National
ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തിൽ കാണിച്ചു.
ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കി. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായുള്ള കരാർ മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും മോദി പറഞ്ഞു.
എന്നാൽ മോദിയുടെ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നെഹ്റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതിനിടെ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹസിച്ചു. ഖര്‍ഗെ ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
National
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം തുടരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
ബുധനാഴ്ച ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനാൽ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
അതേസമയം, പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ തുടരുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ലോക്സഭയിൽ തുടരുന്ന പ്രതിഷേധം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ലോക്സഭയിലെ ഇരിപ്പിടം വരെയെത്തി. മോദി പ്രസംഗിക്കാനെത്തിയാൽ അദ്ദേഹത്തിന്റെ മുഖം മറയ്ക്കുന്ന തരത്തിലാണ് വനിതാ എംപിമാർ ബാനറുമായി അണിനിരന്നത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ പ്രധാനമന്ത്രി സഭയിലേക്കെത്തിയില്ല. വനിതാ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയെ ഒരു മാരക രോഗത്തോടാണ് കമൽഹാസൻ ഉപമിച്ചത്. തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് ജീവിക്കുന്ന മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ബീഹാറിൽ നാം അത് കണ്ടു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ വെട്ടിമാറ്റുന്നതിലൂടെ രേഖകളിൽ അവരെ മരിച്ചവരായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ രോഗം രാജ്യം മുഴുവൻ പടരാൻ അനുവദിക്കരുത്," കമൽഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം എന്ന ഗൗരവകരമായ ആശങ്ക അദ്ദേഹം സഭയിൽ ഉന്നയിച്ചു. വോട്ടവകാശം എന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: രാജ്യസഭാസീറ്റ് ഒഴിയുകയാണെന്നും മൂന്നാം തവണയും ഉപരിസഭയിലേക്കു മത്സരിക്കുന്നില്ലെന്നും അറിയിച്ച് കോണ്‍ഗ്രസ് എംപിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്.
ഈ വർഷം ഏപ്രിലിൽ രാജ്യസഭാ കാലാവധി തീരാനിരിക്കേയാണു മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. ദിഗ് വിജയ് സിംഗിന്റെ സീറ്റ് പട്ടികജാതിയിൽപ്പെട്ട ഒരാൾക്കു നൽകണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വകുപ്പ് അധ്യക്ഷൻ പ്രദീപ് അഹിർവാർ അഭ്യർഥിച്ചതിനു പിന്നാലെയാണ് പിന്മാറ്റം.
പ്രവർത്തകസമിതി യോഗത്തിനിടെ ആർഎസ്എസിന്റെ സംഘടനാസംവിധാനത്തെ പ്രകീർത്തിച്ചു പോസ്റ്റിട്ട ദിഗ് വിജയ് സിംഗ് അടുത്തിടെ വിവാദത്തിൽപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയിൽ സ്വാധീനമുറപ്പിക്കാനൊരുങ്ങി എൻഡിഎ. ഈ വർഷം 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭ എംപിമാരാണ് കാലാവധി പൂർത്തിയാക്കി സീറ്റുകൾ ഒഴിയാനൊരുങ്ങുന്നത്.
എംഎൽഎമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് അതത് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയ ഭരണമുന്നണിയായ എൻഡിഎ ഈ സീറ്റുകളിൽ നേട്ടം കൊയ്യും.
ഈ വർഷം ഒഴിവ് വരുന്ന 72 സീറ്റുകളിൽ 40 എണ്ണം എൻഡിഎയുടേതാണ്. 25 എണ്ണം ഇന്ത്യാ സഖ്യത്തിന്റേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരുടെ എണ്ണം വർധിച്ചതിനാൽ ഇതിൽ 50 സീറ്റെങ്കിലും എൻഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിനാകട്ടെ ഇതിൽ അഞ്ചു സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു.
നിയമസഭയിലെ അംഗബലം കണക്കിലെടുക്കുന്പോൾ ബിജെപി 37 അല്ലെങ്കിൽ 38 സീറ്റുകൾ വിജയിക്കാനാണു സാധ്യത. കോണ്‍ഗ്രസാകട്ടെ ഈ സീറ്റുകളിൽ നിലവിലുള്ള എംപിമാരുടെ എണ്ണം എട്ടിൽനിന്ന് ഒന്‍പതായി വർധിപ്പിച്ചേക്കും.
പശ്ചിമ ബംഗാളിൽനിന്നുള്ള പാർട്ടിയുടെ ഒരേയൊരു എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഈ വർഷം വിരമിക്കുന്നതിനാൽ സിപിഎമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായി കുറഞ്ഞ് കേരളത്തിലേക്കു മാത്രമായി ഒതുങ്ങും. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതാകുന്പോൾ എൻസിപിയുടെ ശരദ് പവാർ വിഭാഗം സ്വന്തമാക്കിയിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളും അവർക്കു നഷ്ടമായേക്കാം.
രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ബി.എൽ. വർമ, ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയവർ ഈ വർഷം സ്ഥാനമൊഴിയുന്ന 72 എംപിമാരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഈ വർഷം കാലാവധി പൂർത്തിയാക്കും.
എൻഡിഎ-135, ഇന്ത്യാ സഖ്യം-80, മറ്റുള്ളവർ-29, ഒഴിഞ്ഞുകിടക്കുന്നത്- 29 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പുകൾക്കുശേഷം എൻഡിഎയുടെ അംഗബലം 145 ആയി ഉയർന്നേക്കും. ഇന്ത്യാ സഖ്യത്തിന്റേത് 75 ആയും മറ്റുള്ളവരുടേത് 25 ആയും മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
National
ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ആണവോർജ ബിൽ പാസായി. സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ 2025 എന്നറിയപ്പെടുന്ന ബില്ല് ഇതോടെ നിയമമാകുന്നതിലേക്ക് ഒരു പടികൂടി അടുത്തു.
ആണവമേഖലയുടെ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന സുപ്രധാന ബില്ല് പാർലമെന്ററി സമിതികൾക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യത്തിനു ചെവികൊടുക്കാതെയാണ് ബില്ല് രാജ്യസഭയിൽ കേന്ദ്രം പാസാക്കിയത്.
ആണവോർജം സ്വകാര്യവത്കരിക്കുന്പോഴുള്ള സുരക്ഷാ ആശങ്കകളും ആണവ അപകടത്തിന്റെ ബാധ്യതകളെപ്പറ്റിയുള്ള വ്യവസ്ഥകളും ബില്ല് സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആണവോർജത്തിന്റെ സന്പന്നമായ ചരിത്രം അനുസ്മരിച്ച കോണ്‍ഗ്രസ് എംപി ജയ്റാം രമേശ്, മേഖലയിലെ നിർണായക വികാസങ്ങൾ 2014നും പതിറ്റാണ്ടുകൾ മുന്‍പ് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി.
ഹോമി ബാബയെ ചെയർമാനാക്കി 1948 ഓഗസ്റ്റ് 15ന് ആണവോർജ കമ്മീഷൻ രൂപീകരിച്ചതിനുശേഷം ആണവോർജവുമായി ബന്ധപ്പെട്ട ആദ്യ നിയമനിർമാണം 1948 ഏപ്രിൽ ആറിനാണു പാസായതെന്ന് ജയ്റാം രമേശ് പറഞ്ഞു.
ബില്ല് ഇന്ത്യയുടെ ആണവോർജ സംവിധാനത്തിന്റെ പ്രഭുവാഴ്ചയ്ക്കു വഴിവയ്ക്കുമെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ മുഖവിലയ്ക്കെടുക്കാതെ ആണവോർജത്തിന്റെ വിതരണ ബാധ്യതയെ ദുർബലപ്പെടുത്തുകയാണ് ബില്ല് ചെയ്യുന്നതെന്ന് ഡിഎംകെ എംപി പി. വിൽസൺ പ്രതികരിച്ചു.
ബില്ല് പ്രഥമമായി ആണവ വിതരണക്കാർക്ക് ഗുണം ചെയ്യുന്നതിനായി അവതരിപ്പിച്ചതാണെന്ന് സിപിഎം എംപി എ.എ. റഹീം പറഞ്ഞു. എന്നാൽ ആണവോർജത്തിന്റെ സുരക്ഷാസംവിധാനത്തിൽ ബില്ല് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പുതിയ നിയമനിർമാണം സുരക്ഷ, നിയന്ത്രണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ ആണവോർജ ചട്ടക്കൂട് ആധുനികവത്കരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരിസഭയും അധോസഭയും കടന്ന ബില്ല് ഇനി രാഷ്ട്രപതിയുടെ അന്തിമ അനുമതിയും ലഭിച്ച് ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമമായി മാറും.
ആണവോർജ ബില്ലിനെതിരേ ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ (എഐപിഇഎഫ്) ഈ മാസം 23ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകളുമായും കർഷകസംഘടനയായ സംയുക്ത് കിസാൻ മോർച്ചയുമായും (എസ്കഐം) സഹകരിച്ചാണു പ്രതിഷേധം.
National
ന്യൂഡൽഹി: ആണവോർജ ബില്ല് പാസാക്കിയതിനുപിന്നാലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിൽ വരുത്തുന്ന വിബി-ജി റാം ജി ബില്ലിൽ രാജ്യസഭ ചർച്ച തുടങ്ങി.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യസഭയിലും ബില്ല് പാസാക്കും.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്റെ പ്രസംഗം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തോടെ ബിഹാറിൽ വരുംവർഷങ്ങളിൽ ഒഴിവുവരുന്ന മുഴുവൻ രാജ്യസഭാ സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ പോക്കറ്റിലാകും. ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിക്ക് രാജ്യസഭയിൽ പ്രാതിനിധ്യംപോലും ഇല്ലാതാവുകയും ചെയ്യും.
ബിഹാറിൽ ആകെയുള്ള 16 രാജ്യസഭാംഗങ്ങളിൽ അഞ്ചുപേരാണ് ആർജെഡി പ്രതിനിധികൾ. ഒരംഗം കോൺഗ്രസിൽ നിന്നാണ്. ആർജെഡിയുടെ പ്രേംചന്ദ് ഗുപ്തയുടെയും എ.ഡി. സിംഗിന്റെയും കാലാവധി ഏതാനും മാസങ്ങൾക്കകം പൂർത്തിയാകും.
വരാനിരിക്കുന്ന നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റുകളും എൻഡിഎയ്ക്കു അനായാസം വിജയിക്കാനാകും. എൻഡിഎ അംഗങ്ങളായ ഹരിവംശ്, രാംനാഥ് താക്കൂർ (രണ്ടുപേരും ജെഡിയു) ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം) എന്നിവരുടെ കാലാവധി അടുത്തവർഷം ഏപ്രിൽ ഒന്‍പതിന് തീരും. അഞ്ച് സീറ്റുകളിലേക്കും വിജയിക്കാൻ ഓരോ സ്ഥാനാർഥിക്കും 42 വോട്ട് വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
243 അംഗ സഭയിൽ മഹാസഖ്യത്തിന് 35 പേരുടെ പിന്തുണ മാത്രമാണുള്ളത്. ആർജെഡി (25) കോൺഗ്രസ് (ആറ്) സിപിഐ-എംഎൽ (രണ്ട്) എന്നിവയ്ക്കു പുറമേ സിപിഎമ്മിന്റെയും ഐഐപിയുടെയും ഓരോ അംഗങ്ങവും കൂടി ചേരുന്നതാണിത്.ആർജെഡിയുടെ ഫിയാസ് അഹമ്മദ്, ബിജെപിയുടെ സതീഷ് ചന്ദ്ര ദുബെ, മനാൻ കുമാർ മിശ്ര, ശംഭു സഹാരൻ പട്ടേൽ, ജെഡിയു പ്രതിനിധി ഖിരു മഹ്തോ എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 2028 ജൂലൈ ഏഴിനും അവസാനിക്കും.
ഇതിനുശേഷം 2030ന്റെ തുടക്കത്തിൽ സംസ്ഥാനത്ത് ആറ് രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിൽനിന്നുള്ള ധർമ്മശില ഗുപ്ത, ഭീംസിംഗ്, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ആർജെഡിയുടെ മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, കോൺഗ്രസിന്റെ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ കാലാവധി കഴിയുന്നതോടെയാണിത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല. വിജയം ഉറപ്പായതിനാൽ ഏതാനും വർഷങ്ങൾകൊണ്ട് രാജ്യസഭയിലും ബിജെപി കൂടുതൽ കരുത്തരാകും.