സംവിധായകൻ ഷാഫിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിൽ സുഹൃത്തിനെക്കുറിച്ചുള്ള ഓർമകളുമായി നടൻ ദിലീപ്. പഞ്ചാബി ഹൗസ് മുതലുള്ള ബന്ധമായിരുന്നു ഷാഫിയുമായിട്ടുള്ളതെന്നും എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായിരുന്നു ഷാഫിയെന്നും ദിലീപ് പറയുന്നു.
''ഈ ചടങ്ങിന്റെ അധ്യക്ഷനും നമുക്കെല്ലാം പ്രിയപ്പെട്ടവനുമായ റാഫി ഭായ്, വേദിയിലുള്ള സിബി സർ, രഞ്ജിത്തേട്ടൻ, രാകേഷേട്ടൻ, ലാലേട്ടൻ, അഴകപ്പൻ, നായിക പ്രയാഗ എന്നിവർക്കും സദസിലുള്ള ഏവർക്കും നമസ്കാരം.
സിബി സാർ പറഞ്ഞതുപോലെ, ഷാഫി ഭായ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന വേർപാട് പോലെയാണ് ഇന്നും തോന്നുന്നത്; സമയം പോകുന്നത് അറിയുന്നില്ല. ‘പഞ്ചാബി ഹൗസ്’ ചെയ്യുന്ന കാലം മുതലുള്ള സുഹൃദ്ബന്ധമാണ് ഷാഫി ഭായിയുമായി എനിക്കുള്ളത്.
അന്നത്തെ ഹിറ്റുകൾ സമ്മാനിച്ച റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴാണ് ഷാഫിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. റാഫി ഭായുടെ സഹോദരൻ എന്നതിലുപരി, ഒരേ വേവ്ലെംഗ്തുള്ള ആൾക്കാർ എന്ന നിലയിൽ എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന സൗഹൃദമായി അത് വളർന്നു.
എന്റെ കരിയറിൽ മൂന്ന് മെഗാ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോകുക എന്നത് തികഞ്ഞ കംഫർട്ട് സോണിൽ നിന്ന് പെർഫോം ചെയ്യാൻ സാധിക്കുന്ന ഒന്നായിരുന്നു. ഒരു മറയുമില്ലാതെ എന്തും ഡിസ്കസ് ചെയ്യാനും സജഷനുകൾ നൽകാനും പറ്റുന്നത്ര ആഴമുള്ളതായിരുന്നു ഞങ്ങളുടെ ബന്ധം.
അദ്ദേഹം ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എത്ര വിഷമിച്ചിരിക്കുന്ന സമയത്തും തമാശയിലൂടെ അതിനെ ലഘൂകരിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.
വലിയൊരു സന്തോഷമുള്ള ചടങ്ങല്ല ഇതെങ്കിലും, ഷാഫിയുടെ പേരിൽ ഒരു മെമ്മോറിയൽ അവാർഡ് നൽകാനും അത് നല്ല സംവിധായകർക്ക് നൽകണമെന്നുമുള്ള ചിന്ത വരികയും അതിന് സംഘാടകർ മുൻകൈ എടുക്കുകയും ചെയ്തതിൽ വലിയ സന്തോഷമുണ്ട്.
മലയാള സിനിമയിൽ ശത്രുക്കളില്ലാത്ത ഒരാളായാണ് ഷാഫിയെ എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരോടും ചിരിച്ചു കളിച്ച്, പരാതികളോ വിദ്വേഷമോ ഇല്ലാത്ത ഒരാൾ. അദ്ദേഹം ആരെയും കുറിച്ച് പരദൂഷണം പറയുകയോ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല.
ഇതൊരു വലിയ ചടങ്ങായിരുന്നെങ്കിൽ മലയാള സിനിമ മുഴുവൻ ഇവിടെ എത്തുമായിരുന്നു. ഒരു തുടക്കം എന്ന നിലയിൽ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു കൂട്ടായ്മയാണിത്. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് പ്രഗത്ഭനായ ഒരു സംവിധായകന് തന്നെ നൽകുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ ചടങ്ങിൽ പങ്കെടുക്കാനും പ്രിയപ്പെട്ടവരെയൊക്കെ കാണാനും സാധിച്ചതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു.’’ദിലീപ് പറഞ്ഞു.
Tags : dileep shafi actor director