ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയെ ഒരു മാരക രോഗത്തോടാണ് കമൽഹാസൻ ഉപമിച്ചത്. തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് ജീവിക്കുന്ന മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ബീഹാറിൽ നാം അത് കണ്ടു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ വെട്ടിമാറ്റുന്നതിലൂടെ രേഖകളിൽ അവരെ മരിച്ചവരായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ രോഗം രാജ്യം മുഴുവൻ പടരാൻ അനുവദിക്കരുത്," കമൽഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം എന്ന ഗൗരവകരമായ ആശങ്ക അദ്ദേഹം സഭയിൽ ഉന്നയിച്ചു. വോട്ടവകാശം എന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Tags : Kamal Haasan Rajya Sabha Maiden Speech SIR