കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.
ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന്‍ മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്‍റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്‍റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പാര്‍ട്ടി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്‍റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വ്യക്തിപരമായി തല്പരകക്ഷികള്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.
Tags : Money laundering BJP resignation BJP district leadership controversy case police kothamangalam cyber crime