International
മയാമി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ഫ്ലോറിഡയിൽ ചർച്ച.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെള്ളിയാഴ്ച യുക്രെയ്ൻ പ്രതിനിധി റസ്തം ഉമറോവുമായി ചർച്ച നടത്തി. തുടർന്ന് വിറ്റ്കോഫ് ഇന്നലെ റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവിനെ കണ്ടു. ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയിൽ പങ്കെടുത്തു.
വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയിലെ ചില നിർദേശങ്ങൾ യുക്രെയ്നും റഷ്യക്കും സ്വീകാര്യമല്ലെന്നാണ് സൂചന. യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുന്ന വിഷയത്തിലെ ചർച്ചയിൽ പുരോഗതി ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിൽ റഷ്യൻ, യുക്രെയൻ പ്രതിനിധികൾ തമ്മിൽ നേരിട്ടു ചർച്ച ഉണ്ടാവില്ലെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
Business
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഈ മാസം പത്തിന് ആരംഭിക്കുമെന്ന് സൂചന.
വ്യാപാരക്കരാറിൽ ധാരണയിലെത്താനുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ള ത്രിദിന ചർച്ച 12ന് അവസാനിക്കുമെന്നും ഈ ചർച്ച ഔദ്യോഗികമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ അമേരിക്ക 25 ശതമാനം അധിക പിഴത്തീരുവ ഏർപ്പെടുത്തിയതിനുശേഷം യുഎസ് അധികൃതർ വ്യാപാര ചർച്ചകൾക്കായി രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. ഇതിനുമുന്‍പ് സെപ്റ്റംബർ 16നായിരുന്നു യുഎസ് പ്രതിനിധിസംഘം രാജ്യത്തെത്തിയത്. ഇതിനുപിന്നാലെ വ്യവസായമന്ത്രി പിയൂഷ് ഗോയൽ സെപ്റ്റംബർ 22ന് വ്യാപാര ചർച്ചകൾക്കായി അമേരിക്ക സന്ദർശിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ദ്വിദിന ഇന്ത്യൻ സന്ദർശനത്തിനു പിന്നാലെയാണ് ഉഭയകക്ഷി വ്യാപാരക്കരാറിന്റെ അനൗദ്യോഗിക ചർച്ചകൾക്കായി യുഎസ് പ്രതിനിധിസംഘം രാജ്യത്ത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
Kerala
കോട്ടയം: സഭകള്‍ തമ്മിലുള്ള പുതിയ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, കേസുകള്‍ ഉണ്ടാകാതിരിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. 2017ല്‍ വന്ന വിധിന്യായങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകണം. കോടതിവിധി മാറ്റിവച്ചു ചര്‍ച്ച ചെയ്യാനാകില്ല. കോടതിയില്‍ ഏതാനും പള്ളികളുടെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസിന്റെ വാദം പൂര്‍ത്തിയായതാണ്. ഇതിന്റെ വിധി വന്ന ശേഷം വീണ്ടും കേസ് സജീവമാകുമെന്നാണ് വിചാരിക്കുന്നത്.
കോടതിയില്‍നിന്നു പള്ളികള്‍ സംബന്ധിച്ച് അതിന്റെ അന്തിമവിധി വരുന്ന മുറയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുകയാണെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു സഭയല്ല മുന്‍കൈ എടുക്കുന്നത്. സഭകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് എതിരല്ല. അതിനു ചില വഴികളുണ്ട്. സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ആ വഴിക്കു മാത്രമേ ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ആറു പള്ളികളുടെ കേസാണ് ഇപ്പോള്‍ സുപ്രധാന വിഷയം. മറ്റു ചില പള്ളികളുടെ കാര്യത്തില്‍ കേസുകള്‍ കോടതിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും വാദങ്ങള്‍ ആരംഭിച്ചിട്ടില്ല.
തുര്‍ക്കി ബര്‍സയിലെ ഇസ്നികില്‍ നടന്ന നിഖ്യാ സൂനഹദോസ് വാര്‍ഷികത്തിന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ച ഏകസഭാമേലധ്യക്ഷന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാണ്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ തലവന്മാരുടെ സംഗമമാണ് നിഖ്യായില്‍ നടന്നത്. എല്ലാ തലവന്മാര്ക്കും ഒരേപ്രാധാന്യമാണ് നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.