Kerala
തിരുവനന്തപുരം: ആത്മവിശ്വാസം നല്ലതാണ്. ചിലപ്പോഴൊക്കെ അത് അദ്ഭുതപ്പെടുത്തുന്ന തരത്തിലാകും. ലോക്സഭാ തെരഞ്ഞെടുപ്പു തോറ്റെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന് ഇടതുപക്ഷത്തിനു നല്ല ആത്മവിശ്വാസമായിരുന്നു. അതിനു മുന്‍പുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ജയിച്ചു കയറിയ അനുഭവം അവർക്കു മുന്പിലുണ്ട്. അതുകഴിഞ്ഞു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റപ്പോഴും ആത്മവിശ്വാസത്തിനു തെല്ലും കുറവു വന്നില്ല. പിന്നാലെ തദ്ദേശതെരഞ്ഞെടുപ്പിൽ പാടേ അടിപതറിയപ്പോൾ ഇടതുപക്ഷക്കാർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നു പലരും കരുതി. എന്നാൽ അങ്ങനെ കരുതിയവർക്കു തെറ്റിപ്പോയെന്ന് ഇന്നലെ നിയമസഭയിൽ ഭരണപക്ഷാംഗങ്ങളുടെ പ്രകടനം കണ്ടവർക്കു ബോധ്യമായി.
പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചതിനാൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ ഭരണപക്ഷക്കാർ മാത്രമേ പങ്കെടുത്തുള്ളൂ. അതുകൊണ്ടുതന്നെ പ്രസംഗിച്ചവർക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്തു പറഞ്ഞാലും ചോദ്യം ചെയ്യാൻ ആരുമില്ല. അതുകൊണ്ടു തന്നെ ഭരണപക്ഷക്കാർ എല്ലാവരും നല്ല ഫോമിലായിരുന്നു. അവരെല്ലാവരും പ്രസംഗം അവസാനിപ്പിച്ചതു മൂന്നാം ഇടതുസർക്കാർ എന്ന സ്വപ്നം പങ്കുവച്ചു കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമൊന്നും തങ്ങളെ തെല്ലും ബാധിച്ചിട്ടില്ലെന്ന് അവർ തെളിയിച്ചു.
മൂന്നാം പിണറായി സർക്കാർ എന്നല്ല, ഇടതു സർക്കാർ എന്നാണ് പ്രസംഗിച്ചവരെല്ലാം പറഞ്ഞത്. ഇടതുവിജയം ഉറപ്പിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. അതു നവകേരളം മുതൽ അതിദാരിദ്ര്യനിർമാർജനം വരെയും ഭവനപദ്ധതികൾ മുതൽ പട്ടയവിതരണം വരെയും നീളുന്ന കാരണങ്ങളായിരുന്നു.
യുഡിഎഫ് വന്നാലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു ഐ.ബി. സതീഷ്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ അഞ്ചാം മന്ത്രി വിവാദവും താക്കോൽ സ്ഥാനവിവാദവും ആന്റണി സർക്കാരിന്റെ കാലത്തെ വിവാദങ്ങളുമെല്ലാം അക്കാലങ്ങളിൽ ഭരണസ്തംഭനത്തിനു കാരണമായിട്ടുണ്ടെന്ന് സതീഷ് ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തെ മായ്ച്ചു കളയാൻ പ്രതിപക്ഷം അപകടകരമായ രീതിയിൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നു എന്നായിരുന്നു കെ.എൻ. സച്ചിൻദേവിന്റെ വിമർശനം.
എൻ.കെ. അക്ബർ കുറച്ചുകൂടി താത്വികമായ ഒരു അവലോകനം നടത്തി. ലോകമുതലാളിത്തത്തിനു ബദലുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് നമ്മുടെ കൊച്ചുകേരളം. ഇതിനെ മുതലാളിത്ത ലോകം ഭയപ്പെടുന്നു. അതു തകർക്കണമെന്നു പരസ്യമായി പറയാൻ പറ്റില്ല. അതിനു മത തീവ്രവാദ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. കൂടാതെ സമീപകാലത്ത് കേരളത്തിൽ ന്യൂനപക്ഷങ്ങളിൽനിന്ന് ഇടതുപക്ഷത്തേക്ക് ഒഴുക്കാണത്രെ. ഇതു തടയാൻ മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടത്തുകയാണ്. കാറിൽ കയറ്റി എന്നൊക്കെ പറഞ്ഞു മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധനാക്കാൻ നോക്കുകയാണ്. ഇതുകൊണ്ടൊന്നും മൂന്നാം ഇടതുസർക്കാരിനു തടയിടാൻ സാധിക്കില്ലെന്ന കാര്യത്തിൽ അക്ബറിനും സംശയമില്ല.
ശബരിമല സ്വർണക്കൊള്ളയോട് സോണിയാഗാന്ധിയുടെ പേരു കൂട്ടിക്കെട്ടാനായിരുന്നു പി.പി. ചിത്തരഞ്ജന്റെ ശ്രമം. പുനർജനിയിൽ വി.ഡി. സതീശനു നേരെ ചോദ്യങ്ങൾ തൊടുത്തു വിടുകയായിരുന്നു വി. ജോയി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ പ്രതിനിധിയായി നിയമസഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്യു ടി. തോമസ് മറച്ചുവച്ചില്ല.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടു നിയമസഭാംഗങ്ങൾ സഭയ്ക്കു പുറത്തു സത്യഗ്രഹം ആരംഭിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ പ്രഖ്യാപിച്ചു. എന്നാൽ നടപടികളുമായി സഹകരിക്കുമെന്നും പറഞ്ഞു. സമരക്കാരെ സഭാകവാടത്തിൽ കുടിയിരുത്തിയ ശേഷം പ്രതിപക്ഷം സഭയിൽ മടങ്ങിയെത്തി ചോദ്യോത്തരവേളയിൽ സഹകരിച്ചു.
ശൂന്യവേളയിൽ പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ കോണ്ഗ്രകാരെ മർദിച്ച വിഷയത്തിൽ സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അതിലൂടെ പയ്യന്നൂരിലെ രക്തസാക്ഷി സഹായ ഫണ്ട് വെട്ടിപ്പ് ആരോപണത്തിലേക്കു കടക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്ലാൻ. എന്നാൽ നോട്ടീസ് സഭയിൽ പരിഗണിക്കാൻ പോലും സ്പീക്കർ എ.എൻ. ഷംസീർ അനുവദിച്ചില്ല. അതോടെ പ്രതിപക്ഷം ‘നിൽക്കണോ പോകണോ’ എന്ന ആശയക്കുഴപ്പത്തിലായതു പോലെ തോന്നിച്ചു. ഏതായാലും അവർ സഭ ബഹിഷ്കരിച്ചു പ്രതിഷേധം അറിയിച്ചു.
International
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ പ്രവർത്തിക്കുന്ന യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം ഇന്ത്യൻ വംശജൻ വരുൺ വെങ്കട്ടരമണിക്ക്.
പോൾ ഏർലിക് -ലുഡ്വിഗ് ദറംസ്റ്റേട്ടർ എന്ന പേരിലുള്ള അവാർഡ് മാർച്ച് 14നു സമ്മാനിക്കും. 60,000 യൂറോയുടേതാണു പുരസ്കാരം.
കാൻസർ ന്യൂറോസയൻസ് ഗവേഷണമാണ് വെങ്കട്ടരമണിയെ അവാർഡിന് അർഹനാക്കിയത്.
Sports
കണ്ണൂർ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്സ് ബിആർസി വിദ്യാർഥികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ബഡ്സ് ഒളിമ്പിയ കിരീടം പത്തനംതിട്ടയ്ക്ക്. ആവേശകരമായ പോരാട്ടത്തിൽ കൊല്ലവും കണ്ണുരും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ മറികടന്നാണു പത്തനംതിട്ട ചാന്പ്യൻമാരായത്.
കണ്ണൂർ പോലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടന്ന മത്സരത്തിൽ 71 പോയിന്റാണ് പത്തനംതിട്ട നേടിയത്. 52പോയിന്റുമായി കൊല്ലവും 48 പോയിന്റുമായി കണ്ണൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂണിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനും തിരുവനന്തപുരത്തെ ആദിത്യയും ജൂണിയർ വിഭാഗത്തിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഉഫൈസും പത്തനംതിട്ടയുടെ അമൃതയും സീനിയർ വിഭാഗത്തിൽ കോട്ടയത്തിന്റെ ശ്രീരാജും പത്തനംതിട്ടയുടെ ഗൗരി കൃഷ്ണയും വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം സ്വദേശിയായ ജെ. അഭിലാലിനെ വേഗമേറിയ ഓട്ടക്കാരനായി തെരഞ്ഞെടുത്തു. സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ലോംഗ്ജംപിൽ മികവിന്റെ ഉയരം
കണ്ണൂർ: സംസ്ഥാന ബഡ്സ് ഒളിമ്പിയ കായിക മത്സരത്തിൽ ശ്രദ്ധേയനായി എട്ടിക്കുളം സ്വദേശി ടി.പി. വിജേഷ്. രാമന്തളി പ്രതീക്ഷ ബഡ്സ് സ്കൂളിലെ വിദ്യാർഥിയായ വിജേഷ് ലോംഗ് ജംപിൽ 4.86 മീറ്റർ താണ്ടിയാണ് ഒന്നാംസ്ഥാനം നേടിയത്.
ഓട്ടം, റിലേ മത്സരങ്ങളിലും പങ്കെടുത്തു. കായികശേഷിയും ആത്മവിശ്വാസവും ഒരുപോലെ പ്രകടിപ്പിച്ചായിരുന്നു വിജേഷിന്റെ മുന്നേറ്റം. ജില്ലാ മത്സരത്തിൽ ബെസ്റ്റ് പെർഫോമർ അംഗീകാരവും വിജേഷിന് ലഭിച്ചു.
ചിത്രരചന, സംഘനൃത്തം, ഒപ്പന തുടങ്ങിയ മത്സരങ്ങളിലും വിജേഷ് സജീവ സാന്നിധ്യമാണ്. കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണയാണ് വിജേഷിന്റെ നേട്ടങ്ങൾക്കു പിന്നിൽ. അമ്മ ടി. ചന്ദ്രികയും സഹോദരി ജ്യോതിയും പ്രോത്സാഹനം നല്കി കൂടെയുണ്ട്.
Business
ന്യൂഡൽഹി: സോണി ബിബിസി എർത്ത് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരമായ ‘എർത്ത് ഇൻ ഫോക്കസി’ൽ മലയാളിയായ പ്രതാപ് പത്രയ്ക്കു വിജയം.
‘ഷേഡ്സ് ഓഫ് ലൈഫ്’എന്ന ആവേശകരമായ പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള എർത്ത് ഇൻ ഫോക്കസിന്റെ അഞ്ചാം പതിപ്പിൽ പ്രതാപുൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ ഫോട്ടോഗ്രാഫർമാരാണ് വിജയികളായത്.
എല്ലാ വിഭാഗങ്ങളിലുമായി 3000ത്തിലധികം എൻട്രികൾ ലഭിച്ച മത്സരത്തിൽ പ്രശസ്ത വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറും അധ്യാപകനുമായ സുധീർ ശിവറാമാണു വിധി നിർണയിച്ചത്.
മത്സരത്തിൽ വിജയികളായവർക്ക് ഗോപ്രോ ഹീറോ 13 സമ്മാനങ്ങളായി ലഭിച്ചു. കൂടാതെ സോണി ബിബിസി എർത്ത് ചാനലിൽ അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു.
National
ജൽന: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർക്കു ജൽന കോർപറേഷനിൽ വിജയം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രീകാന്ത് ബിജെപിയിലെ റാവുസാഹെബ് ധോബ്ലെയെ ആണ് പരാജയപ്പെടുത്തിയത്.
ശ്രീകാന്തിന് 2661 വോട്ടും ധോബ്ലെയ്ക്ക് 2477 വോട്ടും കിട്ടി. ശിവസേന ഒഴികെയുള്ള പാർട്ടികൾ ശ്രീകാന്തിനെതിരേ മത്സരിച്ചിരുന്നു. 2001 മുതൽ 2006 വരെ അവിഭക്ത ശിവസേനയുടെ കൗൺസിലറായിരുന്നു ശ്രീകാന്ത് പൻഗാർക്കർ.
Sports
മെഡല്‍ വരുമെന്ന ശുഭപ്രതീക്ഷയില്‍ കേരളത്തില്‍നിന്നുള്ള സര്‍വകലാശാല ടീമുകള്‍ ഇന്നലെ ശുഭരാത്രിനേര്‍ന്നു... 85-ാമത് ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിലെ സര്‍വകലാശാലകള്‍ക്കു മെഡല്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍, വിവിധ ഇനങ്ങളിലായി മികച്ച സമയവും ദൂരവും കുറിച്ച് മലയാളിതാരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ട്രാക്കും ഫീല്‍ഡും വിട്ടത്. ഇന്നു മീറ്റിലെ വേഗക്കാരെ നിര്‍ണായിക്കുന്ന 100 മീറ്റര്‍ പോരാട്ടത്തിലടക്കം കേരളത്തിലേക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.
വനിതകളുടെ 100 മീറ്ററില്‍ എംജി കോട്ടയത്തിന്റെ എന്‍. ശ്രീന 11.87 സെക്കന്‍ഡില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ എത്തിയതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ശ്രീനയുടേത്. അതേസമയം, പുരുഷ വിഭാഗത്തില്‍ മലയാളി താരങ്ങള്‍ക്ക് സെമിയിലേക്കു മുന്നേറാനായില്ല.
വനിതകളുടെ ട്രിപ്പിള്‍ജംപില്‍ എംജിയുടെ അലീന ടി. ഷാജി ഫൈനലില്‍ ഇടംനേടി. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (12.50 മീറ്റര്‍) കുറിച്ചാണ് അലീനയുടെ ഫൈനല്‍ പ്രവേശം. എംജിയുടെ ജാനിസ് ട്രീസ റെജിയും (12.10) ഫൈനല്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് ഫൈനല്‍.
പുരുഷ വിഭാഗം ഹൈജംപില്‍ കാലിക്കട്ടിന്റെ പാര്‍ഥിവ് വിനോദ് (2.05), ബി. ബിജോയ് (2.05), എംജിയുടെ കെ.എസ്. ഷാല്ബിന് (2.05) എന്നിവര്‍ ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കലിക്കട്ടിന്റെ ഡെല്‍ന ഫിലിപ്പ്, വനിതാ ഡിസ്കസ് ത്രോയില്‍ അഖില രാജു എന്നിവരും മെഡല്‍ പ്രതീക്ഷയോടെ ഫൈനലില്‍ ഇറങ്ങും. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (48.03 മീറ്റര്‍) കുറിച്ചാണ് അഖില രാജു ഫൈനലിലേക്കു മുന്നേറിയത്. കലിക്കറ്റിന്റെ സി.പി. തൗഫീറയും ഫൈനലിലേക്കു മുന്നേറി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇ ഹരീശ്വറും ഫൈനലിലെത്തി. 800 മീറ്ററില്‍ കേരളതാരങ്ങള്ക്കു നിരാശയായിരുന്നു ബാക്കിയായത്.
ഗൗരവ്, നിർമല
85-ാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിലെ ആദ്യ സ്വര്‍ണം ബറേലി മഹാത്മാ ജ്യോതിബ ഫൂലെ രോഹില്‍ഖണ്ഡ് സര്‍വകലാശാലയിലെ ഗൗരവ് (29:19.46 സെക്കന്‍ഡ്) സ്വന്തമാക്കി. മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഗൗരവിന്റെ സുവര്ണഫിനിഷിംഗ്. റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ ആകാശ് (29:19.91) വെള്ളിയും റായ്ച്ചൂര്‍ എഎസ്എംവി സര്‍വകലാശാലയുടെ പ്രിന്സിറായ് യാദവ് (29:21.40) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തിലൂടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മാംഗളൂര് യൂണിവേഴ്സിറ്റി ആദ്യ സ്വര്‍ണമണിഞ്ഞു.
34:47.20 സെക്കന്‍ഡില്‍ മാംഗളൂര് സര്‍വകലാശാലയുടെ നിര്‍മല ഒന്നാമതായി ഫിനിഷ് ചെയ്തു. അവസാന ലാപ്പിലെ ഉജ്വല കുതിപ്പിലൂടെയായിരുന്നു നിര്‍മലയുടെ സുവര്‍ണനേട്ടം. സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ ഗയക്ക്വാദ് രവീണ വിജയ് വെള്ളിയും (34:48.07), ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയുടെ അഞ്ജലി ദേവി വെങ്കലവും (34:49.54) നേടി.
ഇന്ന് 12 ഫൈനല്‍
വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം നടന്നു. കര്‍ണാടകയുടെ കലാവിരുന്നൊരുക്കിയ പരിപാടികള്ക്കൊപ്പമായിരുന്നു മാര്‍ച്ച് പാസ്റ്റ്. 305 സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
മീറ്റിലെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന പുരുഷ-വനിതാ വിഭാഗം 100 മീറ്റര്‍ അടക്കം 12 ഫൈനലുകള്‍ ഇന്നു നടക്കും. പുരുഷ-വനിതാ 400 മീറ്റര്‍, 800 മീറ്റര്‍, വനിതകളുടെ ട്രിപ്പിള്‍ജംപ്, ഡിസ്കസ്ത്രോ, പുരുഷന്മാരുടെ ഹൈജംപ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെയും ഇന്നറിയാം.
Sports
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിമേളം. മിഷേല്‍ ഒലിസ് (50, 76) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ബയേണ്‍ 8-1ന് വൂള്‍വ്സ്ബര്‍ഗിനെ തകര്‍ത്തു.
കിലിയന്‍ ഫിഷര്‍, ലൂയിസ് ഡിയസ്, റാഫേല്‍ ഗ്വെറേറൊ, ഹാരി കെയ്ന്‍, ലിയോണ്‍ ഗോരെറ്റ്സ്ക എന്നിവരും ബയേണിനായി വലകുലുക്കി.
ബുണ്ടസ് ലിഗയില്‍ ഈ സീസണില്‍ ഹാരി കെയ്ന്റെ ഗോള്‍ നേട്ടം 20 ആയി.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണയ്ക്കു ജയം.
റാഫീഞ്ഞ (12, പെനാല്‍റ്റി), ലാമിന് യമാല്‍ (63) എന്നിവരുടെ ഗോളുകളിലൂടെ ബാഴ്സലോണ 2-0ന് വിയ്യാറയലിനെ എവേ പോരാട്ടത്തില്‍ കീഴടക്കി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സലോണ നാലാക്കി ഉയര്‍ത്തി.
18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സയ്ക്ക് 46ഉം റയല്‍ മാഡ്രിഡിന് 42ഉം പോയിന്റാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കു ജയം. എവേ പോരാട്ടത്തില്‍ ആഴ്സണല്‍ 1-0ന് എവര്‍ട്ടണെ കീഴടക്കി. വിക്ടര്‍ ഗ്യോകെറെസിന്റെ വകയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോള്‍.
മത്സരം അവസാനിച്ചപ്പോള്‍ ഒമ്പതുപേരായി ചുരുങ്ങിയ ടോട്ടന്‍ഹാമിനെ എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-1നു കീഴടക്കി. അലക്സാണ്ടര്‍ ഇസാക്ക്, ഹ്യൂഹോ എകിടികെ എന്നിവരായിരുന്നു ലിവറിനായി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ഹോം മത്സരത്തില്‍ 3-0ന് വെസ്റ്റ് ഹാമിനെ തകര്‍ത്തു.
ലീഗില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ (39), മാഞ്ചസ്റ്റര്‍ സിറ്റി (37) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Sports
ലണ്ടൻ: മേധാവിത്വം വിടാതെ മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി തകർത്തു.
മത്സരത്തിന്റെ 41-ാം മിനിറ്റിലാണ് ഹാലണ്ടിന്റെ കാലിൽനിന്ന് ആദ്യ ഗോൾ പിറന്നത്. 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. 69-ാം മിനിറ്റിൽ ഫിൽ ഫോഡെൻ ആണ് സിറ്റിക്കായി സ്കോർ ചെയ്ത രണ്ടാമൻ.
ജയത്തോടെ 16 മത്സരത്തിൽനിന്ന് 11 ജയം, ഒരു സമനില, നാല് തോൽവി സഹിതം 34 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റർ. 36 പോയിന്റുള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാമത്.
മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-3ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല പട്ടകയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് പിന്നിൽ 33 ആണ് ആസ്റ്റണ്‍ വില്ലയുടെ സന്പാദ്യം.
നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-0ന് ടോട്ടൻഹാം ഹോട്സ്പറിനെയും സുന്ഡർലൻഡ് 1-0ന് ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.
ബ്രെന്റ്ഫോർഡ്- ലീഡ്സ് യുണൈറ്റഡ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ എഡി എൻകെറ്റിയ ക്രിസ്റ്റൽ പാലസിനെ മുന്നിലെത്തിച്ചു.
38-ാം മിനിറ്റിൽ ഹാരി വിൽസണ്‍ ഫുൾഹാമിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ 87-ാം മിനിറ്റിൽ മാർക് ഗ്യൂഹി സ്കോർ ചെയ്തതോടെ ക്രിസ്റ്റൽ പാലസ് ജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ ബ്രിഗ്ഹട്ടണ് ഹോവ് ആൽവിൻ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ സമനിലയിൽ തളച്ചു.
Sports
ദോഹ: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗ് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ സിമ്രാൻപ്രീത് കൗർ ബ്രാർ സ്വർണം നേടി.
പുരുഷന്മാരുടെ 50 മീറ്റർ 3 പൊസിഷനിൽ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് തോമർ വെള്ളി മെഡൽ നേടി.
സ്വർണ നേട്ടത്തോടെ ദക്ഷിണ കൊറിയൻ താരം യാങ് ജിന്നിന്റെ ജൂണിയർ ലോക റിക്കാർഡിനൊപ്പം സിമ്രാൻപ്രീത് എത്തി. 2024ൽ 41 പോയിന്റ് നേടിയിരുന്നു ഈ ദക്ഷിണ കൊറിയൻ താരം.
അതേസമയം പുരുഷ വിഭാഗത്തിൽ ഐശ്വര്യ പ്രതാപ് സിംഗ് 413.3 സ്കോർ നേടിയാണ് വെള്ളി മെഡല്‍ നേടിയത്. ലോക റിക്കാർഡോടെ 414.2 സ്കോറുമായി ചെക്കിന്റെ ജിരി പ്രിവ്രാറ്റ്സ്ക്കി സ്വർണം നേടി. ചൈനയുടെ ലിയു യുകുൻ 388.9 സ്കോറുമായി വെങ്കലം നേടി.
Sports
മധുര: 2025 എഫ്ഐഎച്ച് ജൂണിയർ പുരുഷ ഹോക്കി ലോകകപ്പ് ചലഞ്ചർ ട്രോഫി സ്വന്തമാക്കി ബംഗ്ലാദേശ്.
ഓസ്ട്രിയയെ 5-4ന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കപ്പുയർത്തിയത്.
ടൂർണമെന്റിലെ ടോപ് സ്കോറർ അമീറുൾ ഇസ്ലാമിന്റെ ഹാട്രിക്കും, ഹൊസിഫ ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരുടെ ഗോളുകളാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
Kerala
ലക്നോ: സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ഒഡീഷയെ 10 വിക്കറ്റിന് തകർത്ത് കേരളം തുടങ്ങി. വിജയലക്ഷ്യമായ 177 റൺസ് 16.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ കേരളം മറികടന്നു.
60 പന്തിൽ 121 റൺസ് അടിച്ചുകൂട്ടിയ രോഹൻ എസ്. കുന്നുമ്മലിന്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 51 റൺസുമായി രോഹന് മികച്ച പിന്തുണ നൽകി.
10 ഫോറും 10 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. 41 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് സഞ്ജു അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ബിപ്ലാബ് സമൻട്രേ (53), സാംപിറ്റ് ബാൽ (40) എന്നിവരാണ് ഒഡീഷ നിരയിൽ തിളങ്ങിയത്. കേരളത്തിനായി നിധീഷ് എം.ഡി നാല് വിക്കറ്റ് വീഴ്ത്തി. ആസിഫ് കെ.എം രണ്ട് വിക്കറ്റുകൾ നേടി.