നായകനായും പ്രതിനായകനായും മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിച്ച വർഷമാണ് 2025. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു.
ഭ്രമയുഗത്തിൽ താരം നടത്തിയ സൂക്ഷ്മത ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞിരുന്നു. 2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ്.
* ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്

ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറായിരുന്നു. ജനുവരിയിൽ പുറത്തിറങ്ങിയ ഈ ചിത്രം മമ്മൂട്ടിക്കമ്പനിയാണ് നിർമിച്ചത്. തിയറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒടിടിയിൽ ചിത്രം പ്രേക്ഷകസ്വീകാരത്യ നിലനിർത്തുന്നുണ്ട്.
* ബസൂക്ക
ഒരു ഗെയിം ത്രില്ലർ ഗണത്തിൽപ്പെട്ട ഈ ചിത്രം ഏപ്രിലിലാണ് റിലീസായത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് കൊണ്ട് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടിയുടെ മികച്ച പോലീസ് വേഷങ്ങളിലൊന്നാണിത്.
* കളങ്കാവൽ

2025-ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയത്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിൽ മമ്മൂട്ടി പ്രതിനായകനായാണ് എത്തിയത്. വിനായകനൊപ്പമുള്ള മമ്മൂട്ടിച്ചിത്രം ഇപ്പോഴം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
2025ന്റെ തുടക്കത്തിൽ ഇറങ്ങിയ ചിത്രങ്ങൾക്കു സാമ്പത്തികമായി വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെങ്കിലും കളങ്കാവൽ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഗംഭീരമായ തിരിച്ചുവരവാണു നടത്തിയത്. 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം എന്ന റിക്കാർഡും ഈ ചിത്രം സ്വന്തമാക്കി.
നിർമാതാവായും മമ്മൂട്ടി
അഭിനയത്തിനു പുറമെ, മമ്മൂട്ടിക്കമ്പനി എന്ന തന്റെ പ്രൊഡക്ഷൻ ഹൗസിലൂടെ പുതിയ സംവിധായകർക്കും വ്യത്യസ്തമായ പ്രമേയങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ ഈ വർഷവും തുടർന്നു. ഗൗതം മേനോനും ജിതിൻ ജോസിനും മമ്മൂട്ടിയെന്ന നടന്റെയും നിർമാതാവിന്റെയും പൂർണമായ പിന്തുണ ലഭിച്ചു.