കൊച്ചി: തൊടുപുഴയില്‍ ബൈക്ക് യാത്രികനായ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണമെന്ന് ഹൈക്കോടതി അറിയിച്ചു.
കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. അപകടമുണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
അപകടത്തിന്റെ യഥാർഥ വസ്തുത എന്താണെന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് കലുങ്ക് നിർമാണത്തിന് റോഡരികിലെടുത്ത കുഴിയിൽ വീണ് മരിച്ചത്.
പൊതുമരാമത്ത് വകുപ്പ് കലുങ്കിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി കുഴി അപകടാവസ്ഥയിൽ തുടരുകയായിരുന്നു. കുഴി മൂടണമെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നു.
Tags : kerala high court ldf government idukki thodupuzha