Kerala
കൊച്ചി: പറവൂര്‍ നഗരസഭയിലെ പൊതു കാനയിലേക്ക് അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടപടികള്‍ ആരംഭിച്ചു.
നഗരത്തിലെ പൊതു കാനകളില്‍ കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഒഴുകുന്നതായ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി മെയിന്‍ റോഡില്‍ മുന്‍സിപ്പല്‍ കവല മുതല്‍ ചേന്ദമംഗലം കവല വരെയുള്ള ഇരുവശത്തെയും കാനകളുടെ മൂടി തുറന്നു പരിശോധന നടത്തി.
ആദ്യഘട്ട പരിശോധനയില്‍ നമ്പൂരിയച്ചന്‍ ആലിന് സമീപമുള്ള പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കാനായി സ്ഥാപിച്ച രണ്ടുസ്ഥാപനങ്ങളുടെ പൈപ്പുകള്‍ കണ്ടെത്തി. നഗരസഭ നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥനത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
നോട്ടീസില്‍ വ്യക്തമാക്കിയ നിശ്ചിത സമയപരിധിക്കുള്ളില്‍ പൈപ്പുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
National
ബംഗുളൂരു: മോഡിഫൈ ചെയ്ത വാഹനവുമായി ബംഗുളൂരുവിലെത്തിയ മലയാളി വിദ്യാർഥിക്ക് 1,10,000 രൂപ പിഴ. ബംഗുളൂരുവിൽ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
ഇതിനായി ലക്ഷങ്ങളാണ് പൊടിച്ചത്. സൈലൻസറിൽ നിന്നും അമിത ശബ്ദത്തോടൊപ്പം പുക കുഴലിൽ നിന്നും തീപ്പൊരി ചിതറുന്ന വിധത്തിലായിരുന്നു വാഹനത്തിൽ മാറ്റം വരുത്തിയത്.
വാഹനം ബംഗുളൂരുവിലെ നിരത്തിലൂടെ ചീറി പായുന്നതിന്റെ വീഡിയോകൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വാഹനം അമിത വേഗതയിൽ അപകടമുണ്ടാകുന്നവിധം തിരക്കേറിയ നിരത്തിലൂടെ പായുന്നത് യാത്രക്കാർക്കും ഏറെ അലോസരമുണ്ടാക്കി. തുടർന്ന് ഇവർ വീഡിയോ പകർത്തി അധികൃതരെ പരാതി അറിയിക്കുകയായിരുന്നു.
തുടർന്ന് യെലഹങ്ക ആർടിഒയാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. ചോദ്യം ചെയ്യലിൽ പുതുവർഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് താൻ വാഹനം കൊണ്ടുവന്നതെന്ന് വിദ്യാർഥി പറഞ്ഞു.
Kerala
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങളോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവായതോടെ അതു തടയാന്‍ ജില്ലയിലെല്ലായിടത്തും പോലീസ് പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ജാഗ്രത കൂടിപ്പോയാലും പൊല്ലാപ്പാവുമെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെര്‍ക്കള-ബേര്‍ക്ക റോഡിലൂടെ പോവുകയായിരുന്ന വിദ്യാനഗര്‍ പോലീസിന്റെ പട്രോളിംഗ് സംഘമാണ് റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിലിരുന്ന് ദിവാസ്വപ്നം കാണുന്ന ഒരു പത്താംക്ലാസുകാരനെ കണ്ടത്.
കണ്ടപാടേ ചാടിവീണ് കുട്ടിയെ സ്കൂട്ടറുൾപ്പെടെ കസ്റ്റഡിയിലെടുത്തു. സംഭവം കണ്ട് അടുത്തുള്ള കടയില്‍നിന്ന് ഒരു പെണ്‍കുട്ടി ഓടിവന്നു. സ്കൂട്ടര്‍ തന്റേതാണെന്നും പത്താംക്ലാസുകാരന് തന്റെ അനുജനാണെന്നും പറഞ്ഞു.
മാജിദ തസ്രീന്‍ എന്നാണ് തന്റെ പേരെന്നും തനിക്ക് 19 വയസുണ്ടെന്നും ആര്‍സിയും ലൈസന്സുമുണ്ടെന്നും താനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും വിശദീകരിച്ചു.
പക്ഷേ ഒന്നും കേള്‍ക്കാതെ പോലീസ് വണ്ടിയും കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാജിദയ്ക്കെതിരേ കേസുമെടുത്തു.
പക്ഷേ മാജിദ വെറുതെയിരുന്നില്ല. സമീപത്തെ കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചു. അനുജനെ പിന്നിലിരുത്തി മാജിദ സ്കൂട്ടര്‍ ഓടിച്ചുവരുന്നതും വണ്ടി നിര്‍ത്തി രണ്ടുപേരും കടയില്‍ കയറുന്നതും പിന്നീട് അനുജന് തിരിച്ചുവന്ന് സ്കൂട്ടറിലിരിക്കുന്നതുമെല്ലാം ആ ദൃശ്യങ്ങളിലുണ്ടായിരുന്നു.
സ്കൂട്ടറില്‍ ഇരുന്നതല്ലാതെ കുട്ടി ഒരിക്കലും വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം വച്ച് മാജിദ ജില്ലാ പോലീസ് മേധാവി ബി.വി.വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നല്കി.
ഇതോടെ വിദ്യാനഗര്‍ പോലീസ് വെട്ടിലായി. വണ്ടിയില്‍ ഒരു കുട്ടി വെറുതേ ഇരുന്നാലും കേസെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു മുന്നില്‍ വിയര്‍ത്തു. പൊല്ലാപ്പില്‍ നിന്ന് തലയൂരാന്‍ ഇനിയെന്ത് വഴിയെന്ന് ചിന്തിച്ച് വണ്ടിയുടെ ബുക്കും പേപ്പറുമെല്ലാം പരിശോധിച്ചപ്പോഴാണ് വണ്ടിക്ക് ഇന്‍ഷ്വറന്‍സില്ലെന്ന് മനസിലായത്.
ഉടന്‍തന്നെ ആ വകുപ്പു മാത്രം ചേര്‍ത്ത് മാജിദയ്ക്കെതിരേ പെറ്റി കേസെടുത്തു. കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയെന്ന കേസ് ഒഴിവാക്കി വാഹനം തിരികെ വിട്ടുനല്‍കുകയായിരുന്നു.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ കവിത എന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി അജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.
Kerala
കോട്ടയം: ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്.
ഹോട്ടൽ ഉടമ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം. കൂടാതെ ബിരിയാണിയുടെ വില തിരികെ നൽകണം. നഷ്ടപരിഹാരമായി സൊമാറ്റോ 25,000 രൂപനൽകാനും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ നവംബർ പത്തിന് അതിരമ്പുഴയിലുള്ള ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നുമാണ് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും പണം ലഭിച്ചില്ല.
തുടർന്ന് വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു. പാകം ചെയ്തതും വിതരണം ചെയ്തതുമായ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇത് ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കമ്മീഷൻ കണ്ടെത്തി.
Kerala
കൊച്ചി: ഭൂമി തരം മാറ്റാനുള്ള അപേക്ഷ നിരസിച്ച റവന്യൂ ഡിവിഷന് ഓഫീസര്‍ക്കു ഹൈക്കോടതി 10,000 രൂപ പിഴ വിധിച്ചു.
അപേക്ഷ നിരസിച്ച നടപടി ചോദ്യം ചെയ്തു മലപ്പുറം പൊന്നാനി സ്വദേശിനി എ.ബി. സുജയ നല്കിയ ഹര്‍ജിയിലാണു മലപ്പുറം തിരൂര്‍ റവന്യൂ ഡിവിഷന് ഓഫീസര്‍ 10,000 രൂപ ഒരു മാസത്തിനകം അപേക്ഷകയ്ക്കു നല്കാന് ജസ്റ്റീസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.
ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പൊന്നാനി വട്ടക്കുളം വില്ലേജിലുള്ള 15 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച കെട്ടിടം നിലവിലുണ്ട്. ഈ ഭൂമിയുടെ തരം മാറ്റലിനു നല്കിയ അപേക്ഷയാണു നിഷേധിച്ചത്. ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപ്പീലില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഉത്തരവുണ്ടായി.
തുടര്‍ന്ന് കളക്ടര്‍ അപേക്ഷ ആര്‍ഡിഒയ്ക്കു കൈമാറിയെങ്കിലും ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണോ അല്ലയോ എന്നു പരിശോധിക്കാതെ ആര്‍ഡിഒ വീണ്ടും അപേക്ഷ തള്ളുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്പ്പെടുന്നതല്ലെന്നു വ്യക്തമാക്കിയിരിക്കെയാണ് ഈ നടപടി. ഇക്കാര്യം വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
ഡാറ്റാ ബാങ്കില്‍നിന്ന് 2023 ജനുവരിയില്‍ ഈ ഭൂമി ഒഴിവാക്കിയതാണ്. അതേസമയം, തൊട്ടടുത്ത സ്ഥലം തരംമാറ്റി നല്കിയ രേഖയടക്കം ഹര്‍ജിക്കാരി കോടതിയില്‍ ഹാജരാക്കി. നിഷേധാത്മക സമീപനം സ്വീകരിച്ചതിലൂടെ അപേക്ഷ നിരസിച്ച് ഹര്‍ജിക്കാരിയെ നിയമനടപടികളിലേക്ക് എത്തിക്കുകയാണ് ആര്‍ഡിഒ ചെയ്തതെന്നു കോടതി വിലയിരുത്തി.