പ്രണയത്തിന്റെ കാൽപനികതയും വിരഹത്തിന്റെ വേദനയും സൗഹൃദത്തിന്റെ നിറങ്ങളും ആക്ഷന്റെ ചടുലതയുമെല്ലാം ഒരുകാലത്ത് ഇന്ത്യൻസിനിമ ദർശിച്ചത് ഈ മനുഷ്യനിലൂടെയാണ്. ഒരു കാലഘട്ടത്തെയാകെ സ്വാധീനിച്ച ഇതിഹാസതാരം. ഇന്നും ബോളിവുഡിൽ ധർമേന്ദ്രയ്ക്ക് പകരക്കാരനില്ല.
ബോളിവുഡ് എന്ന സ്വപ്നലോകത്തെ രാജകുമാരനായി അദ്ദേഹം വിലസിയ എഴുപതുകളും എൺപതുകളും... സ്വന്തം സിനിമകൾ പോലെ ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന അദ്ദേഹം അവസാനകാലം വരെ കർമനിരതനായിരുന്നു. ഒടുവിൽ എല്ലാ ആഘോഷങ്ങളും ബാക്കിവച്ച് അദ്ദേഹം വിടപറയുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ധർമേന്ദ്ര സമ്മാനിച്ച വസന്തം ഇനിയും പൂത്തുലഞ്ഞുകൊണ്ടേയിരിക്കും.
ആദ്യ പ്രതിഫലം 51 രൂപ
കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ധർമേന്ദ്രയുടെ സ്വപ്നം. അതിനായ് മുംബൈയ്ക്ക് വണ്ടികയറുന്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റിൽ വിജയിച്ചത് സിനിമയിലേക്കുള്ള വാതിൽ തുറന്നു.. 1960ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യസിനിമ. ആദ്യസിനിമയ്ക്ക് ധര്മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് 51 രൂപയായിരുന്നു. ആദ്യചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സഹതാരമായി അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ആണ് തലവിധി മാറ്റിയത്. പിന്നാലെ വന്ന ഫൂല് ഓര് പഥർ വൻ വിജയമാതോടെ ധര്‍മേന്ദ്ര താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര.
ബോളിവുഡിന്റെ ഹീമാൻ
റൊമാന്റിക് വേഷങ്ങളിൽനിന്ന് 80കളോടെ അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളിലേക്കു തിരിഞ്ഞു. ഇതോടെ ബോളിവുഡിന്റെ ‘ഹീമാന്‍’ ഉദയം കൊണ്ടു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന് എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. ധര്‍മേന്ദ്ര തന്റെ ഏഴ് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും ഷാരൂഖ് ഖാനും സല്മാന്ഖാനുമെല്ലാം അതിനു പിന്നിലാണ്. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയതും ധര്‍മേന്ദ്രയായിരുന്നു. അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായി.
മറക്കാനാവാത്ത ഗാനരംഗങ്ങൾ
ബോളിവുഡ് സംഗീതത്തിന്റെ സുവര്ണകാലഘട്ടമായിരുന്ന എഴുപതുകളിൽ ധർമേന്ദ്രയുടെ മാസ്മരിക സാന്നിധ്യം കൊണ്ട് സൂപ്പർഹിറ്റുകളായ ഗാനങ്ങൾ നിരവധി. ബോളിവുഡിലെ ഐക്കോണിക്കായി മാറിയ ഒട്ടേറെ പാട്ടുകള്‍ക്ക് ജീവന് നല്കാൻ അദ്ദേഹത്തിനു സാധിച്ചു. ബ്ലാക്ക്മെയ്ൽ എന്ന ചിത്രത്തിൽ കിഷോര്‍ കുമാര്‍ പാടിയ പൽ പൽ ദിൽകേ പാസ്, സഹൃദത്തിന്റെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ഷോലെയിലെ യേ... ദോസ്തി, ലോഫര്‍ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ, ധരം വീറിലെ ഓ മേരി മെബബൂബ തുടങ്ങിയ ഗാനങ്ങൾ ഇന്നും അനശ്വരമായി നിൽക്കുന്നു.
വിവാദമായ പ്രണയവും വിവാഹവും
സിനിമയിൽ വരുന്നതിനു മുന്‍പ് 19-ാം വയയിൽ ധർമേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗർ ആയിരുന്നു ഭാര്യ. ദമ്പതികൾക്ക് സണ്ണി, ബോബി, അജിത, വിജേത എന്നീ മക്കളും ജനിച്ചു. എന്നാൽ ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ എന്നു വിശേഷിപ്പിക്കുന്ന ഹേമമാലിനിയുമായുള്ള പ്രണയവും വിവാഹവും ധർമേന്ദ്രയെ ഏറെ വിവാദങ്ങളിൽ എത്തിച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സെറ്റിൽ മൊട്ടിട്ട ഈ പ്രണയം ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് സഫലമായത്. ഹേമമാലിനിയെ വിവാഹം കഴിച്ചുവെങ്കിലും ആദ്യഭാര്യയുമായും മക്കളുമായെല്ലാം അദ്ദേഹം നല്ല ബന്ധം പുലർത്തിപ്പോന്നു.
ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ
മികച്ച ബോളിവുഡ് താരം എന്നതിലുപരി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ് ധർമേന്ദ്ര. പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പടർന്നുപന്തലിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്ററന്റിന് തുടക്കമിട്ടത്. 2022ൽ കർണാൽ ഹൈവേയിൽ ‘ഹേ മാൻ’ എന്ന പേരിൽ മറ്റൊരു റസ്റ്ററന്റ് കൂടി തുറക്കാനിരിക്കെയാണ് രോഗബാധിതനായത്. മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ലോണവാലയിലെ 100 ഏക്കർ വരുന്ന ഫാംഹൗസിൽ കുടുംബത്തോടൊപ്പം താമസിക്കാൻ എത്താറുണ്ടായിരുന്നു. ഈ ഫാം ഹൗസിനു സമീപം റിസോർട്ട് വികസിപ്പിച്ച് ഹോസ്പിറ്റാലിറ്റി ബിസിനസ് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. മഹാരാഷ്ട്രയിൽ ധർമേന്ദ്രയ്ക്ക് 17 കോടിയിലേറെ സ്വത്തുക്കളുണ്ട്. അതിനു പുറമേ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്.
അവസാനം വരെ സിനിമയിൽ
സിനിമയായിരുന്നു ധര്മേന്ദ്രയ്ക്ക് എല്ലാം. അതുകൊണ്ട് ഇടവേളകളില്നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ കാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറി ധര്‍മേന്ദ്ര. നീണ്ട ഇടവേളയ്ക്കുശേഷം കരണ്‍ ജോഹറിന്റെ റോക്കി ഓര് റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. തുടർന്ന് തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിനു തൊട്ടുമുൻപ് അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയാറെടുക്കുകയാണ്.
Tags : Dharmendra hema malini bollywood actor