കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡെപ്പോസിറ്റ് ആണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ച്ബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി.
ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റി (കനവും നിനവും) ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്.
ഏതു രാഷ്ട്രീയവുമായിക്കൊള്ളട്ടേ തങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് കര്‍ഷകര്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതിപോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍ കൃഷി നിർത്തി ജയിലിലേക്കു പോകാന്‍ പ്രലോഭിക്കപ്പെടുകയാണ്. രാപകലില്ലാതെ കഷ്ടപ്പെടുന്ന കര്ഷകന് ഇവിടെ എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കും അറിയേണ്ട. കര്‍ഷകരുടെ വായ്പകളുടെ പലിശയിളവിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചിന്തിക്കുന്നില്ല. കടബാധ്യതകൊണ്ട് നടുവൊടിയുന്ന കര്ഷകന് സഹായഹസ്തം നീട്ടേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
നമ്മള് പറഞ്ഞ പല കാര്യങ്ങളും കേരള സര്‍ക്കാര്‍ പാസാക്കിയ വന്യജീവിസംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തി എന്നുള്ളതില്‍ സന്തോഷവും നന്ദിയുമുണ്ട്. റിസര്‍വ് ഭൂമി കണ്ടിട്ടില്ലാത്ത പന്നികളെ കാട്ടുപന്നി എന്നു വിളിക്കാന്‍ കഴിയില്ല. കര്‍ഷകന്റെ ഭൂമിയിലെ പന്നികള്‍ കര്‍ഷകന്റേതാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ വിവിധ പദ്ധതികളുണ്ട്. എന്നാല്‍, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടിയില്ല. കള്ളിംഗ് നടപടികള്‍ കേരളത്തിലും വേണം.
റബറിന്റെ താങ്ങുവില കര്‍ഷകര്‍ക്കുള്ള താങ്ങ് മാത്രമാണ്. 300 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ടിവരുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇൻഫാം നിർവഹിക്കുന്നത്ശ്രമകരമായ ദൗത്യം:ഡോ. എന്‍. ജയരാജ്
കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന ഒരു സംഘടന ഇന്‍ഫാം അല്ലാതെ വേറെയില്ലെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. ഇൻഫാം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുക എന്നതു വളരെ ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യമാണ് ഇന്‍ഫാം നിര്‍വഹിക്കുന്നത്. കമ്പോളസാഹചര്യങ്ങള് അറിഞ്ഞ് കൃഷിയെ ആധുനികവത്കരിക്കുകയും ലാഭവിഹിതം ലഭിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡോ.എന്‍. ജയരാജ് കൂട്ടിച്ചേര്‍ത്തു.
കർഷകർ ശക്തിപ്പെടേണ്ടത് അനിവാര്യം: മാര്‍ ജോസ് പുളിക്കല്‍
കര്‍ഷകരെ പലതരത്തിലും തമസ്കരിക്കുന്ന ഭരണസംവിധാനങ്ങളുള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പും ഇൻഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇനിയും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ ഭരണസംവിധാനങ്ങള്‍ ഒരുങ്ങുന്നത് വേദനാജനകമാണ്. നാടിനെ അന്നമൂട്ടിയ കര്‍ഷകരെ കുടിയിറക്കുന്നത് സമകാലിക ചരിത്രത്തിന്റെ കറുത്ത അധ്യായമായി മാറുന്നു. കര്‍ഷകരുടെ സുരക്ഷയും സുസ്ഥിതിയും അവരുടെ വളർച്ചയുമാണ് ഇന്‍ഫാമിന്റെ രാഷ്ട്രീയം.
കര്‍ഷകരെ ആരു സംരക്ഷിക്കുന്നോ അവരോടൊപ്പം നില്ക്കേണ്ടിവരും. ഇന്‍ഫാം ഒരു വോട്ട് ബാങ്കായി മാറുമെന്നതില്‍ സംശയമില്ല. ഉപാധിരഹിത പട്ടയം നല്കാന് സര്‍ക്കാര്‍ തയാറാകണം. വന്യമൃഗശല്യം, വിലത്തകര്‍ച്ച, റബര്‍ വിലസ്ഥിരത എന്നിവയിലും നടപടികള്‍ വേണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.
കർഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകൾ ഭരണനേതൃത്വത്തിനുണ്ടാകണം:ഫാ. തോമസ് മറ്റമുണ്ടയിൽ
കര്‍ഷകന്റെ കനവുകള്‍ക്ക് നിറംപകരുക എന്നത് ഇന്‍ഫാമിന്റെ ലക്ഷ്യമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. അതിനു നിറംപകരണമെങ്കില് കര്‍ഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകള്‍ നേതൃത്വം നല്കുന്ന നേതാക്കള്‍ക്കുണ്ടാകണം. അത് ഒന്നോ രണ്ടോ നേതാക്കള്‍ക്കുണ്ടായാല്‍ പോരെന്നും ദേശീയതലം മുതല്‍ താഴെ യൂണിറ്റുതലം വരെയുള്ള നേതാക്കള്‍ക്ക് ഓര്‍മയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കത്തീഡ്രല്‍ വികാരി റവ. ഡോ. കുര്യന് താമരശേരി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, ഇന്‍ഫാം കേരള നോര്‍ത്തേണ്‍ റീജൺ ഡയറക്ടര്‍ ഫാ. ജോ പെണ്ണാപറമ്പില്‍, ഇന്‍ഫാം സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ഇന്‍ഫാം മഹിളാസമാജ് സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Mar Joseph Pamplani vote fixed bank farmers vote infarm