Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമ- ബ്ലോക്ക്- ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം ട്രെൻഡ് സൈറ്റിൽ ലഭ്യമാകും.
ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടുനില അപ്പോൾതന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസിലാക്കാം.
മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരം തത്സമയം ലഭ്യമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഒരുക്കും.
https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ ബാങ്കോക്കിൽ നിന്നും പറന്നെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ബാങ്കോക്കിലെ ബിസിനസ് തിരക്കുകൾക്കിടെയിൽ നിന്നുമാണ് ജന്മനാടായ നാട്ടികയിൽ അദ്ദേഹമെത്തിയത്.
ബാങ്കോക്കിൽ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായലാൻഡ് വാണിജ്യ മന്ത്രി നിർവഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്.
ഉച്ചയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം.എ. യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എംഎൽപി സ്കൂളിൽ വൈകിട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
യൂഡിഎഫ് സ്ഥാനാർഥിയായ കെ.എ. ഷൗക്കത്തലി, ബിജെപി സ്ഥാനാർഥി പി.വി. സെന്തിൽ കുമാർ, എൽഡിഎഫ് സ്ഥാനാർഥി എ.പി. മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർഥികളോട് കുശലാന്വേഷണം നടത്തി പിന്നീട് വോട്ട് രേഖപ്പെടുത്തിയാണ് ബൂത്തിൽ നിന്ന് അദ്ദേഹം പുറത്തേക്കിറങ്ങിയത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്ന റിപ്പോർട്ട് വന്നത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് നഗരസഭയിലെ 24ാം വാർഡിലാണ്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.
രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ രാഹുൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ എത്തിയാൽ ഡിവൈഎഫ്ഐയും ബിജെപിയും പോളിംഗ് ബൂത്തിനരികെ പ്രതിഷേധിക്കും. ബൂത്തിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയട്ടുണ്ട്.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് ഏഴ് ശതമാനം കടന്നു. എട്ടര വരെ 7.1 % ആണ് പോളിംഗ്. ബൂത്തുകളിൽ നീണ്ട നിരയാണുള്ളത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 7.48 % പേരാണ് ജില്ലയിൽ വോട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലാണ് കുറവ് പോളിംഗ് (7.07%).
തൃശൂർ(7.24 %), മലപ്പുറം (7.28 %), പാലക്കാട് (7.26 %), കോഴിക്കോട് (7.14 %), കാസർഗോഡ് (7.22 %). പല സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ചിലയിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു. കുടുബാംഗങ്ങൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിൽ തന്നെയാണ് രാഹുലിന് വോട്ട്. നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം, രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷനു നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിനു കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രാഹുലിനെതിരായ ആദ്യ കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു. ആദ്യ കേസിൽ തിങ്കളാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ഇതോടെയാണ് ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
Kerala
പെരുന്ന: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഇത്തവണ വോട്ട് ചെയ്യാൻ എത്തിയില്ല.
മാസങ്ങൾക്ക് മുമ്പ് വീഴ്ചയിൽ പരിക്ക് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വിശ്രമത്തിലാണ്.
സ്കൂളിലേക്കുള്ള ഉയർന്ന പടികൾ കയറാൻ കഴിയാത്തതിനാൽ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എൻഎസ്എസ് വൃത്തങ്ങൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ?.
കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ്?. രാജ്യത്ത് പോലീസുകാർ കള്ള തെളിവുകൾ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ?. മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ?. മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്. മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും.
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പറ്റിയിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറിന് അവകാശമുണ്ട്.-രൺജി പണിക്കർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ടേ കാൽ മണിക്കൂർ കഴിയുമ്പോൾ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.
തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്. ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Kerala
1) വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.
2) പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.
3) സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്ട്രോള് യൂണിറ്റിലെ "ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും. ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്ട്രോള് യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.
4) ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന് വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്ക്കും.
വോട്ട് രേഖപ്പെടുത്തല്‍
1) ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.
2) ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
3) ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.
4) വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
5) ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
6) മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്കി നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
7) മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
8) ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
9) ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
10) മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
11) വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്ത്തിക്കഴിഞ്ഞാല് ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
12) രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
14) വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കണം. അവര്‍ വോട്ടറെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്.
Kerala
പത്തനംതിട്ട: സംസ്ഥാനത്ത് ചൊവ്വാഴ്ചയും 11നുമായി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാരടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വോട്ട് നഷ്ടപ്പെടും.
ദേവസ്വം, പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, ബാങ്ക്, മരാമത്ത്, ടെലികമ്യൂണിക്കേഷന്‍, ഫയര്‍ഫോഴ്സ്, ജലഅഥോറിറ്റി തുടങ്ങിയ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരുടെയും താത്കാലിക ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവരുടെയും വോട്ടുകളാണ് നഷ്ടമാകുന്നത്. ഏകദേശം ഏഴായിരത്തോളും ആളുകള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്നാണ് പ്രാഥമിക കണക്ക്.
ദേവസ്വം ബോര്‍ഡില്‍ നിന്നു മാത്രം സന്നിധാനത്തും പമ്പയിലും എഴുനൂറോളം സ്ഥിരം ജീവനക്കാരും 1500 താത്കാലിക ജോലിക്കാരുമുണ്ട്. മരാമത്ത് ഓഫീസ്, ടെലികമ്യൂണിക്കേഷന്‍, ഇതരവിഭാഗങ്ങള്‍ എന്നീ ജോലികള്‍ ചെയ്യുന്നവര്‍ 200നു മുകളിലാണ്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 3000 പോലീസുകാരുണ്ട്.
കെഎസ്ആര്‍ടിസിയില്‍ പമ്പയില്‍ മാത്രം 699 ജീവനക്കാരുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്ന് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണിവര്‍. 200 വനപാലകര്‍ ശബരിമലയിലുണ്ട്. കെഎസ്ഇബി, ജലഅഥോറിറ്റി, ജലസേചനം, അഗ്നിശമന സേന, ആരോഗ്യം വിഭാഗങ്ങളിലും നൂറുകണക്കിനു ജോലിക്കാരുണ്ട്.
ഇത്രയധികം ആളുകളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കു മാത്രമേ തപാല്‍ വോട്ട് ചെയ്യാന്‍ അനുമതിയുള്ളൂവെന്നാണ് കമ്മീഷന് അറിയിച്ചത്. ഇക്കാരണത്താല്‍ പോലീസുകാരടക്കമുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അനുമതി നല്‍കാനാകില്ല.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മറ്റ് അടിയന്തര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇക്കാര്യം പരിഗണിച്ചിട്ടില്ല.
ശബരിമല ഡ്യട്ടിയിലുള്ളവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികത്വമാണ് അപ്പോഴും കമ്മീഷന് വിശദീകരിച്ചത്.
Kerala
തൃശൂർ: വോട്ടു ചോദിച്ചെത്തുന്ന സ്ഥാനാർഥികളിൽനിന്ന്, ‘വന്യമൃഗശല്യത്തിനെതിരേ കൂടെ നിൽക്കുമെന്ന് ഒപ്പിട്ടു നല്കിയാൽ മാത്രം വോട്ട്’ കാന്പയിനുമായി കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ).
സംസ്ഥാനതല കാന്പയിനു പഴയന്നൂരിലാണു തുടക്കം കുറിച്ചത്. വോട്ടു ചോദിച്ചെത്തിയ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ആവശ്യം അംഗീകരിച്ച് ഒപ്പിട്ടു നല്‍കുകയും ചെയ്തു. മലയോരജനതയ്ക്കും കർഷകർക്കും ‘ഒപ്പംനിൽക്കുന്നവർക്ക് വോട്ട്’ എന്നതാണു കാന്പയിന്റെ മുദ്രാവാക്യം.
കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്ന കർഷകർക്കെതിരേ ക്രിമനൽ കേസ് എടുക്കരുതെന്ന നിലപാട് സ്വീകരിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനം സർക്കാരിനെക്കൊണ്ട് എടുപ്പിക്കാൻ പരിശ്രമിക്കുമെന്നും കർഷകർ പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിച്ചുവിൽക്കാനാകുന്ന വിധത്തിൽ നിയമനിർമാണം നടത്താൻ പാർട്ടിയെ പ്രേരിപ്പിക്കുമെന്നും സമ്മതിച്ചാണ് സത്യപ്രസ്താവന ഒപ്പിട്ടു നല്‍കേണ്ടത്. ഇങ്ങനെ നൽകുന്ന സ്ഥാനാർഥികൾക്കു മാത്രമേ കിഫയുടെ അംഗങ്ങളും അനുഭാവികളും വോട്ടു ചെയ്യൂവെന്നാണ് കിഫയുടെ നിലപാട്.
ഏതെങ്കിലും ഒരു അതിര് വനമാണെങ്കിൽ ഭൂമി വിൽക്കാൻ ഡിഎഫ്ഒയുടെ എൻഒസിക്കുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. ഇതൊഴിവാക്കാൻ മലയോരജനതയുടെ കൂടെനിൽക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി ആവശ്യപ്പെട്ടു. ജെവിആർ കഴിഞ്ഞതും പട്ടയം കാത്തുകിടക്കുന്നതുമായ സ്ഥലങ്ങൾപോലും എൻഒസിയുടെ മറവിൽ പിടിച്ചെടുക്കുന്നതു സർക്കാർ കാണാതെ പോകരുതെന്നും ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ രാജൻ മോളത്ത്, ഇ.ജെ. സണ്ണി, ടി. രാംകുമാർ, ജിനോ ജോർജ് എന്നിവരും പങ്കെടുത്തു.
Kerala
ആറ്റിങ്ങൽ: തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് വ്യത്യസ്തതകളും പുതുമകളും തേടുകയാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും.
കൂടുതലും നവയുഗ പ്രചാരണ സാധ്യതകളും ഡിജിറ്റൽ മാധ്യമങ്ങളുടെ പിൻബലത്തിൽ ഉള്ളവയുമാണ്. എന്നാൽ, ഗൃഹാതുരത്വം ഉണർത്തുന്ന വോട്ട് അഭ്യർഥനയാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്. സിന്ധുവിന്റേത്.
തപാലിലൂടെ പോസ്റ്റു കാർഡ് വഴിയാണ് വോട്ട് തേടുന്നത്. പണ്ടകശാല വാര്‍ഡിലെ എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റു കാര്‍ഡ് വഴി അഭ്യർഥന അയയ്ക്കുകയാണ്. ഇതിനായി ആവശ്യമായ കാര്‍ഡുകള്‍ തയാറാക്കി.
വീടുകളിൽ സ്ഥാനാർഥി വോട്ട് തേടി നേരിട്ടെത്തും. അതിനു പുറമെയാണ് തപാൽ മാർഗമുള്ള അഭ്യർഥന. ഓരോ പോസ്റ്റു കാർഡും കൈ കൊണ്ടെഴുതിത്തന്നെ തയാറാക്കി. കഴിഞ്ഞ ദിവസം ആദ്യഘട്ട പ്രചാരണ പോസ്റ്റ് കാര്‍ഡ് പോസ്റ്റ് ചെയ്തു. സിന്ധു 2010-15ല്‍ വാര്‍ഡ് മെംബറായും 2015 -20ല്‍ ബ്ലോക്ക് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.
Leader Page
വിശ്വാസം നഷ്ടപ്പെട്ടാല്‍ പ്രതീക്ഷപോലും ഇല്ലാതാകും. വിശ്വാസം, അതല്ലേ എല്ലാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷന്. വ്യാജവോട്ടുകളും ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളും വ്യാജ വിലാസങ്ങളും മുതല്‍ ചില വിഭാഗം വോട്ടര്‍മാരെ നീക്കുന്നതും ചില വോട്ടുകള്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ക്കുന്നതും അടക്കമുള്ള വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത വലിയ പരീക്ഷണത്തിലാക്കി.
വോട്ടുകൊള്ളയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപിച്ചു. ഇതിലൊരു സംശയവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആസൂത്രിതവും കേന്ദ്രീകൃതവുമായാണ് ബിജെപി തെരഞ്ഞെടുപ്പു കൃത്രിമം നടത്തുന്നത്. ഇതിന്റെ രീതി തുറന്നുകാട്ടുന്നതിന് വിപുലമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിടുന്ന പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പത്രസമ്മേളനം നടത്തി രണ്ടാം ദിവസമാണ് പ്രതിപക്ഷ നേതാവ് ആരോപണം കടുപ്പിച്ചത്.
പ്രധാനമന്ത്രിയും കരിനിഴലില്‍
തെരഞ്ഞെടുപ്പു കൊള്ളയിലൂടെയാണ് (‘ചുനാവ് ചോരി’) നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന രാഹുലിന്റെ പുതിയ ആരോപണം അതീവ ഗുരുതരമാണ്. ഗുജറാത്തിലും വോട്ടുകൊള്ള നടന്നു. ആദ്യഘട്ടം വോട്ടെടുപ്പു കഴിഞ്ഞ ബിഹാറിലും വോട്ടുതട്ടിപ്പുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടുകൊള്ള നടന്നു. രാജ്യത്തു പലയിടത്തും ഇതാവര്‍ത്തിക്കുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പുകൊള്ളയില് മുഴുകിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും തെരഞ്ഞെടുപ്പു കമ്മീഷന് ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
ഹരിയാനയിലെ ജനവിധി അപ്പാടെ അട്ടിമറിച്ച 25 ലക്ഷം വോട്ടുകളുടെ തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ‘വോട്ടു ചോരി’ പരമ്പരയിലെ മൂന്നാമതു പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ പുറത്തുവിട്ടത്. വോട്ടുതട്ടിപ്പിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒത്താശയോടെ അഞ്ചു രീതികള്‍ ബിജെപി ഉപയോഗിച്ചു എന്നാണ് ആരോപണം. ധാരാളം തെളിവുകളുണ്ട്. ഇന്ത്യയിലെ പുതുതലമുറയ്ക്കും (ജെന്‍ സെഡ്) യുവാക്കള്‍ക്കും വ്യക്തമായ തെളിവുകള്‍ കാണിച്ചുകൊടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.
ശരിതെറ്റുകള്‍ കണ്ടെത്തണം
രാഹുല്‍ പറഞ്ഞതു ശരിയാകാം, തെറ്റാകാം. നിഷ്പക്ഷമായ അന്വേഷണത്തിലാണു സത്യം കണ്ടെത്തേണ്ടത്. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് രാഹുലിന്റെ ആരോപണം. രാജ്യമൊട്ടാകെ ലൈവ് ആയി നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങള്‍ വസ്തുതാപരമായ തെളിവുകളോടെ വിശദീകരിക്കാന്‍ ഭരണഘടനാ സ്ഥാപനത്തിനു കഴിയണം. രാഹുല്‍ സാധാരണക്കാരനല്ല, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ജനാധിപത്യത്തില്‍ ഏറ്റവും സുപ്രധാന ഭരണഘടനാപദവി. പക്ഷേ, തെളിവുകള്‍ സഹിതം രാഹുല്‍ ഉന്നയിച്ച വന്‍ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിനുപോലും തെരഞ്ഞെടുപ്പു കമ്മീഷന് തയാറായിട്ടില്ല. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണിതെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പേരെടുത്താണ് രാഹുൽ വിമര്‍ശിച്ചിരിക്കുന്നത്. ആരോപണം തെറ്റാണെങ്കില്‍ രാഹുലിനെതിരേ കേസെടുക്കണം. ഗുരുതരമായ കുറ്റമെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പു കമ്മീഷന് അയോഗ്യനാക്കാം. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനും കമ്മീഷനു കഴിയും.
സംശയനിഴലില്‍ നടപടികള്‍
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ തെരഞ്ഞെടുത്തിരുന്നത്. ചീഫ് ജസ്റ്റീസിനെ മാറ്റി പകരം പ്രധാനമന്ത്രിയും അദ്ദേഹം നിയോഗിക്കുന്ന മന്ത്രിയും തീരുമാനിക്കുന്നതിനായി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കി. മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും രണ്ടു സഹ കമ്മീഷണര്‍മാരെയും ഫലത്തില്‍ മോദിയും അമിത് ഷായുമാണു നിയമിച്ചത്. പേരിനുള്ള നിഷ്പക്ഷതപോലും ഇതോടെ നഷ്ടമായി. വോട്ടുകൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ഒരുവിഭാഗം ജനമെങ്കിലും വിശ്വസിക്കാന്‍ ഇതു ധാരാളം.
പോളിംഗ് ബൂത്തുകളിലെ നിര്‍ണായക സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ തെളിവുകള്‍ 45 ദിവസം കഴിഞ്ഞു നശിപ്പിക്കാനായി പ്രത്യേക ഉത്തരവുകൂടി ഇറക്കിയതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി കൂടുതല്‍ സംശയമുനയിലായി. ഹൈക്കോടതികളില്‍ 45 ദിവസത്തിനകം തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാത്ത എല്ലാ മണ്ഡലങ്ങളിലെയും ദൃശ്യ തെളിവുകള്‍ നശിപ്പിക്കാനുള്ള തീരുമാനം ദുരൂഹവും കള്ളം മറയ്ക്കാനുമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വേഗത്തില്‍ കണ്ടെത്താന്‍ കമ്മീഷന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ 2022 മുതല്‍ ഉപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിനും വിശ്വാസയോഗ്യമായ മറുപടിയില്ല. ബിജെപി 50 കൊല്ലം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയും സംശയകരമാണ്. അജയ്യരെന്നു കരുതിയ കോണ്‍ഗ്രസിനെയും ഇന്ദിരാ ഗാന്ധിയെയും താഴെയിറക്കിയവരാണ് ഇന്ത്യന്‍ ജനതയെന്നതു വിസ്മരിക്കാതിരിക്കട്ടെ.
ഒന്നും രണ്ടുമല്ല, കള്ളവോട്ടുകള്‍
വ്യാപകമായി ഡ്യൂപ്ലിക്കേറ്റുകള്‍, ബള്‍ക്ക് വോട്ടുകള്‍, വീടുള്ളവര്‍ക്കു പോലും വീട്ടുനമ്പരായി പൂജ്യം നല്‍കുന്നത് അടക്കമുള്ള തെറ്റായ വിവരങ്ങളും വിലാസങ്ങളുമുള്ള വോട്ടുകള്‍, വ്യാജ ഫോട്ടോകള്‍, തിരിച്ചറിയാനാകാത്ത വിളറിയ ഫോട്ടോകള്‍ എന്നിവ വോട്ടുതട്ടിപ്പിന്റെ രീതികളാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറിന്റെയും വോട്ടര്‍പട്ടികയില്‍നിന്നു നീക്കുന്നതിനുള്ള ഫോം ഏഴിന്റെയും വലിയ ദുരുപയോഗവും വോട്ടുകൊള്ളയുടെ മാര്‍ഗമാണെന്ന് രാഹുല്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ലക്ഷത്തിലധികം (19,26,351) ബള്‍ക്ക് വോട്ടുകള്‍; 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍; 93,174 തെറ്റായ വിലാസങ്ങള്‍; വ്യാജ ഫോട്ടോകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളുമുള്ള 1,24,177 വോട്ടുകള്‍ എന്നിവയടക്കം ജനവിധി അട്ടിമറിച്ച കള്ളവോട്ടുകളുടെ തെളിവുകളാണു രാഹുല്‍ പുറത്തുവിട്ടത്. ഒറ്റപ്പെട്ട ഏതാനും കേസുകളല്ല, 25 ലക്ഷം വോട്ടുകളുടെ ക്രമക്കേടാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ലേഖകനും അടക്കം എല്ലാവര്ക്കും അതു വിശ്വസനീയമായി തോന്നിയതില്‍ രാഷ്ട്രീയ ചായ്വുകളില്ലായിരുന്നു.
ഗോപാലകൃഷ്ണന്റെ വീരവാദം
പതിവുപോലെ കമ്മീഷനെ ന്യായീകരിക്കാന്‍ ബിജെപിക്കാരും ബിജെപി അനുകൂല മാധ്യമങ്ങളും രംഗത്തെത്തി. ബ്രസീലുകാരിയുടെ ഫോട്ടോയുള്ള രണ്ടു വനിതാ വോട്ടര്‍മാരെ ചില മാധ്യമങ്ങള്‍ കാണിച്ചു. രാഹുല്‍ കാണിച്ച ഫോട്ടോയിലെ യുവതി ബ്രസീലുകാരിയല്ലെന്ന വ്യാജ പ്രചാരണം ബിജെപിക്കാരും ചില പ്രമുഖ മാധ്യമങ്ങളും നടത്തിയിരുന്നു. വീഡിയോ സന്ദേശവുമായി ബ്രസീലുകാരിതന്നെ രംഗത്തെത്തിയതോടെയാണ് ഇവര്‍ ആ വാദം വിഴുങ്ങിയത്. രാഹുല്‍ പ്രദര്‍ശിപ്പിച്ച ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജുജു പറഞ്ഞതു ഞെട്ടിച്ചു. ആ വീഡിയോ ഒറിജിനലാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ തെളിയിച്ചതോടെ ആ കള്ളം പൊളിഞ്ഞു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തമാണെന്നു കേന്ദ്രം സുപ്രീംകോടതിയിൽ.
ഒന്ന് നിയമപരമായ അവകാശമാണെങ്കിൽ മറ്റേതു മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കേന്ദ്ര സുപ്രീംകോടതിയിൽ വാദിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 53(2) ഉം ചട്ടം 11 ഉം 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നടത്തിപ്പിലെ 21, 21ബി ഫോമുകളുമായി ചേർത്തു പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയോടുള്ള പ്രതികരണമായാണു കേന്ദ്രം ഈ വാദം മുന്നോട്ടുവച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടത്താതെ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചാൽ അത് വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കലാണെന്നാണ് ഹർജിക്കാർ വാദിച്ചത്.
National
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
25 ലക്ഷം കള്ള വോട്ടുകൾ നടന്നു.19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണ്. എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയത്. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ടാണ് 22,000 വോട്ടിന് കോണ്‍ഗ്രസ് തോറ്റത്. നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
District News
മുക്കം: പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യുഡിഎഫ് വോട്ടുകൾ വ്യാപകമായി തള്ളിയതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കാരശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത് സംഘർഷത്തിൽ കലാശിച്ചു. രാവിലെ എട്ട് മുതൽ ഓഫീസിലെ രണ്ട് കവാടങ്ങളും ഉപരോധിച്ചതോടെ ഒരു ഉദ്യോഗസ്ഥന് പോലും ഓഫീസിൽ കയറാനായില്ല. തുടർന്ന് 10.30 ഓടെ മുക്കം ഇൻസ്പെക്ടർ കെ.പി. ആനന്ദിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരം ഡിസിസി മെമ്പർ എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ വാർഡ് വിഭജനം തീർത്തും അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് വ്യാപകമായിട്ടുള്ള രീതിയിൽ അട്ടിമറി നടത്തിയിട്ടുള്ളതെന്നും സിപിഎമ്മിന്റെ സമ്മർദപ്രകാരം നൂറുകണക്കിന് വോട്ടുകൾ ഹിയറിംഗ് നോട്ടീസ് പോലും നൽകാതെ വെട്ടിമാറ്റിയെന്നും യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് ചെയർമാൻ കെ. കോയ അധ്യക്ഷത വഹിച്ചു. കൺവീനർ സമാൻ ചാലൂളി, യൂനുസ് പുത്തലത്ത്, സലാം തേക്കുംകുറ്റി, പി.എം. സുബൈർ ബാബു, ജോസ് പാലിയത്ത്, എം.ടി. സൈത് ഫസൽ, ജംഷിദ് ഒളകര എന്നിവർ നേതൃത്വം നൽകി.
Editorial
ഒരു വോട്ടിലെന്തിരിക്കുന്നു എന്ന് ജനാധിപത്യത്തിൽ ആരും ചോദിക്കില്ല. കാരണം, അതിലാണ് എല്ലാം. അതില്ലെങ്കിൽ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പില്ലെങ്കിൽ ജനാധിപത്യവുമില്ല. അപ്പോൾ അടുത്ത ചോദ്യം വരും; തെരഞ്ഞെടുപ്പുണ്ടെങ്കിൽ ജനാധിപത്യമുണ്ടോ? നിർബന്ധമില്ല; തെരഞ്ഞെടുപ്പിലൂടെയും ഏകാധിപത്യവും സർവാധിപത്യവും ഫാസിസവുമൊക്കെ കടന്നുവന്ന ചരിത്രമുണ്ട്.
അതുകൊണ്ട് നാം എന്തു ചെയ്യണം? തെരഞ്ഞെടുപ്പുകൾ അങ്ങേയറ്റം സുതാര്യമാക്കിയാൽ മാത്രം പോരാ, സുതാര്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ രാജ്യം ചർച്ച ചെയ്യുന്നതും വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതും.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് പ്രതിപക്ഷം സംശയമുന്നയിച്ചത്. ജൂൺ 24ന് തുടങ്ങിയ പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നും, ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച, 7.9 കോടി വോട്ടർമാരുള്ള പട്ടികയാണ് ഒരു മാസംകൊണ്ട് പുതുക്കാൻ ശ്രമിക്കുന്നത്. മുന്‍പ് സമഗ്ര പരിഷ്കരണം നടത്തിയ 2003ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർക്കു കുഴപ്പമില്ല. അവർ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ബാക്കിയുള്ള 2.94 കോടി ആളുകൾ ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനുള്ള 11 രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ല. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകളും, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ഇതിനു പുറമേ മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖയും, 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ മാതാപിതാക്കളിൽ രണ്ടുപേരുടെയും ജനനരേഖകളും കൈമാറണം.
പ്രധാന പ്രശ്നം, ബിഹാറിലെ ജനന രജിസ്ട്രേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. മിക്കവരും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആദ്യം തങ്ങളുടെയും ചില കേസുകളിൽ മാതാപിതാക്കളുടെയും ജനനം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആദ്യം സ്വീകരിക്കേണ്ടിവരും.
ജൂലൈ 24നു മുന്‍പ് ഇതൊക്കെ ചെയ്യാനാവാത്ത രണ്ടുകോടി വോട്ടർമാരെങ്കിലും പട്ടികയിൽനിന്നു പുറത്താകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതു തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കും. മറ്റു സംസ്ഥാനങ്ങളിൽ പണിയെടുക്കുന്നവരും ആദിവാസികളും ദളിതരും ഉൾപ്പെടെ പലരും ചുരുങ്ങിയ സമയത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യാനിടയില്ല.
എതിർപ്പു ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ കമ്മീഷൻ ഇളവുകളുമായി രംഗത്തെത്തി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം അപേക്ഷ പൂരിപ്പിച്ചു നൽകാനാണ് നിർദേശം. പക്ഷേ, എന്തുവന്നാലും പട്ടിക പരിഷ്കരിക്കുമെന്നുകൂടി പറയുന്പോൾ അവ്യക്തതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏതാണ്ട് ഒരു വർഷമുണ്ടായിരുന്നിട്ടും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനാണ് ഒരു മാസത്തെ തീവ്രയജ്ഞവുമായെത്തിയത്. വ്യാഴാഴ്ച സുപ്രീംകോടതി ഹർജികൾ പരിഗണിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലും വോട്ടർപട്ടികാ പരിഷ്കരണം ഉണ്ടായേക്കും.
വോട്ടർപട്ടികയിൽ കേരളത്തിലുൾപ്പെടെ വ്യാജന്മാർ ഉണ്ട്. പക്ഷേ, അവരെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അർഹതയുള്ളവർ പുറത്തുപോകരുത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പല തരത്തിലാണ്. കള്ളവോട്ടിലും ബൂത്തു പിടിത്തത്തിലും ഗുണ്ടായിസത്തിലും അത് ഒതുങ്ങുന്നില്ല.
വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കുന്നതും അനർഹരെ തിരുകിക്കയറ്റുന്നതും, പാർട്ടികൾ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതും എങ്ങനെയും അധികാരത്തിലെത്താൻ നീക്കുപോക്കുകൾ നടത്തുന്നതും, കുതിരക്കച്ചവടങ്ങളും ഭീഷണിയുമൊക്കെ അതിലുണ്ട്.
ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പിൽ മുൻ ചീഫ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ് എന്നിവർ അഭിപ്രായപ്പെട്ടത്, വ്യക്തമായ മാർഗരേഖയില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന് സന്പൂർണ അധികാരം നൽകരുതെന്നാണ്.
തെരഞ്ഞെടുപ്പു കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീംകോടതിയെ ഒഴിവാക്കി സർക്കാരിനു മാത്രം അംഗങ്ങളെ തീരുമാനിക്കാമെന്ന വിധത്തിൽ അഴിച്ചുപണിതു. വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും കണ്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൃത്യമായ മറുപടി ഉണ്ടായിട്ടില്ലെന്നും ബിഹാറിൽ അത് ആവർത്തിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനും രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലെ സംശയത്തിന്റെ നിഴലിലാകരുത്.
സുപ്രീംകോടതി വിഷയം കൈകാര്യം ചെയ്തുകൊള്ളും. “രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചു ചിന്തിക്കുന്നു” എന്നാണ് അമേരിക്കൻ മന്ത്രിയും എഴുത്തുകാരനുമായിരുന്ന ജെയിംസ് ഫ്രീമാൻ ക്ലാർക് നിരീക്ഷിക്കുന്നത്.
നമുക്ക് രാഷ്ട്രതന്ത്രജ്ഞരായ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. കാരണം, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇടയ്ക്കൊക്കെ ആശങ്കപ്പെടേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ബിഹാറിനെക്കാൾ പ്രധാനമല്ലേ ഇന്ത്യ!
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർത്താലോ പുതുക്കിയാലോ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡി കാർഡുകൾ ലഭിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനം അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ രജിസ്ട്രേഷന്റെയും വോട്ടർ കാർഡുകളുടെ വിതരണത്തിലെയും സുതാര്യതയും വേഗതയും ഉറപ്പു വരുത്തുന്നതിനാണ് പുതിയ നടപടികൾ.
തെരഞ്ഞെടുപ്പു കമ്മീഷൻ പുതുതായി വികസിപ്പിച്ച "ഈസിനെറ്റ്' സംവിധാനവുമായി സംയോജിപ്പിച്ചുകൊണ്ടാണ് ഇതു പ്രാവർത്തികമാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചതു മുതൽ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതുവരെ ഓരോ ഘട്ടവും നിരീക്ഷിക്കാൻ സാധിക്കുമെന്നത് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. തപാൽ മുഖേനയായിരിക്കും വോട്ടർ ഐഡി കാർഡുകൾ ലഭിക്കുക.
എസ്എംഎസ് മുഖേനയായിരിക്കും അപേക്ഷകർക്കു തത്സമയ വിവരങ്ങൾ ലഭിക്കുക. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി പുതിയ അപേക്ഷ സമർപ്പിക്കാനും പുതുക്കാനും സാധിക്കും.
Editorial
ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണത്തിൽ മാറ്റമുണ്ടാക്കില്ലെങ്കിലും നിലന്പൂർ ഉപതെരഞ്ഞെടുപ്പ്, രാഷ്ട്രീയത്തിലെ തത്സ്ഥിതി പ്രതിഫലിപ്പിക്കും. ഒന്നാമത്, ജനത്തിന് എൽഡിഎഫ് സർക്കാരിലുള്ള അതൃപ്തിയെ മറികടക്കാൻ പ്രചാരണങ്ങൾക്കായില്ല. രണ്ടാമത്, വർഗീയ പ്രീണനങ്ങളെയും മതമൗലികവാദത്തെയുമൊന്നും കൈവിടാനുള്ള മതേതര വളർച്ച ഇടതിനും വലതിനും ഇനിയുമുണ്ടായിട്ടില്ല.
മൂന്നാമത്, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ വന്യജീവി ആക്രമണത്തിലെ നിഷ്ക്രിയത, അമിത പ്രതീക്ഷയില്ലെങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് മലയോര മണ്ഡലങ്ങളെ നിർബന്ധിതരാക്കും. തീർന്നില്ല, ആശമാരെപ്പോലെയുള്ള ഹതഭാഗ്യരോടുള്ള സർക്കാർ നിന്ദ, നിർണായക സമയങ്ങളിൽ തിരിഞ്ഞുകൊത്തും.
പി.വി. അൻവർ തനിച്ചു നേടിയ 19,760 വോട്ടിലേറെയും യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ ദൗർബല്യ സൂചനയാണ്. നിലന്പൂർ എല്ലാക്കാര്യത്തിലും നേർക്കണ്ണാടിയല്ല. പക്ഷേ, മുന്നറിയിപ്പാണ്. മുഖ്യമന്ത്രിയോടു വിയോജിച്ച് ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്ന പി.വി. അൻവർ രാജിവച്ചതാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. അദ്ദേഹത്തിന് 77,737 വോട്ടുകളും എൽഡിഎഫിലെ എം. സ്വരാജിന് 66,660 വോട്ടും ലഭിച്ചു. യുഡിഎഫും എൽഡിഎഫും എഴുതിത്തള്ളിയ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് 19,760 വോട്ട് ലഭിച്ചത് അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനും മുകളിലായി.
അൻവറിന്റെ വാറോലകൾക്കു വഴങ്ങാതെ തെരഞ്ഞെടുപ്പ് നേരിടാനായത് യുഡിഎഫിന്റെ നേട്ടമായി പറയാവുന്നതാണ്. പക്ഷേ, പിണറായി വിജയനെ പരസ്യമായെതിർത്ത്എൽഡിഎഫിൽനിന്നു പുറത്തുവന്ന അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ തന്ത്രജ്ഞത ഇല്ലാതെപോയി. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കാല് ലക്ഷം കടന്നേനെ എന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കുറ്റബോധമല്ലെങ്കിൽ നഷ്ടബോധമുണ്ട്.
ഇത്രയും വോട്ട് കിട്ടിയ അൻവറിനെ തള്ളാന്‍ കഴിയില്ലല്ലോയെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകളിലും ദൃഷ്ടാന്തമുണ്ട്. അൻവറിനെ തള്ളിയതിൽ ആദർശമൊന്നും പറയാനില്ല; പ്രത്യേകിച്ചും മതമൗലികവാദ നിഴലിലുള്ള ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെ ആലിംഗനം ചെയ്തു നിൽക്കുന്പോൾ. വിജയത്തിലുള്ള ആത്മവിശ്വാസക്കുറവാകാം ആ കൂട്ടുകെട്ടിനു യുഡിഎഫിനെ പ്രേരിപ്പിച്ചത്.
എങ്കിൽ, ഭേദം അൻവറല്ലായിരുന്നോ എന്ന ചോദ്യം മതേതര കേരളത്തിനുണ്ട്. പിഡിപിയും അഖില ഭാരത ഹിന്ദുമഹാസഭയും എൽഡിഎഫിനെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ഇതൊന്നും പ്രതിരോധിക്കാനാവില്ല. ശുദ്ധ മതേതരത്വമെന്ന ഇടതു-വലതു രാഷ്ട്രീയ നുണകൾ നിലന്പൂരിൽ നിലംപരിശായി.
വന്യജീവി ആക്രമണം കേരളത്തെ വിഴുങ്ങുന്പോഴും ഒന്നും ചെയ്യാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള മുന്നറിയിപ്പും നിലന്പൂരിലുണ്ട്. യുഡിഎഫിന് വോട്ട് നേടിക്കൊടുത്തതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനും ചെറുതല്ലാത്ത പങ്കുണ്ട്. വിഷയത്തിന്റെ ഗൗരവം അൻവറിനു മനസിലായെന്നു തോന്നുന്നു.
മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഗണിക്കാതെ 2026ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്നു കരുതിയാൽ നടക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അറുപതിലധികം നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾക്ക് വന്യജീവി ആക്രമണം ജീവൽപ്രശ്നമാണ്. വിഷയം പരിഹരിക്കാനുള്ള ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടു പോകാൻ ശ്രമിക്കുമെന്നും മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1972ലെ വനം-വന്യജീവി നിയമത്തെ തള്ളിയും തള്ളാതെയും ഉരുളുന്ന കോൺഗ്രസിൽ അമിത പ്രതീക്ഷയില്ലെങ്കിലും എൽഡിഎഫിൽ മലയോര കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വനനിയമം മാറ്റില്ലെന്ന് ആവർത്തിക്കുന്നതിലൂടെ വന്യജീവി ആക്രമണത്തിൽ മൃഗപക്ഷത്താണെന്ന് ബിജെപിയും തെളിയിച്ചു.
അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മ, പിൻവാതിൽ നിയമനങ്ങൾ, സാന്പത്തിക കെടുകാര്യസ്ഥത, ധൂർത്ത്, നിസഹായരായ ആശമാരോടുപോലുമുള്ള സർക്കാർ-പാർട്ടി ധാർഷ്ട്യം, വനംവകുപ്പിന്റെ സമാന്തര ഭരണം, കാർഷികത്തകർച്ച, വിളകളുടെ സംഭരണവില യഥാസമയം കൊടുക്കാത്തത്... തുടങ്ങിയവയൊക്കെ എൽഡിഎഫിനെ തുറിച്ചുനോക്കുന്നുണ്ട്.
തിരുത്തുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയം, കൊടുക്കൽ വാങ്ങലുകളുടെയും വർഗീയ ബാന്ധവങ്ങളുടെയം കുതിരക്കച്ചവടത്തിന്റെയുമൊക്കെ എൻജിനിയറിംഗായി മാറിയിട്ടുണ്ട്. പക്ഷേ, ജനക്ഷേമ നയങ്ങളും സുതാര്യതയും ജനാധിപത്യ-മതേതര നിലപാടുകളും മുറുകെപ്പിടിക്കുന്ന ഒരു സംശുദ്ധ രാഷ്ട്രീയവുമുണ്ട്. നിലന്പൂരിൽ അതായിരുന്നോയെന്നും 2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്നും പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം.