പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.
മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.
Tags : bihar election prasanth kishore jan suraj party voter turnout polling percentage nda grand alliance bjp jdu ljp ramvilas ham congress rjd