ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയിൽ സ്വാധീനമുറപ്പിക്കാനൊരുങ്ങി എൻഡിഎ. ഈ വർഷം 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭ എംപിമാരാണ് കാലാവധി പൂർത്തിയാക്കി സീറ്റുകൾ ഒഴിയാനൊരുങ്ങുന്നത്.
എംഎൽഎമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് അതത് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയ ഭരണമുന്നണിയായ എൻഡിഎ ഈ സീറ്റുകളിൽ നേട്ടം കൊയ്യും.
ഈ വർഷം ഒഴിവ് വരുന്ന 72 സീറ്റുകളിൽ 40 എണ്ണം എൻഡിഎയുടേതാണ്. 25 എണ്ണം ഇന്ത്യാ സഖ്യത്തിന്റേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരുടെ എണ്ണം വർധിച്ചതിനാൽ ഇതിൽ 50 സീറ്റെങ്കിലും എൻഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിനാകട്ടെ ഇതിൽ അഞ്ചു സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു.
നിയമസഭയിലെ അംഗബലം കണക്കിലെടുക്കുന്പോൾ ബിജെപി 37 അല്ലെങ്കിൽ 38 സീറ്റുകൾ വിജയിക്കാനാണു സാധ്യത. കോണ്‍ഗ്രസാകട്ടെ ഈ സീറ്റുകളിൽ നിലവിലുള്ള എംപിമാരുടെ എണ്ണം എട്ടിൽനിന്ന് ഒന്‍പതായി വർധിപ്പിച്ചേക്കും.
പശ്ചിമ ബംഗാളിൽനിന്നുള്ള പാർട്ടിയുടെ ഒരേയൊരു എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഈ വർഷം വിരമിക്കുന്നതിനാൽ സിപിഎമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായി കുറഞ്ഞ് കേരളത്തിലേക്കു മാത്രമായി ഒതുങ്ങും. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതാകുന്പോൾ എൻസിപിയുടെ ശരദ് പവാർ വിഭാഗം സ്വന്തമാക്കിയിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളും അവർക്കു നഷ്ടമായേക്കാം.
രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ബി.എൽ. വർമ, ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയവർ ഈ വർഷം സ്ഥാനമൊഴിയുന്ന 72 എംപിമാരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഈ വർഷം കാലാവധി പൂർത്തിയാക്കും.
എൻഡിഎ-135, ഇന്ത്യാ സഖ്യം-80, മറ്റുള്ളവർ-29, ഒഴിഞ്ഞുകിടക്കുന്നത്- 29 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പുകൾക്കുശേഷം എൻഡിഎയുടെ അംഗബലം 145 ആയി ഉയർന്നേക്കും. ഇന്ത്യാ സഖ്യത്തിന്റേത് 75 ആയും മറ്റുള്ളവരുടേത് 25 ആയും മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Tags : Rajya Sabha vacancies NDA India alliance