National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.
മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ജൻ സുരാജ് പാർട്ടി ആരുമായും സഖ്യത്തിനില്ലെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പിന് മുൻപും സഖ്യം ചേരില്ല തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമുണ്ടാകില്ല എന്നും പ്രശാന്ത് വ്യക്തമാക്കി.
"ഈ തെരഞ്ഞെടുപ്പ് ഞങ്ങളെ സംബന്ധിച്ച് നിർണായകമാണ്. ജൻ സുരാജ് പാർട്ടിയെ ജനങ്ങൾ ചിലപ്പോ സ്വീകരിക്കും അല്ലെങ്കിൽ തള്ളിക്കളയും. എന്തായാലും ഞങ്ങൾ പോരാട്ടം തുടരും. ചിലപ്പോൾ 10 സീറ്റിൽ താഴെയെ ലഭിക്കൂ അല്ലെങ്കിൽ 150ൽ സീറ്റുകൾ ലഭിക്കും.'-പ്രശാന്ത് കിഷോർ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി അനൂപ് കുമാർ ശ്രീവാസ്തവ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തിലാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
ഗോപാൽഗഞ്ചിൽ മത്സരിക്കുന്നതിനായി പാർട്ടി പ്രഖ്യാപിച്ചിരുന്ന ശശി ശേഖർ സിൻഹ പത്രിക പിൻവലിച്ചിരുന്നു. തുടർന്ന് ജൻ സുരാജ് പാർട്ടി അനൂപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.