ആലുവ: ആലുവ നഗരത്തിൽ രണ്ടിടത്ത് വീണ്ടും മോഷണം. വിദ്യാലയത്തിലും പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരു മാസമായി മോഷണ പരമ്പരകൾ നടക്കുന്നതിൽ ആലുവ നിവാസികൾ ആശങ്കയിലാണ്.
ആലുവയിലെ പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ക്ലാർക്ക് ശ്രീജയുടെ വീട്ടിൽ നിന്നുമാണ് നാലര പവൻ സ്വർണം കവർന്നത്. ഇവർ ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് പിന്നിലെ വാതിൽ പൊളിച്ച് അകത്തു കടന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണം കവർന്നതായി അറിയുന്നത്.
ആലുവ എസ്എൻഡിപി സ്കൂളിലെ പഠിപ്പുര മാളിക കുത്തിതുറന്ന് നിലവിളക്ക് മോഷ്ടിച്ചതാണ് രണ്ടാമത്തെ സംഭവം. സ്കൂളിൽ രണ്ടാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കവർച്ചയാണിത്.
ആദ്യ കവർച്ചയിൽ സിസിടിവി സംവിധാനം മുഴുവനായി എടുത്തു കൊണ്ടുപോയിരുന്നു. സ്കൂൾ ബസിന്റെ ജിപിഎസും കവർന്നു. ഇതോടൊപ്പം സ്കൂൾ വളപ്പിലെ വൈദീക മഠത്തിൽ നിന്നും നിലവിളക്കിന്റെ തട്ടും മോഷണം പോയിരുന്നു.
കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിലെ ജനവാസ മേഖലയിൽ മോഷണ ശല്യം വർധിച്ചിരിക്കുകയാണ്.ഏതാനും ദിവസം മുമ്പ് തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം കവർന്ന പ്രതിയെ പോലീസ് പിടിച്ചെങ്കിലും മോഷ്ടാക്കൾ നഗരത്തിൽ രാപ്പകൽ ഭേദമെന്യേ വിലസുന്നതായാണ് നഗരവാസികളുടെ പരാതി.
നിരവധി മോഷണശ്രമങ്ങൾ അതാത് വീട്ടുകാർ തന്നെ നേരിട്ടാണ് ഇല്ലാതാക്കുന്നത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വീട്ടിൽ കയറി മൊബൈൽ മോഷണത്തിൽ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പിടികൂടാനായിട്ടില്ല.
Tags : Aluva Local News Ernakulam Nattuvishesham