Kerala
തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര് സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മജീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Movies
മലങ്കര അണക്കെട്ടിന്റെ ഭാഗമായ കുടയത്തൂര്‍ ജാലശയ തീരത്ത് മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് കുടയത്തൂര്‍ പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. പഞ്ചായത്ത് പരിധിയില്‍വരുന്ന ജലാശയ തീരത്താണ് സിനിമ ചിത്രീകരണത്തിനു ശേഷം മാലിന്യം ഉപേക്ഷിച്ചത്.
വെള്ളത്തോടു ചേര്‍ന്നുള്ള സ്ഥലത്ത് വലിയ അളവില്‍ മാലിന്യം തള്ളിയതിനു പുറമേ പാഴ് വസ്തുക്കള്‍ കത്തിച്ച ചാരം കൂമ്പാരമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ കുടയത്തൂര്‍ പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിച്ചത്.
സിനിമ ചിത്രീകരണം നടന്നത് എംവിഐപിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തായിരുന്നതിനാല്‍ ചിത്രീകരണം നടത്തിയവരില്‍നിന്ന് പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് എംവിഐപി അധികൃതര്‍ക്ക് പഞ്ചായത്ത് നല്കി.
എംവിഐപിയില്നിന്ന് അനുമതി വാങ്ങിയാണ് ജലാശയ തീരങ്ങളില്‍ സിനിമ ചിത്രീകരിച്ചത്. ഇതിന് 25,000 രൂപ ഫീസും ഈടാക്കിയിരുന്നു. മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകള്‍ക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ചിത്രീകരണത്തിനായി സെറ്റിടാന്‍ ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെര്‍മോകോള്‍, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ മാലിന്യങ്ങളാണ് തീരത്തുനിന്നു നീക്കം ചെയ്യാതിരുന്നത്.
Movies
തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
തുടരും സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്.
പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
കൊച്ചി: തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്.
സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുപുറം ഫ്യൂവൽസിന് സമീപത്താണ് അപകടമുണ്ടായത്.
കോലാനി ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
Kerala
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Kerala
തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയില്‍ വന്‍ കാട്ടുതീ. ഫയര്‍ ബീറ്ററുകളും പച്ചിലക്കമ്പുകളുമായി ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി.
തിങ്കളാഴ്ച രാത്രിയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് വാഹനം എത്താത്ത പ്രദേശത്തേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളില്‍ ജീവന് പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചത്.
കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകള്‍ഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവുമാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്.
തൊടുപുഴയില്‍ നിന്നും അഗ്നി രക്ഷാം സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങള്‍ മലമുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങള്‍ തീപിടുത്തം ഉണ്ടായ ഇടത്തെത്തിയത്.
വാട്ടര്‍ ടാങ്കറുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫയര്‍ ബീറ്ററുകള്‍, പച്ചിലക്കമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു വശത്ത് ചെങ്കുത്തായ താഴ്ചയും മറുവശത്ത് ആളിപ്പടരുന്ന തീയും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കിയത്.
കാറ്റ് ശക്തമായത് തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാക്കി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മലയോരങ്ങളില്‍ തീ പടരുന്നത് തടയാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തൊടുപുഴയില്‍ കൗമാരക്കാരനിൽനിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി.
തൊടുപുഴ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയിലാണ് 18 വയസുകാരന്റെ പക്കല്‍നിന്നും രക്തസമ്മര്‍ദം കുറവുള്ളവര്‍ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് പരിശോധിച്ച് മരുന്നുകള്‍ പിടിച്ചെടുത്തു.
ഏകദേശം, 50,850 രൂപ വിലവരുന്ന, 150 വയല്‍ ഇന്ജക്ഷന് മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഓണ്‍ലൈന്‍ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് എടുത്ത ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്കി.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് കെ. സന്തോഷ് മാത്യുവിന്റെ നിര്‍ദേശത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ മാര്ട്ടിന് ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ്, കെ.ആര്. നവീന്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തൊടുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Movies
ദിലീപിനെ നായകനാക്കി സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. D152 എന്നു താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ദിലീപ് നിർവഹിച്ചു. തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.
ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു. ഉർവശി തീയേറ്റേഴ്സ്, കാക്കാസ്റ്റോറീസിന്റെ ബാനറിൽസന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം. ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
പൂർണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്.
District News
തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുപുഴയില് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള്‍ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള്‍ കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ദേഹമാസകലം കുത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.