പരവൂർ: തെരത്തെടുത്ത വന്ദേഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ബ്രാൻഡഡ് ഭക്ഷണ സേവനം നൽകുന്നതു പരീക്ഷണ അടിസ്ഥാനത്തിൽ തുടക്കമായി. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്(ഐആർസിടിസി) തന്നെയാണു ഭക്ഷണ വിതരണത്തിന്റെ ചുമതല.
ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തലും യാത്രക്കാരുടെ സംതൃപ്തിയും ലക്ഷ്വമിട്ടുള്ള ഈ പരീക്ഷണത്തിൽ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന റസ്റ്ററന്റ് ഗുണനിലവാരത്തിലുള്ള മെനുവാണു നൽകുന്നത്.
ട്രെയിനുകളിലെ ഓൺ ബോർഡ് ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനു പ്രൂഫ് ഓഫ് കൺസപ്റ്റ് (പിഒസി) എന്ന പേരിലാണ് ഈ ഭക്ഷണ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. ഇതുവഴി ബ്രാൻഡഡ് ഫുഡ് ആൻഡ് ബിവറേജ് കമ്പനികൾ, മുന്തിയ റസ്റ്ററന്റ് ശൃംഖലകൾ, ഫ്ലൈറ്റ് കാറ്റർമാർ എന്നിവർ യാത്രക്കാർക്ക് പുതിയതും ശുചിത്വമുള്ളതുമായ ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്തുതുടങ്ങി.
നിലവിൽ 12 വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടും.
തിരുവനന്തപുരം -മംഗലാപുരം, തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും പരീക്ഷണ അടിസ്ഥാനത്തിലുള്ള പുതിയ ഭക്ഷണ വിതരണം ഇന്നലെയാണ് തുടങ്ങിയത്.
കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ആണ് ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുക. രാജ്യത്ത് ഉടനീളം വിവിധ ട്രെയിനുകളിലായി പ്രതിദിനം 16.50 ലക്ഷം ഭക്ഷണപ്പൊതികളാണ് ഐആർസിടിസി നിലവിൽ യാത്രക്കാർക്ക് നൽകുന്നത്.
Tags : Branded food Trains Indian Railway IRCTC