ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സിഖുകാരോട് വിദ്വേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സിഖുകാരനായതിനാലാണ് ബിജെപി എംപിയായ രവനീത് സിംഗ് ബിട്ടുവിനെ രാഹുൽ രാജ്യദ്രോഹിയെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.
രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. എസ്ഐആറിനെതിരേ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് മോദി രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോൾ മോദി, മോദിയെന്ന് വിളിച്ചാണ് ഭരണപക്ഷാംഗങ്ങൾ അദ്ദേഹത്തെ വരവേറ്റത്. ഇതേസമയം പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. തുടർന്ന് പ്രസംഗം ആരംഭിച്ച മോദി പ്രതിപക്ഷത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പരിഹസിച്ചു.
83 വയസുള്ള ഖാർഗെയ്ക്ക് പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്ന് മോദി പറഞ്ഞു. പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ പ്രതിപക്ഷം തളർന്ന് ക്ഷീണിച്ച് പുറത്തുപോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
Tags : Narendra Modi Slams Rahul Gandhi Mamata Banerjee Rajya Sabha