Sports
കോൽക്കത്ത: ഐഎസ്എൽ സീസണിൽ ഒന്നാം സ്ഥാനത്ത് ആധിപത്യമുറപ്പിച്ച് എസ് സി ഈസ്റ്റ് ബംഗാളിന് തുടർച്ചയായ രണ്ടാം ജയം.
ഇന്നലെ നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ ജയത്തോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്.
നാലാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് സ്പോർട്ടിംഗ് ക്ലബ് ലീഡ് നേടി. അഗസ്റ്റിൻ ലാൽരോചനയാണ് സ്കോർ ചെയ്തത്. എന്നാൽ മൂന്നു മിനിറ്റുകൾക്കുള്ളിൽ ഈസ്റ്റ്് ബംഗാൾ സമനില പിടിച്ചു.
എഡ്മുൻണ്ട് ലാൽറിന്ദികയാണ് ഗോൾ നേടിയത്. 12-ാം മിനിറ്റിലും 40-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ഗോളാക്കി യൂസഫ് എസ്ജാരി ഈസ്റ്റ് ബംഗാളിന് 3-1ന്റെ ലീഡ് സമ്മാനിച്ചു. 90+5 മിനിറ്റിൽ മിഗുൽ ഫെറേറിയ ഡമാസിനോയിലൂടെ നാലാം ഗോളും പിറന്നു.
ഐഎസ്എൽ സീസണിൽ എഫ്സി ഗോവയ്ക്ക് സീസണിലെ ആദ്യ ജയം. മൊഹമ്മദൻ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. മത്സരത്തിന്റ നാലാം മിനിറ്റിൽ ഗോവ ലീഡ് നേടി. പോൽ മൊറീനോ ആണ് ഗോവയ്ക്കായി ആദ്യ ഗോൾ നേടിയത്. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഡീജൻ ഡ്രാസിക് ഗോവയുടെ ലീഡ് രണ്ടായി ഉയർത്തി.
മൊഹമ്മദൻ എഫ്സിക്ക് ഗോൾ കണ്ടെത്താനാകാതെ വന്നതോടെ എതിരല്ലാത്ത രണ്ടു ഗോളുകളുടെ തകർപ്പൻ ജയം ഗോവ സ്്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗോവ സമനില വഴങ്ങിയിരുന്നു. 26ന് സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെയാണ് ഗോവ ഇനി നേരിടുക. നാല് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗോവ.
Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.
വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നടത്താനിരുന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ച് ജിസിഡിഎ. കലൂര്‍ ജെഎല്‍എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രീ-മാച്ച് പ്രസ് കോണ്‍ഫറന്‍സ് ആണ് അധികൃതര്‍ തടഞ്ഞത്.
ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ടീം പരിശീലകനും താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനമാണ് അവസാന നിമിഷം മുടങ്ങിയത്. തുടര്‍ന്ന് ഗൂഗിള്‍ മീറ്റിലൂടെയാണ് പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നത്.
സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട് ക്ലബ്ബും ജിസിഡിഎയും തമ്മില്‍ കുറച്ചു നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെ വാടക കുറച്ചു നല്കാന് ധാരണയായിരുന്നുവെങ്കിലും വീണ്ടും തുക കൂട്ടിയതാണ് പ്രശ്നത്തിന് കാരണം.
സീസണിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ക്ലബ്ബിനോട് ജിസിഡിഎ സ്വീകരിച്ച ഈ നിലപാടില്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മഞ്ഞപ്പട സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Sports
കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് ജയം. യൂസെഫ് എസെയാരി ഇരട്ടഗോള്‍ (65, 70) നേടിയ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 3-0ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി.
മിഗ്വേല്‍ ഫിഗ്വേരയുടെ (90+2) വകയായിരുന്നു മൂന്നാം ഗോള്‍.
Sports
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 12-ാം സീസണ് ഉദ്ഘാടന ദിനമായ ഇന്നലെ കൊച്ചിയില്‍നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ആശ്വസിക്കാന്‍ വകയില്ലെങ്കിലും ഒരു മലയാളി ഗോള്‍ പിറന്നു.
മോഹന്‍ ബഗാനോട് 2-0നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി വഴങ്ങിയതിനുശേഷം മഡ്ഗാവില്‍ അരങ്ങേറിയ എഫ്സി ഗോവ x ഇന്റര്‍ കാശി പോരാട്ടത്തിലായിരുന്നു മലയാളി ഗോള്‍. കോഴിക്കോടുകാരനായ കെ. പ്രശാന്ത് ഇന്റര്‍ കാശിക്കായി വലകുലുക്കി. ഐഎസ്എല്ലില്‍ ഇന്റര്‍ കാശിയുടെ ആദ്യ ഗോൾ അതോടെ പ്രശാന്തിനു സ്വന്തം.
1-1 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ 45+2-ാം മിനിറ്റിലായിരുന്നു പ്രശാന്തിന്റെ ഉജ്വല ഫിനിഷിംഗ്. ഒറ്റയ്ക്കു മുന്നേറിയെത്തിയ പ്രശാന്ത് ഗോവന്‍ ഗോള്‍ കീപ്പറിന്റെ മുകളിലൂടെ പന്ത് വലയില്‍ നിക്ഷേപിച്ചു. 80-ാം മിനിറ്റില്‍ ലൂയിസ് ടാറെസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ഇന്റര്‍ കാശിയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 84-ാം മിനിറ്റില്‍ ഡിയാന് ഡ്രാസിക്കിന്റെ പെനാല്‍റ്റി ഗോളിലൂടെ എഫ്സി ഗോവ സമനില നേടി.
പ്രശാന്ത് സീനിയര്‍ അരങ്ങേറ്റം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു. 2016 മുതല്‍ 2022വരെ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു പ്രശാന്ത്. ഇതിനിടെ ഒരു സീസണില്‍ ചെന്നൈയിന് എഫ്സിക്കായി ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു. പിന്നീട് ചെന്നൈയിന്റെ ഭാഗമായി. പഞ്ചാബിനായും ഇന്റര്‍ കാശിക്കായും കളിച്ചശേഷം കാലിക്കട്ട് എഫ്സിയില്‍. ഈ വര്‍ഷം വീണ്ടും ഇന്റര്‍ കാശിയില്‍ തിരിച്ചെത്തി.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് അഞ്ചിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിമാണ് വേദി. കന്നികിരീടം എന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് ടീം: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), ഔമർ, സഹീഫ്, ബെർതോമിയോ, കോറൂ സിംഗ്, ഡാനിഷ് ഫാറൂഖ്, നിഹാൽ, ബോർജസ്, എയ്ബൻ, എബിൻദാസ്, ബികാസ്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.
അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റേത്.
Sports
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇനി ബ്ലാസ്റ്റേഴ്സ് ആരവം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ടീം കോഴിക്കോട് സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍ ) മത്സരങ്ങളില്‍ ഒമ്പതു മത്സരങ്ങളാണു കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. ഇതില്‍ ഏഴുമത്സരങ്ങള്‍ രാത്രി 7.30-നാണു നടക്കുക. രണ്ടെണ്ണം വൈകുന്നേരം അഞ്ചിനും നടക്കും. ഫെബ്രുവരി 22-ന് രാത്രി 7.30 ന് മുബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 28ന് ഇന്റര്‍ കാശിയുമായും മാര്‍ച്ച് ഏഴിന് ചെന്നൈയിന് എഫ്സിയുമായും മാര്‍ച്ച് 21 പഞ്ചാബ് എഫ്സിയുമായും ഏപ്രില്‍ 15-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ഏപ്രില്‍ 18-ന് വെകുന്നേരം അഞ്ചിന് ജംഷഡ്പുര്‍ എഫ്സിയുമായും എപ്രില്‍ 23-ന് ഒഡീഷ എഫ്സി, മേയ്10-ന് മുഹമ്മദന്‍സ് എസ്സി, മേയ് 17ന് എഫ്സി ഗോവ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുക.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും (കെഎഫ്എ) തമ്മില്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്നതിനു ധാരണയില്‍ എത്തിയിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണു ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്കു മാറ്റുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണു കോഴിക്കോടിന് അനുകൂലമായത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണു കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിംഗ് ലീഗിനെത്തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറിക്കഴിഞ്ഞു. ഇനി അവസാനവട്ട പരിശോധന മാത്രമാണ് ബാക്കി. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.
സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ടുനൽകിയത് കോർപറേഷനെ വെട്ടിലാക്കിയിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നു കണ്ടെത്തുകയും ചെയ്തു. റേസിംഗ് ലീഗ് സംഘാടകര്‍ ഒരു മാസത്തോളം എടുത്താണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ സ്റ്റേഡിയം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കാല്പന്താവേശത്തില് കായിക പ്രേമികളും.
Kerala
കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.
Sports
കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ തിരിച്ചറിയുന്നുണ്ടെന്നും ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമായി പരിശോധിച്ചു വരികയാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽവച്ചു നടക്കുമെന്നു സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
Sports
മുംബൈ: ആറ് മാസത്തില്‍ അധികം നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അടുത്തമാസം ആരംഭിക്കാനിരിക്കേ ക്ലബ്ബുകള്‍ക്കെതിരേ ഭീഷണിയുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്).
ഫെബ്രുവരി 14നാണ് ഐഎസ്എല്‍ സീസണ് ആരംഭിക്കുന്നത്. മത്സരിക്കാന്‍ തയാറാകാത്ത ക്ലബ്ബുകളെ ഐഎസ്എല്ലില്‍നിന്ന് തരംതാഴ്ത്തുമെന്ന് എഐഎഫ്എഫ് അറിയിച്ചു.
Sports
കോട്ടയം: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഫുട്ബോള്‍ ആരംഭിക്കാനുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) ശ്രമത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൊറോക്കന്‍ സൂപ്പര്‍ താരം നോഹ് സദോയിയും ക്ലബ് വിട്ടു.
ക്യാപ്റ്റനും ഉറുഗ്വെന്‍ താരവുമായി അഡ്രിയാന്‍ ലൂണ വര്ഷാദ്യദിനത്തില് ലോണ്‍ ഔട്ട് ആയതിനു പിന്നാലെയാണ് സമാനരീതിയില്‍ നോഹ് സദോയിയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.
32കാരനായ നോഹ് സദോയി 2024 ജൂലൈയില്‍ എഫ്സി ഗോവയില്‍നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2026 മേയ് 31വരെ ബ്ലാസ്റ്റേഴ്സുമായി താരത്തിനു കരാറുണ്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇതുവരെ ആകെ 28 മത്സരങ്ങള്‍ കളിച്ചു. 14 ഗോള്‍ നേടി, ഏഴ് ഗോളിന് അസിസ്റ്റ് ചെയ്തു. 2025-26 സീസണില്‍ സൂപ്പര്‍ കപ്പില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബിലേക്കാണ് നോഹ് ചേക്കേറുക എന്നാണ് സൂചന. ബ്ലാസ്റ്റേഴ്സിന്റെ ബ്രസീലിയന്‍ താരം തിയാഗോ ആല്‍വെസ് നേരത്തേ ക്ലബ് വിട്ടിരുന്നു.
Sports
കൊച്ചി: സൂപ്പർ താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിട്ടു. വായ്പാടിസ്ഥാനത്തില്‍ താരത്തെ കൈമാറിയതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
ഏത് ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. ഇന്തോനേഷ്യന്‍ ക്ലബില്‍ താരം ചേരുമെന്നാണ് സൂചന. ഉറുഗ്വേ താരമായ ലൂണയ്ക്ക് 2027 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. മഞ്ഞപ്പടയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33 കാരനായ അഡ്രിയാൻ ലൂണ.
87 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലൂണ 15 ഗോളുകളും നേടിയിട്ടുണ്ട്. ലൂണയുടെ കൂടുമാറ്റത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് ഫുട്ബോളിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഒടുവില്‍ കായിക മന്ത്രാലയം ഇടപെടുന്നു.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്), ഐഎസ്എല്‍, ഐ-ലീഗ് ക്ലബ് പ്രതിനിധികള്‍, നിക്ഷേപകര്‍, ബ്രോഡ്കാസ്റ്റേഴ്സ് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള അടിയന്തരയോഗമാണ് കേന്ദ്ര കായിക മന്ത്രാലയം വിളിച്ചിരിക്കുന്നത്. നാളെയാണ് യോഗം.
2025-26 സീസണ് ആഭ്യന്തര ക്ലബ് പോരാട്ടം ഇതുവരെ ആരംഭിക്കാന്‍ എഐഎഫ്എഫിനു സാധിച്ചിട്ടില്ല. സംപ്രേഷണം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ എഐഎഫ്എഫിന് ഇതുവരെ ഉത്തരമില്ലെന്നതാണ് പ്രശ്നം. ദൂരദര്ശൻ സംപ്രേഷണത്തിനായി എത്താനുള്ള സാധ്യതയാണിപ്പോഴുള്ളത്.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിനിടെ അടിയന്തര നടപടിക്കുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) നാടകം വിമര്‍ശനങ്ങള്‍ക്കു വിധേയമായി.
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരുദിവസംതന്നെ രണ്ട് മെയില്‍ അയച്ചതാണ് വിമര്‍ശനമുണ്ടാക്കിയത്. വൈകുന്നേരം അഞ്ചിനു മുമ്പ് ഫീഡ്ബാക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ രാവിലെ ആദ്യ മെയില്‍ അയച്ചു. തുടര്‍ച്ച് ഫീഡ്ബാക്ക് നല്കുകയല്ല, രാത്രി ഏഴിന് സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന നിര്‍ദേശത്തോടെ രണ്ടാമതും മെയില്‍ അയയ്ക്കുകയായിരുന്നു.
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫീഡ്ബാക്കാണ് എം. സത്യനാരായണല് എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നാരാഞ്ഞത്. ഐഎസ്എല്‍ നടത്താനുള്ള നീക്കം നടത്തിയേ മതിയാകൂ എന്നും കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
37.4 കോടി രൂപ
റിലയന്‍സ് ഗ്രൂപ്പ് (ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍, 15 വര്‍ഷത്തേക്കുള്ള വാണിജ്യ പങ്കാളിത്തത്തിനായാണ് എഐഎഫ്എഫ് പ്രൊപ്പോസല്‍ ക്ഷണിച്ചത്. വര്‍ഷം 37.4 കോടി രൂപയാണ് എഐഎഫ്എഫ് വാണിജ്യ പങ്കാളിത്തത്തിനായി വിലയിട്ടതെന്നതും ശ്രദ്ധേയം. ഈ മാസം ഏഴായിരുന്നു ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വാണിജ്യ പങ്കാളിത്തം ഏറ്റെടുക്കാന്‍ കമ്പനികള്‍ തയാറാണെങ്കിലും നിലവിലെ രീതിയില്‍ പണം മുടക്കാന്‍ തയാറല്ല. നിലവിലെ സുപ്രധാന പ്രശ്നം വാണിജ്യ പങ്കാളിത്തക്കാര്ക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
വെബ്സൈറ്റ് നിര്‍മാണം അടക്കമുള്ള ചെറിയ കാര്യങ്ങളില്‍പോലും ഫെഡറേഷന്റെ അനുമതി വേണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ കൊമേഷ്യല്‍ പാട്ണര്‍ക്ക് ഒരു സീറ്റ് മാത്രമേയുള്ളൂ. എഐഎഫ്എഫ് ആറില്‍ രണ്ട് സീറ്റ് കൈയടക്കിവച്ചിരിക്കുകയാണെന്നതാണ് ഇന്‍വെസ്റ്റേഴ്സ് മുന്നോട്ടുവരാത്തതിന്റെ സുപ്രധാന കാരണം.
ബിസിസിഐ സഹായം?
ഇന്ത്യയിലെ ഫുട്ബോളിനെ രക്ഷിക്കാന്‍ ക്രിക്കറ്റ് ഭരണ സംഘമായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) മുന്നോട്ടുവരുമോ എന്ന ചോദ്യവും ഇതിനിടെ ഉദിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ സീനിയര്‍ ഒഫീഷല്‍ നടത്തിയ പ്രസ്താവനയാണ് ഇതിനു പിന്നില്‍.
ബിസിസിഐ ഇന്ത്യന്‍ ഫുട്ബോളിനെ സ്പോണ്സര് ചെയ്യണമെന്നായിരുന്നു ഈസ്റ്റ് ബംഗാള്‍ ഒഫീഷലിന്റെ വാക്കുകള്‍. ഐഎസ്എല്‍ സ്വന്തം കാലില്‍ നില്ക്കുന്നതുവരെ, കുറച്ചു വര്‍ഷത്തേക്ക് ബിസിസിഐ സഹായിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോളിന് അതൊരു വലിയ സഹായമാകുമെന്നും ഈസ്റ്റ് ബംഗാള്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Sports
മഡ്ഗാവ്: “പത്രക്കുറിപ്പുകളും പ്രസ്താവനകളും ഞങ്ങള്‍ക്കു വേണ്ട. നടപടിയാണ് ആവശ്യം. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം.
നിങ്ങള്‍ ഒരു ആവാസവ്യവസ്ഥയെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്’’- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ഒഡീഷ എഫ്സിയുടെ ക്യാപ്റ്റന്‍ കാര്‍ലോസ് ഡെല്‍ഗാഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. സുനില്‍ ഛേത്രി അടക്കമുള്ള ഇന്ത്യന്‍ മുന്‍നിര താരങ്ങളും ഫുട്ബോള്‍ കളിക്കണമെന്ന ആവശ്യമുള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പങ്കുവച്ചു.
ഛേത്രിയും ഡെല്ഗാഡോയുമെല്ലാം രൂക്ഷമായി പ്രതികരിക്കാനുള്ള കാരണം ഒന്നുമാത്രം, 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സുപ്രീംകോടതി ഇടപെട്ടശേഷം പ്രശ്നപരിഹാരത്തിനു നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ഐഎസ്എല്‍ 2025-26 സീസണ് വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാജയപ്പെട്ടതാണ് നിലവിലെ പ്രശ്നം.
2025-26 സീസണ് മുടങ്ങാനുള്ള പ്രധാന കാരണം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്തതായിരുന്നു.
എഐഎഫ്എഫ് പ്രസ്താവന
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത നടപടി അതിനുശേഷം തീരുമാനിക്കും- എഐഎഫ്എഫ് പുറത്തുവിട്ട ഈ പ്രസ്താവനയാണ് കാര്‍ലോസ് ഡെല്‍ഗാഡോയെ ചൊടിപ്പിച്ചത്.
വാണിജ്യ പങ്കാളിത്തപ്രശ്നം
റിലയന്‍സ് പിന്‍വാങ്ങിയെങ്കിലും വാണിജ്യ പങ്കാളികളാന് തയാറായി അഞ്ച് കമ്പനികള്‍ എഐഎഫ്എഫിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍, ഗവേണിംഗ് കൗണ്‍സിലിലെ ആറില്‍ ഒരു സീറ്റ് മാത്രമേ ഇന്‍വെസ്റ്റേഴ്സിനു ലഭിക്കൂ എന്നതിനാല്‍ (അതായത് 17 ശതമനാം പങ്കാളിത്തം) ബിഡ് സമര്‍പ്പിക്കാന്‍ ആരും തയാറായില്ല. വാണിജ്യ പങ്കാളികൾക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
Sports
മുംബൈ: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) നടക്കില്ലെന്ന ആശങ്കകള്‍ക്കിടെ ക്ലബ് പ്രതിനിധികളും എഐഎഫ്എഫുമായി ഇന്നു നിര്‍ണായക യോഗം നടക്കും.
ജൂലൈ 11നാണ് 2025-26 ഐഎസ്എല്‍ സീസണ് നടന്നേക്കില്ലെന്ന സൂചന, ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) നല്‍കിയത്. എഫ്എസ്ഡിഎല്ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) തര്‍ക്കം പരിഹരിക്കാത്തതാണ് പ്രശ്നകാരണം.
അതേസമയം, ഇന്നത്തെ യോഗത്തില്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് പങ്കെടുക്കില്ലെന്നാണ് സൂചന. നിലവില്‍ കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ലെന്നാണ് ബഗാന്റെ നിലപാട്.
ഒഡീഷ എഫ്സി, ബംഗളൂരു എഫ്സി തുടങ്ങിയ ടീമുകള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും പ്രവര്‍ത്തനമാണ് ചെന്നൈയിന് എഫ്സി നിര്‍ത്തിവച്ചത്. യൂത്ത് ടീമിന്റെ പ്രവര്‍ത്തനം ചെന്നൈയിന് നേരത്തേതന്നെ നിര്‍ത്തിവച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച താരമായ സുനില്‍ ഛേത്രിയുടെ ക്ലബ്ബായ ബംഗളൂരു എഫ്സി, ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും സാലറി മരവിപ്പിച്ചതിന്റെ പിറ്റേദിനമാണ് ചെന്നൈയിന് പ്രവര്‍ത്തനം നിര്ത്തിവച്ചതെന്നതും ശ്രദ്ധേയം.
അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിന് എഫ്സി, ഫസ്റ്റ് ടീമിനുള്ള സാലറി ജൂണില്‍ നല്‍കിയിരുന്നു. എന്നാല്‍, ജൂലൈയിലെ പ്രതിഫലം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.