Kerala
തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്കൂള്‍ ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.
അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.
ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്റെ മുഖവാരം തകര്‍ത്താണ് നിന്നത്.
Special News
വിസ്മയങ്ങളുടെ കലവറയായ ഇടുക്കി ജലവൈദ്യുതി പദ്ധതി സുവര്‍ണജൂബിലി നിറവില്‍. കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച ഇടുക്കി ആര്‍ച്ച് ഡാം, മട്ടത്രികോണാകൃതിയിലുള്ള ചെറുതോണി ഡാം, കരിങ്കല്ലിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുളമാവ് ഡാം, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ ഉള്‍പ്പെടുന്ന ഇടുക്കി പദ്ധതി 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് നാടിന് സമര്‍പ്പിച്ചത്.
ആദ്യട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ നാലിനായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. വെള്ളം കുറയുമ്പോഴും കൂടുമ്പോഴും ഉള്ളിലേക്കും പുറത്തേക്കും ചലനാത്മകതയുള്ള ഡാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയാണ് ഡാമിനുള്ളത്.
കുറവന്‍-കുറത്തി പാറകളുടെ സാന്നിധ്യവും കൂടുതല്‍ മര്‍ദം താങ്ങാനുള്ള ശേഷിയും കണക്കിലെടുത്ത് ഈ ഡാം കമാന ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡാമിന് 168.9 മീറ്റര്‍ നീളമുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.464 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ചെലവഴിച്ചു. കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുടെ സാങ്കേതിക സഹകരണത്തിലാണ് അണക്കെട്ട് നിര്‍മിച്ചത്.
ഇടുക്കി വൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇടുക്കിയുടെ പ്രഥമ കളക്ടര്‍ കൂടിയായിരുന്ന ഡോ. ഡി. ബാബു പോളായിരുന്നു. അണക്കെട്ട് നിര്‍മാണത്തിന് ഗതിവേഗം പകരുന്നതിന് ഇദ്ദേഹം നല്കിയ സംഭാവന ശ്രദ്ധേയമാണ്. എന്നാല്‍ 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി പദ്ധതിയുടെ സാധ്യതകള്‍ കൃത്യമായി നിര്‍ണയിച്ചത് 1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ്.
ഇദ്ദേഹം വനത്തില്‍ നായാട്ടിന് പോയപ്പോൾ ഇടുക്കി വനത്തില്‍ കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ ദൃശ്യം സഹായിയായി ഒപ്പമുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ഗോത്രവാസിയാണ് കാണിച്ചുകൊടുത്തത്. തുടര്‍ന്നു പദ്ധതി സംബന്ധിച്ച സര്‍വേകള്‍ക്കും വിശദപഠനത്തിനും ശേഷം 1932-ല്‍ ഡാം നിര്‍മാണം സംബന്ധിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ സാധ്യത പഠിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇറ്റലിക്കാരായ ആന്‍ജലോ ഒമോദയോ, ക്ലാസിയോ മാര്‍സെലെ എന്നിവരെ നിയോഗിച്ചു. 1937-ല്‍ ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 32,280 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി.
പിന്നീട് തിരുവിതാംകൂര്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണ്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി. 1957-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു.
1961-ല്‍ നല്കിയ റിപ്പോര്‍ട്ടിന് കേന്ദ്ര ആസൂത്രണ കമ്മീഷന് 1963-ല്‍ അംഗീകാരം നല്‍കിയതോടെയാണ് ഇടുക്കി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് വഴിതുറന്നത്. 1966-ല്‍ പദ്ധതിക്ക് കാനഡ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. 1967-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു.
അണക്കെട്ട് നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇതിനു ശേഷമാണ് ഡാമുകളുടെ നിര്‍മാണം ആരംഭിച്ചത്. കുളമാവ് ഡാമിനുസമീപം നിര്‍മിച്ച ഭൂഗര്‍ഭ ടണലിലെ രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്.
ഇന്‍ടേക്ക് ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമര്‍ദ ലഘൂകരണ തുരങ്കത്തിലെത്തും. തുടര്‍ന്ന് ബട്ടര്ഫ്ലൈവാല്വിലൂടെ പവര്‍ഹൗസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പെറിക്കല്‍ വാല്‍വുവഴി ആറു ജലധാരകളായി തിരിഞ്ഞ് ടര്‍ബൈനില്‍ പതിക്കുമ്പോഴാണ് ജനറേറ്ററുകള്‍ ചലിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കേബിള്‍ തുരങ്കത്തിലൂടെ സ്വിച്ച് യാര്ഡിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏഴു നിലകളിലായാണ് വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത്.
ഒന്നാം നിലയില്‍ ആറു ടര്‍ബൈനുകളും രണ്ടാം നിലയില്‍ വാട്ടര്‍ കണ്ടക്ടര്‍ സംവിധാനവും മൂന്നാം നിലയില്‍ കൂളിംഗ് സംവിധാനവും നാലാം നിലയില്‍ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും അഞ്ചാം നിലയില്‍ ട്രാന്‍സ്ഫോര്‍മറുകളും ആറാം നിലയില്‍ കണ്ട്രോള് റൂമും ഏഴാം നിലയില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനവുമാണ് പ്രവര്‍ത്തിക്കുന്നത്.
പവര്‍ഹൗസിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 85 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി പവര്‍ഹൗസിന്റെ പ്രവേശന കവാടത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് നാടുകാണി മല തുരന്നാണ്. ഇതിന്റെ നിര്‍മാണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.
പാറ പൊട്ടിച്ചതും ഇത് അടര്‍ന്നുവീഴാതെ റോക്ക് ബോള്‍ട്ട് സംവിധാനം ഒരുക്കിയതും മാപ്പിള ഖലാസികളാണ്. 110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ മുതല്‍മുടക്ക്. വൈദ്യുതി നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു.
പ്രതിവര്‍ഷം 214.8 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലയത്തിനുള്ളത്. 640 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശവും 200 കോടി ഘനമീറ്റര്‍ സംഭരണശേഷിയാണ് പദ്ധതിക്കുള്ളത്.
ഈ മാസം നടക്കുന്ന സുവര്‍ണജൂബിലി ആഘോഷത്തിനായി വൈദ്യുതി ബോര്‍ഡ് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.
Kerala
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാജേഷ് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍ നിന്നും വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്.
വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വയോധികനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ അടിയന്തരമായി വേലപ്പനെ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന് വന്ന ഡ്രൈവര്‍ നിലപാട് എടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ രോഗി രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.
വേലപ്പന് മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം സ്ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വേലപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എന്‍ അജി പറഞ്ഞു. പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു.
ആംബുലന്‍സ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മൂന്നാർ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എസ്. രാജേന്ദ്രനൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുക്കും. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
Kerala
ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഇ.എം.അഗസ്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.
തുടർന്ന് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല നിർബന്ധിച്ചതുകൊണ്ടാണ് വീണ്ടും സജീവമാകുന്നതെന്ന് ഇ.എം.അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും എം.എം.മണിയോട് പരാജയപ്പെട്ടിരുന്നു.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Kerala
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ചിക്കന്‍ പോക്സ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുന്‍പും കുമിളകള്‍ ഉണങ്ങി രണ്ടുദിവസം വരെയും അണുബാധ പകരാനിടയുണ്ട്.
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
രോഗബാധിതര്‍ക്ക് വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂര്‍ണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിന് ലോഷന്‍ ഉപയോഗിക്കാം.
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കണം. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കാന്‍ സാധാരണ വെളളത്തില്‍ കുളിക്കാം. കൈകളിലെ നഖംവെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Kerala
ഇടുക്കി: ബൈസൺ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോള്ജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗ്യാപ് റോഡിലാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
ഇടുക്കി: പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഉടുമ്പന്നൂര്‍ പള്ളിക്കുടിയില്‍ ഗോഡ്വിനെ (21) നെയാണ് പോക്സോ നിയമ പ്രകാരം കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഗോഡ്വിന് പോലീസ് നിരീക്ഷണത്തിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കാനും ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Special News
കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.
എന്റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി രംഗത്ത്. താൻ പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നാണ് എം.എം. മണി അറിയിച്ചത്.
ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. മറ്റൊരാളെ സ്ഥാനാർഥിയായി പാർട്ടി നിശ്ചയിച്ചാൽ ആ സ്ഥാനാർഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എം.എം. മണി വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾ തുടരുമെന്നും എംഎൽഎ പണി നോക്കി പാർട്ടിയിലേക്ക് വന്ന ആളല്ല താനെന്നും മണി പറഞ്ഞു. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിലകൊള്ളുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
Kerala
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2,552, 2,251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4,211, 3,874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാല് കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്.
ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടും. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്‍. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്കെതിരേയും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Kerala
ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ശനിയാഴ്ച ആ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുന്നയിച്ച എം.എം. മണി, സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു.
Kerala
തൊടുപുഴ: ഇടുക്കിയില്‍ യുഡിഎഫ് തരംഗം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റുകളില്‍ 14 സീറ്റിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു നഗരസഭകളിലും യുഡിഎഫ് ഭരണത്തിലെത്തും.
തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. കട്ടപ്പന നഗരസഭ യുഡിഎഫ് നില നിര്‍ത്തി. എന്നാല്‍ എഐസിസി അംഗം ഇ.എം. ആഗസ്തി പരാജയപ്പെട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. സിപിഎമ്മിലെ സി.ആര്. മുരളിയാണ് ആഗസ്തിയെ തോല്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ മൂന്ന് സീറ്റിലൊതുങ്ങി. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫ് നേടി. അടിമാലി, അഴുതി, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളിലാണ് യുഡിഎഫ് വിജയിച്ചത്. ദേവികുളം ബ്ലോക്ക് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.
തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയത്തോടെയാണ് അധികാരത്തിലെത്തുന്നത്. ആകെയുള്ള 38 സീറ്റില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ഇതോടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താം. എന്നാല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് ഇവര്‍ക്ക് കനത്ത ആഘാതമായി.
കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച സ്ഥാനത്ത് ആറിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. മൂന്ന് വാര്‍ഡുകള്‍ കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ പകുതി സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ഒന്‍പതു സീറ്റ് നേടി. കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ബിജെപി നേടിയത്.
2015ന് ശേഷം ആദ്യമായാണ് ഒരു കക്ഷി നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നത്. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകള്‍ നേടിയാണ് വീണ്ടും ഭരണത്തിലെത്തുന്നത്. എല്‍ഡിഎഫ് 13 സീറ്റ് നേടി. എന്‍ഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു.
Kerala
ഇടുക്കി: ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 5വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
2024ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗിരീഷിന്റെ മകൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ കുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Kerala
ഇടുക്കി: അടിമാലിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 380 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരാണെന്ന് എക്സൈസ് അറിയിച്ചു.
Kerala
ഇടുക്കി: കാറിടിച്ച് ലോട്ടറി കച്ചവടക്കാരന് ദാരുണാന്ത്യം. പാലാ- തൊടുപുഴ റോഡിൽ പിഴകിലാണ് അപകടം നടന്നത്. ബംഗളാംകുന്ന് സ്വദേശി ജോസ് കെ.വി (60) ആണ് അപകടത്തിൽ മരിച്ചത്. ജോസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ ജോസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
ഇടുക്കി: മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി. കുടുങ്ങിക്കിടന്ന അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയെന്ന് അധികൃതർ പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിയത്.
Kerala
വെള്ളത്തൂവൽ: ഇടുക്കിയിൽ അമ്മയെയും നാല് വയസുകാരൻ മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ പ്ലേ സ്കൂൾ വിദ്യാർഥിനി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പൈനാവ് സ്വദേശി എം.എസ്. ശശി ആണ് അറസ്റ്റിലായത്. തുടർന്ന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർഥിനി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മൂന്നു വയസുകാരി ഇനായ തെഹസില് ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെയ്സലിന്റെ സംസ്കാരം രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും.
Kerala
ഇടുക്കി: ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം.
യുഡിഎഫ് സ്ഥാനാർഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.
ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
Kerala
ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ട് വയസുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു (30) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഇയാൾ കുട്ടിയുടെ ഇരുകരണത്തും മർദിക്കുകയും കവിളിൽ കടിക്കുയകും ചെയ്ത ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഇടുക്കി: അണക്കരക്ക് സമീപം കടശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിനു നേരെയാണ് ജീപ്പ് പാഞ്ഞടുത്ത് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
Kerala
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.
ചൊവ്വാഴ്ച മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനം നിർത്തുന്നതോടെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചെങ്കിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഡിഎംകെ. തമിഴ് വോട്ടുകൾ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക.
ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുനിനതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫീസുകളും തുറന്നിട്ടുണ്ട്.
പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് തീരുമാനം. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരരംഗത്തിറങ്ങുമെന്നാണ് ഡിഎംകെ പറയുന്നത്.
തമിഴ്നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർഥിയായ ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാലു സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു.
Kerala
ഇടുക്കി: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
പ്രഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസർഗോഡ്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
District News
ചിന്നക്കനാല്‍: ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
ചക്കക്കൊമ്പന് കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്.
ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Leader Page
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണക്കെട്ട് കേരളീയരുടെ ഉറക്കംകെടുത്താറുണ്ട്. 135 വർഷം പഴക്കമുള്ളതും കരിങ്കല്ലും സുർക്കിയും ഉപയോഗിച്ച് നിർമിച്ചതുമായ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതോടൊപ്പം കേരളീയരുടെ ചങ്കിടിപ്പും ഉയരുന്നു.
ഈ പഴയ ഡാം തകർന്നാൽ കേരളത്തിൽ വലിയ നാശമുണ്ടാകുമെന്നു നാം ഭയപ്പെടുന്നു. അതേസമയം തമിഴ്നാടിന് പെരിയാർ ജലം ജീവജലമാണ്. അവരുടെ അഞ്ചു ജില്ലകൾ ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാർ ജലത്തെയാണ് ആശ്രയിക്കുന്നത് എന്നു നമുക്കറിയാം. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം.
അവർക്ക് വെള്ളവും നമുക്കു സുരക്ഷയും ഉറപ്പുവരുത്താനായി കേരള സർക്കാരും മറ്റു ചില വിദഗ്ധരും നിർദേശിക്കുന്നത് ഇപ്പോഴത്തെ ഡാമിന്റെ ഒരു കിലോമീറ്റർ താഴെ ഒരു പുതിയ ഡാം നിർമിക്കുക എന്നതാണ്.
പക്ഷേ, പുതിയ ഡാം കെട്ടാൻ നമുക്കു തമിഴ്നാട് സർക്കാരിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. അതു ലഭിക്കാനിടയില്ല. രണ്ടാമത്, പുതിയ ഡാമിന് ഇന്നത്തെ നിലയ്ക്ക് 1500 കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും.
മൂന്നാമത്, ഇപ്പോഴത്തെ ഡാമിന്റെ താഴെ പുതിയ ഡാം കെട്ടേണ്ടിവരുന്പോൾ ഇപ്പോഴത്തെ ഡാമിനെക്കാൾ വളരെ കൂടുതൽ ഉയരവും വലിപ്പവുമുള്ള ഡാം ആയിരിക്കണം അത്. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു ഡാം കെട്ടാൻവേണ്ടി മണ്ണു മാറ്റുന്പോൾത്തന്നെ നിലവിലുള്ള പഴയ ഡാമിനു തകർച്ചയുണ്ടാകാനിടയുണ്ട്. ഇങ്ങനെയൊരു റിസ്കെടുക്കാൻ പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം.
പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രവും മറ്റുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു ഭീമൻ സ്ട്രക്ചർ കെട്ടിയുയർത്താൻ പരിസ്ഥിതി അനുമതി ലഭിക്കാൻ പോകുന്നില്ലെന്നതാണ് നാലാമത്തെ കാര്യം.
അഞ്ചാമതായി, മറ്റൊരു പ്രാധാന കാര്യം -100 കൊല്ലം കഴിയുന്പോൾ ഇപ്പോൾ നിർമിക്കുന്ന പുതിയ ഡാമും പഴയതാകുമെന്നതാണ്. അത് ബലഹീനമാണ്. പുതുക്കിപ്പണിയണം എന്ന് ആവശ്യമുയരും. അപ്പോൾ നിലവിലുള്ള ഡാമിന്റെ കീഴ്ഭാഗത്ത് വീണ്ടും താഴോട്ടുമാറി ഡാമിന് സ്ഥലം കണ്ടെത്തേണ്ടിവരും. ഇങ്ങനെ കേരളത്തിനകത്ത് ഇറങ്ങിക്കെട്ടുന്ന ഡാമിന്റെ വലിപ്പം ആലോചിച്ചു നോക്കുക. ചുരുക്കത്തിൽ, പുതിയ ഡാം അപ്രായോഗികം. അപ്പോൾ കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമില്ലേ?
മുല്ലപ്പെരിയാർ ഡാമിന്റെ ഏറ്റവും ഉയർന്ന ജലനിരപ്പ് 152 അടിയാണ്. 1979ൽ ഡാമിൽനിന്നു വെള്ളം ചോർന്നൊഴുകുന്നു, ഡാം ബലഹീനം മുതലായ പരാതികൾ ഉയർന്നപ്പോൾ കേന്ദ്ര വാട്ടർ പവർ കമ്മീഷന്റെ ചെയർമാനായിരുന്ന മലയാളി എൻജിനിയർ ഡോ. കെ.ഡി. തോമസ് ഡാം സന്ദർശിച്ചു പരിശോധന നടത്തി രണ്ടു നിർദേശങ്ങൾ നല്കി.
1. ഡാമിലെ ഉയർന്ന ജലനിരപ്പ് ഉടൻതന്നെ 152 അടിയിൽനിന്ന് 136 അടിയായി കുറയ്ക്കുക. അതോടെ ഡാമിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് മൂന്നിലൊന്ന് കുറയുന്നു. അതോടെ ഡാമിന്മേൽ ഉണ്ടാകുന്ന ജലത്തിന്റെ സമ്മർദവും കുറയുന്നു.
2. ഡാം ബലപ്പെടുത്തി ശക്തമാക്കുക. അന്ന് നിർദേശിച്ച ശക്തമാക്കൽ പണി മുഴുവൻ തമിഴ്നാട് സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്ര വാട്ടർ കമ്മീഷന്റെ വിദഗ്ധന്മാർ പരിശോധിച്ച് ഈ പണി തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയുംചെയ്തു.
അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി 126 അടിക്കു പകരം 142 അടിവരെ ജലം അണക്കെട്ടിൽ സംഭരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ അനുവാദം ഉണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിവരെ ഉയർന്നപ്പോൾത്തന്നെ തമിഴ്നാട് സ്പിൽവേകൾ തുറന്ന് പെരിയാറിലേക്കു ജലം ഒഴുക്കിവിട്ട് 136 അടിയിൽ താഴെയായി നിയന്ത്രിച്ചുനിർത്തി.
1979 മുതൽ 2015 വരെ 35 വർഷം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിക്കു മുകളിൽ വരാതെ നിയന്ത്രിച്ചു നിർത്തിയിരുന്നല്ലോ. ഈ 35 വർഷം തമിഴ്നാടിന് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? 1979ൽ പെരിയാർ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ 1,70,000 ഏക്കർ നിലത്ത് കൃഷി നടത്തി. 2015ൽ ഈ കൃഷിഭൂമിയുടെ വിസ്തീർണം 2,20,000 ഏക്കറായി വർധിച്ചു.
അപ്പോൾ 35 വർഷം ജലനിരപ്പ് 136 അടിയിൽ നിയന്ത്രിച്ചതുകൊണ്ട് തമിഴ്നാടിനു യാതൊരു നഷ്ടവുമുണ്ടായില്ല. മുല്ലപ്പെരിയാറിൽ എത്തിച്ചേർന്ന വെള്ളം മുഴുവൻ കിഴക്കോട്ടൊഴുക്കി കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു. ജലസേചനം നൽകിയ കൃഷിഭൂമിയുടെ വിസ്തീർണം ഉയരുകയും ചെയ്തു. അതേസമയം ജലനിരപ്പ് 136 അടിയിൽ നിർത്തുന്പോൾ കേരളത്തിലും ആർക്കും പരാതിയില്ല.
അപ്പോൾ സാധാരണ സാഹചര്യങ്ങളിൽ 136 അടിയായി ജലനിരപ്പ് നിയന്ത്രിച്ചു നിർത്തിയാൽ തമിഴ്നാടിനും കേരളത്തിനും ആശങ്കയില്ല, പ്രശ്നങ്ങളില്ല.
പക്ഷേ, ഒരു ഭൂകന്പമുണ്ടായാൽ 136 അടി ജലനിരപ്പുള്ളപ്പോൾപോലും ഡാമിന്റെ മുഴുവൻ കൊള്ളളവിന്റെ മുന്നിൽ രണ്ടു ഭാഗംവരെ ജലം സംഭരിക്കപ്പെടും.അപ്പോൾ കുറേ നഷ്ടമുണ്ടാകുകതന്നെ ചെയ്യും.
ഈ സാഹചര്യത്തിലാണ് ഡാമിലെ ജലനിരപ്പ് 50 അടിയായി കുറയ്ക്കണമെന്നും അതിനു മുകളിലുള്ള ജലം മുഴുവൻ ഒരു തുരങ്കമുണ്ടാക്കി അതിലൂടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകാമെന്നും അങ്ങനെ തമിഴ്നാടിന് ഡാമിലുള്ള ജലത്തിന്റെ സിംഹഭാഗവും എടുക്കാമെന്നും വെറും 50 അടി നിരപ്പിൽ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപോലും പ്രശ്നമില്ലെന്നും അഭിപ്രായം ഉയർന്നുവരുന്നത്. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ നിർദേശത്തിന് പിന്തുണ നൽകുന്നു.
അതേസമയം, ഇപ്പോൾത്തന്നെ ഡാമിൽ 106 അടി നിരപ്പിൽ ഒരു തുരങ്കമുണ്ട്. ഈ തുരങ്കംവഴി തമിഴ്നാട് ഇപ്പോഴും ജലം കൊണ്ടുപോകുന്നുണ്ട്. അങ്ങനെ ഡാമിലെ ജലനിരപ്പ് 106 അടിയായി കുറയ്ക്കാനും കഴിയും.
152 അടി നിരപ്പിൽ ജലം സംഭരിക്കുന്ന ഡാമിൽ 136 അടി ജലനിരപ്പ് നിയന്ത്രിച്ചാൽ ഡാമിന്റെ വ്യാപനത്തിന്റെ 66 ശതമാനം മാത്രം ജലമായിരിക്കും ഡാമിലുള്ളത് എന്നു നാം കണ്ടുകഴിഞ്ഞു. അതു വീണ്ടും 30 അടികൂടി കുറച്ച് 106 അടിവരെ മാത്രം ജലം സംഭരിച്ചാൽ ഡാമിൽ മൊത്തം ശേഷിയുടെ അഞ്ചിലൊന്ന് ജലംപോലും ഉണ്ടായിരിക്കില്ല. അപ്പോൾ 106 അടിവരെ ജലമുള്ളപ്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപ്പോലും നഷ്ടമുണ്ടാകില്ല.
ഇപ്പോൾ ചിലർ നിർദേശിക്കുന്നതുപോലെ 50 അടിവരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല. അങ്ങനെ കുറച്ചാൽ തമിഴ്നാട്ടിൽ അവർ ഇപ്പോൾ കിഴക്കോട്ട് ഒഴുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ ജലം അങ്ങോട്ടു കൊണ്ടുചെല്ലാൻ അവർക്കു കഴിയും. ഇപ്പോൾ 106 അടിയിൽ താഴെയുള്ള ജലം മുഴുവൻ ഡാമിൽ ഡെഡ് സ്റ്റോറേജ് ആയി നിൽക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ താഴെയുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂഗർഭ ജലനിരപ്പ് താഴ്ന്നുപോകാതെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിയും.
106 അടിക്കു പകരം 50 അടിവരെ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ കോട്ടയം, ഇടുക്കി ജില്ലകളിൽ വേനൽക്കാലത്ത് ഭൂഗർഭജലനിരപ്പ് കുറഞ്ഞുപോകുകയും ഇന്നില്ലാത്ത രീതിയിൽ ജലക്ഷാമം ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഡാമിലെ നിരപ്പ് 106 അടിവരെ മാത്രം കുറച്ചാൽ മതിയാകും. ഡെഡ് സ്റ്റോറേജ് 50 അടിയായി കുറയ്ക്കരുത്. 106 അടിയിൽ ഇപ്പോൾത്തന്നെ തുരങ്കമുണ്ട്. വേണമെങ്കിൽ അതിന്റെ വ്യാപ്തം വർധിപ്പിക്കാൻ തമിഴ്നാടിന് അധികാരം നൽകാം.
പക്ഷേ, 106 അടിയിൽ താഴേക്കു ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ അനുവദിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. 106 അടിയിൽ ഇന്നു പ്രവർത്തിക്കുന്ന തുരങ്കത്തിന്റെ വലിപ്പം വർധിപ്പിച്ച് ജലം പെട്ടെന്ന് കിഴക്കോട്ട് കൊണ്ടുപോകട്ടെ. തമിഴ്നാട്ടിൽ കൂടുതൽ ജലം സംഭരിച്ചുവയ്ക്കാനായി സഹ്യപർവതത്തിന്റെ കിഴക്കേ ചെരിവിൽ നിലവിലുള്ള ഫോർബേ ഡാമിന്റെ ഉയരം അല്പം വർധിപ്പിക്കുകയും ചെയ്യാം.