District News
ആലുവ: ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തിരിക്കുന്ന ഐസൊലേഷൻ വാർഡിൽ നാലുലക്ഷം രുപ വിലമതിക്കുന്ന സാധന സാമഗ്രികൾ കാണാതായി. ഓക്സിജൻ കോപ്പർ ട്യൂബുകൾ, കോപ്പർ പൈപ്പുകൾ, ഇലക്ട്രിക്കൽ വയറുകൾ, ശുചിമുറികളിലെ സ്റ്റെയിൻലെസ് സ്റ്റീൽ സാമഗ്രികൾ തുടങ്ങിയവയാണ് മോഷണം പോയത്.
കഴിഞ്ഞ ഒക്ടോബർ 25ന് ഇൻസ്പെക്ഷൻ കഴിഞ്ഞ് അടച്ചിട്ട കെട്ടിടത്തിൽ മോഷ്ടാവ് എങ്ങനെ കടന്നെന്നു കണ്ടെത്തിയിട്ടില്ല. ആശുപത്രിക്ക് പിന്നിലെ മോർച്ചറിയുടെ മതിൽ കടന്നാകാം മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് കരുതുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആലുവ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിന്റെ വിവിധ മേഖലകളിൽ മോഷ്ടാക്കൾ വിലസുകയാണ്. ഒരു വിദ്യാലയത്തിൽ രണ്ടു തവണ മോഷണം നടന്നിരുന്നു.
District News
ആലുവ: മൂന്ന് ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം ആലുവ നഗരസഭയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ആകെയുള്ള 26 വാർഡുകളിൽ ഒന്നാമത്തെ വാർഡ് ഒഴികെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ സ്ഥിരം സമിതി അധ്യക്ഷർക്കും സീറ്റു ലഭിച്ചു. വാർഡ് 24 ൽ എൽഡിഎഫ് കൗൺസിലറായ പ്രതിപക്ഷ നേതാവ് ആണ് കോൺഗ്രസിന്റെ തുറുപ്പു ചീട്ട്. ചെയർമാൻ എം.ഓ. ജോൺ സഹോദരനേയും (വാർഡ് 7) ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ ഭാര്യയേയും (വാർഡ് 19) രംഗത്ത് ഇറക്കിയിട്ടുണ്ട്.
സ്ഥാനാർഥികളും വാർഡും- ടിമ്മി ഷമ്മി (2), അജാസ് മരയ്ക്കാർ (3) , ടി.ആർ. സുമ (4 ) , ജെറോം മൈക്കിൾ (5 ) , ലിസ ജോൺസൺ (6 ) , എം.ഒ. ജെറാൾഡ് (7 ) , ലത്തീഫ് പൂഴിത്തറ (8 ) , ഷീബ ജോസ് (9 ) , കെ. ജയകുമാർ (10 ) , ബിനു ബേബി (11 ) , ശോഭ ഓസ്വിൻ (12 ) , ലളിത ഗണേഷൻ (13 ) , ബിനു സുകു (14 ) , ജെയ്സൺ പീറ്റർ (15 ) , ആൻസി ജോയ് (16 ) ജോബി ജോർജ് (17 ) , സൈജി ജോളി (18 ) ,സാറാമ്മ സൈമൺ (19 ) , സാനിയ തോമസ് (20 ) , പി.പി. ജെയിംസ് (21 ) , എൻ.എസ്. ശ്രീജേഷ് (22 ) , ഫാസിൽ ഹുസൈൻ (23 ,ഗെയിൽസ് ദേവസി പയ്യപ്പിള്ളി (24 ) , ജോയി അബ്രോസ് (25 ) , പി.എ. മൂസക്കുട്ടി (26 ).
തൃപ്പൂണിത്തുറയിൽ യുഡിഎഫ് പട്ടിക വൈകുന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലിലേയ്ക്കുള്ള എൻഡിഎയുടെയും എൽഡിഎഫിന്റെയും സ്ഥാനാർഥി പട്ടിക പകുതിയിലധികവും പുറത്തുവന്നിട്ടും, ഏറ്റവുമാദ്യം തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തിറങ്ങിയില്ല.
മുൻകാലങ്ങളെ അപേക്ഷിച്ച് കാര്യമായ ബഹളങ്ങളില്ലാതെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും പട്ടിക പുറത്ത് വരാത്തതാണ് പ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുന്നത്. അതേസമയം സ്ഥാനാർഥി പട്ടികയുടെ ലിസ്റ്റ് മുഴുവനാക്കി ഡിസിസിയുടെ അനുമതി കിട്ടാനുള്ളതുകൊണ്ടാണ് പട്ടിക വൈകുന്നതെന്നാണ് പറയപ്പെടുന്നത്. സ്ഥാനാർഥിത്വം ഉറപ്പായവർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്ററുകളിട്ട് ആശ്വാസം കൊള്ളുകയാണ്. എൽഡിഎഫ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ ഇനി പുറത്ത് വരാനുള്ളത് സിപിഐ സ്ഥാനാർഥികളുടെ പേരുകളാണ്.
53 വാർഡുകളിൽ 48 എണ്ണത്തിന്റെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സിപിഐയ്ക്ക് നൽകിയിട്ടുള്ള അഞ്ചു വാർഡുകളിലെ സ്ഥാനാർഥികളുടെ പേരാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. അനുവദിക്കപ്പെട്ട വാർഡുകളിൽ പറ്റിയ സ്ഥാനാർഥിയെ കിട്ടാതിരുന്നതാണ് പട്ടിക വൈകിപ്പിക്കുന്നതെന്നു പറയുന്നു.
District News
ആലുവ: ആലുവ നഗരത്തിൽ രണ്ടിടത്ത് വീണ്ടും മോഷണം. വിദ്യാലയത്തിലും പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരു മാസമായി മോഷണ പരമ്പരകൾ നടക്കുന്നതിൽ ആലുവ നിവാസികൾ ആശങ്കയിലാണ്.
ആലുവയിലെ പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ക്ലാർക്ക് ശ്രീജയുടെ വീട്ടിൽ നിന്നുമാണ് നാലര പവൻ സ്വർണം കവർന്നത്. ഇവർ ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് പിന്നിലെ വാതിൽ പൊളിച്ച് അകത്തു കടന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണം കവർന്നതായി അറിയുന്നത്.
ആലുവ എസ്എൻഡിപി സ്കൂളിലെ പഠിപ്പുര മാളിക കുത്തിതുറന്ന് നിലവിളക്ക് മോഷ്ടിച്ചതാണ് രണ്ടാമത്തെ സംഭവം. സ്കൂളിൽ രണ്ടാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കവർച്ചയാണിത്.
ആദ്യ കവർച്ചയിൽ സിസിടിവി സംവിധാനം മുഴുവനായി എടുത്തു കൊണ്ടുപോയിരുന്നു. സ്കൂൾ ബസിന്റെ ജിപിഎസും കവർന്നു. ഇതോടൊപ്പം സ്കൂൾ വളപ്പിലെ വൈദീക മഠത്തിൽ നിന്നും നിലവിളക്കിന്റെ തട്ടും മോഷണം പോയിരുന്നു.
കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിലെ ജനവാസ മേഖലയിൽ മോഷണ ശല്യം വർധിച്ചിരിക്കുകയാണ്.ഏതാനും ദിവസം മുമ്പ് തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം കവർന്ന പ്രതിയെ പോലീസ് പിടിച്ചെങ്കിലും മോഷ്ടാക്കൾ നഗരത്തിൽ രാപ്പകൽ ഭേദമെന്യേ വിലസുന്നതായാണ് നഗരവാസികളുടെ പരാതി.
നിരവധി മോഷണശ്രമങ്ങൾ അതാത് വീട്ടുകാർ തന്നെ നേരിട്ടാണ് ഇല്ലാതാക്കുന്നത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വീട്ടിൽ കയറി മൊബൈൽ മോഷണത്തിൽ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പിടികൂടാനായിട്ടില്ല.
District News
ആലുവ: കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ ആലുവ ബാങ്ക് ജംഗ്ഷനിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി. 50 വർഷത്തിലധികം പഴക്കമുള്ള ആസ്ബസ്റ്റോസ് നിർമിത പൈപ്പുകളാണ് മാറ്റി സ്ഥാപിച്ചത്. ജെസിബിയുടെ സഹായത്താൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിച്ച് മൂടുകയായിരുന്നു.
ബാങ്ക് ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ഇന്ന് പമ്പിംഗ് ആരംഭിക്കും. കുടിവെളളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങൾ പലവട്ടം വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. ആലുവ ജലശുദ്ധീകരണ ശാലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആലുവ ബാങ്ക് ജംഗ്ഷൻ, ബ്രിഡ്ജ് റോഡ്, കോഡർ ലൈൻ, പേരേക്കാട്ട് റോഡ് എന്നീ മേഖലകളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടിവെള്ളം നിലച്ചത്.
നഗരത്തിലെ ജലവിതരണം ചെയ്യുന്ന ആസ്ബസ്റ്റോസ് പൈപ്പുകൾ പാലസ് റോഡിൽ മൂന്ന് വർഷം മുമ്പ് മാറ്റിയതാണ്. എന്നാൽ ബാങ്ക് ജംഗ്ഷൻ മുതൽ ദേശീയപാത ബൈപ്പാസുവരെ പണമില്ലെന്ന പേരിൽ പൈപ്പ് മാറ്റുന്നത് നീട്ടി വയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.
സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.
അതേസമയം മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ആലുവ: തോട്ടക്കാട്ടുകര മിനി മാർക്കറ്റിലെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള. ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചു. 8,99,80,399 രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നൽകിയത്.
ആലുവയിലെ പ്രധാന മാർക്കറ്റായ ജനറൽ മാർക്കറ്റ് പുതുക്കി പണിയുന്നതിന് പിന്നാലെയാണ് മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെ മിനിമാർക്കറ്റും പൊളിച്ചുപണിയുന്നത്. മിനി മാർക്കറ്റ് നിർമാണത്തിന് 5.13 കോടി രൂപയായി ആദ്യം തയാറാക്കിയ അടങ്കൽ തുക പിന്നീട് 8.08 കോടി രൂപയായി ഉയർത്തിയിരുന്നു.
പദ്ധതി നിർദ്ദേശങ്ങളിൽ വന്നിട്ടുള്ള വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണ് അടങ്കൽ തുക 8.99 കോടി രൂപയായി വീണ്ടും പുതുക്കിയിട്ടുള്ളത്. രണ്ടു ദിവസത്തിനകം പദ്ധതിക്ക് സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെൻഡർ ചെയ്യും. സർക്കാർ സ്ഥാപനമായ ഇംപാക്ട് കേരളയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
Kerala
കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.
വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.
സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
District News
കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസ് അന്വേഷിച്ച ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. പുത്തൻകുരിശ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്.
2024 മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ അമ്മ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.
കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന കാര്യം പുറത്തറിയുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത്.