ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ യാത്രക്കാർക്കു നൽകുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ റെയിൽവേ ബോർഡിൽനിന്നു പ്രതികരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
മാംസവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം ഇതര സമുദായങ്ങളിലെ ആളുകളുടെ ഉപജീവനമാർഗത്തെ നടപടി സാരമായി ബാധിക്കുമെന്ന് കമ്മീഷൻ റെയിൽവേയ്ക്ക് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടി. എല്ലാ മതത്തിലും ഉൾപ്പെട്ട ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെ റെയിൽവേ ബഹുമാനിക്കണം.
ഹലാൽ ഭക്ഷണം മാത്രം നൽകുന്നത് പൗരന്മാരുടെ മനുഷ്യാവകാശ ലംഘനമാണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്നും നോട്ടീസിൽ കമ്മീഷൻ ചൂണ്ടിക്കാട്ടി.
യാത്രക്കാർക്കുള്ള ഭക്ഷണത്തിന് ഹലാൽ മാംസം ഉപയോഗിക്കുന്നതിലൂടെ പരന്പരാഗതമായി മാംസവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടികജാതി ഹിന്ദു വിഭാഗങ്ങളോട് റെയിൽവേ അന്യായമായ വിവേചനം കാട്ടുകയാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണു കമ്മീഷന്റെ ഇടപെടൽ.
ഇതോടൊപ്പം സിക്ക്, ഹൈന്ദവ വിശ്വാസത്തിൽപ്പെട്ട യാത്രക്കാർക്ക് അവരുടെ മതവിശ്വാസവുമായി പൊരുത്തപ്പെടുന്ന ഭക്ഷണ തെരഞ്ഞെടുപ്പുകൾ റെയിൽവേ നൽകുന്നില്ലെന്നും പരാതിയിൽ ആരോപണമുണ്ട്.
Tags : violation of human rights Serving halal meat Trains