തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം ഉയർത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സർക്കാർ ബാർ അനുവദിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ടൂറിസത്തിന് വേണ്ടിയാണ് ബാർ സമയം നീട്ടിയതെന്നാണ് എം.ബി.രാജേഷ് പറയുന്നത്. എന്നാൽ 18 കോടി ടൂറിസ്റ്റുകൾ വരുന്ന ഗുജറാത്തിൽ സമ്പൂർണ മദ്യ നിരോധനമാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നതെന്ന് ചോദിച്ച ശോഭ, നാട് കാണാൻ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണെന്നും പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ഫ്രീസറിലാണ്. കോടതി അത് നിരീക്ഷിക്കുമെന്നാണ് കരുതുന്നത്. വീണ്ടും കോടതിയോട് അപേക്ഷിക്കുന്നത് പൗരയെന്ന നിലയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ മാത്രമേ കള്ളന്മാർ പുറത്ത് വിഹരിക്കൂവെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Tags : sobha surendran bjp ldf government mb rajesh cpm