കോട്ടയം: ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്.
ഹോട്ടൽ ഉടമ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം. കൂടാതെ ബിരിയാണിയുടെ വില തിരികെ നൽകണം. നഷ്ടപരിഹാരമായി സൊമാറ്റോ 25,000 രൂപനൽകാനും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ നവംബർ പത്തിന് അതിരമ്പുഴയിലുള്ള ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നുമാണ് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും പണം ലഭിച്ചില്ല.
തുടർന്ന് വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു. പാകം ചെയ്തതും വിതരണം ചെയ്തതുമായ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇത് ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കമ്മീഷൻ കണ്ടെത്തി.