Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
National
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ വിവിധ സോണുകളിൽ 84 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, പാറ്റ്ന, ഹൗറ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഗതാഗത സാഹചര്യം വിലയിരുത്തിയശേഷം അടിയന്തര പ്രാധാന്യത്തോടെ സർവീസുകൾ തുടങ്ങും.
മൊത്തം 104 ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു യാത്രക്കാർക്കായി ഭൗതികശേഷി പൂർണമായി വിനിയോഗിക്കാൻ മന്ത്രാലയം നിർദേശിച്ചുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു.
വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പ്രത്യേക ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള വിവരം ലഭിക്കും. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി മുംബൈ സെൻട്രൽ-ന്യൂഡൽഹി, മുംബൈ സെൻട്രൽ-ഭിവാനി, മുംബൈ സെൻട്രൽ-ഷകുർ ബസ്തി, ബാന്ദ്ര ടെർമിനസ്-ദുർഗാപുര, വൽസാദ്-ബിലാസ്പുർ, സബർമതി-ഡൽഹി, സബർമതി-ഡൽഹി സരായ് രോഹില്ല റൂട്ടിൽ ഏഴു പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
സൗത്ത് സെൻട്രൽ റെയിൽവേ നാലു പ്രത്യേക സർവീസുകൾ നടത്തും. ഹൈദരാബാദിൽനിന്നു ചെന്നൈ, മുംബൈ, ഷാലിമാർ (കോൽക്കത്ത) എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. ചെന്നൈ എഗ്മൂർ-ചരളാപള്ളി (തെലുങ്കാന), സെക്കന്ദരാബാദ്-ചെന്നൈ എഗ്മൂർ റൂട്ടിൽ അധിക സർവീസ് നടത്തുമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പിലുള്ളത്.
തിരുച്ചിറപ്പള്ളി-ജോധ്പുർ ഹംസഫർ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ സിഎസ്ടി-ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയിൽ ഒരു അധിക എസി കോച്ചുകൂടി അനുവദിച്ചുവെന്നും റെയിൽവേ അറിയിച്ചു. ഈ മാസം പത്തുവരെ അധിക കോച്ചുകൾ ഉണ്ടാകും.
National
ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ യാത്രക്കാർക്കു നൽകുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ റെയിൽവേ ബോർഡിൽനിന്നു പ്രതികരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
മാംസവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം ഇതര സമുദായങ്ങളിലെ ആളുകളുടെ ഉപജീവനമാർഗത്തെ നടപടി സാരമായി ബാധിക്കുമെന്ന് കമ്മീഷൻ റെയിൽവേയ്ക്ക് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടി. എല്ലാ മതത്തിലും ഉൾപ്പെട്ട ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെ റെയിൽവേ ബഹുമാനിക്കണം.
ഹലാൽ ഭക്ഷണം മാത്രം നൽകുന്നത് പൗരന്മാരുടെ മനുഷ്യാവകാശ ലംഘനമാണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്നും നോട്ടീസിൽ കമ്മീഷൻ ചൂണ്ടിക്കാട്ടി.
യാത്രക്കാർക്കുള്ള ഭക്ഷണത്തിന് ഹലാൽ മാംസം ഉപയോഗിക്കുന്നതിലൂടെ പരന്പരാഗതമായി മാംസവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടികജാതി ഹിന്ദു വിഭാഗങ്ങളോട് റെയിൽവേ അന്യായമായ വിവേചനം കാട്ടുകയാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണു കമ്മീഷന്റെ ഇടപെടൽ.
ഇതോടൊപ്പം സിക്ക്, ഹൈന്ദവ വിശ്വാസത്തിൽപ്പെട്ട യാത്രക്കാർക്ക് അവരുടെ മതവിശ്വാസവുമായി പൊരുത്തപ്പെടുന്ന ഭക്ഷണ തെരഞ്ഞെടുപ്പുകൾ റെയിൽവേ നൽകുന്നില്ലെന്നും പരാതിയിൽ ആരോപണമുണ്ട്.
Kerala
കൊല്ലം: ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ 10.20ന് പുറപ്പെടുന്ന 16127 ഗുരുവായൂർ എക്സ്പ്രസ് 30നും നവംബർ മൂന്നിനും 85 മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുകയെന്ന് ഭക്ഷിണ റെയിൽവേ അറിയിച്ചു. ഇതേ ട്രെയിൻ നവംബർ ഒന്നിനും 50 മിനിറ്റ് വൈകിയായിരിക്കും ചെന്നൈയിൽ നിന്ന് ഗുരുവായൂർക്ക് പുറപ്പെടുക.
ഇത് കൂടാതെ നവംബർ മൂന്നിന് ഉച്ചയ്ക്ക് 1.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 166325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും. തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും മധ്യേ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
നവംബർ നാലിന് രാവിലെ 5.15ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16326 കോട്ടയം- നിലമ്പൂർ റോഡ് എക്സ്പ്രസ് നിർദിഷ്ട സമയമായ 5.34ന് കുറുപ്പന്തറയിൽ നിന്ന് പുറപ്പെടും. കോട്ടയത്തിനും കുറുപ്പന്തറയ്ക്കും മധ്യേ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
National
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾകൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷംതോറും പുറത്തിറക്കുന്നുണ്ട്.
കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കാണ് പുതുതായി കൂട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽമാത്രം 5300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു.
ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിനു സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2027ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപ്പനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്.
സുരക്ഷ വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് റെയിൽവേ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലവും കണ്ടുതുടങ്ങി. ട്രെയിൻ പാളം തെറ്റലുകളുടെ എണ്ണം പ്രതിവർഷം 170ൽനിന്ന് 30ൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
റെയിൽവേയുടെ പ്രഫഷണൽ മാനേജ്മെന്റിന് ജപ്പാന്റെയും സ്വിറ്റ്സർലൻഡിന്റെയും മാതൃകകൾ പിന്തുടരാനും മന്ത്രാലയം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.