National
ന്യൂഡൽഹി: അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ 2020ലുണ്ടായ ഇന്ത്യാ-ചൈന സംഘർഷത്തെ ആസ്പദമാക്കിയുള്ള സൽമാൻ ഖാൻ ചിത്രം ബാറ്റിൽ ഓഫ് ഗൽവാനെതിരേ ചൈന.
ചിത്രത്തിന്റെ 1.12 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ ചൈനീസ് മാധ്യമമായ ഗ്ലോബൽടൈംസ് വിമർശനം ഉന്നയിക്കുകയായിരുന്നു.
അപൂർവ ലഖിയ സംവിധാനം ചെയ്ത ചിത്രത്തിൽ 19 സൈനികർക്കൊപ്പം ജീവൻ ബലിയർപ്പിച്ച ബിഹാർ റജിമന്റിലെ ബിക്കുമല്ല സന്തോഷ് ബാബുവായാണ് സൽമാൻ എത്തുന്നത്.
രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന സൈനികബഹുമതി മഹാവീർ ചക്ര മരണാനന്തര പുരസ്കാരമായി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Kerala
മലയാള സിനിമയുടെ ഏതാണ്ട് എല്ലാ തലങ്ങളിലും കൈവച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിലെല്ലാം ശ്രീനിവാസന്റെ പ്രതിഭാസ്പർശമുണ്ടായി. കാലാതീതമായ നർമങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ശ്രീനിവാസന്റെ ശൈലി. അതുകൊണ്ട് തന്നെ ഇന്നും കാഴ്ചക്കാർ പൊട്ടിച്ചിരിയോടെ ആസ്വദിക്കുന്നവയാണ് അദ്ദേഹം തിരക്കഥയും കഥയും ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകൾ. വലിയൊരു ജീവിത സന്ദേശം കൂടി അദ്ദേഹത്തിന്റെ പല സിനിമകളുടെയും പ്രത്യേകതകളായായിരുന്നു.
കണ്ണൂർ കൂത്തുപറമ്പ് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്റെ ജനനം. പിതാവ് ഉണ്ണി സ്കൂൾ അധ്യാപകനും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അമ്മ ലക്ഷ്മി വീട്ടമ്മ. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. കതിരൂർ ഗവ. സ്കൂളിൽ പഠിച്ചു. മട്ടന്നൂരിലെ പഴശിരാജ എൻ. എസ്. എസ്. കോളജിൽ കോളജ് പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.1977ൽ മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സിനിമാ അഭിനയത്തിൽ ഡിപ്ലോമ. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച അക്കാലത്തെ വൈസ് പ്രിൻസിപ്പൽ എ. പ്രഭാകരൻ തന്നെ ശ്രീനിവാസനു തന്റെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായിരുന്നു ശ്രീനിവാസൻ. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നി സിനിമകളിൽ മമ്മൂട്ടിക്കും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനും ശബ്ദം നൽകി.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്കു കഥ എഴുതി. ഗാന്ധിനഗർ സെക്കൻഡ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയവയൊക്കെ ശ്രീനിവാസന്റെ ടച്ചിൽ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ചിത്രങ്ങളാണ്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാൻ എന്നിവർ മക്കളാണ്.
Kerala
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ഐഎഫ്എഫ്കെയുടെ സിനിമകള് തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പോലീസിന് മോഴി കൊടുത്തു . എന്നിട്ട് അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകിയത്.
Movies
ദിലീപ് കുറ്റവിമുക്തൻ. എട്ടു വർഷത്തിനുശേഷം, വിചാരണക്കോടതിയിൽനിന്നു സുപ്രധാന വിധി വന്നിരിക്കുന്നു. നടി ആക്രമണക്കേസിൽ കുറ്റവിമുക്തനായി കോടതിയുടെ പുറത്തേക്കിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെയാണ്- എനിക്കെതിരെ പോലീസ് നടത്തിയ ഗൂഢാലോചനയാണിത്..
2018ൽ ദിലീപ് റിമാൻഡിൽ കഴിയുന്പോൾ റിലീസ് ചെയ്ത രാമലീല എന്ന സിനിമയുടെ രംഗങ്ങളിലൊന്നിൽ പോലീസിനെതിരെ ദിലീപ് ഉപയോഗിക്കുന്ന ഡയലോഗുണ്ട്- എന്താണ് സാറെ പ്രതി ഞാൻ തന്നെയാകണമെന്ന് തീരുമാനിച്ചതുപോലെ..?
സ്വാഭാവികമായ രണ്ടുകാര്യങ്ങൾ. അതിന്റെ വിലയോ ഒരു നടന്റെ ജീവിതം..! നടി ആക്രമണക്കേസിൽ പ്രതിസ്ഥാനത്തുനിന്ന താരം വൻ ആരോപണങ്ങൾക്കാണിരയായത്. സമൂഹമാധ്യമങ്ങളിലും ന്യൂജെൻ മീഡിയകളിലും ദിലീപിനെതിരെ വൻ ആക്ഷേപങ്ങളും പ്രചരിക്കാൻ തുടങ്ങി. ആഴ്ചകൾക്കുള്ളിൽ ജനപ്രിയനാകൻ, ജനം ഏറ്റവും കൂടുതൽ വെറുക്കുന്ന നടനായി മാറി. അമ്മ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിൽനിന്നു താരത്തെ പുറത്താക്കി. ജനപ്രിയ നായകന്റെ വീഴ്ചയായിരുന്നു പിന്നീട് സംഭവിച്ചത്. സുഹൃത്തുക്കളിൽനിന്നു പോലും ദിലീപ് ഒറ്റപ്പെട്ടു. താരത്തിനായി അണിയറയിൽ ഒരുങ്ങിയ പ്രോജക്ടുകൾ മുടങ്ങി. ചില താരങ്ങളും ടെക്നീഷന്മാരും ദിലീപിന്റെ പ്രോജക്ടുകളോടു സഹകരിക്കാതെയായി.
കോടികളുടെ സാറ്റലൈറ്റ് ബിസിനസ് ഉണ്ടായിരുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് കുത്തനെ ഇടിവു സംഭവിച്ചു. സ്ത്രീപ്രേക്ഷകരുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുയർന്നു. രാമലീലയ്ക്കുശേഷം വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ സാന്പത്തികനേട്ടം കൈവരിച്ചില്ല. നല്ല സിനിമ പോലും സമൂഹമാധ്യമങ്ങളിൽ ഇകഴ്ത്തിക്കാണിക്കപ്പെട്ടു. കുറ്റവാളിയോടെന്നപോലെ പകയോടെയാണ് പൊതുസമൂഹം ദിലീപിനോട് പെരുമാറിയത്. കമ്മാരസംഭവം, കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ, പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് കേസിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം. പലതും മികച്ച സിനിമയായിരുന്നിട്ടും നെഗറ്റീവ് പ്രചരണത്തിൽ കൂപ്പുകുത്തുകയായിരുന്നു.
വെള്ളിത്തിരയിലും പിന്നിലും
പ്രമുഖ സംവിധായകൻ കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കവെ എന്നോടിഷ്ടം കൂടാമോ എന്ന കമല് ചിത്രത്തിലൂടെ തന്നെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മാത്തെ കൊട്ടാരം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഖുശ്ബുവും സുരേഷ് ഗോപിയുമായിരുന്നു മറ്റു താരങ്ങൾ. തുടർന്ന്, ദിലീപിന്റെ കരിയർ ആകാശത്തോളം ഉയരുകയായിരുന്നു. അക്കാലത്തെ ജനപ്രിയ സിനിമകളുടെ വാണിജ്യചേരുവകളിലൊന്നായി ആലുവക്കാരൻ മാറി. സല്ലാപം എന്ന സിനിമയാണ് ദിലീപിന്റെ കരിയർതന്നെ മാറ്റിയത്. ഈ പുഴയും കടന്ന്, മീനത്തില് താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര് തുടങ്ങിയ ജനപ്രിയഹിറ്റുകൾ പുറത്തിറങ്ങി.
മഞ്ജുവുമായുള്ള വിവാഹം
മഞ്ജു വാര്യരുടെ വിവാഹശേഷം ദിലീപിന്റെ കരിയറിൽ വീണ്ടും വൻഹിറ്റുകൾ പിറന്നു. മഞ്ജുവിന്റെ ഭർത്താവ് എന്ന നിലയിലിൽ അവരുടെ ആരാധകരും ദിലീപിനെ സ്നേഹിച്ചു. നിർമാണമേഖലയിലും ദിലീപ് കൈവച്ചു. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നീ ചിത്രങ്ങളിൽ പരീക്ഷണകഥപാത്രങ്ങളായും താരം എത്തി. മിസ്റ്റർ മരുമകൻ, മീശമാധവൻ, ലയൺ, റൺവേ, സിഐഡി മൂസ, വെട്ടം, പാണ്ടിപ്പട തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും ദിലീപിന്റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. താരസംഘടനയായ അമ്മയുടെ ധനശേഖരണാര്ഥം മലയാളത്തില താരങ്ങളെയെല്ലാം അണിനിരത്തി നിര്മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാലോകത്തെ ദിലീപിന്റെ മേൽക്കോയ്മ ശക്തമാക്കി.
ഇനിയെന്ത്
താരം തന്റെ സുവർണത്തിളക്കത്തിൽ നിൽക്കുന്പോഴാണ് കേസിൽ അകപ്പെടുന്നത്. ഇപ്പോൾ കുറ്റവിമുക്തനായി തിരച്ചെത്തിയെങ്കിലും താരത്തിന്റെ ശത്രുതാകേന്ദ്രങ്ങളിൽനിന്നുള്ള നീക്കം ഭാവിസിനിമകളെയും ബാധിക്കുമോ എന്നു കാണേണ്ടതാണ്. ഭഭബ- ആണ് റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുകയാണ്. ചിത്രത്തിന്റെ കോടതിയിൽ ഹാജരാകുന്നതിന്റെ തലേദിവസം രാത്രി ഡബ്ബിംഗ് ജോലികൾ ദിലീപ് പൂർത്തിയാക്കിയിരുന്നു. ഇനി താരത്തിന്റെ ഭാവി പ്രോജക്ടകൾ വരുംദിവസങ്ങളിൽ അറിയാൻ കഴിയും. കുറ്റവിമുക്തനായതിനെത്തുടർന്ന് വിവിധ സംഘടനകൾ താരത്തെ തിരിച്ചെടുക്കും.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികൾ കുറ്റക്കാരണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിന്റെ വാദം പ്രതി പൾസർ സുനി ഏറ്റവും ഒടുവിൽ കോടതിയിൽ തള്ളിയത് ദിലീപിന്റെ നിലപാടിനേറ്റ പ്രഹരമായിരുന്നു. വിചാരണക്കിടെയാണ് തങ്ങളിരുവർക്കും പരസ്പരം അറിയാമെന്ന് പൾസർ അറിയിച്ചത്. പൾസർ സുനിയെ യാതൊരു പരിചയവുമില്ലെന്നായിരുന്നു നാളിതുവരെയുളള ദിലീപിന്റെ നിലപാട്.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ.
റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വലിയ വിഷമമുണ്ട്. ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചില്ല. തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല. എന്നെ നിയോഗിച്ചത് സർക്കാരാണ്. എന്റെ ചുമതല കൃത്യമായും സുതാര്യമായും ജനകീയമായും സത്യസന്ധതയോടും ആത്മാർഥതയോടും കൂടിയാണ് ചെയ്തത്- പ്രേംകുമാർ പറഞ്ഞു.
അതേസമയം, നിലമ്പൂര് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്താതിരുന്നതും ആശ സമരത്തിന് അനുകൂലമായി പ്രതികരിച്ചതുമാണ് പ്രേംകുമാറിന്റെ സ്ഥാനംചലിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ചോദ്യങ്ങളോട് പ്രേംകുമാർ പ്രതികരിച്ചില്ല.