തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാടു സുപ്രീംകോടതിയിൽ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി. സർക്കാർ മുന്പു കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാൻ തയാറാകണം.
ശബരിമലയിലെ ആചാരങ്ങൾ ധ്വംസിക്കാൻ സർക്കാർ പ്രവർത്തിച്ചപ്പോൾ ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തർക്കെതിരേ എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഎം-കോണ്ഗ്രസ് കുറുവാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ബിജെപി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ ചേർന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ 140 നിയമസഭാ മണ്ഡലങ്ങളെപ്പറ്റിയും ചർച്ച നടന്നു. പതിനാലു ജില്ലകളിലും രണ്ടു സംസ്ഥാന ഭാരവാഹികൾ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളിൽനിന്നും അഭിപ്രായം ശേഖരിച്ചിരുന്നു.
ആ അഭിപ്രായങ്ങൾ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. സംസ്ഥാന ഇലക്ഷൻ കമ്മിറ്റി തീരുമാനങ്ങൾ കേന്ദ്ര പാർലമെന്ററി ബോർഡിന് അയയ്ക്കാൻ നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും സുരേഷ് പറഞ്ഞു.
Tags : bjp s suresh trivandrum Sabarimala