ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ എസ്. രാജേന്ദ്രൻ. പാർട്ടി ആവശ്യപ്പെട്ടാലും മത്സരരംഗത്ത് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
"തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ദേവികുളത്ത് നിന്നല്ല എവിടെ നിന്നും ജനവിധി തേടില്ല. ഈക്കാര്യ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപര്യം.'- രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണകാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമിക്കുമെന്നും മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു രാജേന്ദ്രന് സിപിഎം വിട്ട് ബിജെപിയിൽ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാർട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് പറഞ്ഞിരുന്നു.
Tags : s rajendran bjp assembly election kerala