ആലുവ: ആലുവ നഗരസഭാ ഓഫീസ് സ്ഥിതിചെയ്യുന്ന 12 -ാം വാർഡിൽ ഇക്കുറി നാത്തൂൻ പോര്. എൽഡിഎഫ് സ്ഥാനാർഥിയായി മിനി ബൈജു തുടർച്ചയായി മൂന്നാം തവണ ജനവിധി തേടുന്പോൾ യുഡിഎഫിനായി എതിർപക്ഷത്ത് ഭത്തൃസഹോദരി ശോഭ ഓസ്വിൻ ആണ്. ശോഭയ്ക്ക് ഇത് കന്നിയങ്കം ആണ്.
ഇവർക്ക് പുറമേ എൻഡിഎയിൽ നിന്ന് ഷീബ കിരണും മത്സരംഗത്തുണ്ട്. ഇതോടെ വാർഡിൽ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. നിലവിൽ ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായ മിനി ബൈജു സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെങ്കിലും സ്വതന്ത്രയായായാണ് മത്സരിക്കുന്നത്. വനിതാ സംവരണമായിരുന്നപ്പോഴാണ് ആദ്യജയം. വാർഡ് ജനറലായപ്പോഴും 28 വോട്ടിന് നിലനിർത്തി. വാർഡിൽ നടത്തിയ വികസനപ്രവർത്തങ്ങൾ മൂന്നാം തവണയും വോട്ട് ആകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
കുടുംബശ്രീ പ്രവർത്തങ്ങളിലേക്ക് വനിതകൾ മടിച്ചു നിന്ന കാലഘട്ടത്തിൽ സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ കുടുംബശ്രീയുടെ മാലിന്യ സംസ്കരണമടക്കം നിരവധി പദ്ധതികൾ നടപ്പിലാക്കിയ പരിചയസമ്പന്നതയാണ് ശോഭ ഓസ്വിൻ അവകാശപ്പെടുന്നത്. പ്രളയ കാലത്തും കോവിഡ് കാലത്തും രാപ്പകൽ ഭേദമില്ലാതെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പിന് സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ നേതൃത്വം നൽകി. പ്രളയ സഹായവും എത്തിച്ചു.
കൊച്ചി മെട്രോയിലടക്കം വനിതകൾക്ക് ജോലി നേടിക്കൊടുത്തു. ജനകീയ ഹോട്ടൽ ആരംഭിച്ചു. കുടുംബശ്രീയിലെ 20 വർഷത്തെ ശോഭയുടെ കഠിന പ്രയത്നം വോട്ട് ആകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. എൻഡിഎ സ്ഥാനാർഥി ഷീബ കിരൺ ആദ്യമായാണ് മത്സരിക്കുന്നത്. ചെമ്പകശേരി ക്ഷേത്ര കമ്മിറ്റിയിലെ സജീവ പ്രവർത്തകയാണ്. ത്രികോണമത്സരത്തിൽ ഐടി പ്രഫഷണലായ ഷീബയും വിജയം അവകാശപ്പെടുന്നുണ്ട്.
Tags : Aluva Local News Ernakulam Nattuvishesham