Leader Page
ഇടതു-വലതുമുന്നണികളുടെ തെരഞ്ഞെടുപ്പുജാഥകള് പൂരപ്പറന്പിനെ ഉഴുതുമറിച്ചു കടന്നുപോയതിനുപിന്നാലെ തൃശൂര്‍ തെരഞ്ഞെടുപ്പുചൂടിലേക്ക്. നേട്ടങ്ങളുടെ പട്ടിക നിരത്തി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാജാഥയും വിമര്‍ശനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയുമായി വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയും തെരഞ്ഞെടുപ്പിന്റെ വിളംബരമായി. ലോക്സഭയില്‍ സുരേഷ് ഗോപിയിലൂടെ താമര വിരിയിച്ചു ഞെട്ടിച്ച ബിജെപിയും തന്ത്രങ്ങളുമായി കളത്തിലുണ്ട്. പറഞ്ഞതിന്റെയും ചെയ്തതിന്റെയും കണക്കുനോക്കി അളന്നുകുറിച്ച് വോട്ടുകുത്തുന്ന തൃശൂര്‍ മൂന്നു മുന്നണിക്കും നിര്‍ണായകം.
അടിമുടി തകര്‍ച്ചയില്‍നിന്ന് നിരവധി പഞ്ചായത്തുകളും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരിച്ച തൃശൂര്‍ കോര്‍പറേഷനും ഏതാനും ബ്ലോക്കുകളും പിടിച്ചെടുത്തു യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണ്. മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചതും ബിജെപി പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ രാജിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനു കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങളുമെല്ലാം സംസ്ഥാനത്തും കോളിളക്കമുണ്ടാക്കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോര്‍പറേഷനും 86 പഞ്ചായത്തില്‍ 35 എണ്ണവും യുഡിഎഫ് നേടി. 2021ല്‍ 16 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ഭരണം. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍ഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി.
രാഷ്ട്രീയവോട്ടെടുപ്പു നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ ഇടതിനാണു നേട്ടം. 2021നെ അപേക്ഷിച്ച് 24 പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും അടിത്തറ ഭദ്രമാണെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക്. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലാണ് പിന്നാക്കംപോയതെന്നും വിലയിരുത്തുന്നു. ‘സുരേഷ് ഗോപി ഫാക്ടറി’ല്‍ പ്രതീക്ഷയര്‍പ്പിച്ച ബിജെപിക്കു തദ്ദേശത്തില്‍ കാര്യമായ നേട്ടമുണ്ടായില്ല. ലോക്സഭയില്‍ ഗുരുവായൂര്‍ ഒഴികെ ആറു നിയമസഭാമണ്ഡലങ്ങളിലും ഒന്നാമത് എത്തിയതിന്റെ കണക്കില്‍ മനപ്പായസമുണ്ടെങ്കിലും അടിതെറ്റി. നറുക്കെടുപ്പിലൂടെ കിട്ടിയ ഒരു സീറ്റ് അടക്കം കോര്‍പറേഷനില്‍ രണ്ടു സീറ്റ് മാത്രമാണ് കൂടിയത്.
ഭരിക്കാന്‍ തൃശൂര്‍ നിര്‍ണായകം
ജില്ലയിലെ 13ല്‍ 12 സീറ്റിലും 2016, 2021 വര്‍ഷങ്ങളില്‍ ഇടതുപക്ഷം വന്പന്വിജയമാണു നേടിയത്. 2016ല്‍ നഷ്ടമായ വടക്കാഞ്ചേരി 2021ൽ എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ ചാലക്കുടിയില്‍ തോറ്റു. ഗുരുവായൂര്‍, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, കയ്പമംഗലം മണ്ഡലങ്ങളിലാണ് 2021ല്‍ വിജയിച്ചത്. മന്ത്രിയായ കെ. രാജന് അരലക്ഷം ഭൂരിപക്ഷംനേടി ഞെട്ടിച്ചു.
രണ്ടു സീറ്റിന്റെ കുറവില്‍ 2011ല്‍ ഭരണം നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനു തിരിച്ചടിയായതു മണലൂരിലെ തോല്‍വിയായിരുന്നു. മുരളി പെരുനെല്ലിയെ അവസാനനിമിഷം മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കിയതാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം ഇപ്പോഴുമുണ്ട്. മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ അന്നു യുഡിഎഫിനൊപ്പം നിന്നു.
2011നുശേഷം പൊതുവേ കോണ്‍ഗ്രസ് അനുകൂലമെന്നു വിശേഷിപ്പിച്ചിരുന്ന തൃശൂരിന്റെ സ്വഭാവം അടിമുടി മാറി. എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് വമ്പന്‍ വിജയം നേടി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനുമടക്കം എല്‍ഡിഎഫിന്റെ കൈയിലായി.
2024ല്‍ ഇടതു-വലതു മുന്നണികളെ ഞെട്ടിച്ച് മുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിക്കായി സുരേഷ് ഗോപി പാര്‍ലമെന്റ് മണ്ഡലം പിടിച്ചതു മറ്റൊരു വഴിത്തിരിവായി. കെ. മുരളീധരനെ ഇറക്കി യുഡിഎഫും വി.എസ്. സുനില്‍ കുമാറിനെ ഇറക്കി എല്‍ഡിഎഫും തീപാറുംപോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടുചേര്ക്കുന്നതിലെ കാര്യക്ഷമതയും ബിജെപിക്കു തുണയായി. ചിട്ടയായ പ്രവര്‍ത്തനവും മികച്ച സ്ഥാനാര്ഥിയുമുണ്ടെങ്കില് ഏതു മണ്ഡലവും പിടിക്കാമെന്ന കണക്കുകൂട്ടലിലേക്കു ബിജെപി മാറി.
തിരിച്ചുവരവിന് യുഡിഎഫ്
ഒരു പതിറ്റാണ്ടായി തൃശൂരില്‍ അധികാരമില്ല എന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. ശബരിമല യുവതീപ്രവേശനവിവാദവും സ്വര്ണക്കടത്തുവിവാദങ്ങളും വടക്കാഞ്ചേരി ലൈഫ്മിഷന് അഴിമതിയാരോപണങ്ങളും അടക്കിവാണപ്പോഴും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വടക്കാഞ്ചേരി ലൈഫ്മിഷന് ഫ്ലാറ്റ് നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വ. അനില്‍ അക്കര അതേ ഫ്ലാറ്റ് സമുച്ചയം ഇരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021ല്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം പഞ്ചായത്തിലും അനില്‍ പിന്നിലേക്കു പോയി. ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിക്കുന്നതിലേക്കു കാര്യങ്ങളെത്തി. ഇരിങ്ങാലക്കുട, തൃശൂര്‍ ഒഴികെ എല്ലാ സീറ്റിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും മുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം.
ചാലക്കുടിയില്‍ പുതുമുഖമായി എത്തിയ സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ വിജയംമാത്രമായിരുന്നു യുഡിഎഫിന്റെ ആശ്വാസം. 2016ല്‍ സിപിഎമ്മിന്റെ ബി.ഡി. ദേവസി 26,648 വോട്ടിനു ജയിച്ച സീറ്റാണ് സനീഷ് പിടിച്ചത്. ഇക്കുറി ചാലക്കുടി ഏറ്റെടുത്ത് ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയാല്‍ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലുണ്ട്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് ചാലക്കുടി. അതിരപ്പിള്ളി, വാഴച്ചാല്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും ഇതേ മണ്ഡലത്തിലാണ്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലം. കാര്‍ഷികമേഖലയില്‍ വന്യജീവികളുണ്ടാക്കുന്ന ദുരിതവും പ്രകൃതിക്ഷോഭങ്ങളോടുള്ള നിലപാടുകളും വോട്ടിംഗില്‍ നിഴലിക്കും.
അഞ്ചുവര്‍ഷം ജനപ്രതിനിധിയായി ഇരുന്നതിന്റെ സ്വീകാര്യത സനീഷ് കുമാറിന് ഇതുവരെ നഷ്ടമായില്ല എന്നത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കഴിഞ്ഞവട്ടം ചാലക്കുടി നല്‍കിയത്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ അഞ്ചിരട്ടി വോട്ട് 2016ല്‍ ബിഡിജെഎസിന്റെ കെ.എസ്. ഉണ്ണികൃഷ്ണന് നേടി. എന്നാല്‍, 2021ല്‍ ഉണ്ണികൃഷ്ണനു വോട്ടും വോട്ടുവിഹിതവും കുറഞ്ഞു.
‘തൃശൂര്‍ തൂക്കാൻ’ എളുപ്പമല്ല
വി.ഡി. സതീശന് നയിച്ച പുതുയുഗയാത്ര “തൃശൂര്‍ നിങ്ങള്‍ തൂക്കണം” എന്ന് ആഹ്വാനം ചെയ്താണു കടന്നുപോയത്. ഇവിടെ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. 2011ല്‍ നേടിയതിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍. എന്നാല്‍, ഇടതിന്റെ പൊന്നാപുരം കോട്ടകള്‍ ഇളക്കുകയെന്നതു സംഘടനാശേഷി പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിന് എളുപ്പമല്ല. മികച്ച സ്ഥാനാര്‍ഥികളാണ് പ്രതിവിധി. ടി.എന്‍. പ്രതാപന് മാത്രമാണ് നിലവിലെ പട്ടികയില്‍നിന്ന് പോരാട്ടം നടത്താന്‍ ശേഷിയുള്ളയാള്‍. കെ. മുരളീധരന് ഗുരുവായൂരില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ ആവേശമുയര്‍ത്തിയെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരത്തിനിറങ്ങുന്ന ഒ.ജെ. ജനീഷ് വാര്ത്താതാരമെന്ന നിലയില്‍ വോട്ടുകള്‍ നേടുമെന്നു പ്രതീക്ഷിക്കുന്നു. ചേലക്കര, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കയ്പമംഗലം, മണലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടിവരും.
കാര്‍ഷികഗ്രാമമായ ചേലക്കര പിടിക്കാന്‍ കോണ്‍ഗ്രസ് കൈമെയ് മറന്ന് ഉത്സാഹിച്ചതു 2024ലെ ഉപതെരഞ്ഞെടുപ്പിലാണ്. ആലത്തൂരില്‍ കെ. രാധാകൃഷ്ണനോടു പരാജയപ്പെട്ടശേഷം, ചേലക്കരയില്‍ ഇറങ്ങിയ രമ്യ ഹരിദാസില്‍ വന്‍പ്രതീക്ഷയാണ് നേതൃത്വം വച്ചുപുലര്‍ത്തിയത്. യുഡിഎഫിന്റെ ജില്ലയിലെ സംഘടനാസംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. എതിര്‍സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെന്നുമാത്രം. നിലവില്‍ വി.കെ. ശ്രീകണ്ഠന് എംപിയുടെ ഭാര്യക്കു കോങ്ങാടു മത്സരിക്കാന്‍ ലീഗുമായി ചേലക്കര വച്ചുമാറുമെന്നാണു സംസാരം. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ യുഡിഎഫിനു മത്സരംപോലും കാഴ്ചവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗംതന്നെ സമ്മതിക്കുന്നു. ലോക്സഭാ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കരുത്തു കാട്ടിയിട്ടുണ്ട്.
2001നുശേഷം ഒരിക്കല്‍പോലും ഗുരുവായൂര്‍, കുന്നംകുളം മണ്ഡലങ്ങള്‍ യുഡിഎഫിനെ തുണച്ചിട്ടില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയത്. ഗുരുവായൂരില്‍ എന്‍.കെ. അക്ബറും കുന്നംകുളത്ത് എ.സി. മൊയ്തീനുമാണ് കഴിഞ്ഞവട്ടം ജയിച്ചത്. നാമനിര്‍ദേശപത്രിക തള്ളിപ്പോയതിനാല്‍ എന്‍ഡിഎയ്ക്ക് 2021ല്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യത്തിനു കാല്‍ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായിരുന്ന കെ.കെ. അനീഷ് കുമാര്‍ കുന്നംകുളത്ത് 2021ല്‍ 27,833 വോട്ടുകള്‍ നേടി.
തൃശൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങള്‍ സിപിഐയാണ് കൈയില്‍ വച്ചിട്ടുള്ളത്. തൃശൂര്‍ ഇക്കുറി പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ കെ. രാജനെയും പുതുക്കാട് കെ.കെ. രാമചന്ദ്രനെയും പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ല. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങള്‍ 2011നുശേഷം ഇടതിനൊപ്പമാണ്. മന്ത്രി ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞവട്ടം ജയിച്ചത്. നാട്ടികയും കയ്പമംഗലവും സിപിഐ ഉറച്ച സീറ്റായിട്ടുതന്നെയാണു പരിഗണിക്കുന്നത്. മണലൂരില്‍ ബിജെപിക്കു വോട്ടുവിഹിതം കുറഞ്ഞു. കയ്പമംഗലത്ത് ബിഡിജെഎസിനെ മത്സരിപ്പിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 9066 ആയതു വന്‍തിരിച്ചടിയായിരുന്നു.
വിവാദങ്ങള്‍ തുണയ്ക്കുമോ?
കരുവന്നൂര്‍ ബാങ്ക് സഹകരണമേഖലയിലെ അഴിമതിയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതലുള്ള പൂരംകലക്കല്‍ വിവാദങ്ങളുമാണ് ഇടതിന് ഇപ്പോഴും തലവേദന. കെ. മുരളീധരന്റെ പരാജയത്തിനുശേഷമുണ്ടായ പൊട്ടിത്തെറികളും ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങി സംഘടനാസംവിധാനങ്ങള്‍ സജീവമാകാത്തതും സ്ഥാനമോഹികളുടെ കരുനീക്കങ്ങളും കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. വനവും കടലും അതിര്‍ത്തി പങ്കിടുന്ന തൃശൂരില്‍ വന്യജീവിആക്രമണങ്ങളും കൃഷിനാശവും സജീവചര്‍ച്ചയാണ്. പൂരംകലക്കല്‍ വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ മന്ത്രിമാര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരാണു പൂരം നടത്തിയതെന്നുമാണ് എല്‍ഡിഎഫ് വിശദീകരണം. മന്ത്രി കെ. രാജനെ പരോക്ഷമായി ഉന്നമിട്ട് വി.എസ്. സുനില്‍കുമാര്‍ രംഗത്തുവന്നതും ഇല്ലാത്ത റിപ്പോര്‍ട്ടിലാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന മന്ത്രിയുടെ പ്രതികരണവും പാര്‍ട്ടയിലെ ഭിന്നത വിളിച്ചോതുന്നു. സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് ഭരണമാറ്റം ജനാധിപത്യത്തിന് ആവശ്യമെന്നു പറഞ്ഞതും മറ്റ് അക്കാദമികളുടെ തലവന്മാര് അദ്ദേഹത്തിനെതിരേ രംഗത്തുവന്നതും തൃശൂരിലാണ്.
Kerala
കോഴിക്കോട്: കോർപ്പറേഷനിൽ ബിജെപി പ്രതിഷേധം തുടരുന്നു. മേയറുടെ ചേംബറിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഇവിടേക്ക് പ്രവേശിച്ച പ്രവർത്തകരെ വലിച്ചിഴച്ചും പോലീസ് മാറ്റുന്നുണ്ട്.
ബിജെപി കൗൺസിലർമാർ കരിങ്കൊടി കാട്ടിയാണ് പ്രതിഷേധിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മേയറുമായി ചർച്ച നടത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ പ്രകടനവുമായെത്തി.
കോർപ്പറേഷൻ പരിസരത്തേക്ക് മതിൽ ചാടിക്കടന്ന് പ്രവേശിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു.
പോലീസുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ നേതാക്കന്മാരും പ്രവർത്തകരും കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്.
കോർപ്പറേഷൻ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വീഴ്ച പരിശോധിക്കുമെന്ന് മേയർ പ്രതികരിച്ചു.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
National
ദിസ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് ഭുപൻ ബോറ. ബിജെപി അംഗത്വമെടുത്തതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭൂപൻ കുമാർ ബോറ ഞായറാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയെ ചലിപ്പിക്കാനുള്ള പണം കോൺഗ്രസിനില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 16 നാണ് ബോറ കോൺഗ്രസ് വിട്ടത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേർന്നത്. സുരക്ഷിത സീറ്റ് അദ്ദേഹത്തിന് ബിജെപി ഉറപ്പു നൽകിയതായും റിപ്പോർട്ടുണ്ട്.
National
ദിസ്പുർ: ആസാം മുൻ പിസിസി അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ദേബബ്രതാ സൈക്കിയ. ബോറ പോയതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹത്തിന് വലിയ സ്വാധീനമില്ലെന്നും ദേബബ്രത പറഞ്ഞു.
"ഭൂപൻ ബോറ ബിജെപിയിൽ ചേർന്നത് വലിയ സംഭവമല്ല. അദ്ദേഹം കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മണ്ഡലത്തിലെ ഒരാളുപോലും അദ്ദേഹത്തിനൊപ്പം പോയിട്ടില്ല. അവരൊക്കെ നേരത്തെ തന്നെ കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കിയിരുന്നു.'-ദേബബ്രത പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
National
ദിസ്പുർ: ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശരമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
ബോറയെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
എന്നാൽ ഗൗരവ് ഗോഗോയിയുമായുള്ള ചർച്ചയെ തുടർന്ന് ബോറ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ഹിമന്തയുമായി ചർച്ച നടത്തിയ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന തീരുമാനം അന്തിമമായി പ്രഖ്യാപിക്കുകയായിരുന്നു.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രമ്സി അംഗത്വം സ്വീകരിച്ചത്.
2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥിയായിരുന്നു. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല.
രണ്ട് ഉപാധികൾ രശ്മി കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.
എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ആർ. രശ്മി.
Kerala
കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥിയായിരുന്നു.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.
രണ്ട് ഉപാധികൾ രശ്മി കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.
എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ആർ. രശ്മി.
Kerala
കൊച്ചി: താൻ ഒരു ബിജെപി അനുഭാവിയാണെന്ന പ്രചാരണങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. തന്റെ രാഷ്ട്രീയ നിലപാടുകൾ പൂർണമായും ബിജെപിയുടേതല്ലെന്നും, ചില അടിസ്ഥാന കാര്യങ്ങളിൽ പാർട്ടിയുമായി വിയോജിപ്പുള്ളതിനാലാണ് നേരിട്ട് ബിജെപിയിൽ ചേരാത്തതെന്നും അഖിൽ മാരാർ വ്യക്തമാക്കി. ആശയപരമായി താൻ 70 ശതമാനം ബിജെപി ചിന്താഗതിക്കാരനാണ്.
ബിജെപിയുമായി ചില കാര്യങ്ങളിൽ യോജിക്കാൻ കഴിയാത്തതുകൊണ്ടാണ് ട്വന്റി 20 എന്ന ബദൽ രാഷ്ട്രീയം തെരഞ്ഞെടുത്തത്. വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയോടാണ് താത്പര്യമെന്നും അഖിൽ മാരാർ പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി താരം കഴിഞ്ഞ ദിവസം ട്വന്റി 20യിൽ ചേർന്നിരുന്നു.
വിവിധ വേദികളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ 'സംഘി' എന്ന് വിളിച്ചുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിക്കാറുണ്ടെന്നും എന്നാൽ തന്നെ ഇത്തരത്തിൽ പരിഹസിക്കുന്ന കോൺഗ്രസ് നേതൃത്വം തന്നെ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. സീറ്റ് നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകിയതിന്റെ വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അഖിൽ മാരാർ അവകാശപ്പെട്ടു.
Kerala
തൂശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ തൃശൂരിൽ മത്സരിക്കണമെന്ന് അവിടത്തെ ജനങ്ങൾ ആവശ്യപ്പെടുന്നതായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കഴിഞ്ഞ തവണ അവർക്ക് തെറ്റ് പറ്റിയെന്നും ഇത്തവണ നിന്നാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാമെന്നുമാണ് അവർ പറയുന്നതെന്നും പത്മജ പറഞ്ഞു.
"സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി എന്ത് ചുമതല നൽകിയാലും നിർവഹിക്കും. ഒരു നിബന്ധനയും വച്ചിട്ടില്ല.'-പത്മജ പറഞ്ഞു.
ജയിക്കാനായാണ് ബിജെപി ഇനി മത്സരിക്കുക. ആളുകൾക്ക് ബിജെപിയോടുള്ള മനോഭാവം മാറിയിട്ടുണ്ട്. അതിന്റെ തെളിവാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയമെന്നും പത്മജ ചൂണ്ടികാട്ടി.
പത്മജയുടെ പേര് തൃശൂരും വട്ടിയാർക്കാവും അടക്കമുള്ള മണ്ഡലങ്ങളിൽ പരിഗണിക്കുന്നതിനിടെയാണ് അവർ പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പത്മജ നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
Kerala
കൊച്ചി: തന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില്‍ മാരാര്‍. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില്‍ ചേരാത്തത്. താന്‍ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്‍കും എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില്‍ മാരാര്‍ കൊച്ചിയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
കേസിൽ പിടിയിലായ പലരും പുറത്തിറങ്ങി. കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടി മുതൽ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കോടതി മുൻകൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാൻ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തിലാണ് വിമർശനം. ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരെന്ന് കാന്തപുരം പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് അത് അംഗീകരിക്കുന്നില്ലെന്നും ശോഭ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയെ മടിയിൽ ഇരുത്തിയാണ് പ്രതിപക്ഷ നേതാവിത് പറയുന്നത്. മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് നേതൃത്വം നൽകാനാണ് താത്പര്യമെന്നും, എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം ഉയർത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സർക്കാർ ബാർ അനുവദിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ടൂറിസത്തിന് വേണ്ടിയാണ് ബാർ സമയം നീട്ടിയതെന്നാണ് എം.ബി.രാജേഷ് പറയുന്നത്. എന്നാൽ 18 കോടി ടൂറിസ്റ്റുകൾ വരുന്ന ഗുജറാത്തിൽ സമ്പൂർണ മദ്യ നിരോധനമാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നതെന്ന് ചോദിച്ച ശോഭ, നാട് കാണാൻ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണെന്നും പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ഫ്രീസറിലാണ്. കോടതി അത് നിരീക്ഷിക്കുമെന്നാണ് കരുതുന്നത്. വീണ്ടും കോടതിയോട് അപേക്ഷിക്കുന്നത് പൗരയെന്ന നിലയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ മാത്രമേ കള്ളന്മാർ പുറത്ത് വിഹരിക്കൂവെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം ഉന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ലെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ മുഖ്യമന്ത്രി ചർച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
കഴിഞ്ഞ 10 കൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ്- ഹമാസ് എന്നൊക്കെ പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കും. അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങ്ങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയ സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനുപിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാറുകളുടെ പ്രവർത്തനസമയം ഉയർത്തിയ സംഭവത്തിൽ യുഡിഎഫിനെതിരെയും ബിജെപി അധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
തങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണെന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ 10 വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഞെട്ടിക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയം 12 മണി വരെ ഉയർത്തിയതോടെ മാസം 60 മണിക്കൂർ, അതായത് അഞ്ച് പ്രവർത്തി ദിവസത്തിന് തുല്യമായ വർധനവാണ് പിണറായി സർക്കാർ ബാറുകൾക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങൾ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ അധികാരത്തിലെത്തുകയെന്നും തമിഴിസൈ അവകാശപ്പെട്ടു.
"സംസ്ഥാത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് അവർ ആഗഹിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പാകണമെങ്കിൽ എൻഡിഎ തന്നെ അധികാരത്തിലെത്തണം.'-തമിഴിസൈ പറഞ്ഞു.
"സ്റ്റാലിന്റെ ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. സംസ്ഥാനത്തെ എല്ലാ മേഖലകളെയും അവർ തകർത്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചിലത് ചെയ്യുന്നു എന്നല്ലാതെ ഒന്നും അവർ നടപ്പാക്കുന്നില്ല.'-തമിഴിസൈ കുറ്റപ്പെടുത്തി.
"ഇന്ത്യ സഖ്യം തകർന്നിരിക്കുകയാണ്. പാർട്ടികൾ എല്ലാം സഖ്യം വിടുകയാണ്. ജയിക്കുമെന്ന് ആർക്കും ഉറപ്പില്ല. എൻഡിഎ വിജയിക്കുമെന്ന് എതിരാളികൾക്ക് പോലും ഉറപ്പാണ്.'-തമിഴിസൈ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നൽകിയ അപകീർത്തിക്കേസ് കർണാടക ഹൈക്കോടതി തള്ളി. കർണാടകത്തിൽ 2023 ലെ ബിജെപി ഭരണകാലത്ത് അഴിമതി നടന്നുവെന്നാരോപിച്ച് കാർഡ് പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ഹർജിക്കാരായ ബിജെപിയുടെ ആക്ഷേപം. രാഹുൽ ഗാന്ധിക്കു പുറമേ അന്നത്തെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എന്നിവർക്കെതിരേയും കേസ് ഉണ്ടായിരുന്നു.
കേസ് തുടരുന്നത് നിയമത്തെ പരിഹസിക്കന്നതിനു തുല്യമാണെന്ന രാഹുലിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാടു സുപ്രീംകോടതിയിൽ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി. സർക്കാർ മുന്‍പു കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാൻ തയാറാകണം.
ശബരിമലയിലെ ആചാരങ്ങൾ ധ്വംസിക്കാൻ സർക്കാർ പ്രവർത്തിച്ചപ്പോൾ ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തർക്കെതിരേ എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഎം-കോണ്‍ഗ്രസ് കുറുവാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ബിജെപി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ ചേർന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ 140 നിയമസഭാ മണ്ഡലങ്ങളെപ്പറ്റിയും ചർച്ച നടന്നു. പതിനാലു ജില്ലകളിലും രണ്ടു സംസ്ഥാന ഭാരവാഹികൾ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളിൽനിന്നും അഭിപ്രായം ശേഖരിച്ചിരുന്നു.
ആ അഭിപ്രായങ്ങൾ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. സംസ്ഥാന ഇലക്ഷൻ കമ്മിറ്റി തീരുമാനങ്ങൾ കേന്ദ്ര പാർലമെന്ററി ബോർഡിന് അയയ്ക്കാൻ നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും സുരേഷ് പറഞ്ഞു.
Kerala
കളമശേരി: ജമാ അത്തെ ഇസ്ലാമിയോ ശബരിമല കൊള്ളക്കാരോ ആണോ നാടിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കളമശേരിയിൽ എൻഡിഎയുടെ സംസ്ഥാന ശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരാൻ പോകുന്ന തെരഞ്ഞെടുപ്പു നിർണായകമാണ്. ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയും നാടിന്റെ വികസനവും എങ്ങനെയാകണമെന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിത്. മാറാത്തതു മാറണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം.
അടുത്ത 60 ദിവസം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഈ തെരഞ്ഞെടുപ്പ് കേവലം ഒന്നോ രണ്ടോ സീറ്റ് ജയിക്കാൻ അല്ല. 140 അസംബ്ലി മണ്ഡലങ്ങളിലും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികൾ മത്സരിക്കും. എൻഡിഎ ജയിക്കണം, ഭരിക്കണം, നാട് നന്നാക്കണം. ഇതാണു ഡൽഹിയിൽനിന്നുള്ള നിർദേശമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, സാബു എം. ജേക്കബ്, അഡ്വ. പേരൂർക്കട ഹരികുമാർ, എ.വി. താമരാക്ഷൻ, കുരുവിള മാത്യൂസ്, വിഷ്ണുപുരം ചന്ദ്രശേഖർ, വി.വി. രാജേന്ദ്രൻ, കെ.ടി. തോമസ്, പത്മജ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ തന്റെ മൊഴി നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി എംപി. വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താൻ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എംപി അറിയിച്ചു. അതേസമയം എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വരാതെ എവിടെ പോകാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസാമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.
കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. കോൺഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Kerala
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം വലത്തോട്ട് സഞ്ചരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനോപ്പം നിൽക്കുകയും ചെയ്യുന്ന ചരിത്രമാണു കണ്ണൂരിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനൊപ്പമുള്ളത്. ബാക്കി ഒൻപതെണ്ണവും എൽഡിഎഫിനൊപ്പമാണ്. ഇതിൽ, ആറെണ്ണവും എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നതാണ്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ റിക്കാർഡുകൾ പിറക്കുന്നതും എൽഡിഎഫിന്റെ ഈ കുത്തകമണ്ഡലങ്ങളിൽനിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും തട്ടകമാണു കണ്ണൂർ ജില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ തങ്ങൾക്ക് മേൽക്കൈ നേടാൻ സാധിച്ചതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ നഷ്ടപ്പെട്ട ഭൂരിപക്ഷ മേൽക്കോയ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബിജെപിയുടെ പാർട്ടിഗ്രാമങ്ങളുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ എൻഡിഎ മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലും ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നേടിയ വിജയം ഇരുമുന്നണികളുടെ ഭൂരിപക്ഷത്തെയും ഒരു പരിധിവരെ സ്വാധീനിച്ചേക്കാം.
ഇടതിന്റെ കരുത്ത് അടിയുറച്ച കോട്ടകളിൽ
ഭരണവിരുദ്ധ വികാരമോ യുഡിഎഫ് തരംഗമോ ഉണ്ടായാലും കണ്ണൂരിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടകൾ ഭദ്രമായിരിക്കും. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മണ്ഡലങ്ങളായ അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ്, തളിപ്പറന്പ് എന്നിവിടങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും അഴീക്കോടും കണ്ണൂരും ഒഴികെ തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിലെ നില ഭദ്രമാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, കൂത്തുപറന്പ്, പയ്യന്നൂർ, കല്യാശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ ബിജെപിയിലേക്കുള്ള വോട്ടിന്റെ ഒഴുക്ക് കുറയ്ക്കാനും സാധിച്ചു. തലശേരി മണ്ഡലത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡുള്ളത്. അതിനാൽ, മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതിനു വലിയ പ്രതീക്ഷതന്നെയാണ് കണ്ണൂരിലെ മണ്ഡലങ്ങൾ.
കൂടുതൽ സീറ്റ് നേടാൻ യുഡിഎഫ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീതയതും ഭരണവിരുദ്ധ വികാരവും രണ്ട് സിറ്റിംഗ് സീറ്റുകൾക്കു പുറമേ അധികം രണ്ട് സീറ്റുകൾകൂടി നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും അഴീക്കോടും വിജയിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിൽ കോൺഗ്രസും അഴീക്കോട് ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഈ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. കണ്ണൂരിലും അഴീക്കോടും നേടിയ ലീഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിനെ കൈവിട്ട കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ കൈവിട്ട അഴീക്കോട് 2489 വോട്ടിന്റെയും ലീഡ്. അതിനാൽ, ഈ രണ്ട് മണ്ഡലങ്ങളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണു യുഡിഎഫ് ലീഡ് നേടിയത്.
തളിപ്പറന്പിൽ അട്ടിമറിവിജയമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്റെ ലീഡ് നില കുറയുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
മത്സരരംഗത്ത് കൂടുതലും സിറ്റിംഗ് എംഎൽഎമാർ
യുഡിഎഫ്-എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാനാണ് സാധ്യത. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരായ സജീവ് ജോസഫ് ഇരിക്കൂറിലും പേരാവൂരിൽ സണ്ണി ജോസഫും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. എൽഡിഎഫിൽ ഇരിക്കൂർ നിലവിൽ കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റിയാനിമറ്റം തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ എൽഡിഎഫ് കെ.കെ. ശൈലജയെ ഇറക്കുമെന്നു സൂചനയുണ്ട്. 2006 ൽ കെ.കെ. ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂർ. അങ്ങനെയെങ്കിൽ, നിലവിൽ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ സിപിഎം യുവസ്ഥാനാർഥിക്ക് അവസരം നല്‍കിയേക്കും.
കണ്ണൂരിൽ നിലവിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണു കോൺഗ്രസ് തീരുമാനം. സുധാകരൻ മത്സരിച്ചില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ ഇത്തവണ പിടിക്കണമെന്ന നിലപാടിലാണു യുഡിഎഫ്. അതിനാൽ, സുധാകരനെ തന്നെ മത്സരിപ്പിക്കാനാണു സാധ്യത. കണ്ണൂരിൽ കോൺഗ്രസ്-എസ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടിയേക്കും. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കിൽ കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
മത്സരരംഗത്ത് രണ്ടു ടേം വ്യവസ്ഥ മാറ്റിയ സ്ഥിതിക്ക് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തലശേരിയിൽ എ.എൻ. ഷംസീറും ഒരിക്കൽക്കൂടി ജനവിധി തേടിയേക്കും. കല്യാശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് തളിപ്പറന്പിൽ പി.കെ. ശ്യാമള, എൻ. സുകന്യ, ടി.കെ. ഗോവിന്ദൻ, എം.വി.ജയരാജൻ, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് ഒരിക്കൽകൂടി മത്സരിക്കാൻ അവസരം കൊടുക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ തീരുമാനമായില്ല.
മധുസൂദനൻ ഇല്ലെങ്കിൽ പി. ജയരാജനെ പയ്യന്നൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കൂത്തുപറന്പിൽ എൽഡിഎഫിൽ കെ.പി. മോഹനനൻതന്നെ മത്സരിക്കാനാണു സാധ്യത. അഴീക്കോട് മുസ്ലിം ലീഗിൽനിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അഴീക്കോടിനു പുറമേ കൂത്തുപറന്പിലും ലീഗാണു മത്സരിക്കുന്നത്. മട്ടന്നൂരിൽ നിലവിൽ, യുഡിഎഫിൽ ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. എങ്കിലും ധർമടത്തും തലശേരിയിലും മികച്ച സ്ഥാനാർഥികളെ നിർത്തണമെന്നാണു യുഡിഎഫ് തീരുമാനം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പും വിഭാഗീയതയും
ഭരണവിരുദ്ധ വികാരത്തേക്കാൾ ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ സ്വദേശിയുമായ വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി നടത്തിയ വെളിപ്പെടുത്തലുകൾ പയ്യന്നൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉറച്ച കോട്ടകളിൽ തിരിച്ചടിയായി.
കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോഴും വിശദീകരണം കൊടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പയ്യന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയുടെ വിജയവും സിപിഎമ്മിലെ വിഭാഗീതയത ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതും രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരിക്കും.
എന്നാൽ, പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസനസദസുകൾ ആരംഭിച്ചു കഴിഞ്ഞു. പയ്യന്നൂർ, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും ഹിമന്ത അവകാശപ്പെട്ടു. ഗോഹട്ടിയിൽ പാർട്ടിയുടെ ബൂത്ത് വിജയ് സങ്കൽപ് സഭയെ അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
"ആസാമിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. പാർട്ടിയുടെ വിജയം സുനിശ്ചിതമാണ്. അത് തടയാൻ ആർക്കും സാധിക്കില്ല. പ്രതിപക്ഷം ഒക്കെ വളരെ ദുർബലമാണ്.'-ഹിമന്ത പറഞ്ഞു.
"ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നു. സംസ്ഥാനത്ത് വേണ്ടതെല്ലാം പ്രധാനമന്ത്രി നൽകുന്നുണ്ട്. റോഡുകൾ, ടണലുകൾ വൻ പദ്ധതികൾ അങ്ങനെ എല്ലാം. അതുകൊണ്ട് തന്നെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു.'-ഹിമന്ത പറഞ്ഞു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.
ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്ളയിലെ മൊഹ്സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.
മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.
ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
Kerala
കാസര്‍ഗോഡ്: രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയ്ക്കു തുടക്കംകുറിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ്- 3, യുഡിഎഫ്- 2 എന്നതാണ് കുറെ കാലങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്കോര്‍ നില. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തത്സ്ഥിതി തുടരുന്നതുതന്നെ നേട്ടമാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും വിജയഗാഥ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് യാതൊരു സന്ദേഹവുമില്ല. മറുവശത്ത് 1987നു ശേഷം ജില്ലയില്‍നിന്ന് ഒരു എംഎല്‍എയെപ്പോലും നിയമസഭയിലെത്തിക്കാന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് കോണ്‍ഗ്രസ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങുമ്പോള്‍ ലീഡ് നേടി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാനായി ബിജെപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. മൂന്നു മുന്നണികളും അടവുകളും ചുവടുകളും മിനുക്കി കളത്തിലിറങ്ങുമ്പോള്‍ തുളുനാടന്‍ കളരിയില്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
പാര്‍ട്ടി കോട്ടകളുടെ കരുത്തില്‍ എല്‍ഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റെങ്കിലും സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പുര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളില്‍ കഴിഞ്ഞതവണത്തേതുപോലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടകളിലെ ഉയര്‍ന്ന പോളിംഗാണ് അവര്‍ക്കു തുണയാകുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനവും അവര്‍ക്കുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിഗ്രാമങ്ങളിലെ വോട്ട് വലിയതോതില്‍ ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയോടുള്ള എതിര്‍പ്പുകൊണ്ടല്ല, മറിച്ച് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണു സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കൂടാതെ, തദ്ദേശതെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെടാന്‍ കാരണം പ്രാദേശികമായ കാരണങ്ങളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് അവരുടെ അവകാശവാദം.
വന്‍പ്രതീക്ഷയോടെ യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവും യുഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ലീഡ് നേടാന്‍ സാധിച്ചിരുന്നു. ഇതില്‍ത്തന്നെ ഉദുമ ഏറെ നാളുകളായി യുഡിഎഫിനെ മോഹിപ്പിക്കുന്നുണ്ട്. 2013ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി. സിദ്ദിഖ് ഉദുമ മണ്ഡലത്തില്‍ ചെറിയ വോട്ടിന്റെ ലീഡ് നേടിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ എത്തിയപ്പോള്‍ സീന്‍ മാറി. ലീഡ് 2019ല്‍ 8,937ഉം 2024ല്‍ 11,959ഉം ആയി കുതിച്ചുകയറി. കഠിനാധ്വാനം നടത്തിയാല്‍ ചെങ്കോട്ടകള്‍ എന്നറിയപ്പെടുന്ന കാഞ്ഞങ്ങാടും തൃക്കരിപ്പുരും വിജയം അസാധ്യമല്ലെന്ന് ഉണ്ണിത്താന്റെ പ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തിനു കാട്ടിക്കൊടുത്തു.
എന്നാല്‍, മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോണ്‍ഗ്രസിന് സന്തോഷം പകരുന്നതല്ല എന്നതും യാഥാര്‍ഥ്യമാണ്. 2016ല്‍ സാക്ഷാല്‍ കെ. സുധാകരന് രംഗത്തിറങ്ങിയിട്ടും തോല്‍വിയായിരുന്നു ഫലം.
2021ലെ തെരഞ്ഞെടുപ്പില്‍ ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍വിയടഞ്ഞു. അതേസമയം, മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളായ കാസര്‍ഗോഡും മഞ്ചേശ്വരവും ഇത്തവണയും സുരക്ഷിതമാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
അക്കൗണ്ട് തുറക്കാന്‍ ബിജെപി
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും അവര്‍ വിജയം സ്വപ്നംകാണുന്നു. 2016ല്‍ 89 വോട്ടിനു പരാജയമേറ്റുവാങ്ങേണ്ടിവന്നതിന്റെ വേദന ഇതുവരെയും മാറിയിട്ടില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫിനു കടുത്ത എതിരാളിയാകാനും മറ്റു മണ്ഡലങ്ങളില്‍ ഇരു മുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താനുമാണ് അവരുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. കന്നഡ ഭാഷാന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിലും ക്ഷാമമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണപരിപാടികള്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും അവര്‍ക്ക് തലവേദനയാകുന്നുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ?
മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫിനെ നേരിടും. സുരേന്ദ്രന് നാലാം തവണയാണു മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിഡ്രൈവര്‍ അര്‍ജുന്റെ തെരച്ചിലിനും കുമ്പളയിലെ അനധികൃത ടോള്‍വിരുദ്ധ സമരത്തിനും മുന്നിൽനിന്ന് നേതൃത്വം നല്കിയ അഷ്റഫ്, സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മുൻവർഷത്തേക്കാൾ കരുത്തനായ എതിരാളിയായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാസര്‍ഗോട്ട് എന്‍.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കെ.എം. ഷാജിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച സീറ്റുകളില്‍ ഒന്നായ കാസര്‍ഗോട്ട് പുറത്തുനിന്നൊരാള്‍ മത്സരിക്കുന്നതില്‍ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രധാന എതിരാളികളായ ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി തന്നെ കളത്തിലിറങ്ങിയേക്കും. എല്‍ഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നാണു സൂചന.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ഒരിക്കല്‍ക്കൂടി ജനവിധി തേടും. യുഡിഎഫില്‍ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ പേരിനാണു മുന്‍തൂക്കം. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നു ടേം പൂര്‍ത്തിയാക്കിയ ഇ. ചന്ദ്രശേഖരന് മത്സരരംഗത്തു നിന്നൊഴിയുമ്പോള്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാജു കട്ടക്കയം ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തൃക്കരിപ്പുരില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എം. രാജഗോപാലന്‍ കളമൊഴിയുമ്പോള്‍ വി.പി.പി. മുസ്തഫയ്ക്കാണു സാധ്യത തെളിയുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്‍ഗ്രസ് ആണോ കേരള കോണ്‍ഗ്രസ് ആണോ മത്സരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടാല്‍ എം.പി. ജോസഫ് രണ്ടാംതവണയും ജനവിധി തേടാനാണു സാധ്യത. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന് ജോസിനായിരിക്കും നറുക്ക് വീഴുക.
സ്വര്‍ണപ്പാളി മുതല്‍ എസ്ഐആര്‍ വരെ
ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ആഗോള അയ്യപ്പസംഗമം നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളുമെല്ലാം വിശ്വാസികളായ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. സര്‍ക്കാരിന്റെ ധൂര്‍ത്തും വിലക്കയറ്റവും മെഡിക്കല്‍ കോളജ് യാഥാര്ഥ്യമാകാത്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവുമെല്ലാം യുഡിഎഫിന്റെ തുറുപ്പുചീട്ടുകളാണ്. വെള്ളാപ്പള്ളി നടേശന് തുടര്‍ച്ചയായി നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവനകള്‍ കേട്ടില്ലെന്ന് നടിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് മുസ്ലിം വോട്ടര്‍മാരെ എല്‍ഡിഎഫില്‍നിന്നു വലിയതോതിൽ അകറ്റിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരുന്നു.
എന്നാൽ ക്ഷേമപെന്ഷന് വര്‍ധനയും ദേശീയപാത വികസനവും തങ്ങള്‍ക്ക് അനുകൂലമായി ജനവിധിയുണ്ടാകാന് സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീടുകയറിയുള്ള പ്രചാരണവും തകൃതിയായി നടന്നിരുന്നു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നാണ് ബിജെപിയുടെ അവകാശവാദം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചവരും ഇരട്ടവോട്ടുകളുമായി 56,911 വോട്ടുകളാണ് (5.8 ശതമാനം) ജില്ലയില്‍ എസ്ഐആര്‍ പരിശോധനയില്‍ തള്ളപ്പെട്ടത്. ഈ വോട്ടുകളുടെ കുറവ് പാര്‍ട്ടിഗ്രാമങ്ങളിലെ പോളിംഗില്‍ പ്രതിഫലിക്കുമെന്നാണു സൂചന.
National
ന്യൂഡൽഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സ്പീക്കര്‍ ഓം ബിർളക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതിന് പിന്നാലെ തിരിച്ചടിക്കൊരുങ്ങി ഭരണപക്ഷം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നല്കി.
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നല്‍കിയത്.
ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം.
ബജറ്റ് ചര്‍ച്ചയില്‍ തെളിവുകളൊന്നുമില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍കൂട്ടി അറിയിക്കാതെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ എപ്സ്റ്റീന് ഫയല്‍ ആരോപണം ഉയര്‍ത്തി, ജോര്‍ജ് സോറോസിനെ പോലെയുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ യാത്രകള്‍ നടത്തുന്നു തുടങ്ങിയവയാണ് ആക്ഷേപം.
രാജ്യത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെ രാഹുലിന് ആരാണ് ധനസഹായം നൽകുന്നതെന്നും എവിടെനിന്നാണ് പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിനു ലഭിച്ചതെന്നും ചോദിച്ച നിഷികാന്ത് ദുബെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ എത്രയോ കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
Kerala
ന്യൂഡൽഹി: ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ഇന്ന് വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും. ബുധനാഴ്ച സംഘം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി.
തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് രാജ്യ തലസ്ഥാനത്തൊരുക്കിയത്. ബിജെപി ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്.
ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ഡൽഹി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടികാഴ്ചയിൽ നിർദേശിച്ചത്.
വൈകിട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും.
വെള്ളിയാഴ്ച സംഘം രാഷ്ട്രപതി ഭവൻ സന്ദർശിക്കും. തിരുവനന്തപുരത്തടക്കം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. കൂടികാഴ്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമെന്നും വി.വി. രാജേഷ് പറഞ്ഞു.
National
മുംബൈ: ബിജെപിയിലെ റിതു താവ്ഡെ മുംബൈ മേയറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ശിവസേന (ഷിൻഡെ)യിലെ സഞ്ജയ് ഘാഡി ആണ് ഡെപ്യൂട്ടി മേയർ. മുംബൈയുടെ 78-ാം മേയറാണ് റിതു. 132-ാം വാർഡിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. 44 വർഷത്തിനുശേഷമാണു മുംബൈയിൽ ബിജെപി മേയർ തെരഞ്ഞെടുക്കപ്പെടുന്നത്.
227 അംഗ മുംബൈ കോർപറേഷനിൽ ബിജെപിക്ക് 89 സീറ്റുണ്ട്. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 29 അംഗങ്ങളാണുള്ളത്. ബിജെപി സഖ്യത്തിന് 118 കൗൺസിലർമാരുടെ പിന്തുണയുണ്ട്.
Kerala
കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Kerala
ന്യൂഡൽഹി: ഡൽഹി പ്രവാസ് എല്ലാവർക്കും വലിയ ഗുണമാകും എന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടുമെന്നും രാജേഷ് അറിയിച്ചു.
കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്. യാത്ര മുഴുവൻ പാർട്ടി ചിലവിലാണെന്നും ധൂർത്ത് എന്ന വിമർശനം അടിസ്ഥാന രഹിതമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ ഓം ബിർള സഭയിലെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ലോക്സഭയിൽ ഇന്നും ബജറ്റ് ചർച്ച തുടരും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം ലോക്സഭ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും.നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും.
ഇതുസംബന്ധിച്ച് സെക്രട്ടറി ജനറൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സ്പീക്കർ ഓം ബിർള നിർദേശിച്ചു. നോട്ടീസ് മാർച്ച് ഒൻപതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത.
National
മുംബൈ: മഹാരാഷ്ട്ര ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതി ഉജ്വല വിജയം നേടി. 12 ജില്ലാ പരിഷത്തുകളിലേക്കു 125 പഞ്ചായത്ത് സമിതികളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പരിഷത്തിലെ 731 സീറ്റുകളിൽ 552ൽ മഹായുതി വിജയിച്ചു.
ബിജെപി 225 സീറ്റും എൻസിപി 165ഉം ശിവസേന 162ഉം സീറ്റ് നേടി. പ്രതിപക്ഷത്ത് 55 സീറ്റുള്ള കോൺഗ്രസ് ആണ് ഒന്നാമത്. ശിവസേന (ഉദ്ധവ്) 43ഉം എൻസിപി (ശരദ് പവാർ) 26ഉം സീറ്റ് നേടി. സ്വതന്ത്രർ 20 സീറ്റുകളിൽ വിജയിച്ചു.
പൂന ജില്ലാ പരിഷത്തിലെ 73 സീറ്റുകളിൽ 51 എണ്ണം എൻസിപി നേടി. എൻസിപി (അജിത്), എൻസിപി (ശരദ് പവാർ) വിഭാഗങ്ങൾ ക്ലോക്ക് ചിഹ്നത്തിലാണ് മത്സരിച്ചത്.
രത്നഗിരി ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ശിവസേന (ഷിൻഡെ) ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. 56ൽ 41 സീറ്റാണു പാർട്ടി നേടിയത്. റായ്ഗഡിൽ ഷിൻഡെപക്ഷം വലിയ ഒറ്റക്കക്ഷിയായി.
സിന്ധുദുർഗിലെ 50 സീറ്റിൽ ബിജെപി 27ൽ വിജയിച്ചു. സത്താറ, സോളാപ്പുർ, ഛത്രപതി സംഭാജിനഗർ, പർഭനി, ധാരാശിവ്, ലാത്തൂർ എന്നിവിടങ്ങളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. കോലാപ്പുരിൽ കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി.
Kerala
കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കില്ലെന്നും മുസ്ലിം ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്ലാമിയുടെ പണം വാങ്ങി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പരസ്പരം സഹായിക്കുകയാണ്.
കുറ്റപത്രം സമർപ്പിക്കാത്തതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. എസ്.രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം. തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. തെരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടിയെ നയിക്കുക രാജേന്ദ്രൻ ആയിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
മൂന്നാർ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എസ്. രാജേന്ദ്രനൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുക്കും. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
National
മുംബൈ: രാജ്യത്തെ ഏറ്റവും സന്പന്ന തദ്ദേശ സ്ഥാപനമായ മുംബൈ കോർപറേഷനെ ബിജെപി വനിതാ നേതാവ് ഋതു താവ്ഡെ നയിക്കും. നാലു ദശകമായി കോർപ്പറേഷനെ നിയന്ത്രിച്ചിരുന്ന ശിവസേന ഇത്തവണ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇതോടെ മേയറായി ബിജെപി നേതാവിനെ തെരഞ്ഞെടുക്കുമെന്നുറപ്പായി.
1982-83 ൽ പ്രഭാകർ പൈക്കുശേഷം ആദ്യമായാണ് ബിജെപി നേതാവ് മേയർപദവിയിലെത്തുന്നത്. 1997 മുതൽ 2022 വരെ ശിവസേനയാണ് നഗരഭരണം നിർവഹിച്ചിരുന്നത്.
ജനറല്‍ വിഭാഗത്തില്‍നിന്നുള്ള സ്ത്രീക്കാണ് ഇത്തവണ മേയര്‍സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താവ്ഡെയുടെ പേരിലേക്കു ബിജെപി എത്തിയത്. ബിഎംസി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായൂതി ഇത്തവണ നഗരഭരണം സ്വന്തമാക്കിയത്. 227 അംഗ കോർപറേഷനിൽ 89 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി.
ശിവസേന ഷിൻഡെ വിഭാഗം 29 സീറ്റുകള്‍ നേടി. ശിവസേന താക്കറെ വിഭാഗത്തിന് 65 സീറ്റുകള്‍ ഉണ്ട്. അടുത്ത ബുധനാഴ്ചയാണ് മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്.
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 12 ജില്ലാ പഞ്ചായത്തുകളിലേക്കും 125 പഞ്ചായത്ത് സമിതികളിലേക്കുമായിരുന്നു വോട്ടെടുപ്പ്. തിങ്കളാഴ്ചയാണു വോട്ടെണ്ണൽ.
എൻസിപിയുടെ ശരദ് പവാർ-അജിത് പവാർ ലയനനീക്കത്തിന്റെ ഭാവിയിൽ നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം.
Kerala
തൃശൂർ: ശബരിമലയിലെ എസ്ഐടി അന്വേഷണം ചത്തുവെന്നും എൽഡിഎഫ്-യുഡിഎഫ് കുറുവാസംഘം അതിനെ കൊന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി.
സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട നേതാക്കളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ എസ്ഐടിക്കു സാധിക്കില്ല. അതിനു കേന്ദ്രസംഘം തന്നെയാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് താഴേത്തട്ടില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബിജെപി. ഇതിനായി 90 ദിവസത്തെ കാര്യപരിപാടികള്‍ തയാറാക്കി അതാത് മേഖലകളില്‍ നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണസമയം പ്രവര്‍ത്തിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് നിര്‍ദേശം നല്കി.
പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഭാരിമാരുടെയും യോഗത്തിലാണ് ദേശീയ അധ്യക്ഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദേശീയ സെക്രട്ടറിയും തെരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്ഡെ, സഹ പ്രഭാരിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ , സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി, നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, കെ. സുരേന്ദ്രന്, സി.കെ. പത്മനാഭന്, കുമ്മനം രാജശേഖരന്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, എ.എന്‍. രാധാകൃഷ്ണന്, എ.പി. അബ്ദുള്ളക്കുട്ടി, സി. കൃഷ്ണകുമാര്‍, ഷോണ്‍ ജോര്‍ജ്, പത്മജ വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുത്തു.
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നിതിന്‍ നബിന് എന്‍ഡിഎ ഘടകകക്ഷി നോക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, കെ.ടി. തോമസ്, വിഷ്ണുപുരം ചന്ദ്രശേഖരന്, കുരുവിള മാത്യു തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ പിടിക്കണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. 30 സീറ്റുകളിൽ വിജയിക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നവീൻ, കൊച്ചിയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ബൂത്തുതല പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തുകളിൽ പാർട്ടിയുടെ ലീഡ് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Kerala
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിൻ നബീനെ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിർന്ന നേതാക്കളും സ്വീകരിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. നെടുമ്പാശേരി താജ് ഹോട്ടലില്‍ നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററിലെത്തും.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ 6000ത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ നിതിന്‍ നബിന് അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചിന് പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്കു കൈമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
സിപിഎം നേതാക്കളും മന്ത്രിയും മുന്‍മന്ത്രിയുമടക്കം ആരോപണ വിധേയരാകുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രിക്കു കീഴിലെ അന്വേഷണസംഘം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല.
കേസില്‍ ഒന്നും ഒളിക്കാനില്ലെങ്കില്‍ സിബിഐക്കു വിടാന്‍ തയാറാകുകയാണു വേണ്ടതെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. ട്വന്റി 20 ചെയര്മാന് സാബു എം. ജേക്കബും പങ്കെടുത്തു.
National
ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് പുതിയ സർക്കാർ ഇന്ന് തന്നെ ചുമതലയേൽക്കും എന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമഭാകക്ഷി യോഗം യുംനാം ഖേംചന്ദിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
Kerala
മുംബൈ: ബിജെപി ദേശീയ നേതാവ് ഷെഹ്സാദ് പുനവാലെയുടെ മാതാവ് കാറിടിച്ച് പരിക്ക്. ഇവരെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുനെയിലെ തിരക്കേറിയ ഒരു പെട്രോൾ പമ്പിലാണ് സംഭവം നടന്നത്.
കാറിൽ ഇന്ധനം നിറയ്ക്കുന്നതും കാത്ത് വാഹനത്തിന് വെളിയിൽ നിൽക്കുകയായിരുന്ന ഇവരെ ഒരു കാർ പുറകോട്ട് വന്ന് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറംതിരിഞ്ഞ് നിൽക്കുകയായിരുന്ന ഷെഹ്സാദ് പൂനവാലയുടെ മാതാവ് കാർ വരുന്നത് കണ്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, മാതാവിനെ ബോധപൂർവം കാറിടിപ്പിച്ചതാണെന്ന് ഷെഹ്സാദ് പുനവാലെ ആരോപിച്ചു. സംഭവത്തിൽ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾപ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ദേശീയപാത 66ലെ ആരിക്കാടി ടോൾപ്ലാസയ്ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതായി ബിജെപി ജില്ല പ്രസിഡന്റ് എം.എല്‍. അശ്വിനി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ആരിക്കാടി ടോള്‍പ്ലാസയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവിടെ പണമായി ടോൾ പിരിവ് നടത്തുന്നത് അവസാനിപ്പിച്ചിരുന്നു.
പിന്നാലെ ഫാസ്ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവും നിർത്തിയിരുന്നു. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോള്‍ ബൂത്ത് പ്രവർത്തിച്ചിരുന്നത്.
National
ഇംഫാൽ: മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും. ആദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി പാർട്ടി തെരഞ്ഞെടുത്തു.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന് സൂചന. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.
അച്ഛന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈ ചുമതലകളിൽ നിന്ന് ഒഴിഞ്ഞത്. എന്നാൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് അണ്ണാമലൈ ചുമതലകൾ ഒഴിഞ്ഞതെന്നാണ് അനൗദ്യോഗിക വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ പാർട്ടിയുടെ ചാർജ് അണ്ണാമലൈയ്ക്കായിരുന്നു. രാഷ്ട്രീയത്തിൽ ഒരിടവേള എടുത്തിരുന്ന മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ സമീപകാലത്താണ് വീണ്ടും സജീവമായത്. അണ്ണാമലൈ പാർട്ടി വിടുമെന്നും റിപ്പോർട്ടുകളുണ്ട്.
എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ സംസ്ഥാനത്തെ അണ്ണാമലൈ ഒഴിച്ചുള്ള ബിജെപി നേതാക്കൾക്ക് എതിർപ്പില്ല. ഇതാണ് ഭിന്നതയിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Kerala
കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.
ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന് മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വ്യക്തിപരമായി തല്പരകക്ഷികള് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.
National
ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഒരുവർഷം പൂർത്തിയാകുന്ന ഈ മാസം 13നു മുന്‍പ് മണിപ്പുരിൽ വീണ്ടും ജനകീയ സർക്കാർ അധികാരത്തിലെത്തിയേക്കും.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരുമായി ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അതിവേഗ നീക്കം.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്രനിരീക്ഷകനായി ദേശീയ സെക്രട്ടറി തരുൺ ചുഗിനെ ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സ്പീക്കര്‍ സത്യബ്രത സിംഗ്, മുന്‍മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ തലസ്ഥാനത്ത് എത്തിയത്.
60 അംഗ നിയമസഭയ്ക്ക് 2027 വരെ കാലാവധിയുണ്ട്. കലാപം രൂക്ഷമായതിനെത്തുടർന്ന് നിയമസഭ മരവിപ്പിക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തതോടെ കഴിഞ്ഞവർഷം ഫെബ്രുവരി ഒമ്പതിനാണ് എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമൊഴിഞ്ഞത്. ഫെബ്രുവരി 13ന് ആറുമാസത്തേക്ക് ആദ്യം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മെയ്തേയ്, കുക്കി വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുമായി ബിജെപി കേന്ദ്രനേതൃത്വം പലതവണ ചര്‍ച്ച നടത്തിയിരുന്നു. സഖ്യകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എമാരെയും കണ്ടു. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ സർക്കാരിൽ പങ്കാളികളാകാൻ വിസമ്മതിക്കുന്നതായിരുന്നു സർക്കാർ രൂപീകരണത്തിന് ഇതുവരെയുണ്ടായിരുന്ന പ്രധാനതടസം.
Kerala
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ വെള്ളിയാഴ്ച കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നിതിൻ നബീൻ കേരളത്തിലെത്തുന്ന കാര്യം അറിയിച്ചത്.
ഫെബ്രുവരി ആറ്, ഏഴ് തീയതികളിലാണ് നിതിൻ നബീൻ കേരളത്തിൽ സന്ദർശനം നടത്തുക. ആറാം തീയതി കൊച്ചിയിൽ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി തൃശൂരിൽ ബജറ്റ് ചർച്ചയിലും ഭാഗമാകും.
കൊച്ചിയിലാണ് അദ്ദേഹത്തിന് ആദ്യ സ്വീകരണം നൽകുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി ആദ്യവാരം ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണെന്നും കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടിയ ചെയ്തിരുന്നത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ?.
കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തെല്ലാം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്. അത് പിന്നീട് വിശദീകരിക്കാം.
കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
National
ഛണ്ഡീഗഡ്: പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ ഡോ. നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. പിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് നവ്ജോത് കൗർ പാർട്ടി വിട്ടത്.
സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.
പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തന്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു.
അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നവജോത് കൗർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ വിവരിക്കാൻ പ്രചാരണപരിപാടികളുമായി ബിജെപി. 150 ഇടങ്ങളിൽ നൂറിലധികം വാർത്താസമ്മേളനങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വിനിയോഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചേരാനാണു പ്രചാരണപരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബജറ്റ് പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്തുടനീളം ബജറ്റിന്റെ വാർത്തകളെത്തിക്കാൻ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യും.
Kerala
ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ എസ്. രാജേന്ദ്രൻ. പാർട്ടി ആവശ്യപ്പെട്ടാലും മത്സരരംഗത്ത് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
"തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ദേവികുളത്ത് നിന്നല്ല എവിടെ നിന്നും ജനവിധി തേടില്ല. ഈക്കാര്യ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപര്യം.'- രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണകാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമിക്കുമെന്നും മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു രാജേന്ദ്രന് സിപിഎം വിട്ട് ബിജെപിയിൽ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാർട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Kerala
തൃശൂർ: ബജറ്റിനു മുന്നോടിയായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇക്കണോമിക് സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യനിർമാർജനപദ്ധതി മാതൃകയാണെന്നു വിശേഷിപ്പിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പരിഹസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ചോദ്യം.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ പരാമർശിച്ചതു ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളപത്രങ്ങൾ മനഃപൂർവം ഒഴിവാക്കിയതാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ പദ്ധതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്റെ സർവേ റിപ്പോർട്ട്. കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വാർത്തയാണിതെന്നും മന്ത്രി പറഞ്ഞു.