Kerala
കാസർഗോഡ്: കേരള - കർണാടക അതിർത്തിക്ക് സമീപം ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കുംപള സ്വദേശിയായ ദയാനന്ദ് (60) ആണ് മരിച്ചത്. കുംപള ബൈപ്പാസിൽ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
തെരുവുനായ കടിച്ചുകൊന്നതാണെന്നാണ് സംശയം. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
District News
കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.
അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
District News
കാസർഗോഡ്: മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാർ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് പോലീസ് നിഗമനം.
Kerala
കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്നു രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണും കല്ലും പതിച്ചത്.
വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.
District News
കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.
കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.
സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
Kerala
കാസര്‍ഗോഡ്: ഉറങ്ങുകയിരുന്ന അമ്മയെ മകന് പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. ബന്ധുവായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരോയുടെ ഭാര്യ ഹില്‍ഡ മൊന്തേരോ (59) ആണു കൊല്ലപ്പെട്ടത്. ഹില്‍ഡയുടെ അനുജന് വിക്ടറിന്റെ ഭാര്യയും അയല്‍വാസിയുമായ ലോലിതയ്ക്ക് (30) ഗുരുതരമായി പൊള്ളലേറ്റു. കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി മെല്വിന് മൊന്തേരോയെ (26) മഞ്ചേശ്വരം പോലീസ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടി. മഞ്ചേശ്വരത്തുനിന്ന് 120 കിലോമീറ്ററോളം അകലെ കുന്ദാപുരയില്‍ വച്ചാണ് ഇന്നലെ ഉച്ചയോടെ മെല്‍വിനെ പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്തിരുന്നു. മൂന്നു ബസ് മാറിക്കയറിയാണ് കുന്ദാപുരത്ത് എത്തിയത്. ഇവിടെയെത്തി ഇയാള്‍ കുളിക്കുകയും ഒരു കുപ്പി മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കയറി ഉള്‍പ്രദേശത്തുള്ള ചെങ്കല്‍ ക്വാറിയിലേക്കു പോയപ്പോള്‍ പിടിയിലാവുകയായിരുന്നു. രാത്രിയോടെ കാസര്ഗോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ മെല്‍വിനും അമ്മ ഹില്‍ഡയും മാത്രമാണ് ഈ വീട്ടിലെ താമസക്കാര്‍. അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഹില്‍ഡയെ മെല്വിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിനു പുറകുവശത്തുനിന്ന് 50 മീറ്റര്‍ അകലെയായാണ് കത്തിക്കരിഞ്ഞ ഹില്‍ഡയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെല്വിന് ഇവിടെ കൊണ്ടിട്ടതാണെന്നോ അല്ലെങ്കില്‍ പ്രാണരക്ഷാര്‍ഥം ഹില്‍ഡ വീട്ടില്‍നിന്നും ഇറങ്ങിയോടിയതാണോയെന്നോ വ്യക്തമല്ല. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മെല്വിന് അയല്‍വക്കത്തെ ലോലിതയുടെ വീട്ടിലെത്തിയതായും ഇവിടെ വച്ച് ലോലിതയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും മഞ്ചേശ്വരം പോലീസ് പറയുന്നു. തലയ്ക്കും കാലിനും പൊള്ളലേറ്റ ലോലിത മംഗളൂരു യേനപ്പോയ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഹില്‍ഡയുടെ ഭര്‍ത്താവ് ലൂയിസ് അഞ്ചു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മറ്റൊരു മകന് ആല്വിന് ഏതാനും ആഴ്ച മുമ്പാണ് ജോലി കിട്ടി കുവൈറ്റിലേക്കു പോയത്.
Kerala
രാജപുരം: പ്ലാന്റേഷൻ കോർപറേഷന്റെ ജില്ലയിലെ വിവിധ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പെരിയയിലെയും രാജപുരത്തെയും ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്കു മാറ്റി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (സിപിസിബി) നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണു നിർവീര്യമാക്കൽ പ്രക്രിയ തുടങ്ങിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്രബാബു, പ്ലാന്റേഷന് കോര്പറേഷന് ഗ്രൂപ്പ് മാനേജര്‍ സജീവന് എന്നിവരുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മതിയായ സുരക്ഷാ മുന്‍കരുതലുകളോടെയാണു പെരിയയിലെയും രാജപുരത്തെയും ഗോഡൗണുകളിൽനിന്നു കീടനാശിനി പുതിയ വീപ്പകളിലേക്കു മാറ്റിയത്. തിങ്കളാഴ്ച പെരിയ ഗോഡൗണിലും ഇന്നലെ രാജപുരത്തും ഇതിനുള്ള നടപടികൾ പൂർത്തിയായി. പുതിയ ബാരലുകൾ സീൽ ചെയ്തു വച്ചതായും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉത്തരവ് ലഭിച്ചാലുടൻ ഇവിടെനിന്നു മാറ്റുമെന്നും റീജണല്‍ ഡയറക്ടര്‍ ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണു നിർവീര്യമാക്കൽ നടപടികൾ നടക്കുന്നത്.
പെരിയയില്‍ 700 ലിറ്ററും രാജപുരത്ത് 450 ലിറ്ററും ദ്രാവകരൂപത്തിലുള്ള എന്‍ഡോസള്‍ഫാനും ചീമേനിയില്‍ കട്ടിയായ രൂപത്തിലുള്ള 10 കിലോ എന്ഡോസള്ഫാനുമാണു പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. നിർവീര്യമാക്കൽ നടപടിക്രമങ്ങളുടെ പുരോഗതി അടുത്ത മാസം നടക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിംഗിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട് ചെയ്യും. പാലക്കാട് മണ്ണാര്‍ക്കാട് എസ്റ്റേറ്റിലെ 304 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ ദിവസം നിർവീര്യമാക്കുന്നതിനായി മാറ്റിയിരുന്നു. നിര്‍വീര്യമാക്കുന്നതിനുള്ള ചെലവ് പിസികെയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഇതിനായി അപകടകരമായ കീടനാശിനികൾ (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കി മുൻപരിചയമുള്ള കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിക്കും. കരാറെടുക്കുന്ന കമ്പനികള്‍ അവരുടെ കേന്ദ്രങ്ങളിലെത്തിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക.
നേരത്തേ മുളിയാറിന് സമീപം മിഞ്ചിപ്പദവിലെ പിസികെ എസ്റ്റേറ്റിലുള്ള കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളിലുൾപ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. രവീന്ദ്രനാഥ് ഷാന്ഭോഗ് നല്കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തില്‍ ഇടപെട്ടത്.
പഴയ ഇരുമ്പ് വീപ്പകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ അതതിടങ്ങളിൽവച്ചുതന്നെ ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും (ഡിആർഡിഒ) കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പു കാരണം സാധിച്ചിരുന്നില്ല.
Kerala
കാഞ്ഞങ്ങാട്: കൗണ്‍സലിംഗിനെത്തിയ പതിനാലുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ സൂപ്രണ്ട് തസ്തികയില്‍നിന്നു വിരമിച്ച സൈക്യാട്രിസ്റ്റ് കൂടിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിനു സമീപം താമസക്കാരനുമായ ഡോ. വിശാഖ് കുമാറിനെയാണ് (61) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നാലുതവണ ഡോക്ടറുടെ വീട്ടില്‍ കൗണ്‍സലിംഗിനായി എത്തിച്ചിരുന്നു. മൂന്നുതവണയും നല്ല രീതിയില്‍ കൗണ്‍സലിംഗ് നല്‍കിയെങ്കിലും നാലാംതവണ ഡോക്ടര്‍ തന്റെ നേര്‍ക്കു ലൈംഗികാതിക്രമം നടത്തിയെന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഇക്കാര്യം അന്നു രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഈ അധ്യയനവര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസുണ്ട്. ഡോ. വിശാഖ് കുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.