Kerala
മൂന്നാര്‍: ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. താപനില മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ പുല്‍മേടുകളും എസ്റ്റേറ്റും മലനിരകളും മഞ്ഞില്‍ പുതഞ്ഞ നിലയിലാണ്. ചെണ്ടുവര, നല്ലതണ്ണി, സൈലന്റ്വാലി, സെവന്‍മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില്‍ എത്തിയത്.
മാട്ടുപ്പെട്ടി, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷസായിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒന്നിലേക്ക് താപനില താഴ്ന്നു. ഇതോടെ കനത്ത മഞ്ഞും തണുപ്പുമാണ് ഇവിടെ അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പിന്റെ കാഠിന്യം കൂടുതലാണ്.
ശൈത്യം ആസ്വദിക്കാന്‍ ധാരാളം വിനോദസഞ്ചാരികൾ മൂന്നാറില്‍ എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയ്തതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്‍ഷസ് വരെ എത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്‍ഷസായിരുന്നു താപനില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്‍സമയത്തും നല്ല തണുപ്പാണ്.
ശൈത്യം ഇനിയും വര്‍ധിക്കാനാണു സാധ്യത. തണുപ്പ് ആസ്വദിക്കാന്‍ അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളിലുമെല്ലാം തിരക്ക് വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്.
Kerala
ഇടുക്കി: ശൈത്യം കഠിനമായതോടെ മൂന്നാറും പരിസരപ്രദേശങ്ങളും തണുത്തുറയുന്നു. വിവിധ ഇടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കു താഴെയെത്തിയതോടെ വിനോദസഞ്ചാര മേഖലയും ഉണർവിലാണ്. മഞ്ഞുപാളികൾ പുതച്ച തേയിലത്തോട്ടങ്ങളും കഠിനമായ ശൈത്യവും മൂന്നാറിനെ മറ്റൊരു കാഷ്മീരാക്കി മാറ്റിയിരിക്കുകയാണ്.
മഞ്ഞുപുതച്ച മൂന്നാർ കാണാൻ ഒട്ടേറെ പേരാണ് ദിവസേനയെത്തുനത്.
കന്നിമല, നടയാർ, നല്ലതണ്ണി, മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഇന്നു പുലർച്ചെ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മറയൂർ, കാന്തല്ലൂർ മേഖലകളിലും കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലയാറിൽ താപനില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നു.
പുലർച്ചെയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ തേയിലത്തോട്ടങ്ങളും വാഹനങ്ങളുടെ മുകൾഭാഗവും മഞ്ഞുപാളികളാൽ മൂടിയിരിക്കുകയാണ്.
പുല്ലുകളിലും തേയിലച്ചെടികളിലും മഞ്ഞുതുള്ളികൾ ഐസ് കട്ടകളായി ഉറച്ചുകിടക്കുന്ന കാഴ്ചയാണ് മേഖലയിലുടനീളമുള്ളത്. കഠിനമായ മഞ്ഞുവീഴ്ച കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പലേടങ്ങളിലും തേയിലച്ചെടികൾ മഞ്ഞുവീണ് കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിൽ തണുപ്പ് മൈനസ് രണ്ട് ഡിഗ്രി വരെ എത്തിയതോടെ പ്രദേശം ആകെ തണുത്തുറഞ്ഞ നിലയിലായി. വരും ദിവസങ്ങളിലും തണുപ്പ് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
District News
കൊച്ചി: മൂന്നാറിലേക്ക് “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു. ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ യാത്രയിൽ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 18 മുകളിൽ പ്രായമുള്ളവരെ സൈക്കിൾ യാത്രയിലേക്ക് മടക്കി കൊണ്ടുവരിക എന്ന സന്ദേശവുമായാണ് പെഡൽ ഫോഴ്സ് മൂന്നാറിലേക്ക് സൈക്കിൾ യാത്ര നടത്തുന്നത്. വിവരങ്ങൾക്ക്: 98475 33898.
Kerala
മൂന്നാർ: പേരുകൊണ്ട് ശ്രദ്ധ നേടിയ മൂന്നാർ പഞ്ചായത്തിലെ സോണിയ ഗാന്ധിക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ തോൽവി. ബിജെപി സ്ഥാനാർഥിയായി മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിൽ നിന്നായിരുന്നു സോണിയ ഗാന്ധിയുടെ മത്സരം. സിപിഎമ്മിന്റെ വലർമതിയാണ് ഇവിടെ ജയിച്ചത്.
നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരു കൊടുത്തത്.
ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയയും ബിജെപി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയിൽ ഒന്നര വർഷം മുൻപു നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സുഭാഷ് ബിജെപി സ്ഥാനാർഥിയായിരുന്നു.
Kerala
കോട്ടയം: നെല്ലാപാറയിൽ സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്പോഴായിരുന്നു അപകടം നടന്നത്. നെല്ലാപാറയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. അപകടം നടക്കുന്പോൾ ബസിൽ 42 വിദ്യാർഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
മറയൂർ: തലയാർ എസ്റ്റേറ്റിലെ പാമ്പൻമലൈ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. പ്രദേശവാസിയായ വിനായകൻ എന്നയാളുടെ മൂന്ന് വയസുള്ള പശുവിനെയാണ് പുലി പിടിച്ചത്.
ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഏലക്കാട് എന്നറിയപ്പെടുന്ന ഫീൽഡ് നമ്പർ 27-ന് സമീപത്ത് മേയാൻ വിട്ടിരുന്ന പശുക്കൾ പെട്ടെന്ന് വിരണ്ടോടുന്നത് ശ്രദ്ധയിൽപെട്ട തോട്ടം തൊഴിലാളികൾ പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ പിൻഭാഗം പുലി ഭക്ഷിച്ച നിലയിലായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കാന്തല്ലൂരിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി ജഡം പരിശോധിച്ചു.
പ്രദേശത്ത് പുലി ശല്യം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. കുട്ടികളെയും കന്നുകാലികളെയും പുറത്തുവിടാൻ ഭയക്കുന്ന സ്ഥിതിയിലാണ് നാട്ടുകാർ.
വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിക്കുകയോ മയക്കുവെടി വച്ച് പുലിയെ പിടിക്കുകയോ ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തോട്ടം തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.
District News
കൊച്ചി: വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി പെഡൽ ഫോഴ്സ് സൈക്കിളിംഗ് കൂട്ടായ്മ മൂന്നാറിലെ വട്ടവടയിലേക്ക് ‘സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര’ നടത്തുന്നു.
മൗണ്ടൻ ഹട്ട്, ഹേസി മൗണ്ടൻ എന്നീ റിസോർട്ടുകളുടെ സഹകരണത്തോടെ ജനുവരി 11നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തെ യാത്രയിൽ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 20 പേർക്കാണ് അവസരം. വിവരങ്ങൾക്ക് 98475 33898.
Kerala
ഇടുക്കി: വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിൽ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു.
ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്തപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.
സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തത്.
Kerala
കാസര്‍ഗോഡ്: മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതീക്ഷയോടെയാണ് അവര്‍ കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണു കേരളം. മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്‍കൂടി വാര്‍ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുത്.
ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഇങ്ങനെയൊരു അനുഭവം ഒരു ടൂറിസ്റ്റിന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Kerala
ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരിയായ യുവതിക്കു ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം ഉണ്ടായ സംഭവത്തില്‍ കേസെടുത്ത് പോലീസ്.
ആദ്യം സംഭവം നിസാരവത്കരിച്ച പോലീസ് യുവതി തനിക്കു നേരിട്ട അനുഭവം സോഷ്യല്‍മീഡിയ വഴി പങ്കു വയ്ക്കുകയും ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തപ്പോഴാണ് മൂന്നാര്‍ പോലീസ് കേസെടുക്കാന്‍ തയാറായത്. യുവതി തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലെത്തിയതോടെയാണ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.
മുംബൈയില്‍ അസി. പ്രഫസറായ ജാന്‍വി എന്ന യുവതിക്കാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം നേരിട്ടത്. ആലപ്പുഴയിലും കൊച്ചിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് യുവതി ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറിലെത്തിയത്. എന്നാല്‍ ഇവര്‍ എത്തിയ വാഹനം മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു.
മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിച്ചിട്ടുണ്ടെന്നും തദ്ദേശീയമായ ടാക്സി വാഹനങ്ങള്‍ മാത്രമേ സര്‍വീസ് നടത്താവും എന്നും നിബന്ധനയുണ്ടെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് യുവതിയും ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായി. ഇതോടെ യുവതി സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മൂന്നാര്‍ സന്ദര്‍ശനത്തിനു നില്‍ക്കാതെ യുവതി മറ്റൊരു വാഹനത്തില്‍ തിരികെ മടങ്ങുകയായിരുന്നു.
തുടര്‍ന്നാണ് യുവതി തനിക്കു നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ വന്‍ തുകയാണ് നിരക്കായി ആവശ്യപ്പെട്ടതെന്ന് യുവതി വീഡിയോയില്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ ഗതാഗത രീതി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. തന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു.
കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. തനിക്കു കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഇനി കഴിയില്ലെന്നും ജാന്‍വി വിഡിയോയില്‍ പറയുന്നു.
ഇതിനിടെ മൂന്നാറില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനൂകൂലമായ നിലപാടാണ് പോലീസും ജന പ്രതിനിധികളും സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടാക്സി ഡ്രൈവര്‍മാര്‍ മറ്റിടങ്ങളില്‍നിന്നും വരുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ തടയുന്നത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ടാക്സി ഡ്രൈവര്‍മാരും പോലീസുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എ. രാജ എംഎല്‍എ പറഞ്ഞു.
Kerala
ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ കൂറ്റന്‍ പാറക്കല്ല് റോഡിലേക്ക് പതിച്ചു. പാറ ഇവിടെനിന്ന് നീക്കാനുള്ള നടപടികള്‍ തുടരുകയാണ്
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയത്ത് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഇപ്പോള്‍ റോഡിന്റെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.