Movies
ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ ഒരവസരം ലഭിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കന്നട നടൻ കിഷോർ പറഞ്ഞ മറുപടി ചർച്ചകൾക്കിടയാക്കുന്നു.
അങ്ങനെ പിന്നിലേയ്ക്ക് പോകാൻ സാധിച്ചാൽ താൻ 2014-ലേക്ക് പോയി രാജ്യത്തെ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മെല്ലിസൈയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ നിലപാടുകൾ താരം വ്യക്തമാക്കിയത്.
ഇന്ന് നമ്മൾ കാണുന്ന വെറുപ്പിന്റെ അളവ് ഭയപ്പെടുത്തുന്നതാണെന്നും ഈ അവസ്ഥ തുടർന്നാൽ അത് മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ മുന്നറിയിപ്പ് നൽകി. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് കിഷോറിന്റെ ഈ പരാമർശങ്ങൾ.
‘ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം. ഞാൻ ആണെങ്കിൽ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള് കാണുന്ന വെറുപ്പിന്റെ അളവ് കൂടുതലാണ്. വലിയ അപകടമാണിത്.
ഇങ്ങനെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. പരസ്പരം വെറുത്തുകൊണ്ട് മനുഷ്യർക്ക് എങ്ങനെ ജീവിക്കാൻ സാധിക്കും? സ്നേഹമില്ലെങ്കിൽ മനുഷ്യജീവിതം അസാധ്യമാണ്.
ഒരു പ്രത്യേക വിഭാഗത്തോടോ നാടിനോടോ ഉള്ള വെറുപ്പ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്.’ കിഷോർ പറഞ്ഞു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും കിഷോർ വിമർശിച്ചു. ട്രംപിനെപ്പോലെയുള്ള നേതാക്കളെ ചൂണ്ടിക്കാട്ടി എല്ലായിടത്തും ഇത്തരം പ്രവണതകളാണ് കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം എന്നത് വെറുമൊരു അധികാരക്കസേരയല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ള ഇടമാണെന്നും കിഷോർ ഓർമ്മിപ്പിച്ചു. ജവഹർലാൽ നെഹ്റു തന്നെത്തന്നെ പ്രഥമ സേവകൻ എന്ന് വിളിച്ചപ്പോൾ, നരേന്ദ്ര മോദി പ്രധാന സേവക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം താനാണ് പ്രധാനി എന്നാണെന്നും കിഷോർ വിമർശിച്ചു.
സാമൂഹിക വിഷയങ്ങളിൽ നേരത്തെയും കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുള്ള താരമാണ് കിഷോർ.
Movies
നടനും അഭിഭാഷകനുമായ സി. ഷുക്കൂറിനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ.
പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഷുക്കൂറിന്റെ സഹോദരൻ മുനീർ വ്യക്തമാക്കി.
‘‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു.
ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം. അങ്ങനെ ആർക്കെങ്കിലും മനസിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’’മുനീറിന്റെ വാക്കുകൾ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.
കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് നടന്റെ ഭാര്യ.
സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ.
Leader Page
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്; ഒരു നാടകത്തിൽ. അഞ്ചാങ്ങളമാർക്ക് ഒരു പെങ്ങൾ. പെങ്ങളുടെ വേഷം എനിക്കാണ് കിട്ടിയത്. ജോസെല്ല സിസ്റ്ററും മേഴ്സി ടീച്ചറും ചേർന്നാണ് എന്നെ സാരിയുടുപ്പിച്ചത്. ബ്ലൗസിനുള്ളിൽ പഴന്തുണി കുത്തിനിറച്ച് വലിച്ചുമുറുക്കി ഒരു നെടുങ്കൻ സേഫ്റ്റി പിൻ കുത്തിത്താഴ്ത്തുമ്പോൾ അതിനറ്റം നെഞ്ചിൽ കൊണ്ടു. മുറിഞ്ഞു. ചോരയൊലിച്ചു. ആ പ്രാണവേദനയും സഹിച്ചാണ് സ്റ്റേജിലെത്തിയത്. പക്ഷേ, എനിക്ക് സംഭാഷണമൊന്നുമില്ലായിരുന്നു. നാടകത്തിന്റെ അവസാനഭാഗത്താണ് എന്റെ സഭാപ്രവേശം. അഞ്ചാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ ഏതോ ഒരു ജാരഗോപാലനാൽ വഞ്ചിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്നു. അവളുടെ മൃതദേഹവും ചുമന്നുകൊണ്ടാണ് ആങ്ങളമാരുടെ വരവ്. എന്നെ എടുത്തുയർത്തിക്കൊണ്ട് ആങ്ങളമാർ ഗർജിക്കും. സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റത്തെക്കുറിച്ചും സ്ത്രീകൾ അബലകളല്ല, സുബലകളാണ് എന്നും നീചനരാധമൻമാരെ കാലം ശിക്ഷിക്കുമെന്നൊക്കെയാണ് ആങ്ങളമാരുടെ ഡയലോഗുകൾ. എന്നെ സമൂഹത്തിന് സമർപ്പിച്ചുകൊണ്ട്, കാണികളുടെ സഹതാപം ഏറ്റുവാങ്ങിക്കൊണ്ട് രംഗത്തിനു തിരശീല വീഴും.
പിന്നെ ഒരിക്കൽകൂടി ചായംതേച്ച് ഞാൻ സ്റ്റേജിൽ കയറി; പ്രീഡിഗ്രിക്കാലത്ത്. "കീചകൻ' എന്നായിരുന്നു നാടകത്തിന്റെ പേര്. പുരാണപ്രസിദ്ധം. ഒരൊറ്റ രംഗത്തിൽ അവസാനിക്കുന്ന കസർത്ത്. അതിൽ ഞാൻ വിരാടപത്നീസഹോദരനായ കീചകനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന മാലിനിയാണ്. മാലിനി പാഞ്ചാലിയാണ്. പാണ്ഡവരുടെ അജ്ഞാതവാസക്കാലം. ആരുടെയൊക്കെയോ കല്പനപ്രകാരം കീചകഗൃഹത്തിലേക്കു പോയ മാലിനിയെ കീചകൻ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. കീചകന്റെ വരുതിയിൽനിന്ന് കുതറിമാറിയ മാലിനി അത്ഭുതകരമായി രക്ഷപ്പെടുന്നു. പത്തുനിമിഷത്തോളം പിടിച്ചു പിടിച്ചില്ല എന്ന മട്ടിൽ അരങ്ങിൽ ഓടിച്ചാടി നിറയണം. സംഭാഷണമില്ല. ആക്രോശങ്ങൾ മാത്രം. ഇടയ്ക്കിടെ ഒരു തേങ്ങൽ എന്റെ ഭാഗത്തുനിന്നുണ്ടാകണം. ഞാനാ വേഷം ഭംഗിയായി ചെയ്തു. സഹപാഠികൾ കൈയടിച്ചു. അതിൽ ഒരുവളുടെ കൈയടി ഞാൻ വ്യക്തമായി കേട്ടു. അതിൽ വല്ലാത്ത വളകിലുക്കമുണ്ടായിരുന്നു.
പിന്നീടെപ്പൊഴോ ഒരു നാടകത്തിൽക്കൂടി അഭിനയിക്കാൻ അവസരം കിട്ടി. നാരദന്റെ വേഷം. പക്ഷേ, ഞാനത് മനഃപൂർവം ഒഴിഞ്ഞു. അതിന് എനിക്കെന്റേതായ കാരണമുണ്ടായിരുന്നു. എന്റെയൊപ്പം അഭിനയിക്കുന്നവർക്കെല്ലാം നായികമാരുണ്ടായിരുന്നു. അവരുമൊത്തുള്ള സല്ലാപങ്ങളുണ്ടായിരുന്നു. പക്ഷേ, നാരദന് നായികയില്ല. അതെന്നെ ചൊടിപ്പിച്ചു. അതിനാൽ ഞാനതിൽനിന്നൊഴിഞ്ഞു. അങ്ങനെ അഭിനയം എന്നെന്നേക്കുമായി ഞാൻ വിട്ടു. കാലങ്ങൾക്കുശേഷം ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചു എന്നതൊഴിച്ചാൽ അഭിനയവുമായി ഇന്നെനിക്ക് ഒരു വിദൂരബന്ധമേയുള്ളൂ. പക്ഷേ, അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചാസ്വദിക്കുക പണ്ടെന്നപോലെ ഇന്നും എനിക്കാവേശമാണ്. അലസിപ്പോയ ഒരു നടൻ ഉള്ളിൽ പുറപ്പാടിനായി വേഷംകെട്ടി ഇരിപ്പുണ്ടെന്ന് എനിക്കിപ്പോഴും തോന്നാറുണ്ട്. ശാന്തി കിട്ടാത്ത ഒരാത്മാവ്. എന്റെ തൃഷ്ണകളെ ഒരളവുവരെ നിലയ്ക്കുനിർത്തുന്നത് അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങളും തിരക്കഥകളുമാണ്. പോൾ മുനിയുടെ "അഭിനയശാസ്ത്രം' എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. മറ്റൊരു പുസ്തകം കുറോസോവയുടെയും ഇംഗ്മർ ബർഗ്മാന്റെയും ലോറൻസ് ഒളിവറുടെയും അഭിനയ സ്മരണകളുടെ ഒരു സമാഹാരമാണ്. ആ പുസ്തകം ഒരു അഭിനയപ്രാന്തൻ വായിക്കാൻ കൊണ്ടുപോയിട്ട് മടക്കിത്തന്നില്ല. പകരം, അവനെനിക്കൊരു പുസ്തകം കൊണ്ടുതന്നു. ബർഗ്മാന്റെ "സെവൻത് സീലി'ന്റെ തിരക്കഥ. അതിലെ സംഭാഷണങ്ങൾ കാണാതെ പഠിച്ച് അഭിനയം പരിശീലിക്കുകയായിരുന്നു അക്കാലത്തെ എന്റെ ഏക വിനോദം. അതിപ്പോഴും ഏറെക്കുറെ മനപ്പാഠമാണ്.
ഒരു സാഹിത്യക്യാമ്പിൽവച്ചാണ് നരേന്ദ്രപ്രസാദ് സാറിനെ ആദ്യവും അവസാനവുമായി കാണുന്നത്. അന്നദ്ദേഹം അഭിനയത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സംസാരിച്ചു. അത് വല്ലാത്തൊരു ക്ലാസായിരുന്നു. ക്യാമ്പംഗങ്ങൾക്ക് അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “മുൻവശത്തിരിക്കുന്ന കാണികൾക്ക് വേണ്ടിയല്ല അഭിനയിക്കേണ്ടത്. എന്നാലത് നിങ്ങൾക്കുവേണ്ടിയുമാകരുത്. കാണികൾക്കും നിങ്ങൾക്കുമിടയിലാണ് അരങ്ങ്. അവിടെയാണ് നിങ്ങൾ ജീവിക്കേണ്ടത്.” അദ്ദേഹത്തിന്റെ വാക്കുകൾ ഒരു രംഗപാഠം മാത്രമായല്ല ഞാൻ അനുഭവിച്ചത്.
അതൊരു ജീവിതപാഠം കൂടിയായിരുന്നു. അത്തരം പാഠങ്ങൾ ഞാൻ അനുഭവിച്ച് ഫലിപ്പിച്ചത് ജീവിതനാടകത്തിലായിരുന്നു. എനിക്ക് കനപ്പെട്ട വേഷങ്ങൾ ലഭിച്ചത് ജീവിതത്തിൽനിന്നായിരുന്നു. ഇതെഴുതി നിർത്തുമ്പോൾ, ഇനി ഏതു വേഷം കെട്ടാനാണ് ആഗ്രഹമെന്ന് ഉള്ളിലിരുന്നൊരാൾ ചോദിക്കുന്നു. എനിക്ക് മറുപടിയില്ല.
Movies
സംവിധായകൻ ഷാഫിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിൽ സുഹൃത്തിനെക്കുറിച്ചുള്ള ഓർമകളുമായി നടൻ ദിലീപ്. പഞ്ചാബി ഹൗസ് മുതലുള്ള ബന്ധമായിരുന്നു ഷാഫിയുമായിട്ടുള്ളതെന്നും എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായിരുന്നു ഷാഫിയെന്നും ദിലീപ് പറയുന്നു.
''ഈ ചടങ്ങിന്റെ അധ്യക്ഷനും നമുക്കെല്ലാം പ്രിയപ്പെട്ടവനുമായ റാഫി ഭായ്, വേദിയിലുള്ള സിബി സർ, രഞ്ജിത്തേട്ടൻ, രാകേഷേട്ടൻ, ലാലേട്ടൻ, അഴകപ്പൻ, നായിക പ്രയാഗ എന്നിവർക്കും സദസിലുള്ള ഏവർക്കും നമസ്കാരം.
സിബി സാർ പറഞ്ഞതുപോലെ, ഷാഫി ഭായ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന വേർപാട് പോലെയാണ് ഇന്നും തോന്നുന്നത്; സമയം പോകുന്നത് അറിയുന്നില്ല. ‘പഞ്ചാബി ഹൗസ്’ ചെയ്യുന്ന കാലം മുതലുള്ള സുഹൃദ്ബന്ധമാണ് ഷാഫി ഭായിയുമായി എനിക്കുള്ളത്.
അന്നത്തെ ഹിറ്റുകൾ സമ്മാനിച്ച റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴാണ് ഷാഫിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. റാഫി ഭായുടെ സഹോദരൻ എന്നതിലുപരി, ഒരേ വേവ്ലെംഗ്തുള്ള ആൾക്കാർ എന്ന നിലയിൽ എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായി അത് വളർന്നു.
എന്റെ കരിയറിൽ മൂന്ന് മെഗാ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോകുക എന്നത് തികഞ്ഞ കംഫർട്ട് സോണിൽ നിന്ന് പെർഫോം ചെയ്യാൻ സാധിക്കുന്ന ഒന്നായിരുന്നു. ഒരു മറയുമില്ലാതെ എന്തും ഡിസ്കസ് ചെയ്യാനും സജഷനുകൾ നൽകാനും പറ്റുന്നത്ര ആഴമുള്ളതായിരുന്നു ഞങ്ങളുടെ ബന്ധം.
അദ്ദേഹം ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എത്ര വിഷമിച്ചിരിക്കുന്ന സമയത്തും തമാശയിലൂടെ അതിനെ ലഘൂകരിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
വലിയൊരു സന്തോഷമുള്ള ചടങ്ങല്ല ഇതെങ്കിലും, ഷാഫിയുടെ പേരിൽ ഒരു മെമ്മോറിയൽ അവാർഡ് നൽകാനും അത് നല്ല സംവിധായകർക്ക് നൽകണമെന്നുമുള്ള ചിന്ത വരികയും അതിന് സംഘാടകർ മുൻകൈ എടുക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്.
മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായാണ് ഷാഫിയെ എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും ചിരിച്ചു കളിച്ച്, പരാതികളോ വിദ്വേഷമോ ഇല്ലാത്ത ഒരാൾ. അദ്ദേഹം ആരെയും കുറിച്ച് പരദൂഷണം പറയുകയോ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല.
ഇതൊരു വലിയ ചടങ്ങായിരുന്നെങ്കിൽ മലയാള സിനിമ മുഴുവൻ ഇവിടെ എത്തുമായിരുന്നു. ഒരു തുടക്കം എന്ന നിലയിൽ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു കൂട്ടായ്മയാണിത്. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് പ്രഗത്ഭനായ ഒരു സംവിധായകന് തന്നെ നൽകുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരെയൊക്കെ കാണാനും സാധിച്ചതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു.’’ദിലീപ് പറഞ്ഞു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ പറഞ്ഞു.
'സംസ്ഥാനത്ത് വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ല. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും.'-ശരത് കുമാർ പറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
National
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്റെ സെൻസർഷിപ്പ് അനുമതിയുമായി ബന്ധപ്പെട്ട ഹർജി അടുത്ത തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ്ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് മരവിപ്പിച്ച ഡിവിഷൻ ബഞ്ചിനെതിരേ നിർമാതാവാണ് ഉന്നതനീതി പീഠത്തെ സമീപിച്ചത്.
ചിത്രത്തിന് അടിയന്തരമായി സെൻഷർഷിപ്പ് അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ചയാണു ഡിവിഷൻ ബഞ്ച് താത്കാലികമായി തടഞ്ഞത്. പൊങ്കൽ പ്രമാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജനനായകൻ റിലീസ് ചെയ്യാനാണ് അണിയറക്കാർ ശ്രമിച്ചിരുന്നത്.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്മജന് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്മജന് ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്റെ പരാതി.
Movies
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
1965ൽ ഉദയ സ്റ്റുഡിയോ നിർമിച്ച സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചൻ അഭിനയിച്ചു.
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ചിത്രത്തിൽ തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.
വില്ലൻ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, പത്മരാജന്റെ ഞാൻ ഗന്ധർവൻ, ജലോല്‍സവം, സിന്ദൂരരേഖ, മൈ ഡിയര്‍ മുത്തച്ഛന്, സന്ദേശം, മതിലുകള്‍, വെനീസിലെ വ്യാപാരി, ദി കിംഗ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു.
ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്കു നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യമായിരുന്നു.
Movies
നായകനായും പ്രതിനായകനായും മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിച്ച വർഷമാണ് 2025. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു.
ഭ്രമയുഗത്തിൽ താരം നടത്തിയ സൂക്ഷ്മത ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞിരുന്നു. 2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ്.
* ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
Movies
പുതുവത്സരാശംസകളും കഴിഞ്ഞ വർഷത്തിന്റെ ഓർമകളുമായി നടൻ ആന്റണി പെപ്പെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വേദനകളും പരിക്കുകളും നിറഞ്ഞ വർഷമായിരുന്നു 2025 എന്നു പറഞ്ഞ ആന്റണി നവംബറിൽ നടന്ന അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.
നവംബര്‍ മാസത്തിലാണ് അപകടം സംഭവിച്ചതെന്നും അതിൽ നിന്നും ജീവന് നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയഭാഗം.
ആന്റണിയുടെ കുറിപ്പ് വായിക്കാം
‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കൈയിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരു വശത്ത്, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.
അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...
പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’
NRI
ദമാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
മലയാളി മനസിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും അഭിനയമികവ് കൊണ്ടും മലയാളസിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ.
തന്റെ കുറവുകളെ കളിയാക്കി അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാളിയുടെ അപകർഷബോധത്തെയും രാഷ്ട്രീയബോധത്തെയും സ്വാധീനിക്കുകയും അദ്ദേഹം എഴുതിയ കഥാപാത്രങ്ങൾ മലയാളി സമൂഹത്തിന്റെ ഒരു കാരിക്കേച്ചർ രേഖാചിത്രമായി മാറുകയും ചെയ്തു.
മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലാക്കാലത്തും ഓർമിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Kerala
കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.
Movies
ജീവിതത്തില്‍ എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന് സത്യന് അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്റെ ചിതയില്‍ “എന്നും എല്ലാവര്ക്കും നന്മകള് മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന് അന്തിക്കാട് വച്ചത്.
സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന് അന്തിക്കാടിനോട് ശ്രീനിവാസന്റെ ഇളയ മകന് ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന് “എന്നും എല്ലാര്ക്കും നന്മകള് മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.
മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
തന്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ശ്രീനിവാസന് എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന് കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.
ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള് സത്യന് അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.
Kerala
കൊച്ചി: സിനിമയേക്കാള്‍ ഉപരി കാര്‍ഷിക മേഖലയിലാണ് തനിക്ക് ശ്രീനിവാസന് പ്രചോദനമായിട്ടുള്ളതെന്ന് നടന് കൃഷ്ണപ്രസാദ്.
ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് സെലിബ്രിറ്റികളായ തങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഓര്‍ക്കുകയാണെന്ന് കൃഷ്ണപ്രസാദ് കൊച്ചി ടൗണ്‍ ഹാളില്‍ ശ്രീനിവാസനെ അവസാനമായി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
"മലയാള സിനിമയില്‍ തന്റേതായ കൈയോപ്പ് പതിപ്പിച്ച ശ്രീനിയേട്ടന്റെ പാവനസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏതാണ്ട് പഞ്ചവടിപ്പാലം എന്ന സിനിമ തുടങ്ങിയ ഒരു ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. പക്ഷെ അതിനപ്പുറമായിട്ട് എനിക്ക്, ഒരു സിനിമാ നടന് എന്നതിനപ്പുറം ആത്മബന്ധം എന്ന് പറയുന്നത് ഒരു കര്ഷകന് എന്ന രീതിയിലാണ്. കാര്‍ഷിക മേഖലയില്‍ എനിക്ക് ഒരു വലിയ പ്രചോദനമായിരുന്നു ശ്രീനിയേട്ടന്.'
'അദ്ദേഹം സാമ്പത്തികമായി എത്ര ഉന്നതിയില്‍ വന്നിട്ടും ശ്രീനിയേട്ടന് താമസിക്കുന്ന പുരയിടത്തോട് ചേര്‍ന്നു തന്നെ കാര്‍ഷിക മേഖല അദ്ദേഹം വികസിപ്പിച്ചെടുത്തു. ടൗണ്‍ഷിപ്പ് ആയ തൃപ്പൂണിത്തുറ പോലുള്ള സ്ഥലത്താണ് അദ്ദേഹം കൃഷി ചെയ്തത് എന്നുള്ളത്, നമ്മള് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.'
'തീര്‍ച്ചയായും ഇന്ന് അന്യം നിന്ന് പോകുന്ന കാര്‍ഷിക മേഖലയ്ക്ക് ഞങ്ങളെ പോലെ സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പ്രചോദനമായി നിന്നുകൊണ്ട്, ഞങ്ങള്‍ക്കൊരു വഴികാട്ടിയാകാന്‍ ശ്രീനിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളുടെ മുന്നിലുണ്ടായി എന്നത് അഭിമാനത്തോടു കൂടിയും അതിലേറെ കൃതജ്ഞതയോടു കൂടിയും ഞങ്ങള്‍ ഓര്‍ക്കുകയാണ്. ജീവിതത്തില്‍ ഇനിയും ആരെങ്കിലുമൊക്കെ, സെലിബ്രിറ്റികള്‍ ഈ കാര്‍ഷിക മേഖലയിലേക്ക് വരുന്നുണ്ടെങ്കില്‍, അതിന്റെയെല്ലാം പ്രചോദനം ശ്രീനിയേട്ടന് ആയിരിക്കും'.-കൃഷ്ണ പ്രസാദ് പറഞ്ഞു.
അതേസമയം, എറണാകുളം കണ്ടനാട്ട് വാങ്ങിയ സ്ഥലത്ത് ശ്രീനിവാസന് ജൈവകൃഷിക്കുകയും വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും നെല്ലും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീനി ഫാംസ് എന്ന പേരില്‍ വില്പനയും ആരംഭിച്ചിരുന്നു. മത്സ്യകൃഷിയും പശുവളര്‍ത്തലും ശ്രീനിവാസന് നടത്തിയിരുന്നു.
NRI
കുവൈറ്റ് സിറ്റി: മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് കെഡിഎൻഎ അറിയിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുല്യമായ മുദ്ര പതിപ്പിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണം മലയാളി സമൂഹത്തെ മുഴുവൻ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കലാപരവും സാമൂഹികബോധമുള്ളതുമായ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതവും അനശ്വരവുമാണ്. സാധാരണ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ, സാമൂഹിക വൈരുദ്ധ്യങ്ങൾ, രാഷ്ട്രീയവും സാംസ്കാരികവുമായ ചോദ്യങ്ങൾ എന്നിവ ഹാസ്യത്തിന്റെ നേർത്ത സ്പർശത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ അപൂർവ പ്രതിഭയായിരുന്നു.
നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയിൽ എക്കാലവും നിലനിൽക്കും. ചിന്തിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത പുലർത്തുകയും ചെയ്ത ഒരു കലാകാരന്റെ വേർപാട് സിനിമാ ലോകത്തിനും മലയാളി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.
കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കെഡിഎൻഎയുടെ അനുശോചനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു.
NRI
മനാമ: മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ-സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കും. മലയാള സിനിമാ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്.
ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു. അതിലൂടെ പ്രേക്ഷകരുടെ മനസിൽ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രയാസകരമായ ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും കെപിഎ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Movies
പ്രണയത്തിന്റെ കാൽപനികതയും വിരഹത്തിന്റെ വേദനയും സൗഹൃദത്തിന്റെ നിറങ്ങളും ആക്ഷന്റെ ചടുലതയുമെല്ലാം ഒരുകാലത്ത് ഇന്ത്യൻസിനിമ ദർശിച്ചത് ഈ മനുഷ്യനിലൂടെയാണ്. ഒരു കാലഘട്ടത്തെയാകെ സ്വാധീനിച്ച ഇതിഹാസതാരം. ഇന്നും ബോളിവുഡിൽ ധർമേന്ദ്രയ്ക്ക് പകരക്കാരനില്ല.
ബോളിവുഡ് എന്ന സ്വപ്നലോകത്തെ രാജകുമാരനായി അദ്ദേഹം വിലസിയ എഴുപതുകളും എൺപതുകളും... സ്വന്തം സിനിമകൾ പോലെ ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന അദ്ദേഹം അവസാനകാലം വരെ കർമനിരതനായിരുന്നു. ഒടുവിൽ എല്ലാ ആഘോഷങ്ങളും ബാക്കിവച്ച് അദ്ദേഹം വിടപറയുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ധർമേന്ദ്ര സമ്മാനിച്ച വസന്തം ഇനിയും പൂത്തുലഞ്ഞുകൊണ്ടേയിരിക്കും.
ആദ്യ പ്രതിഫലം 51 രൂപ
കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ധർമേന്ദ്രയുടെ സ്വപ്നം. അതിനായ് മുംബൈയ്ക്ക് വണ്ടികയറുന്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റിൽ വിജയിച്ചത് സിനിമയിലേക്കുള്ള വാതിൽ തുറന്നു.. 1960ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യസിനിമ. ആദ്യസിനിമയ്ക്ക് ധര്മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് 51 രൂപയായിരുന്നു. ആദ്യചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സഹതാരമായി അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ആണ് തലവിധി മാറ്റിയത്. പിന്നാലെ വന്ന ഫൂല് ഓര് പഥർ വൻ വിജയമാതോടെ ധര്‍മേന്ദ്ര താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര.
ബോളിവുഡിന്റെ ഹീമാൻ
റൊമാന്റിക് വേഷങ്ങളിൽനിന്ന് 80കളോടെ അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളിലേക്കു തിരിഞ്ഞു. ഇതോടെ ബോളിവുഡിന്റെ ‘ഹീമാന്‍’ ഉദയം കൊണ്ടു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന് എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. ധര്‍മേന്ദ്ര തന്റെ ഏഴ് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും ഷാരൂഖ് ഖാനും സല്മാന്ഖാനുമെല്ലാം അതിനു പിന്നിലാണ്. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയതും ധര്‍മേന്ദ്രയായിരുന്നു. അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായി.
മറക്കാനാവാത്ത ഗാനരംഗങ്ങൾ
ബോളിവുഡ് സംഗീതത്തിന്റെ സുവര്ണകാലഘട്ടമായിരുന്ന എഴുപതുകളിൽ ധർമേന്ദ്രയുടെ മാസ്മരിക സാന്നിധ്യം കൊണ്ട് സൂപ്പർഹിറ്റുകളായ ഗാനങ്ങൾ നിരവധി. ബോളിവുഡിലെ ഐക്കോണിക്കായി മാറിയ ഒട്ടേറെ പാട്ടുകള്‍ക്ക് ജീവന് നല്കാൻ അദ്ദേഹത്തിനു സാധിച്ചു. ബ്ലാക്ക്മെയ്ൽ എന്ന ചിത്രത്തിൽ കിഷോര്‍ കുമാര്‍ പാടിയ പൽ പൽ ദിൽകേ പാസ്, സഹൃദത്തിന്റെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ഷോലെയിലെ യേ... ദോസ്തി, ലോഫര്‍ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ, ധരം വീറിലെ ഓ മേരി മെബബൂബ തുടങ്ങിയ ഗാനങ്ങൾ ഇന്നും അനശ്വരമായി നിൽക്കുന്നു.
വിവാദമായ പ്രണയവും വിവാഹവും
സിനിമയിൽ വരുന്നതിനു മുന്‍പ് 19-ാം വയയിൽ ധർമേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗർ ആയിരുന്നു ഭാര്യ. ദമ്പതികൾക്ക് സണ്ണി, ബോബി, അജിത, വിജേത എന്നീ മക്കളും ജനിച്ചു. എന്നാൽ ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ എന്നു വിശേഷിപ്പിക്കുന്ന ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും ധർമേന്ദ്രയെ ഏറെ വിവാദങ്ങളിൽ എത്തിച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സെറ്റിൽ മൊട്ടിട്ട ഈ പ്രണയം ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് സഫലമായത്. ഹേമമാലിനിയെ വിവാഹം കഴിച്ചുവെങ്കിലും ആദ്യഭാര്യയുമായും മക്കളുമായെല്ലാം അദ്ദേഹം നല്ല ബന്ധം പുലർത്തിപ്പോന്നു.
ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ
മികച്ച ബോളിവുഡ് താരം എന്നതിലുപരി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ് ധർമേന്ദ്ര. പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പടർന്നുപന്തലിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്ററന്റിന് തുടക്കമിട്ടത്. 2022ൽ കർണാൽ ഹൈവേയിൽ ‘ഹേ മാൻ’ എന്ന പേരിൽ മറ്റൊരു റസ്റ്ററന്റ് കൂടി തുറക്കാനിരിക്കെയാണ് രോഗബാധിതനായത്. മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ലോണവാലയിലെ 100 ഏക്കർ വരുന്ന ഫാംഹൗസിൽ കുടുംബത്തോടൊപ്പം താമസിക്കാൻ എത്താറുണ്ടായിരുന്നു. ഈ ഫാം ഹൗസിനു സമീപം റിസോർട്ട് വികസിപ്പിച്ച് ഹോസ്പിറ്റാലിറ്റി ബിസിനസ് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. മഹാരാഷ്ട്രയിൽ ധർമേന്ദ്രയ്ക്ക് 17 കോടിയിലേറെ സ്വത്തുക്കളുണ്ട്. അതിനു പുറമേ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്.
അവസാനം വരെ സിനിമയിൽ
സിനിമയായിരുന്നു ധര്മേന്ദ്രയ്ക്ക് എല്ലാം. അതുകൊണ്ട് ഇടവേളകളില്നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ കാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറി ധര്‍മേന്ദ്ര. നീണ്ട ഇടവേളയ്ക്കുശേഷം കരണ്‍ ജോഹറിന്റെ റോക്കി ഓര് റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. തുടർന്ന് തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിനു തൊട്ടുമുൻപ് അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയാറെടുക്കുകയാണ്.
National
മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.
Movies
ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്.
ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു.
ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.
തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്‍ കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്, പ്രേം നസീര്‍, മധു, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ എന്നിവരെ അനുകരിക്കുന്നതാണ് സെബാസ്റ്റ്യന്റെ മാസ്റ്റര്‍ പീസ് ഐറ്റം.
ഇതിനിടെ ചെല്ലാനം വേളാങ്കണ്ണി മാതാ ആര്‍ട്സ് ട്രൂപ്പിനു കീഴില്‍ തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വര്‍ഷങ്ങളായി അഭിനയിച്ചുവരുന്നു. ഇതിനകം പത്തിലധികം വേദികളില്‍ അരങ്ങേറിയ കാറ്റാടിമലയിലെ സൂര്യന് എന്ന നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം സെബാസ്റ്റ്യനെ ജനപ്രിയനാക്കി.
ദേവസഹായം പിള്ള, അന്നമ്മയുടെ അവറാച്ചന്, അമ്മ ഉറങ്ങാത്ത വീട് എന്നീ നാടകങ്ങളഇലും മികച്ച വേഷം ചെയ്തു. ബിജു മേനോന്റെ ആന്റപ്പന് ആന്‍ഡ് സണ്‍സ്, വെടിക്കെട്ട്, വിമാനം, ഇടിയന് ചന്ദു ഉള്‍പ്പെടെ പത്തിലധികം മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിലെ തരകനായ ഇദ്ദേഹം 2010 ല്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.
Movies
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും രാജേഷിനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.
പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത, ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.
രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്’ സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള ‘വടക്കൻ തേരോട്ടം’ എന്ന സിനിമ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/റെസ്പോൺസ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല.
ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രാർഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർഥന.’’
National
മുംബൈ: ബോളിവുഡിലെ മുതിർന്ന ഹാസ്യതാരം സതീഷ് ഷാ (74)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബാന്ദ്ര ഈസ്റ്റിലെ വസതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
1983ലെ കുന്ദൻ ഷായുടെ ക്ലാസിക് ചിത്രം ജാനേ ഭീ ദോ യാരോയിലെ അഴിമതിക്കാരനായ മുനിസിപ്പൽ കമ്മീഷണറുടെ വേഷമാണ് സതീഷിനെ ബോളിവുഡിലെ പ്രിയങ്കരനാക്കിയത്. തുടർന്ന് മേ ഹൂ നാ, കൽഹോ ന ഹോ, മലാമാൽ, കഭീ ഹാ കഭീ നാ, കൽ ഹോന ഹോ, ഓം ശാന്തി ഓം, ഫനാ, അകേലേ ഹം അകേലെ തും എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.
സാരാഭായി വെസ് സാരാഭായി, യേ ജോ ഹെ സിന്ദഗി, ഫിലിമി ചക്കർ തുടങ്ങിയ ടെലിവിഷൻ ഡ്രാമകളിലൂടെയും ഹാസ്യതാരമായി തിളങ്ങി.
Movies
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പുത്തന്‍ പടം "ഡിറ്റക്ടീവ് ഉജ്വലനി'ലെ ഇരട്ട വില്ലന്‍വേഷം. ക്ലൈമാക്സ് വരെയും മുഖംമൂടിയണിഞ്ഞ വില്ലന്‍. സിനിമ റിലീസായിട്ടും ഉജ്വലനിലെ ബൂഗിമാൻ താനാണെന്നു നാലാളോടു പറയാൻ പറ്റാത്ത അവസ്ഥ!
സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍, വില്ലൻവേഷം ചെയ്ത പുതുമുഖം "മുഖംമൂടി'യില്‍ തുടര്‍ന്നു. ഒടുവില്‍ ഒടിടി റിലീസിനുശേഷം നെറ്റ്ഫ്ളിക്സ് കാരക്ടർ പോസ്റ്ററിലൂടെ സസ്പെൻസിനു വിരാമമായി. തൃശൂര്‍ കൊരട്ടി സ്വദേശി മാത്യു ബേബി പുതുക്കാടനെ നാടറിഞ്ഞു.
“ഞാനാണു വില്ലനെന്നു വെളിപ്പെട്ട നിമിഷം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തിയറ്ററില്‍ ഞെട്ടി. ആ ഷോക്ക് ഫാക്ടര്‍ ആയിരുന്നു എന്റെ സന്തോഷം. പെര്‍ഫോമന്‍സ് ഇഷ്ടമായെന്നു കൂടിയറിയുമ്പോള്‍ ഇരട്ടിമധുരം. ഒരു ഭാഷയില്‍ മാത്രം റിലീസായ സിനിമ നെറ്റ്ഫ്ളിക്സ് ഇന്ത്യ ട്രെൻഡിംഗ് ടോപ്പ് 5ല്‍ എത്തിയതു വലിയ കാര്യം തന്നെയാണ്”- ബേബി മാത്യു പുതുക്കാടന്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമാപ്രേമം
പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. അച്ഛന് ബേബി അവിടെ ഒരു കമ്പനിയിൽ സെയില്‍സ് മാനേജരാണ്. അമ്മ മിനി വീട്ടമ്മയും. സഹോദരന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ ഡോക്ടറാണ്. സിനിമാപ്രേമിയായ അപ്പൻ, വീക്കെന്‍ഡുകളില്‍ കൊണ്ടുവന്ന വീഡിയോ കാസറ്റുകളിലെ സിനിമകള്‍ കണ്ടു വളർന്ന കുട്ടിക്കാലം.
പന്ത്രണ്ടിലെത്തിയപ്പോള്‍ ഞാനും സുഹൃത്ത് ഇജാസും സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ ഒരു ഷോട്ടില്‍ ഞാന്‍ അഭിനയിച്ചു. അഭിനയത്തോട് ഒരിഷ്ടം തോന്നിയെങ്കിലും ഡിഗ്രിക്കു ശേഷം മതി സിനിമയെന്നു വീട്ടുകാര്‍. അങ്ങനെ 2014ല്‍ നാട്ടിലെത്തി. കൊല്ലം ടികെഎമ്മിൽ ബിടെക്കിനു ചേര്‍ന്നു.
അക്കാലത്തു സൂര്യയുടെ 24, വാരണം ആയിരം ഉള്‍പ്പെടെയുള്ള സിനിമകളിലെ സീനുകള്‍ പുനഃസൃഷ്ടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുതുടങ്ങി. സുഹൃത്ത് അരവിന്ദായിരുന്നു എഡിറ്റർ. കുറേപ്പേര്‍ക്ക് അത് ഇഷ്ടമായി. അതെനിക്കു കിക്കായി. കഥാപാത്രത്തിനനുസരിച്ചു മുടിയും താടിയും വളര്‍ത്തിയും മൊട്ടയടിച്ചുമൊക്കെ പിന്നെയും വീഡിയോകള്‍ ചെയ്തു. അഭിനയത്തോട് അഭിനിവേശമായി.
മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗ് ഫാത്തിമ കോളജിൽ നടക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് ഞാനും സുഹൃത്തും അവിടെ ഓഡിഷനു പോയെങ്കിലും ഫലമുണ്ടായില്ല. ബിടെക്കിനു ശേഷം മുംബൈയില്‍ സുഭാഷ് ഘായിയുടെ വിസിലിംഗ് വുഡ്സ് ഫിലിം സ്കൂളില്‍ ചേര്‍ന്നു.
ഒന്നര വര്‍ഷം തിയറ്ററും ഷോര്‍ട്ട് ഫിലിംസുമായി അഭിനയം അടുത്തറിഞ്ഞു. പരസ്യചിത്രങ്ങളിൽ അവസരങ്ങളും പ്രതിഫലവും വന്നുതുടങ്ങിയതോടെ വീട്ടുകാര്‍ സപ്പോർട്ടായി. വാശിയോടെ ഹിന്ദി വശമാക്കി ആമസോണ്‍ വെബ് സീരിസിലും ഹിന്ദി സിനിമയിലും വേഷമിട്ടു.
District News
വൈക്കം: ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ ഹാസ്യ പരിപാടിയായ ഉപ്പും മുളകിലെ കേശുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൽസാബിത്ത് വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളജിൽ ബിരുദപഠനത്തിനു പ്രവേശനം നേടി. ബിഎ പൊളിറ്റിക്സിനു പ്രവേശനം നേടാൻ പത്തനാപുരം സ്വദേശിയായ കേശു അമ്മയ്ക്കൊപ്പമാണ് കോളജിലെത്തിയത്.
കലാജീവിതവും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കേശു ഇപ്പോൾ ഇടപ്പള്ളിയിലാണ് താമസിക്കുന്നത്.