തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതു മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേന്ദ്രത്തിനെതിരേ നടത്തിയ സമരത്തിൽ കേരളാ കോണ്ഗ്രസ് -എം നേതാവ് ജോസ് കെ. മാണിയുടെയും ആർജെഡി നേതാവ് എം.വി ശ്രേയാംസ്കുമാറിന്റെയും അസാന്നിധ്യം ചർച്ചയായി.
കേരളാ കോണ്ഗ്രസ് മുന്നണിമാറ്റം സംബന്ധിച്ച് പലതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ സത്യഗ്രഹം നടന്നത്. ഇതിൽ ജോസ് കെ. മാണി പങ്കെടുക്കാത്തത് സംബന്ധിച്ചാണ് വ്യാപക ചർച്ച ഉണ്ടായത്. കേരളാ കോണ്ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ.എൻ. ജയരാജും പാർട്ടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജോസ് കെ. മാണി സത്യഗ്രഹത്തിൽ പങ്കെടുക്കുന്നില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ കേരള കോണ്ഗ്രസ് -എം വിശദീകരണക്കുറിപ്പിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതെ മനപ്പൂർവം വിട്ടുനിന്നു എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്.
കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ കേരള കോണ്ഗ്രസ് -എമ്മിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും പാർട്ടി ചെയർമാന്റെ ഓഫീസ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർജെഡിയെ പ്രതിനിധീകരിച്ച് ഡോ. വർഗീസ് ജോർജ് സത്യഗ്രഹത്തിൽ പങ്കെടുത്തിരുന്നു.
സമരം വെറും കോമഡി: ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രഅവഗണനക്കെതിരേ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടത്തിയ സത്യഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനയ്ക്കെതിരേ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുന്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത് ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. -ചെന്നിത്തല പറഞ്ഞു.
Tags : Jose K. Mani Shreyam Kumar absent discussion Raktasakshi Mandapam Palayam LDF CM Ministers