x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്ന് അവരൊക്കെ ഇല്ലായിരുന്നെങ്കിൽ... വാഹനാപകടത്തിൽപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ഒരു സന്യാസിനിയുടെ കുറിപ്പ്

വെബ് ഡെസ്ക്
Published: January 12, 2026 04:52 PM IST | Updated: January 12, 2026 04:52 PM IST

സിസ്റ്റർ സാലി സിഎംസി

കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്‍റ് തെരേസാസ് കോൺവന്‍റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:

വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ‌ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്‍റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്‍റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്‌ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.

എന്‍റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.

Tags : Nun accident helping hands helping car accident kumaly idukki

Recent News

Up