x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടം വാങ്ങൽ തർക്കത്തിൽ കൊലപാതകം; മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

തൊടുപുഴ ബ്യൂറോ
Published: February 10, 2026 10:30 AM IST | Updated: February 10, 2026 10:30 AM IST

തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.

സംഭവത്തില്‍ മകന്‍ രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.

പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്‍റെ മറ്റൊരു മകന്‍ രാജീവ് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Tags : Murder case arrest thodupuzha police case

Recent News

Up