Leader Page
രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ഒരു വർഷത്തോളം തുടരേണ്ടിവന്ന ശേഷമാണ് മണിപ്പുരിൽ വീണ്ടും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽവന്നത്. യുമാൻ ഖേംചന്ദ് സിംഗ് സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ, കേന്ദ്രസർക്കാരിന്റെ നിർണായക ഇടപെടലും സംസ്ഥാനത്തിനുള്ളിലെ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഒരുമിച്ച് പ്രകടമായ ഒരു നിർണായക വഴിത്തിരിവാണ് സംഭവിച്ചത്. ഈ നീക്കം 2027ലെ നിയമസഭാ തെരഞ്ഞെടുപ്പു മുൻനിർത്തി രാഷ്ട്രീയമായി നിർണായകമാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്, പ്രത്യേകിച്ച് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മണിപ്പുരിലെ രണ്ട് സീറ്റുകളും കോൺഗ്രസിനോട് നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ.
ഡൽഹിയിൽ നടന്ന അടച്ചിട്ട കൂടിക്കാഴ്ചകളുടെയും പാർട്ടി നേതൃത്വത്തിന്റെ സൂക്ഷ്മമായ തന്ത്രങ്ങളുടെയും ഫലമായാണ് ഖേംചന്ദിനെ മുഖ്യമന്ത്രിയായി ഉയർത്തിയത്. കേന്ദ്രനിരീക്ഷകനെ നിയോഗിച്ച്, ബിജെപി എംഎൽഎമാരെയും സഖ്യകക്ഷികളെയും വേർതിരിച്ച് കണ്ട്, തുടർന്ന് നിയമസഭാ കക്ഷി നേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കുന്ന രീതിയിൽ നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ നിരീക്ഷകർ ‘സൂക്ഷ്മമായി തയാറാക്കിയ തിരക്കഥ’ എന്നുപോലും വിശേഷിപ്പിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് തന്നെ ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളോടെയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചു. കാംഗ്പോക്പി മണ്ഡലത്തിൽ നിന്നുള്ള നേംച കിപ്ഗെനും മാവോ മണ്ഡലത്തിലെ ലോസീ ഡിഖോയും. ഇതോടെ കുക്കി-സോയും നാഗയും എന്നിങ്ങനെ രണ്ട് പ്രധാന ഗോത്രസമൂഹങ്ങളുടെ പ്രതിനിധ്യം മന്ത്രിസഭയുടെ മുകളിൽതന്നെ പ്രത്യക്ഷമായി. 2023 മേയിൽ തുടങ്ങിയ കലാപങ്ങൾക്ക് ശേഷം ആദ്യമായാണ് കുക്കി-സോ സമൂഹത്തിൽനിന്നുള്ള എംഎൽഎമാർ ഇംഫാലിലെ രാജ്ഭവനിൽ എത്തിയത് എന്നതും ഈ ചടങ്ങിന് രാഷ്ട്രീയമായ വലിയ അർഥം നൽകി.
ബിരേന്റെ ഒഴിവാക്കൽ
എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഘടകം മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ പൂർണമായ ഒഴിവാക്കലാണ്. മണിപ്പുരിലെ ഭരണനേതൃത്വത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ബിരേൻ, സംസ്ഥാനത്തെ കലാപസാഹചര്യങ്ങൾ കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി കടുത്ത വിമർശനം നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തെ കുറിച്ച് പാർട്ടിക്കുള്ളിലും പുറത്തും അഭിപ്രായഭിന്നതകൾ ഉയർന്നിരുന്നു. പുതിയ മന്ത്രിസഭ രൂപീകരണത്തിൽ ബിരേനെ മുഖ്യമന്ത്രിയാക്കാതിരിക്കുകയും മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതോടെ, ബിജെപി ഒരു വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു: പഴയ ഭരണരീതിയോട് അകലം പാലിച്ച്, ‘പുതിയ തുടക്കം’ എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ബിരേന്റെ ഒഴിവാക്കൽ പാർട്ടിക്കുള്ളിൽ തന്നെ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അദ്ദേഹത്തിന് സംസ്ഥാനത്ത് ഇപ്പോഴും സ്വാധീനമുള്ള അനുയായികളും രാഷ്ട്രീയ അടിത്തറയും ഉണ്ടെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ പുറത്തുനിർത്തുന്നത് പാർട്ടിയിലെ ആഭ്യന്തര സമവാക്യങ്ങളെ ബാധിക്കുമോ എന്ന ആശങ്കകളും ഉയരുന്നു. ചില വിഭാഗങ്ങൾ ഇത് സംഘർഷബാധിതമായ കാലഘട്ടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനുള്ള ശ്രമമെന്നു കാണുമ്പോൾ, മറ്റുചിലർ ഇത് സമൂഹങ്ങൾക്കിടയിൽ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള നീക്കമെന്നാണ് വ്യാഖ്യാനിക്കുന്നത്. പ്രത്യേകിച്ച് കുക്കി-സോ സമൂഹവുമായി ബന്ധപ്പെട്ട് ബിരേന്റെ കാലത്തെ ഭരണനടപടികൾ കടുത്ത വിമർശനങ്ങൾക്കിടയാക്കിയ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഒഴിവാക്കൽ പുതിയ സർക്കാരിന് കുറച്ചെങ്കിലും രാഷ്ട്രീയ ആശ്വാസം നൽകുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്.
പ്രതീക്ഷ വാനോളം
അതേസമയം, സർക്കാർ തിരിച്ചുവന്നതോടെ ജനങ്ങളുടെ പ്രതീക്ഷകൾ വൻതോതിലാണ്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസം, അടച്ചിട്ട ദേശീയപാതകൾ തുറക്കൽ, എല്ലാ പ്രദേശങ്ങളിലേക്കും സ്വതന്ത്ര യാത്ര ഉറപ്പാക്കൽ, ഗ്രാമങ്ങളിലേക്കുള്ള സുരക്ഷ പുനഃസ്ഥാപിക്കൽ എന്നിവയാണ് മുൻനിരയിൽ നിൽക്കുന്ന ആവശ്യങ്ങൾ. മുൻകാലത്ത് പ്രഖ്യാപിച്ച സമയപരിധികൾ പലതും പാലിക്കപ്പെടാതിരുന്നതോടെ ജനങ്ങളിൽ സംശയവും നിരാശയും വർധിച്ചിട്ടുണ്ട്. ‘ബഫർ സോണുകൾ’ എന്ന ആശയം സംബന്ധിച്ച് സർക്കാർതലത്തിൽനിന്ന് വരുന്ന വിശദീകരണങ്ങളും താഴെത്തട്ടിലുള്ള അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ സംശയം കൂടുതൽ ശക്തമാക്കുന്നു.
സുരക്ഷാ സാഹചര്യങ്ങൾ ദേശീയതലത്തിലെ രാഷ്ട്രീയ ചർച്ചകളുമായി ചേർന്നുകിടക്കുന്നു. മ്യാൻമറിൽ നിന്നുള്ള കുടിയേറ്റം സംഘർഷങ്ങൾക്ക് ഒരു ഘടകമാണെന്ന കേന്ദ്രമന്ത്രിമാരുടെ പരാമർശങ്ങൾ അതിർത്തി നിയന്ത്രണം, പൗരത്വ പരിശോധന, നിയമനടപടികൾ തുടങ്ങിയ വിഷയങ്ങൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പ്രതികരണം ഇതുവരെ ഭാഗികമാണെന്നും, സമഗ്രമായ രാഷ്ട്രീയ-ഭരണപരമായ പരിഹാരങ്ങൾ രൂപപ്പെട്ടിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ‘സ്വതന്ത്ര ഗതാഗതം’ ഉറപ്പാക്കുമെന്ന പഴയ പ്രഖ്യാപനങ്ങൾ ഇപ്പോഴും പൂർണമായി നടപ്പായിട്ടില്ലെന്ന ആരോപണങ്ങളും തുടരുന്നു.
2027 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ, മെയ്തെയ് സമൂഹത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും വീണ്ടും രാഷ്ട്രീയ അജണ്ടയുടെ കേന്ദ്രത്തിലേക്ക് എത്തുകയാണ്. 2013ൽതന്നെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പഠനങ്ങൾ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതായും പിന്നീട് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതായും വിമർശനങ്ങൾ ഉണ്ട്. 2023ലെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം കൂടുതൽ വികാരഭരിതമായി മാറിയിരുന്നു. ഇപ്പോൾ വിവിധ സംഘടനകൾ ‘No ST, No Vote’ പോലുള്ള മുദ്രാവാക്യങ്ങളുമായി രാഷ്ട്രീയ പാർട്ടികളിൽ സമ്മർദം ചെലുത്താൻ തയാറെടുക്കുകയാണ്. അനുകൂലകർ അന്തിമ തീരുമാനാധികാരം പാർലമെന്റിനാണെന്ന് വാദിക്കുമ്പോൾ, മറ്റ് ഗോത്രസമൂഹങ്ങൾ അവരുടെ നിലവിലെ ആനുകൂല്യങ്ങൾ കുറയുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നു. ഇതോടെ ഈ വിഷയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ ധ്രുവീകരണ ഘടകമായി മാറാനുള്ള സാധ്യതയുണ്ട്.
‘പുതിയ മുഖം’ ഫലിക്കുമോ?
ഈ എല്ലാ ഘടകങ്ങളും ചേർന്നാണ് മണിപ്പുരിലെ പുതിയ സർക്കാരിന്റെ യഥാർഥ പരീക്ഷണം ആരംഭിക്കുന്നത്. ഖേംചന്ദിന്റെ ഉയർച്ചയും സമൂഹസമതുലിതത്വം സൂചിപ്പിക്കുന്ന മന്ത്രിസഭയും ബിരേൻ സിംഗിനെ പുറത്തു നിർത്തിയുള്ള ‘പുതിയ മുഖം’ എന്ന രാഷ്ട്രീയ സന്ദേശവും കേന്ദ്രത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തന്ത്രപരമായ കണക്കുകൂട്ടലുകളെ വ്യക്തമാക്കുന്നു. എന്നാൽ ഭരണത്തിന്റെ വിജയമോ പരാജയമോ തീരുമാനിക്കപ്പെടുക പ്രതീകാത്മക നീക്കങ്ങളിലൂടെയല്ല, മറിച്ച് അടിസ്ഥാനജീവിതം മാറ്റുന്ന നടപടികളിലൂടെ തന്നെയായിരിക്കും-സുരക്ഷ പുനഃസ്ഥാപിക്കപ്പെടുന്നുണ്ടോ, കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നുണ്ടോ, റോഡുകൾ തുറക്കപ്പെടുന്നുണ്ടോ, സമൂഹങ്ങൾക്കിടയിൽ വിശ്വാസം വീണ്ടെടുക്കപ്പെടുന്നുണ്ടോ എന്നതിലൂടെയാണ്.
സ്ഥിരതയിലേക്കോ?
രാഷ്ട്രപതി ഭരണത്തിൽനിന്ന് പ്രതിനിധി ഭരണത്തിലേക്കുള്ള ഈ മാറ്റം മണിപ്പുരിന് സ്ഥിരതയിലേക്കുള്ള ഒരു തുടക്കമാകുമോ, അല്ലെങ്കിൽ വെറും രാഷ്ട്രീയ പുനഃക്രമീകരണം മാത്രമായിരിക്കുമോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. മുൻ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ഒഴിവാക്കൽ പഴയ ഭരണത്തിന്റെ അധ്യായത്തിന് ഒരു ഇടവേളയാണെന്ന് സൂചിപ്പിച്ചേക്കാമെങ്കിലും അതിലൂടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര വെല്ലുവിളികളും പുതിയ ഭരണത്തിന് മുന്നിലെ രാഷ്ട്രീയ സമ്മർദങ്ങളും ഒരേസമയം ഉയർന്നുവരുന്നു. വരാനിരിക്കുന്ന മാസങ്ങളാണ് ഈ സർക്കാരിന് ജനവിശ്വാസം വീണ്ടെടുക്കാനും സംസ്ഥാനത്തെ ദീർഘകാലമായി അലട്ടുന്ന രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങൾക്ക് സ്ഥിരപരിഹാരത്തിന്റെ ദിശയിലേക്ക് നീങ്ങാനും കഴിയുമോ എന്ന് തീരുമാനിക്കുക. പുതിയ സർക്കാർ രൂപീകരണം നാഗാ സമൂഹം സ്വാഗതം ചെയ്യുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, സർക്കാരിൽ ചേരുന്നതോ അതുമായി സഹകരിക്കുന്നതോ ചെയ്യുന്ന കുക്കി എംഎൽഎമാർക്കെതിരേ കുക്കി സംഘടനകൾ ശക്തമായ ആക്രമണങ്ങൾ ആരംഭിക്കാനുള്ള സാധ്യതയും വ്യക്തമാകുന്നു. ഇതിനകംതന്നെ നേംച കിപ്ഗെനെതിരേ അവർ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
(ലേഖകൻ എംജി, കാസർഗോഡ് സെൻട്രൽ, ക്വാസുലു നറ്റാൽ, ഐഐടി മദ്രാസ് എന്നിവയുള്‍പ്പെടെയുള്ള സർവകലാശാലകളിൽ പ്രഫസറായിരുന്നു)
National
ഇംഫാൽ: മണിപ്പൂരിൽ കലാപകാരികളെ അമർച്ച ചെയ്യാൻ അയോധനകലയായ തായ്ക്വാണ്ടോയിൽ ബ്ലാക്ബെൽറ്റ് നേടിയിട്ടുള്ള പുതിയ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിനു കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
ബിജെപി ടിക്കറ്റിൽ രണ്ടുതവണ നിയമസഭയിലെത്തി, സ്പീക്കർ, മന്ത്രിസഭാംഗം എന്ന നിലകളിൽ അനുഭവസന്പത്തുള്ള 62കാരനായ ഖേംചന്ദ് തായ്ക്വാണ്ടോയിൽ ബ്ലാക്ക്ബെൽറ്റ് നേടിയിട്ടുണ്ട്. തായ്ക്വോണ്ട ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ വൈസ്പ്രസിഡന്റ് ആണെന്നുമാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തായ്ക്വാണ്ടോയുടെ പ്രചാരണത്തിന് ഏറെ സംഭാവനകൾ ചെയ്തയാളുമാണ്.
ആർഎസ്എസിന്റെ സജീവപ്രവർത്തകനായാണു പൊതുരംഗത്ത് എത്തുന്നത്. എന്നാൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലും. 2013ലാണ് ബിജെപിയിലെത്തുന്നത്. 2017ൽ ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി.
ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സർക്കാരിൽ സ്പീക്കറായും പ്രവർത്തിച്ചു. 2022ൽ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിലും പങ്കാളിയായി. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ഭവന, നഗര വികസനം, ഗ്രാമീണവികസനം, പഞ്ചായത്തീരാജ്, വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. 2025ൽ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുംവരെ ഭരണത്തിൽ തുടർന്നു.
ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ യുംനാം ലെയ്കയിലാണു ജനനം. 1978ൽ ഇംഫാലിലെ രാം ലാൽ പോൾ ഹൈസ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി. ജോയ്ബാല യുമ്നാം ആണ് ഭാര്യ. മക്കൾ: കെൽവിൻ, കാഥറിൻ.
National
ഇംഫാൽ: രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെ തുടർന്ന് മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിച്ച് ബിജെപി. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ബല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
ബിജെപി എംഎൽഎ നെംച്ച കിപ്ഗെനും എൻപിഎഫിന്റെ ലോസി ദിക്കോയും ഉപമുഖ്യമന്ത്രിമാരായും ഗോവിന്ദദാസ് ആഭ്യന്ത്രമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിംഗ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
National
ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് പുതിയ സർക്കാർ ഇന്ന് തന്നെ ചുമതലയേൽക്കും എന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമഭാകക്ഷി യോഗം യുംനാം ഖേംചന്ദിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
National
ഇംഫാൽ: മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും. ആദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി പാർട്ടി തെരഞ്ഞെടുത്തു.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
National
ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഒരുവർഷം പൂർത്തിയാകുന്ന ഈ മാസം 13നു മുന്‍പ് മണിപ്പുരിൽ വീണ്ടും ജനകീയ സർക്കാർ അധികാരത്തിലെത്തിയേക്കും.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരുമായി ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അതിവേഗ നീക്കം.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്രനിരീക്ഷകനായി ദേശീയ സെക്രട്ടറി തരുൺ ചുഗിനെ ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സ്പീക്കര്‍ സത്യബ്രത സിംഗ്, മുന്‍മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ തലസ്ഥാനത്ത് എത്തിയത്.
60 അംഗ നിയമസഭയ്ക്ക് 2027 വരെ കാലാവധിയുണ്ട്. കലാപം രൂക്ഷമായതിനെത്തുടർന്ന് നിയമസഭ മരവിപ്പിക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തതോടെ കഴിഞ്ഞവർഷം ഫെബ്രുവരി ഒമ്പതിനാണ് എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമൊഴിഞ്ഞത്. ഫെബ്രുവരി 13ന് ആറുമാസത്തേക്ക് ആദ്യം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മെയ്തേയ്, കുക്കി വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുമായി ബിജെപി കേന്ദ്രനേതൃത്വം പലതവണ ചര്‍ച്ച നടത്തിയിരുന്നു. സഖ്യകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എമാരെയും കണ്ടു. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ സർക്കാരിൽ പങ്കാളികളാകാൻ വിസമ്മതിക്കുന്നതായിരുന്നു സർക്കാർ രൂപീകരണത്തിന് ഇതുവരെയുണ്ടായിരുന്ന പ്രധാനതടസം.
National
ഇംഫാല്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷം തുടരുന്നതിനിടെ, കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്തേയ് യുവാവിനെ ആയുധധാരികള്‍ വെടിവച്ചു കൊന്നു. ചുരാചന്ദ്പൂര്‍ ജില്ലയിലെ നഥ്ജാംഗ് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് അതിഭീകരമായ ഈ സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലാംബം റിഷികാന്ത സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേപ്പാളിലാണ് ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ഒരു മാസമായി യുവാവ് ചുരാചന്ദ്പൂരിലെ ഗ്രാമത്തില്‍ കുക്കി വംശജയായ ഭാര്യ ചിംഗു ഹാവോക്കിപ്പിനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ അവിടെയുള്ള കാര്യം കുക്കി ഗ്രാമവാസികള്‍ക്കും അധികൃതര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം പുറത്തുനിന്ന് ഗ്രാമത്തിലെത്തിയ ചില ആയുധധാരികള്‍ ഇയാളെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു.
പുറത്തുവന്ന വീഡിയോയില്‍, യുവാവ് നിലത്തിരുന്നു കൈകൂപ്പി അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നതായി ചുരാചന്ദ്പൂര്‍ എസ്പി ഗൗരവ് ഡോഗ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധധാരികളായ അക്രമികളാണ് ഇതിനു പിന്നിലെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇതുവരെ ആരും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
National
ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിക്കു നീതി ലഭ്യമാക്കണമെന്ന് കുക്കി സംഘടനകൾ. മെയ്തെയ്കളുടെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനും കൂട്ടമാനഭംഗത്തിനും രണ്ടു വർഷം മുന്‍പ് ഇരയായ ഇരുപതുകാരി കഴിഞ്ഞദിവസം മരിക്കാനിടയായതിൽ കുക്കി ജനത രോഷത്തിലാണ്. മെയ്തെയ്കളുടെ ഭരണത്തിൽ സുരക്ഷിതരല്ലെന്നും കുക്കി ഭൂരിപക്ഷ മേഖലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണമെന്നും കുക്കി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.
കലാപം തുടങ്ങിയ 2023 മേയിൽ മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്നു മെയ്തെയ്കൾ തട്ടിക്കൊണ്ടുപോയ 20 വയസുള്ള കുക്കി പെണ്‍കുട്ടിയാണ് ബലാത്സംഗത്തെ തുടർന്നുള്ള രോഗാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയത്. ഇംഫാലിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു അന്നു പെണ്‍കുട്ടി. പീഡനത്തിന്റെ മാനസികവും ശാരീരികവുമായ പരിക്കുകളിൽനിന്നു പെണ്‍കുട്ടിക്ക് മുക്തി നേടാനായില്ല. വിഷാദരോഗത്തിന് അടിമയായിരുന്നു. ചുരാചന്ദ്പുരിലെ വീട്ടിൽ ചികിത്സയിലിരിക്കെയാണ് യുവതി കഴിഞ്ഞ 11ന് മരിച്ചത്.
ഇംഫാലിലെ ന്യൂ ചെക്കോണിലുള്ള എടിഎമ്മിനു മുന്നിൽനിന്നു മെയ്തെയ്കളായ നാലുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 2023 മേയ് 15ന് വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടിയെ ബലമായി കാറിൽ കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് ഉപദ്രവിച്ചശേഷം ഒരു കുന്നിൻമുകളിൽ കൊണ്ടുപോയാണു കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതര പരിക്കുകളോടെയാണ് പെണ്‍കുട്ടി അക്രമികളിൽനിന്നു രക്ഷപ്പെട്ടത്. കുക്കി സംഘടനകൾ മുൻകൈയെടുത്ത് ആസാം, നാഗാലാൻഡ്, മണിപ്പുർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഗർഭാശയ ഫൈബ്രോസിസ് ഉൾപ്പെടെയുള്ള സങ്കീർണതകൾക്കു ചികിത്സ നൽകി.
യുവതിയുടെ മാനഭംഗക്കേസ് ഗോഹട്ടിയിലെ പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. പ്രതികൾക്കെതിരേ ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ പുരോഗതിയെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുമില്ലെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഗുരുതര കേസായിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹ്യസംഘടനകളുടെ ആവർത്തിച്ചുള്ള അഭ്യർഥനകളും ഉണ്ടായിരുന്നിട്ടും കുറ്റവാളികൾക്കെതിരേ അർഥവത്തായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഡൽഹിയിലെ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (കെഎസ്് ഒ) ആരോപിച്ചു. മരിച്ച യുവതിയോടുള്ള ആദരസൂചകമായി വിവിധ കുക്കി സംഘടനകളുടെ ആഭിമുഖ്യത്തിൽ ചുരാചന്ദ്പുരിൽ ശനിയാഴ്ച വൈകുന്നേരം മെഴുകുതിരിയാത്ര നടത്തി.
കുക്കി സോ ജനതയെ ലക്ഷ്യംവച്ച ക്രൂരമായ ആക്രമണങ്ങളുടെ വേദനാജനകമായ മറ്റൊരു സാക്ഷ്യമാണ് യുവതിയുടെ മരണമെന്ന് തദ്ദേശീയ കുക്കി ഗോത്രനേതാക്കളുടെ ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. കുക്കി ആദിവാസിഗോത്രങ്ങളുടെ സുരക്ഷയ്ക്കും അന്തസിനും നിലനില്പിനുമായി പ്രത്യേക ഭരണകൂടം ആവശ്യപ്പെടുകയല്ലാതെ കുക്കി സോ ജനതയ്ക്ക് ഇപ്പോൾ മറ്റു മാർഗമില്ലെന്ന് ഐടിഎൽഎഫ് പറഞ്ഞു.
മൂന്നു പതിറ്റാണ്ടായി ഇംഫാലിൽ താമസിച്ചിരുന്ന കുക്കി കുടുംബത്തിലെ അംഗമായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. മെയ്തെയ്കളും സർക്കാരും ചേർന്നു പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്നീട് ഇംഫാലിൽനിന്ന് നാടുകടത്തുകയും ചെയ്തു. പീഡനത്തിനിരയായ യുവതിയെ ഒരു വർഷത്തോളം കാംഗ്പോക്പിയിലെ ഒരു വസതിയിൽ കുക്കികൾ സംരക്ഷിച്ചു. ചുരാചന്ദ്പുർ ജില്ലയിലെ സിംഗാട്ടിലേക്ക് പിന്നീടാണു താമസം മാറ്റിയത്.
National
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ 20 വയസുകാരി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന യുവതി.
2023 മെയ് മാസത്തിലായിരുന്നു സംഭവം. മണിപ്പൂരിൽ കലാപത്തിനിടെ നിരവധി പെൺകുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെൺകുട്ടികൾ അപമാനിതരായി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20 വയസുകാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട നാല് പേരുടെ സംഘമാണ് കുന്നിൻമുകളിലേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്.
അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്.
പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല. ശരീരത്തിൽ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു.
പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.
National
ന്യൂഡൽഹി: മണിപ്പുരിൽ പുതിയ സർക്കാർ രൂപവത്കരണത്തിനായി മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ ചർച്ച തുടങ്ങി. ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാരും ഇന്നും നാളെയുമായി ഡൽഹിയിലെത്തും. എന്നാൽ ഇരുവിഭാഗവും ഡൽഹിയിൽ ഒരുമിച്ചു ചർച്ച ഉണ്ടായേക്കില്ല.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കാമെന്ന് രേഖാമൂലം ഉറപ്പുലഭിച്ചാൽ മണിപ്പുരിലെ മന്ത്രിസഭാ രൂപീകരണത്തോടു സഹകരിക്കാമെന്ന് കുക്കി എംഎൽഎമാർ അറിയിച്ചു.
രണ്ടേമുക്കാൽ വർഷമായി തുടരുന്ന സംഘർഷത്തിന് അവസാനം കാണാൻ ആഗ്രഹമുണ്ടെങ്കിലും ഉപാധികളോടെ മാത്രമേ ചർച്ചകളിൽ സഹകരിക്കാനാകൂ എന്ന് കാംഗ്പോക്പിയിൽനിന്നുള്ള കുക്കി നേതാവും മുൻമന്ത്രിയുമായ ഹക്കോലത്ത് കിപ്ഗെൻ എംഎൽഎ പറഞ്ഞു. സമാധാനശ്രമങ്ങളോടു വിമുഖതയില്ല. എന്നാൽ, കുക്കി സോ ഗോത്രജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡൽഹിയിലുള്ള കിപ്ഗെൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സർക്കാർ രൂപീകരണത്തിനുള്ള വഴികളാണു ബിജെപി കേന്ദ്ര നേതാക്കളുമായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുന്നതെന്ന് മെയ്തെയ് എംഎൽഎമാർ അറിയിച്ചു.
ബിരേൻ സിംഗും ശാരദാദേവിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തുന്ന ചർച്ചകളിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.
National
ന്യൂഡൽഹി: മണിപ്പുരിലെ കുക്കി- സോ ഗോത്രവിഭാഗങ്ങൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുന്നതിന് രേഖാമൂലം ഉറപ്പു കിട്ടിയശേഷമേ പുതിയ സർക്കാർ രൂപീകരണത്തോടു സഹകരിക്കുകയുള്ളൂവെന്ന് ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുരിലും മോറെയിലും തെംഗ്നോപാലിലുമടക്കം ഇന്നലെ നടന്ന റാലികളിൽ പതിനായിരങ്ങൾ പങ്കെടുത്തു. കുക്കി എംഎൽഎമാരും ഗോത്രസംഘടനകളായ കുക്കി സോ കൗണ്‍സിലും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം നേതാക്കളും വീട്ടമ്മമാരും പങ്കെടുത്ത റാലിയിൽ പ്രത്യേക ഭരണപ്രദേശമെന്ന ആവശ്യമുയർത്തി പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമുണ്ടായി.
ജില്ലാ ആസ്ഥാനമായ ചുരാചന്ദ്പുർ നഗരത്തിൽ നാലു കിലോമീറ്റർ നീണ്ട ശക്തിപ്രകടനമാണ് കുക്കികൾ നടത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനുമുന്പായി കുക്കികൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശമെന്ന ആവശ്യം കേന്ദ്രം നിറവേറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗോ ഹട്ടിയിൽ ചൊവ്വാഴ്ച നടന്ന കുക്കി ഗോത്രനേതാക്കളുടെയും എംഎൽഎ മാരുടെയും യോഗം പാസാക്കി. വ്യക്തമായ ഉറപ്പുകൾ നൽകുന്നതുവരെ പുതിയ സർക്കാർ രൂപവത്കരണ പ്രക്രിയയിൽനിന്നു വിട്ടുനിൽക്കാനും നേതൃയോഗം തീരുമാനിച്ചു.
കുക്കി-സോ നേതാക്കളും കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ ഒപ്പിട്ട ഗ്രൂപ്പുകളും യോഗത്തിൽ പങ്കെടുത്തു. മെയ്തെയ് ഭൂരിപക്ഷ ബിജെപി സർക്കാരിൽനിന്നു സംരക്ഷണം കിട്ടില്ലെന്ന് ഉറപ്പായതിനാൽ കുക്കികൾക്കായി പ്രത്യേക സ്വയംഭരണ പ്രദേശം വേണമെന്നു ബിജെപിക്കാരായ ഏഴു പേർ ഉൾപ്പെടെ പത്ത് കുക്കി-സോ എംഎൽഎമാർ 2023 മേയ് 12ന് ആദ്യമായി ആവശ്യപ്പെട്ടിരുന്നു.
2023 മേയ് മൂന്നിന് മണിപ്പുരിൽ വംശീയ കലാപം തുടങ്ങി ഒരാഴ്ച കഴിഞ്ഞായിരുന്നു കുക്കി എംഎൽഎമാർ ഒപ്പുവച്ച പ്രസ്താവനയുണ്ടായത്. തലസ്ഥാനമായ ഇംഫാലിൽ പിന്നീട് നടന്ന നിയമസഭാസമ്മേളനങ്ങൾ പത്തുപേരും ബഹിഷ്കരിച്ചു.2024 ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ഡിസംബർ 30ന് കുക്കി ഗോത്രനേതാക്കൾ വ്യക്തമാക്കിയിരുന്നു.
നിയമനിർമാണ സഭയുള്ള കേന്ദ്രഭരണ പ്രദേശത്തിനായുള്ള ആവശ്യം ഔദ്യോഗികമായി സമർപ്പിച്ചശേഷം മണിപ്പുർ സർക്കാരിൽ ചേരുന്നതിൽ യുക്തിയില്ലെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രത്യേക കേന്ദ്രഭരണ പ്രദേശം മാത്രമാണ് മണിപ്പുരിലെ അശാന്തിക്കുള്ള രാഷ്ട്രീയപരിഹാരമെന്ന് കുക്കി ഗോത്രവിഭാഗങ്ങൾ കരുതുന്നു.
National
ന്യൂഡൽഹി: നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണപ്രദേശം അടക്കമുള്ള കാര്യങ്ങളിൽ ഉടൻ കേന്ദ്രസർക്കാർ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കുക്കി- സോ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്നു ബഹുജനറാലി നടക്കും. കുക്കി-സോ ഗോത്രക്കാർക്കു മേധാവിത്തമുള്ള ജില്ലകളിൽ നടക്കുന്ന റാലിയിൽ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കുക്കി സംഘടനകളുടെ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ മെയ്തെയ്കളുടെ നിയന്ത്രണത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള കേന്ദ്രനീക്കം ശക്തമായ പശ്ചാത്തലത്തിലാണ് കുക്കികളുടെ ഐക്യദാർഢ്യ ശക്തിപ്രകടനം. രാഷ്ട്രീയ പരിഹാരം വേഗത്തിലാക്കുന്നതിനായി നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ കുക്കി-സോ കൗണ്‍സിൽ മുഴുവൻ ഗോത്രജനങ്ങളോടും ആഹ്വാനം ചെയ്തു. ചുരാചന്ദ്പുരിലെ റാലി ഗോത്ര നേതാക്കളുടെ ഫോറമാണു സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യത്തിന്റെ അടയാളമായി ജില്ലയിലെ എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിടാൻ സംഘാടകർ അഭ്യർഥിച്ചു.
പുനരധിവാസം ഉൾപ്പെടെയുള്ളവ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരടക്കം മെയ്തെയ്കൾ തലസ്ഥാനമായ ഇംഫാലിൽ തിങ്കളാഴ്ച നടത്തിയ റാലിക്കു പിന്നാലെയാണ് കുക്കികളുടെ ബഹുജനറാലി. മെയ്തെയ്കളുടെ മണിപ്പുർ ഇന്റഗ്രിറ്റി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും (കൊക്കോമി) കുടിയിറക്കപ്പെട്ടവരുടെയും പ്രതിനിധികൾ ലോക്ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു ചർച്ച നടത്തിയിരുന്നു.
2023 മേയ് മൂന്നിന് തുടങ്ങിയ കലാപത്തിലെ ഭയാനകവും ക്രൂരവുമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുക്കി-സോ ജനതയ്ക്കായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം വേണമെന്ന് കുക്കി ഗോത്ര കൗണ്‍സിൽ ആവശ്യപ്പെട്ടു. ഒരേ ഭരണ ക്രമീകരണത്തിനു കീഴിൽ സംസ്ഥാനത്തു തുടരുക അസാധ്യമാണ്. അതിനാൽ ഔപചാരികമായും ജനാധിപത്യപരമായും പ്രത്യേക സ്വയംഭരണപ്രദേശമോ കേന്ദ്രഭരണ പ്രദേശമോ വേണമെന്ന് കുക്കി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം ഊർജിതം
ബിജെപിക്കാരടക്കം പത്തു കുക്കി എംഎൽഎമാരിൽ ചിലരെ കൂടെക്കൂട്ടി മണിപ്പുരിൽ സർക്കാർ രൂപീകരിക്കാൻ കേന്ദ്രസർക്കാരും ബിജെപിയും ശമം ശക്തമാക്കി. ആസാമിലെ ഗോഹട്ടിയിൽ ഇതുസംബന്ധിച്ച് ഏതാനും കുക്കി എംഎൽഎമാരുമായി കേന്ദ്രപ്രതിനിധികൾ ഇന്നലെ ചർച്ച നടത്തിയതായി മെയ്തെയ്കൾ അവകാശപ്പെട്ടു. ഓപ്പറേഷൻ ഓഫ് സസ്പെൻഷൻ കരാറിൽ ഒപ്പുവച്ച കുക്കി എംഎൽഎമാരെ വശത്താക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്.
പുതിയ മണിപ്പുർ സർക്കാരിൽ കുക്കി-സോ എംഎൽഎമാർ ചേർന്നാൽ അരാജകത്വം സംഭവിക്കാമെന്ന് കുക്കി-സോ ഗോത്ര സംഘടനകളുടെ കൂട്ടായ്മയായ കുക്കി- സോ കൗണ്‍സിൽ തലവൻ ഹെൻലിയാന്താംഗ് താംഗ്ലെറ്റ് മുന്നറിയിപ്പ് നൽകി. പ്രത്യേക ഭരണത്തിനായി പ്രധാനമന്ത്രിക്ക് ആദ്യം കത്തെഴുതിയത് പത്തു കുക്കി-സോ എംഎൽഎമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തു കുക്കി എംഎൽഎമാരിൽ ഏഴു പേർ ബിജെപിക്കാരാണ്.
National
ന്യൂഡൽഹി: മണിപ്പുരിൽ വംശീയ കലാപത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ ആറ് പ്രതികൾക്കെതിരേ കുറ്റം ചുമത്തി ഗുവാഹത്തിയിലെ പ്രത്യേക സിബിഐ കോടതി.
മൂന്ന് സ്ത്രീകളിൽ രണ്ട് പേരെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ ബന്ധുക്കളെ കൊല്ലുകയും ചെയ്തത് ഉൾപ്പെടെ 15 കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ വിചാരണ ഈ മാസം 16ന് ആരംഭിക്കുമെന്നും അന്നേ ദിവസം ആറ് പ്രതികളും നേരിട്ട് ഹാജരാകണമെന്നും പ്രത്യേക ജഡ്ജി ഛത്ര ഭുകാൻ ഗോഗോയ് നിർദേശിച്ചു.
സാക്ഷി മൊഴികളുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിൽ എല്ലാപ്രതികൾക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. 2023 മേയ് നാലിനാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
National
ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അശാന്തി. മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിലുണ്ടായ മൂന്നു ബോംബ് സ്ഫോടനങ്ങളിൽ സ്ത്രീയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് മെയ്തെയ്കൾ പലയിടത്തും സുരക്ഷാസേനകളുമായി ഏറ്റുമുട്ടി. മെയ്തെയ് സംഘടനകൾ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബിഷ്ണുപുരിനും കുക്കി ഭൂരിപക്ഷജില്ലയായ ചുരാചന്ദ്പുരിനും മധ്യേയുള്ള ബഫർ സോണിലുള്ള ടോർബംഗിൽ ഇന്നലെയുണ്ടായ വെടിവയ്പിലും ഏതാനും പേർക്ക് പരിക്കേറ്റു.
ടോർബംഗിൽ കുക്കി തീവ്രവാദികളാണു വിവേചനരഹിതമായി വെടിവച്ചതെന്ന് മണിപ്പുർ പോലീസ് പ്രസ്താവനയിൽ അവകാശപ്പെട്ടു. കണ്ടെത്തിയ ഐഇഡി ബോംബ് പോലീസ് നിർവീര്യമാക്കി.
ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിനെത്തുടർന്ന് പ്രദേശത്തും പരിസരത്തും സുരക്ഷ ശക്തമാക്കി.കൂടുതൽ അന്വേഷണത്തിനായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് എക്സിൽ അറിയിച്ചു.
രാഷ്ട്രപതിഭരണത്തിലുള്ള മണിപ്പുരിൽ കലാപം തുടങ്ങി രണ്ടേമുക്കാൽ വർഷം കഴിഞ്ഞിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിനു ക്ഷീണമായി.
വെടിവയ്പിനെത്തുടർന്ന് സുരക്ഷാസേന നടത്തിയ റെയ്ഡുകളിൽ പ്രാദേശികമായി നിർമിച്ച ആറ് ലോംഗ്, മീഡിയം റേഞ്ച് ഇംപ്രൊവൈസ്ഡ് പീരങ്കികൾ (മണിപ്പുരിൽ പന്പികൾ എന്നാണ് ഇവയുടെ പേര്), മൂന്നു കിലോഗ്രാം ഭാരമുള്ള ഐഇഡി ബോംബ്, സിംഗിൾ ബാരൽ തോക്ക്, വെടിയുണ്ടകളുടെ 17 ഒഴിഞ്ഞ കേസുകൾ തുടങ്ങിയവ കണ്ടെടുത്തു.
ബിഷ്ണുപുർ ജില്ലയിലെ സൈറ്റോണ്‍ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിലും 200 മീറ്റർ അകലെ മറ്റൊരിടത്തുമുണ്ടായ ബോംബ് സ്ഫോടനങ്ങളിലാണ് രണ്ടു പേർക്കു പരിക്കേറ്റത്. തലസ്ഥാനമായ ഇംഫാലിൽനിന്ന് 55 കിലോമീറ്റർ അകലെയാണ് സൈറ്റോണ്‍ ഗ്രാമം.
കലാപത്തെത്തുടർന്ന് രണ്ടേമുക്കാൽ വർഷത്തോളമായി ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന മെയ്തെയ് കുടുംബത്തിന്റെ വീടിനടുത്ത് സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആണ് ഇന്നലെ രാവിലെ അഞ്ചിനു പൊട്ടിത്തെറിച്ചത്. 70 വയസുള്ള സലാം മണി സിംഗ് എന്നയാളുടേതാണു വീട്. പിന്നാലെ ഒരു മണിക്കൂറിനുശേഷം 200 മീറ്റർ അകലെ വീണ്ടും ബോംബ് പൊട്ടി. ഈ സ്ഫോടനത്തിലാണ് സ്ത്രീക്കും പുരുഷനും പരിക്കേറ്റത്.
സൈന്യവും പോലീസും നിഷ്ക്രിയമാണെന്ന് ആരോപിച്ചാണു മെയ്തെയ്കൾ ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതേസമയം, കലാപത്തെത്തുടർന്ന് ഒഴിഞ്ഞുപോയ മെയ്തെയ്കൾ മാത്രം പോലീസ് സഹായത്തോടെ മടങ്ങിയെത്തി വീടുകൾ പുനർനിർമിക്കാൻ ആംരഭിച്ചതാണ് കുക്കികളെ പ്രകോപിപ്പിച്ചത്.
ആയിരണക്കണക്കിന് കുക്കി കുടുംബങ്ങൾ ഭവനരഹിതരായി തുടരുന്പോഴാണ് മെയ്തെയ്കളെ മാത്രം പോലീസ് സഹായിക്കുന്നതെന്ന് കുക്കികൾ ആരോപിച്ചു. 2023 മേയ് മൂന്നിനു കലാപം തുടങ്ങിയ മണിപ്പുരിൽ 2025 ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണമാണ്.
National
ഇംഫാൽ: മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും സ്പീക്കർ സത്യബ്രത സിംഗും ഉൾപ്പെടെ മണിപ്പുരിലെ പത്ത് എംഎൽഎമാർ ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വത്തെ കാണാനെത്തി.
ഇന്നു നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽ ഏതാനും നല്ല തീരുമാനം ഉണ്ടാകുമെന്നു ബിരേൻ സിംഗ് പ്രതികരിച്ചു. സർക്കാർ രൂപീകരിക്കാനാകുമോ എന്നതു കൂടിക്കാഴ്ചയ്ക്കുശേഷമേ അറിയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിലെ സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.
ബ്രട്ടീഷുകാർക്കെതിരേ പ്രക്ഷോഭം നയിച്ച രണ്ടു വനിതാ നേതാക്കളെ അനുസ്മരിക്കുന്നതിനുള്ള നൂപിലാൽ ദിനത്തിൽ ഇംഫാലിലെ സ്മാരകത്തിൽ രാഷ്ട്രപതി പുഷ്പങ്ങൾ അർപ്പിച്ചു. രാഷ്ട്രപതിയെ അനുഗമിച്ച ഗവർണർ അജയ് കുമാർ ഭല്ലയും പുഷ്പാർച്ചന നടത്തി.
ദ്വിദിന സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇംഫാലിലെ പാലസ് കോന്പൗണ്ടിലുള്ള ശ്രീ ഗോവിന്ദ്ജി ക്ഷേത്രവും സന്ദർശിച്ചു. തുടർന്ന് സേനാപതി ജില്ലയിലെത്തിയ രാഷ്ട്രപതി ഗോത്രവർഗ പ്രതിനിധികളുമായി ആശയവിനിമയം നടത്തി.
2023 മേയിൽ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ആദ്യമായാണു മണിപ്പുരിൽ രാഷ്ട്രപതി എത്തുന്നത്. 260ലധികം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടതായാണു കണക്കുകൾ.
National
ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കുന്നതിനു ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിച്ചു.
ചിഫ് സെക്രട്ടറിയും ഡെപ്യൂട്ടി കമ്മീഷണർമാരും അടങ്ങുന്ന സമിതിയാകും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സമാധാനം തിരികെയെത്തിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഇവരെ സുരക്ഷാസേന തടഞ്ഞത് സംഘർഷത്തിനു വഴിതെളിച്ചു. ഇതേത്തുടർന്നാണു പ്രത്യേക സമിതി.
2023 മേയ് മുതൽ തുടങ്ങിയ വംശീയകലാപത്തിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടതായാണു കണക്കുകൾ.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചവരെ സുരക്ഷാസേന പിന്തിരിപ്പിച്ചതാണ് സംഘർഷകാരണം.
മേയ് 2023നു തുടങ്ങിയ കലാപത്തെത്തുടർന്ന് വിവിധ ക്യാന്പുകളിലായി കഴിയുന്ന ഒരുസംഘം ഇംഫാൽ ഈസ്റ്റിലെ ഗ്വാൽതാബിയിലേക്കു മടങ്ങുന്നതിനിടെ യായ്ൻഗാംഗ്പോക്പിയിൽ സുരക്ഷാസേന തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചുവെന്ന് സർക്കാർതന്നെ അവകാശപ്പെട്ട സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങിപ്പോകുന്നതിൽ എന്താണു കുഴപ്പമെന്നാണ് പ്രക്ഷോഭകർ ചോദിക്കുന്നത്. സമീപദിവസങ്ങളിൽ സമാനമായ സംഘർഷങ്ങൾ പലയിടത്തും ഉടലെടുത്തിരുന്നു.
National
ഇംഫാല്‍: ത്രിദിന സന്ദര്‍ശനത്തിനായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തി.
വ്യവസായികള്‍, ആദിവാസി നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2023 മേയ് മാസത്തിൽ വംശീയസംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായാണ് ആർഎസ്എസ് തലവൻ മണിപ്പുർ സന്ദർശിക്കുന്നത്.
National
ഇംഫാൽ: മണിപ്പുരിലെ നിരോധിത കുക്കി ഭീകരസംഘനയിലെ നാല് അംഗങ്ങളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ചുരാചന്ദ്പുരിൽ ഇന്നലെ പുലർച്ചനടന്ന ഏറ്റുമുട്ടലിൽ യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ) അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
കേന്ദ്രസർക്കാരുമായി വെടിനിർത്തൽ കരാറിന് വിസമ്മതിച്ച സംഘടനയാണിത്. ഇവരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ സംഘാംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാസേനയുടെ പ്രത്യാക്രമണത്തിലാണു നാലു കുക്കികൾ കൊല്ലപ്പെട്ടത്. ഏതാനും പ്രവർത്തകർ ഓടി രക്ഷപെടുകയും ചെയ്തു.
കൊലപാതകത്തെ കുക്കി സംഘടനകൾ അതിരൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ നടത്തുന്നദിവസം ചുരാചന്ദ്പുരിൽ ബന്ദിനും ആഹ്വാനം നൽകിയിട്ടുണ്ട്.
Leader Page
മാധ്യമങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത് പുതുമയുള്ള കാര്യങ്ങളിലാണ്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും, വിശേഷിച്ച് മണിപ്പുരിനെക്കുറിച്ചും ആർജവത്തോടെ വിശകലനം ചെയ്യണമെങ്കിൽ അതിന്റെ സമീപ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാതെ വയ്യ. 2023ൽ വാർത്തകളിൽ നിറഞ്ഞ സംസ്ഥാനത്ത് ഏറ്റവും പ്രധാനമായത് മനുഷ്യഘടകമാണ് (Human Quotient). കൂടാതെ, ജനങ്ങളുടെ സ്വത്വവും ഭൂമിയും പ്രധാന പ്രശ്നങ്ങളാണ്.
മണിപ്പുരിലെ അക്രമം ഉച്ചസ്ഥായിയിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത് മ്യാൻമറിൽനിന്നുള്ള കുക്കി ഗോത്രവർഗക്കാരുടെ വരവിനെയാണ്. കുക്കികളുടെ വരവ് മെയ്തെയ്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായി 2023 ഓഗസ്റ്റ് ഒന്‍പതിന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. കുക്കികളും സോ വംശജരും ക്രൈസ്തവരാണ്. അതേസമയം, മണിപ്പൂരിനകത്തും പുറത്തുമുള്ള മെയ്തെയ് വംശജരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
കുക്കി-മെയ്തെയ് വംശീയസംഘർഷത്തിൽ ഹിന്ദു-ക്രിസ്ത്യൻ ഘടകങ്ങളും പങ്കു വഹിച്ചെന്ന് പലരും മുൻകാലത്തു പറഞ്ഞിട്ടുണ്ട്. പള്ളികൾ കത്തിക്കുകപോലും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിൽ, നാഗാലാൻഡിലും മിസോറമിലും 87 ശതമാനത്തിലധികം പേർ ക്രൈസ്തവരാണ്. മണിപ്പുരിൽ 41 ശതമാനം, അരുണാചൽ പ്രദേശിൽ 30 ശതമാനം എന്നിങ്ങനെയുമാണ് ക്രൈസ്തവരുള്ളത്. 2023 മേയിൽ മണിപ്പുരിൽ അക്രമം തുടങ്ങിയപ്പോൾ അധികാരത്തിലിരുന്ന മുഖ്യമന്ത്രി മെയ്തെയ് ഹിന്ദുവായിരുന്നു- എൻ. ബിരെൻ സിംഗ്.
മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി കെട്ടണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നത്രെ. ഇത് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകരിക്കുകയും ചെയ്തു. നാഗാലാൻഡും മിസോറമും ഇതിനെതിരേ രോഷാകുലരായി പ്രതികരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് 2023 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുർ കലാപത്തിലെ കുക്കികളുടെ യാതനയ്ക്ക് വില കൊടുക്കുകയും ചെയ്തു. കുക്കികളും മിസോകളും തമ്മിൽ വംശീയബന്ധമുള്ളതിനാൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായിരുന്നു.
2023ലെ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയില്ല. അതുപോലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലും മിസോറമിലും അദ്ദേഹം വന്നില്ലെന്നതും ശ്രദ്ധേയമായി. കുക്കികൾക്കും സോ വംശജർക്കും മിസോകളുമായുള്ള വംശീയബന്ധം അത്രയും ശക്തമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയുടെ ഇലക്ഷന് മാനേജർമാർ പ്രധാനമന്ത്രിയോട് മിസോറമിൽ പോകേണ്ടെന്ന് ഉപദേശിച്ചത്.
യഥാർഥത്തിൽ, 2023 മേയിൽ കലാപം തുടങ്ങിയതിൽപ്പിന്നെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 13നാണ് അദ്ദേഹം മണിപ്പുരിലെത്തിയത്. സമാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളെ കണ്ട അദ്ദേഹം ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രണ്ടു റാലികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഈ റാലികളിലൊന്ന് കുക്കി ശക്തികേന്ദ്രമായ ചുരാചന്ദ്പുരിലും മറ്റൊന്ന് മെയ്തെയ് കോട്ടയും തലസ്ഥാനവുമായ ഇംഫാലിലുമായിരുന്നു.
പ്രധാനമന്ത്രിയുടെ ഹ്രസ്വസന്ദർശനത്തിൽ കാര്യമായൊന്നും ഇല്ലായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഓക്രം ഇബോബി സിംഗ് പറഞ്ഞത്.
എന്നാൽ, സമാധാനത്തിനുള്ള മാർഗരേഖയൊന്നും പ്രധാനമന്ത്രി പങ്കുവച്ചില്ലെന്ന് ആരോപിക്കാനും വാദിക്കാനും എളുപ്പമാണ്. മണിപ്പുർ പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു ദേശീയനേതാവിന് എളുപ്പത്തിലൊരു പരിഹാരവും സമാധാനവും സാധ്യമാകുമെന്ന് കരുതുക അസാധ്യം തന്നെയാണ്.
‘നമ്മളും അവരും’ മനോഭാവം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൊതുവായുള്ളതാണ്. അതിനാൽ ഡൽഹിയിൽനിന്നുള്ള ഒരു പറക്കൽകൊണ്ട് സമാധാനവഴികൾ തുറക്കാമെന്നത് വന്യഭാവന മാത്രമാണ്.
അവർക്ക് അങ്ങേയറ്റം ചെയ്യാനാകുന്നത് വികസനപദ്ധതികൾ പ്രഖ്യാപിക്കുകയാണ്; എന്നിട്ടതിനെ സമാധാനത്തിനുള്ളൂ ഉപകരണമാക്കുക. 2023 മേയിലെ പോരാട്ടങ്ങൾക്ക് മുന്‍പുതന്നെ ഈ വികസനപ്രതിഭാസം സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ മേഖലകളിൽ അതിശയകരമായ പുരോഗതിയുമുണ്ടായി. കുറച്ചുകാലമായി ‘സമാധാനത്തിന്റെ ദ്വീപ്’ ആയി ഉയർത്തിക്കാട്ടിയിരുന്ന മണിപ്പുർ, ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരിനു കീഴിൽ വികസനത്തിന്റെ പുതുവഴികളിലേക്കു നടന്നിട്ടുണ്ട്. ഒട്ടേറെ നിക്ഷേപങ്ങളും സംസ്ഥാനത്തുണ്ടായി. എന്നാൽ, ആ ശ്രമങ്ങളെല്ലാം പാഴായി. യാത്ര പാളംതെറ്റുകയും ചെയ്തു.
നാഗന്മാരുടെ പ്രശ്നങ്ങൾ
മണിപ്പുരിലെ നാഗന്മാർക്ക് അവരുടേതായി പരാതിക്കഥകളുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നാഗാ സമാധാനചർച്ച തികഞ്ഞ അനിശ്ചിതത്വത്തിലാണ്. നാഗാ കലാപം തീർക്കാൻ എന്താണു കൈയിലുള്ളതെന്ന് ആർക്കുമറിയില്ല. ശക്തമായ ഒരു നാഗാ തീവ്രവാദി സംഘം തൊണ്ണൂറുകളിലെ പഴയ കലാപത്തെ പുനരുജ്ജീവിപ്പിച്ചേക്കാമെന്നാണ് സുരക്ഷാ സേനകളിൽനിന്നുള്ള റിപ്പോർട്ട്. നാഗാ പ്രദേശങ്ങളോടു ചേർന്നയിടങ്ങളിൽ ‘അഖണ്ഡത’ വേണമെന്ന് നാഗാ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന വിമത സായുധഗ്രൂപ്പായ എൻഎസ്സിഎൻ-ഐഎം പറയുന്പോൾ, നാഗന്മാരും മെയ്തെയ്കളും പരസ്പരം അവിശ്വസിക്കുന്നു.
രാജ്യാന്തര അതിർത്തി പരിപാലനം
‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി’ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള എഫ്എംആർ (Free Movement Regime) റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2024 ജനുവരിയിൽ തീരുമാനിച്ചു.
ഇന്ത്യയു മ്യാൻമറും തമ്മിലുള്ള 1643 കി.മീ അതിർത്തിയിൽ താമസിക്കുന്ന ഗോത്രവർഗക്കാരെ പരസ്പരം വീസയില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഉഭയകക്ഷി ക്രമീകരണമായിരുന്നു എഫ്എംആർ. അതിർത്തിക്കിരുവശവുമുള്ള സമുദായങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും കുടുംബപരവുമായ ബന്ധം നിലനിർത്താനാണ് ഇതാരംഭിച്ചത്.
എഫ്എംആർ റദ്ദാക്കലിനെ നാഗന്മാരും മോസോകളും ശക്തമായി എതിർത്തു. ന്യൂഡൽഹിയിലെ ഭരണക്കാർ അതിർത്തികളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണ്. എഫ്എംആർ ഒഴിവാക്കുന്നതിനെ ന്യായീകരിക്കാൻ സുരക്ഷയെ കൂട്ടുപിടിക്കുന്നു.
ചുരുക്കത്തിൽ
മണിപ്പുർ നിലവിൽ പ്രസിഡന്റ് ഭരണത്തിലാണ്. കാര്യങ്ങളുടെ അവസാനമെന്തെന്നറിയാൻ ബന്ധപ്പെട്ടവർക്കെല്ലാം ക്ഷമ, കഠിനാധ്വാനം, ശരിയായ ന്യായബോധം എന്നീ മൂന്നു ഗുണങ്ങളുണ്ടായിരിക്കണം. ശരിയായ സന്തുലിതാവസ്ഥയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളും വാക്ചാതുര്യവും വെറും വാചകക്കസർത്തു മാത്രമായി അവശേഷിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പു നല്കുന്നു.
കുക്കികൾക്കും മെയ്തെയ്കൾക്കും പരസ്പരം വിശ്വസിക്കാനാകുന്നില്ല. മെയ്തെയ് നിയന്ത്രിത ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നതായി കുക്കികൾ പറയുന്നു. തങ്ങളുടെ ഗുരുതരമായ പരാതികൾ കേന്ദ്രം അവഗണിക്കുന്നതായി മെയ്തെയ്കളും പറയുന്നു.
അവസാനമായി നമുക്കൊന്നു പറയാം. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്ന നല്ലൊരു നേതൃത്വം മണിപ്പുരിന് ആവശ്യമാണ്. എന്നാൽ പകുതി വിശുദ്ധമായിരിക്കുന്നതിനൊപ്പം ഭരണകൂടം തെറ്റു ചെയ്യുന്നവരോട് നിർദാക്ഷിണ്യം പെരുമാറണം. നിയമവാഴ്ച തിരിച്ചുവരണം.
വംശീയ അകൽച്ച പഴയപടിതന്നെ
സമാധാനത്തിനുള്ള ഏതെങ്കിലും മാന്ത്രിക സൂത്രവാക്യവുമായി മോദി വരുമെന്ന പ്രതീക്ഷ തകർന്നുവെന്നത് വസ്തുതയാണ്. കുടിയൊഴിക്കപ്പെട്ട് 28 മാസമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കാൻ പ്രധാനമന്ത്രി ഒന്നും കൊണ്ടുവന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഇബോബി പറഞ്ഞു. നിരവധി കുക്കികൾ മിസോറമിൽ അഭയം തേടിയിട്ടുണ്ട്.
പഴയതും വിവാദവിഷയവുമായ ഒരാവശ്യം വീണ്ടും ഉയർന്നുവന്നു എന്നത് സ്ഥിതി അതിലും വഷളാക്കി. മണിപ്പുർ വിഭജിച്ച് പുതിയ കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ബിജെപിയുടേതടക്കമുള്ള കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ, ഈ മാസം 19ന്, പ്രളയ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തെ മെയ്തെയ് തീവ്രവാദികളെന്നു കരുതുന്നവർ ആക്രമിച്ചു. രണ്ട് സൈനികർ ജീവത്യാഗം ചെയ്തു. മറ്റു നാലുപേർക്കു പരിക്കേറ്റു. വിദഗ്ധ വിശകലനമനുസരിച്ച്, ഇത് ഒരു പട്ടാളവ്യൂഹത്തിനു നേരേ മാത്രമുള്ള ആക്രമണമല്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദ്ദേഹം കുക്കികൾക്കു നല്കിയെന്നു കരുതപ്പെടുന്ന പ്രാധാന്യത്തിലും താഴ്വരയിലെ ചിലർ സന്തുഷ്ടരല്ല എന്ന സന്ദേശമാണതു നല്‍കുന്നത്.
ഭാഗ്യമെന്നു പറയട്ടെ, സമൂഹം പൊതുവെയും മണിപ്പുരിലെ മറ്റു ജനങ്ങളും സന്ദർഭത്തിനൊത്തുയർന്നു. അടുത്ത ദിവസം, ആസാം റൈഫിൾസിനെതിരേയുണ്ടായ ആക്രമണത്തെ അപലപിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി.
(വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുന്ന, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റാണ് ലേഖകൻ)
Leader Page
നീതി വൈകുന്നതു നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണെന്ന അർഥത്തിൽ ഇംഗ്ലീഷിൽ വിഖ്യാതമായൊരു ചൊല്ലുണ്ട്. നിയമനടപടികൾ വളരെയധികം സമയമെടുക്കുന്പോൾ, ആത്യന്തികമായി ഫലം അനുകൂലമാണെങ്കിൽപോലും, നീതി തേടുന്നയാൾക്ക് അതിന്റെ മൂല്യവും അർഥവും നഷ്ടപ്പെടുന്നുവെന്നു ചുരുക്കം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വലിയ കാലതാമസം നീതിയുടെ പൂർണമായ നിഷേധം പോലെ ദോഷകരമായിരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഗ്ലാഡ്സ്റ്റോണ്‍ 1800കളിൽ പറഞ്ഞ കാര്യം ഇപ്പോഴും പ്രസക്തമാണ്.
വൈകിയെങ്കിലും സ്വാഗതാർഹം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മണിപ്പുർ സന്ദർശിക്കുകയാണ്. 2023 മേയ് മൂന്നിന് മണിപ്പുരിൽ കലാപം തുടങ്ങിയശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. വെറും മൂന്നു മണിക്കൂറാണ് മോദിയുടെ മണിപ്പുരിലെ സന്ദർശനം. മൂന്നൂറിലേറെ പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും 70,000ലേറെ പേർ ഭവനരഹിതരാവുകയും ചെയ്ത കലാപം തുടങ്ങി 27 മാസങ്ങൾക്കുശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ വൈകി. എങ്കിലും സമാധാനത്തിലേക്കുള്ള ഏതൊരു നീക്കവും സുപ്രധാനമാകും. രണ്ടേകാൽ വർഷത്തിലേറെയായി തുടരുന്ന അശാന്തിക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാക്കുകയാണു പ്രധാനം.
ഇന്ത്യയുടെ ഭരണത്തലവന്റെ മണിപ്പുർ സന്ദർശനം പലതുകൊണ്ടും സ്വാഗതാർഹമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മണിപ്പുരിലെ കുക്കി സംഘടനകളും മോദിയുടെ മണിപ്പുർ സന്ദർശനത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
കുന്നുകളിലും താഴ്വരയിലും
സംസ്ഥാന തലസ്ഥാനവും മെയ്തെയ്കളുടെ കേന്ദ്രവുമായ ഇംഫാലിലും കുക്കി ഗോത്ര വിഭാഗങ്ങളുടെ കേന്ദ്രമായ ചുരാചന്ദ്പുരിലും പ്രധാനമന്ത്രി സന്ദർശിക്കുന്നതു നല്ല കാര്യമാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ഇരുപക്ഷത്തെയും കലാപബാധിതരെ മോദി സന്ദർശിക്കും. ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലും ഇംഫാലിലെ കാംഗ്ല കോട്ടയിലും പ്രധാനമന്ത്രി പ്രസംഗിക്കും.
മണിപ്പുരിലെ വിവിധജില്ലകളിലായുള്ള 280ലധികം ദുരിതാശ്വാസ ക്യാന്പുകളിലായി ഏകദേശം 57,000 ആളുകൾ ഇപ്പോഴും താമസിക്കുന്നുവെന്നാണു സർക്കാർ കണക്ക്. ദുരിതബാധിതരിൽ മഹാഭൂരിപക്ഷവും കുക്കി സോ വംശജരാണ്. ദുരിതാശ്വാസ ക്യാന്പുകളും കൂടുതൽ മെയ്തെയ് കുന്നുകളിലാണ്. ഭൂരിപക്ഷ മെയ്തെയ്കളിലും ഇരകളേറെയുണ്ട്. മെയ്തെയ്കൾക്കു സർക്കാരിന്റെയും പോലീസിന്റെയും പിന്തുണ ഉണ്ടായെന്നതു വലിയ രഹസ്യമല്ല.
മൂന്നു മണിക്കൂറിനു നീളമേറെ
അയൽസംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽനിന്ന് ഉച്ചയ്ക്ക് 12.30ന് കുക്കി സോ ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിലേക്കാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ചുരാചന്ദ്പുരിൽനിന്നു ഹെലികോപ്റ്ററിൽ തലസ്ഥാനമായ ഇംഫാലിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ മെയ്തെയ്കളുടെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കും. ഇംഫാലിൽ 1,200 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും 7,300 കോടി രൂപയുടെ പദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യുമെന്നാണ് മണിപ്പുർ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ അറിയിച്ചത്. കുക്കി, മെയ്തെയ് വിഭാഗങ്ങൾക്കു പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമോയെന്നതാണ് മണിപ്പുരികൾ ഉറ്റുനോക്കുന്നത്.
രാഷ്ട്രപതി ഭരണം പാഴാകരുത്
കഴിഞ്ഞ ഫെബ്രുവരി 13 മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ കേന്ദ്രം നേരിട്ടാണു ഭരണം നടത്തുന്നത്. രാഷ്ട്രപതി ഭരണം നിലവിൽവന്ന ശേഷവും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ലെന്നതാണു ഖേദകരം. ബിരേൻ സിംഗിന്റെ റിമോട്ട് കണ്ട്രോളാണു പ്രശ്നമെന്നു കുക്കികൾ ആരോപിക്കുന്നു.
ഈ വർഷാവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാന്പുകളും അടച്ചുപൂട്ടുമെന്നും ഇതിനായി മൂന്നു ഘട്ടങ്ങളിലുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ അന്നത്തെ ചീഫ് സെക്രട്ടറി പി.കെ. സിംഗ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനമല്ലാതെ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഇനിയുമുണ്ടായിട്ടില്ലെന്ന് മെയ്തെയ്കളും കുക്കികളും ഒരുപോലെ പറയുന്നു. ഇടയ്ക്കെങ്കിലും അക്രമങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്.
മുറിവുണക്കുക പരമപ്രധാനം
മെയ്തെയ്കളും കുക്കികളും തമ്മിലുണ്ടായ വേർതിരിവിന്റെ ആഴം കുറയ്ക്കാനും പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാനും ഇനിയും സർക്കാരിനു കഴിഞ്ഞിട്ടില്ല. മലയോരങ്ങളും താഴ്വാരങ്ങളും രണ്ടു വ്യത്യസ്ത രാജ്യങ്ങൾ പോലെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കുക്കി സോ ഗോത്ര വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള മലന്പ്രദേശ ജില്ലകൾക്കായി നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്നാണു കുക്കികളുടെ ആവശ്യം. ചുരുങ്ങിയതു പ്രത്യേക സ്വയംഭരണ സംവിധാനമെങ്കിലും വേണമെന്ന ആവശ്യത്തിൽഗോത്രജനത ഉറച്ചുനിൽക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽനിന്നുകൊണ്ടുതന്നെ സ്വതന്ത്ര ഭരണസംവിധാനം അനുവദിച്ചില്ലെങ്കിൽ ദീർഘകാല സമാധാനം കൈവരില്ലെന്ന് മണിപ്പുരിലെ സെയ്ത്തു മണ്ഡലത്തിൽനിന്നുള്ള കുക്കി എംഎൽഎ ഹാക്കോലത്ത് കിപ്ഗെൻ പറഞ്ഞു. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഇതിനു വകുപ്പുണ്ടെന്നു മറ്റു കുക്കി എംഎൽഎമാരും പറയുന്നു. മെയ്തെയ്കളുടെ ഭരണത്തിൽ കീഴിൽ ഗോത്രജനതയ്ക്ക് വിശ്വാസമില്ല. മണിപ്പുർ സംസ്ഥാനത്തിനുള്ളിൽ കേന്ദ്രഭരണ പ്രദേശമോ, പ്രത്യേക സ്വയംഭരണ കൗണ്‍സിലോ അനുവദിക്കാനാകില്ലെന്നു ബിജെപി നേതാക്കളും മെയ്തെയ് സംഘടനകളും തറപ്പിച്ചു പറയുന്നു.
എസ്ഒഒ കരാർ ചെറുമീനല്ല
കുക്കി-സോ സായുധ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയതു സമാധാനത്തിലേക്കുള്ള ഒരു ചുവടാകും. മെയ്തെയ്കളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണു സെപ്റ്റംബർ രണ്ടിനു വിമത കുക്കി ഗ്രൂപ്പുകളുമായി സർക്കാർ എസ്ഒഒ കരാർ ഒപ്പുവച്ചത്.
സങ്കീർണതകളുടെ മണിപ്പുർ
ഗോത്രജനതയുടെ ഭൂമിയിലും തൊഴിൽ, വിദ്യാഭ്യാസ സംവരണ അവകാശങ്ങളിലും കടന്നുകയറാനുള്ള ഭൂരിപക്ഷ മെയ്തെയ്കളുടെ അതിമോഹം തുടങ്ങിവച്ച കലാപത്തിനുള്ള പരിഹാരം സമഗ്രമാകണം. അതിനു മുന്നോടിയായി മണിപ്പുരിനു രാഷ്ട്രീയ പരിഹാരം ആവശ്യമാണ്.
കുക്കി-സോ പ്രദേശങ്ങൾക്കു നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യത്തിൽ ഭാവി ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു എസ്ഒഒ കരാറിനെ തുടർന്നു സായുധ ഗ്രൂപ്പുകളും സർക്കാർ പ്രതിനിധികളും സമ്മതിച്ചതെന്നു കുക്കി സംഘടനകൾ അവകാശപ്പെട്ടു. ഇതിൽനിന്നു വ്യതിചലിക്കുന്നതാണു കേന്ദ്രസർക്കാരിന്റെ പത്രക്കുറിപ്പെന്നാണ് കുക്കി വിമത ഗ്രൂപ്പുകളുടെ വാദം. സർക്കാരിന്റെ വ്യതിചലനം കുക്കി സോ ഗോത്രങ്ങളുടെ വികാരങ്ങളെ ഗുരുതരമായി അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്) എന്നീ ഗ്രൂപ്പുകൾ പ്രസ്താവനയിൽ മുന്നറിയിപ്പു നൽകിയതു വെറുതെയാകില്ല.
ചർച്ചകളിലൂടെ വരട്ടെ, സമാധാനം
മണിപ്പുർ നേരിടുന്ന രാഷ്ട്രീയപ്രശ്നത്തിനുള്ള പരിഹാരമാകും പുതിയൊരു ജനാധിപത്യ സർക്കാർ. ബിരേൻ സിംഗിനെ പോലെയൊരു മുഖ്യമന്ത്രിയെ കുക്കികളും മെയ്തെയ്കളിലെ മിതവാദികളും അംഗീകരിക്കില്ല. എല്ലാവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കുന്നതാകണം പുതിയ സർക്കാർ. സമാധാനത്തിനുള്ള ആദ്യപടിയെന്ന നിലയിൽ കലാപബാധിതരായ കുക്കി, മെയ്തെയ് ജനതകൾക്കായി പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കാം. മണിപ്പുരിൽ എത്രയുംവേഗം പൊതുസ്വീകാര്യനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനകീയ സർക്കാർ സ്ഥാപിക്കുക എന്നതും പരിഹാരങ്ങളിലൊന്നാകും. പ്രധാനമന്ത്രി മോദിയുടെ മണിപ്പുർ സന്ദർശനം ശുഭകരമായ പുതിയ തുടക്കമാകട്ടെ.
National
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ഹോയ്ഖോൾഹിംഗ് എന്ന സ്ത്രീയാണ് മരിച്ചത്.
കുക്കികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ചുരാചന്ദ്പൂരിലെ ചിംഗ്ഫെയ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് കുക്കികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
മെയ്തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുരക്ഷാസേന അറിയിച്ചു. ഒരു കർഷകന് കുക്കികളുടെ വെടിവയ്പ്പിൽ പരിക്കേറ്റിരുന്നു.
ഇതാണ് കുക്കി സംഘവും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.