തൃശൂർ: വോട്ടു ചോദിച്ചെത്തുന്ന സ്ഥാനാർഥികളിൽനിന്ന്, ‘വന്യമൃഗശല്യത്തിനെതിരേ കൂടെ നിൽക്കുമെന്ന് ഒപ്പിട്ടു നല്കിയാൽ മാത്രം വോട്ട്’ കാന്പയിനുമായി കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ).
സംസ്ഥാനതല കാന്പയിനു പഴയന്നൂരിലാണു തുടക്കം കുറിച്ചത്. വോട്ടു ചോദിച്ചെത്തിയ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ആവശ്യം അംഗീകരിച്ച് ഒപ്പിട്ടു നല്കുകയും ചെയ്തു. മലയോരജനതയ്ക്കും കർഷകർക്കും ‘ഒപ്പംനിൽക്കുന്നവർക്ക് വോട്ട്’ എന്നതാണു കാന്പയിന്റെ മുദ്രാവാക്യം.
കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്ന കർഷകർക്കെതിരേ ക്രിമനൽ കേസ് എടുക്കരുതെന്ന നിലപാട് സ്വീകരിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനം സർക്കാരിനെക്കൊണ്ട് എടുപ്പിക്കാൻ പരിശ്രമിക്കുമെന്നും കർഷകർ പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിച്ചുവിൽക്കാനാകുന്ന വിധത്തിൽ നിയമനിർമാണം നടത്താൻ പാർട്ടിയെ പ്രേരിപ്പിക്കുമെന്നും സമ്മതിച്ചാണ് സത്യപ്രസ്താവന ഒപ്പിട്ടു നല്കേണ്ടത്. ഇങ്ങനെ നൽകുന്ന സ്ഥാനാർഥികൾക്കു മാത്രമേ കിഫയുടെ അംഗങ്ങളും അനുഭാവികളും വോട്ടു ചെയ്യൂവെന്നാണ് കിഫയുടെ നിലപാട്.
ഏതെങ്കിലും ഒരു അതിര് വനമാണെങ്കിൽ ഭൂമി വിൽക്കാൻ ഡിഎഫ്ഒയുടെ എൻഒസിക്കുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. ഇതൊഴിവാക്കാൻ മലയോരജനതയുടെ കൂടെനിൽക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി ആവശ്യപ്പെട്ടു. ജെവിആർ കഴിഞ്ഞതും പട്ടയം കാത്തുകിടക്കുന്നതുമായ സ്ഥലങ്ങൾപോലും എൻഒസിയുടെ മറവിൽ പിടിച്ചെടുക്കുന്നതു സർക്കാർ കാണാതെ പോകരുതെന്നും ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ രാജൻ മോളത്ത്, ഇ.ജെ. സണ്ണി, ടി. രാംകുമാർ, ജിനോ ജോർജ് എന്നിവരും പങ്കെടുത്തു.
Tags : Vote Kerala local body election Kifa UDF NDA LDF