Kerala
കോട്ടയം: ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ടാണ് അവധി.
ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Kerala
ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.
തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.
കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.
Kerala
വൈക്കം: ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ കംപ്രസ്ഡ് പ്രകൃതി വാതകം (സിഎൻജി) ചോർന്നു. വാഹന ഡ്രൈവർ മോഹൻരാജ് ചോർന്ന സിലിണ്ടർ എംസീൽ ഉപയോഗിച്ച് അടച്ച് അപകട സാഹചര്യമൊഴിവാക്കി. വൈക്കം ഉല്ലലയിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
വൈക്കത്തുനിന്നു അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം തടസപ്പെടുത്തിയ ശേഷം സിലിണ്ടർ കയറ്റിയ വാഹനം റോഡരികിലെ തണലുള്ള ഭാഗത്തേക്ക് നീക്കിയിട്ടു.
ചേർത്തലയിൽനിന്നു തലയോലപ്പറമ്പിലേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുകയായിരുന്നു. ചേർത്തലയിൽനിന്ന് ടെക്നീഷ്യർമാരെത്തി തകരാർ പരിഹരിച്ച് അപകട സ്ഥിതി ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു.
District News
വൈക്കം: കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടു പോകുന്നതായി പരാതി. വൈക്കം നഗരസഭ പരിധിയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റൽ അധികൃതർക്കെതിരേയാണ് പരാതി.
കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവമായി രക്ഷിതാക്കളും രംഗത്തെത്തി. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം 16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്.
ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ആറു കുട്ടികൾ ഹോസ്റ്റലിൽ നിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ ഈ കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഈ വിധത്തിൽ പെരുമാറുന്ന പക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു. ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികൾ പലരും. ഹോസ്റ്റലിലും മാനസികവും ശാരീരികമായ പീഡനം നേരിട്ടതിനാൽ ഹോസ്റ്റലിലേക്ക് തിരിച്ചു വരാൻ കുട്ടികൾക്ക് ഭയമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
സ്കൂളിൽ നിന്ന് ഒരു ദിവസം വൈകി എത്തിയതിന്റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യാ സമയത്ത് ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു. രണ്ടു കിലോമീറ്ററകലെ ബന്ധുവീടുള്ളതിനാൽ രാത്രി പെൺകുട്ടി വീട്ടിൽ നടന്നെത്തി. നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തേയും ഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയാറാണെന്നും രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടു പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സിപിഎമ്മിന്റെ നഗരസഭാ കൗൺസിലറുമായ കവിതാ രാജേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ, വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചു.
District News
വൈക്കം: വൈക്കം നിയോജകമണ്ഡലതല പട്ടയമേള വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഹാളില്‍ നടന്നു. റവന്യു മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുത്തു.
37 എല്‍എ പട്ടയങ്ങളും നാല് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 41 പട്ടയങ്ങൾ വിതരണം ചെയ്തു. തലയാഴം വില്ലേജിലെ രാജീവ് ദശലക്ഷം പാര്‍പ്പിടം പദ്ധതിയിലെ 15, വടക്കേമുറി വില്ലേജിലെ രാജീവ് ദശലക്ഷം പാര്‍പ്പിട പദ്ധതിയിലെ 12, ടിവി പുരം വില്ലേജിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ ഏഴ്, കല്ലറ, കുലശേഖരമംഗലം വില്ലേജുകളിൽ ഒന്നുവീതവും എല്‍എ പട്ടയങ്ങളാണ് വിതരണം ചെയ്തത്. വെച്ചൂര്‍, വെള്ളൂര്‍, നടുവിലെ, തലയാഴം വില്ലേജുകളില്‍ ഓരോ എല്‍ടി പട്ടയങ്ങളും വിതരണം ചെയ്തു.
ടിവി പുരം വില്ലേജിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറില്‍ ഐടിഡിപിയുടെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കിയശേഷം 35 പ്ലോട്ടുകളില്‍ 24 ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 12ന് ടിവിപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തിൽ മന്ത്രി കെ. രാജൻ പട്ടയം നല്‍കിയിരുന്നു. വസ്തു കൈമാറി ലഭിച്ച 11 ഗുണഭോക്താകളില്‍ അര്‍ഹരായ ഏഴു പേര്‍ക്ക് ഇന്നലെ മന്ത്രി എല്‍എ പട്ടയം വിതരണം ചെയ്തു.
ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം വിതരണം ചെയ്തുകഴിഞ്ഞു. ഇതോടെ ചെമ്മനത്തുകര ഐഎച്ച്ഡിപി കോളനിയിലെ പട്ടയ വിഷയത്തിന് ശാശ്വത പരിഹാരമായി. കഴിഞ്ഞ ഒന്നര വർഷമായി വൈക്കം താലൂക്ക് ഓഫീസിന് മുമ്പിൽ നടന്നുവരുന്ന ഭൂസമരവും ഇതോടെ അവസാനിച്ചു.
Kerala
കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന് മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന് അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ കുട്ടി മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച നാലരവയസുകാരനും ഒപ്പം മുങ്ങിത്താഴ്ന്നു. ഇരുവരെയും ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. നാലര വയസുകാരന്റെ നില ഗുരുതരമല്ല.
Kerala
വൈക്കം: കോട്ടയം വൈക്കത്ത് വള്ളംമറിഞ്ഞ് അപകടം. ചെമ്പിനു സമീപം തുരുത്തേൽ മുറിഞ്ഞപുഴയിലാണ് വള്ളംമറിഞ്ഞത്. ഇരുപത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാളെ കാണാതായി. മറ്റെല്ലാവരെയും രക്ഷപെടുത്തി.
പാണാവള്ളി സ്വദേശിയായ കണ്ണനെയാണ് കാണാതായത്. ഇദ്ദേഹത്തിനായി നാട്ടുകാരും വൈക്കം അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്.
മരണാനന്തര ചടങ്ങിനായി കാട്ടിക്കുന്നിൽനിന്ന് പാണാവള്ളിയിലേക്കു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.
District News
വൈക്കം: വൈക്കം നഗരത്തിലും ഉൾപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഗോപുര നടകൾ, ആറാട്ടുകുളങ്ങര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ദളവാക്കുളം ബസ് ടെർമിനൽ, വലിയകവല, ലിങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
ദിനംപ്രതി പെരുകുന്ന തെരുവുനായ്ക്കൾ ജനജീവിതത്തിന് കടുത്ത ഭീഷണിയാകുകയാണ്. നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി വളർത്തുന്ന ആട്, കോഴി, താറാവ് തുടങ്ങിയവയെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നുതിന്നുന്നത് പതിവായിരിക്കുകയാണ്. കടുത്ത ജനരോഷം ഉയർന്നിട്ടും പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
മാലിന്യങ്ങളിൽനിന്ന് ഭക്ഷണം ലഭിക്കുന്നതാണ് നായ്ക്കൾ നഗരത്തിൽ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവുനായ ശല്യത്തിനെതിരെ രാഷ്്ട്രീയപാർട്ടികൾ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പലതവണ ഇതിനകം പ്രതിഷേധസമരം നടന്നു.
എബിസി പദ്ധതി നടപ്പാക്കി തെരുവുനായശല്യമൊഴിവാക്കാൻ അധികൃതർ നടപടി സ്വീക രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ഉദയനാപുരം: കനത്ത മഴയെത്തുടർന്ന് ഒരുമാസത്തിനിടയിൽ മൂന്നാം തവണയും ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വീടുകളിൽ വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി.
വാഴമന - വൈക്കം റോഡ് ഉൾപ്പെടെ ഉൾപ്രദേശത്തെ പല റോഡുകളിലും വെള്ളത്തിൽ മുങ്ങി. വാഴമന പുത്തൻപാലം - കൊടിയാട് റോഡ് 300 മീറ്ററിലധികം ദൂരം വെള്ളത്തിൽ മുങ്ങി.റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാത്ത സ്ഥിതിയാണ്.
കനത്ത മഴയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതും വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ്. മൂവാറ്റുപുഴയാർ പലയിടങ്ങളിലും കരകവിഞ്ഞതോടെ വടയാർ, വാഴമന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈക്കത്ത് പലയിടങ്ങളിലായി 200 വീടുകൾ വെള്ളകെട്ടിലാണ്.
ഉദയനാപുരം പഞ്ചായത്തിൽ പടിഞ്ഞാറേക്കര, വൈക്കപ്രയാർ, മുട്ടുങ്കൽ, കൊടിയാട്,തലയാഴം -വെച്ചൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയതിനെത്തുടർന്ന് പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്.
ജലനിരപ്പ് വീണ്ടും ഉയർന്നാൽ ശനിയാഴ്ചയോടെ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.