ (1-0) കീഴടക്കിയവരാണ് ലിവര്‍പൂള്‍ എന്നതും ശ്രദ്ധേയം.
12 മത്സരം, 9 തോല്‍വി
ഐന്തോവനോടും പരാജയപ്പെട്ടതോടെ, വിവിധ പോരാട്ടങ്ങളിലായി അവസാനം കളിച്ച 12 മത്സരങ്ങളില്‍ ഒമ്പതിലും ലിവര്‍പൂളിനു തോല്‍വി പിണഞ്ഞു. കഴിഞ്ഞ 71 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയമായ അവസ്ഥ.
1953-54നുശേഷം ആദ്യമായാണ് 12 മത്സരത്തിനിടെ ഒമ്പത് എണ്ണത്തില്‍ ചെമ്പട പരാജയപ്പെടുന്നതെന്നതാണ് ചരിത്രം. 1953നുശേഷം ആദ്യമായി തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിന്റെ നാണക്കേടും ലിവര്‍പൂളിനു വന്നുചേര്‍ന്നു. 1992നുശേഷം ആദ്യമായാണ് തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ 3+ ഗോള്‍ വഴങ്ങുന്നത്.
ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്നു ജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റോടെ 13-ാം സ്ഥാനത്താണ് ലിവര്‍പൂള്‍. ചാമ്പ്യന്‍സ് ലീഗിലെ രണ്ട് തോല്‍വിയും സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ്.
Sports
പാരീസ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ലിവര്‍പൂള്‍ എഫ്സി, യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ കീഴ്മേല്‍മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്‍പൂള്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയത്.
61-ാം മിനിറ്റില്‍ അലെസ്കിസ് മക് അലിസ്റ്റര്‍ നേടിയ ഹെഡര്‍ ഗോളില്‍ 1-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളില്‍നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ, ആന്‍ഫീല്‍ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്‍ച്ചയായ മൂന്നു ജയത്തിനുശേഷം റയല്‍ മാഡ്രിഡിന്റെ ആദ്യ തോല്‍വിയും.
പിഎസ്ജി 1-2 ബയേണ്‍
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന്‍ 10 പേരുമായാണ് ബയേണ്‍ പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം. ലൂയിസ് ഡിയസിന്റെ ഇരട്ട ഗോള്‍ (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില്‍ ബയേണിനു 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. എങ്കിലും ബയേണിന്റെ ചെറുത്തുനില്‍പ്പ് ഭേദിച്ച് സമനിലയിലെത്താന്‍ പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്റെ തുടര്‍ച്ചയായ നാലം ജയമാണ്.
ഗണ്ണേഴ്സ്, അത്ലറ്റിക്കോ
എവേ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 3-0ന് സാവിയ പ്ലാഗിനെ തോല്‍പ്പിച്ചു. മികേല്‍ മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്‍റ്റി ഗോളുമാണ് ഗണ്ണേഴ്സിന് തുടര്‍ച്ചയായ നാലാം ജയമൊരുക്കിയത്.
ഹോം ഗ്രൗണ്ടില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്‍പ്പിച്ചു. ജൂലിയന്‍ ആല്‍വരസ് (39’), കോനര്‍ ഗല്ലഗര്‍ (72’), മാര്‍ക്കോസ് ലോറെന്റ് (90+6’) എന്നിവരാണ് അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
മറ്റു മത്സരങ്ങളില്‍ എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്‍ഹാം 4-0ന് കോപ്പെന്ഹെഗനെയും തോല്‍പ്പിച്ചു. യുവന്റസും സ്പോര്‍ട്ടിംഗും 1-1ന് സമനിലയില്‍ പിരിഞ്ഞു.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുമായി ബയേണ്‍ മ്യൂണിക്കും ആഴ്സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Sports
മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് ലീഗ് റൗണ്ടില്‍ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫറര്ട്ടിനെ 5-1നു തകര്‍ത്തു.
ചെല്‍സി 5-1ന് അയാക്സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്റെ ബലത്തില്‍ 1-0ന് ഇറ്റാലിയന്‍ സംഘമായ യുവന്റസിനെ തോൽപ്പിച്ചു.