ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തോടെ ബിഹാറിൽ വരുംവർഷങ്ങളിൽ ഒഴിവുവരുന്ന മുഴുവൻ രാജ്യസഭാ സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ പോക്കറ്റിലാകും. ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിക്ക് രാജ്യസഭയിൽ പ്രാതിനിധ്യംപോലും ഇല്ലാതാവുകയും ചെയ്യും.
ബിഹാറിൽ ആകെയുള്ള 16 രാജ്യസഭാംഗങ്ങളിൽ അഞ്ചുപേരാണ് ആർജെഡി പ്രതിനിധികൾ. ഒരംഗം കോൺഗ്രസിൽ നിന്നാണ്. ആർജെഡിയുടെ പ്രേംചന്ദ് ഗുപ്തയുടെയും എ.ഡി. സിംഗിന്റെയും കാലാവധി ഏതാനും മാസങ്ങൾക്കകം പൂർത്തിയാകും.
വരാനിരിക്കുന്ന നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റുകളും എൻഡിഎയ്ക്കു അനായാസം വിജയിക്കാനാകും. എൻഡിഎ അംഗങ്ങളായ ഹരിവംശ്, രാംനാഥ് താക്കൂർ (രണ്ടുപേരും ജെഡിയു) ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം) എന്നിവരുടെ കാലാവധി അടുത്തവർഷം ഏപ്രിൽ ഒന്പതിന് തീരും. അഞ്ച് സീറ്റുകളിലേക്കും വിജയിക്കാൻ ഓരോ സ്ഥാനാർഥിക്കും 42 വോട്ട് വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
243 അംഗ സഭയിൽ മഹാസഖ്യത്തിന് 35 പേരുടെ പിന്തുണ മാത്രമാണുള്ളത്. ആർജെഡി (25) കോൺഗ്രസ് (ആറ്) സിപിഐ-എംഎൽ (രണ്ട്) എന്നിവയ്ക്കു പുറമേ സിപിഎമ്മിന്റെയും ഐഐപിയുടെയും ഓരോ അംഗങ്ങവും കൂടി ചേരുന്നതാണിത്.ആർജെഡിയുടെ ഫിയാസ് അഹമ്മദ്, ബിജെപിയുടെ സതീഷ് ചന്ദ്ര ദുബെ, മനാൻ കുമാർ മിശ്ര, ശംഭു സഹാരൻ പട്ടേൽ, ജെഡിയു പ്രതിനിധി ഖിരു മഹ്തോ എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 2028 ജൂലൈ ഏഴിനും അവസാനിക്കും.
ഇതിനുശേഷം 2030ന്റെ തുടക്കത്തിൽ സംസ്ഥാനത്ത് ആറ് രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിൽനിന്നുള്ള ധർമ്മശില ഗുപ്ത, ഭീംസിംഗ്, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ആർജെഡിയുടെ മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, കോൺഗ്രസിന്റെ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ കാലാവധി കഴിയുന്നതോടെയാണിത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല. വിജയം ഉറപ്പായതിനാൽ ഏതാനും വർഷങ്ങൾകൊണ്ട് രാജ്യസഭയിലും ബിജെപി കൂടുതൽ കരുത്തരാകും.
Tags : RJD Rajyasabha Rajya Sabha Bihar