തിരുവനന്തപുരം: ബജറ്റിന്റെ ധനാഭ്യർഥന ചർച്ച നിയമസഭയിൽ തുടങ്ങുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകളിൽ.
സാധാരണ മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ധനാഭ്യർഥന ചർച്ച തുടങ്ങുന്നതാണെന്നു നിയമസഭയുടെ കീഴ്വഴക്കം. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കിൽ മന്ത്രിസഭയിലെ മറ്റു സീനിയറായ മന്ത്രിമാരുടെ വകുപ്പുകളിലാകും ധനാഭ്യർഥന ചർച്ച ആരംഭിക്കുക.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 15-ാമതുള്ള പൊതുമരാമത്തിലും ഇതിലും പിന്നിലുള്ള വിനോദസഞ്ചാര വകുപ്പിലുമായി ധനാഭ്യർഥന ചർച്ച തുടങ്ങുന്നത്. 23നു നിയമസഭ വീണ്ടും സമ്മേളിച്ച ശേഷം 24നാണ് ധനാഭ്യർഥന ചർച്ച തുടങ്ങുക.
സംസ്ഥാനത്തെ 46 വകുപ്പുകളിലായാണ് 13 ദിവസം നീളുന്ന ധനാഭ്യർഥന ചർച്ച നടക്കേണ്ടത്. ബജറ്റിലെ വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികൾക്കു പോകുന്നതിനാലാണ് ഇപ്പോൾ രണ്ടാഴ്ചയോളം നിയമസഭാ സമ്മേളനത്തിന് അവധി നൽകുന്നത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് വിവിധ സബ്ജക്ട് കമ്മിറ്റികൾ ഇഴകീറി പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും നിയമസഭയിൽ വകുപ്പു തിരിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്ക് എത്തുന്നത്. ഇത് 24 നാണ് തുടങ്ങുന്നത്.
ആദ്യ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വകുപ്പുകളും തുടർന്നു ഭക്ഷ്യ വകുപ്പിനെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 26നാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ച നടക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സ്പീക്കറാണ് ധനാഭ്യർഥന ചർച്ചയുടെ വകുപ്പു തിരിച്ചുള്ള പട്ടിക തയാറാക്കുന്നത്. ആദ്യ ദിവസം മുഖ്യമന്ത്രിക്ക് അസൗകര്യമുള്ള സാഹചര്യത്തിലാണ് വകുപ്പു മാറ്റിനൽകിയതെന്നാണ് നിയമസഭയുടെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുതിർന്ന സിപിഎം മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരുടെയും മന്ത്രിസഭയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള ഘടകകക്ഷി മന്ത്രിമാരുടെയും വകുപ്പുകളെ ഒഴിവാക്കി ചർച്ച തുടങ്ങുന്നതിൽ മന്ത്രിസഭയിലെ പല പ്രമുഖർക്കും എതിർപ്പുണ്ട്.
Tags : Muhammad Riaz Senior ministers unhappy Chief Minister' Discussion Niyamasabha