Sports
ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.
തങ്ങൾക്ക് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും പറഞ്ഞു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
International
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. പലചരക്ക് കടയുടമയായ മോണി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ കൊലപാതകമാണിത്.
തിങ്കളാഴ്ച രാത്രി 10ഓടെ നർസിംഗ്ഡി ജില്ലയിൽ വച്ച് മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മോണി ചക്രവർത്തി ആക്രമിക്കപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് മണിക്കൂറുകൾ മുൻപ് ജഷോർ ജില്ലയിൽ 45കാരനായ ഫാക്ടറി ഉടമ റാണ പ്രതാപ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെ അജ്ഞാതരായ ചിലർ റാണാ പ്രതാപിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിസംഘം ഇയാളുടെ കഴുത്തറക്കുകയും ചെയ്തിരുന്നു.
സ്കൂൾ അധ്യാപകന്റെ മകനായ റാണ പ്രതാപ് കൊപാലിയ ബസാറിൽ രണ്ട് വർഷമായി ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു.
Sports
ധാക്ക: ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് ബിസിബി വ്യക്തമാക്കി.
ബിസിബി ഡയറക്ടര്‍മാര്‍ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിബിയുടെ അഭ്യര്‍ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
താരലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
Sports
ധാക്ക: ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ലിറ്റണ്‍ ദാസ് നയിക്കുന്ന 15 അംഗ സ്ക്വാഡില്‍ മുസ്തഫിസുര്‍ റഹ്മാനും ഇടം പിടിച്ചു. സൈഫ് ഹസനാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച ജാക്കര്‍ അലി പുറത്തായപ്പോള്‍ പേസര്‍ ടസ്കിന് അഹമ്മദ് തിരിച്ചെത്തി.
സ്പിന്നര്‍മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ലോകകപ്പ്. ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ബംഗ്ലാദേശ് ടീം: ലിറ്റൺ ദാസ് (ക്യാപ്റ്റൻ), സൈഫ് ഹസൻ (വൈസ് ക്യാപ്റ്റന്‍), തൻസീദ് ഹസൻ, പർവേസ് ഹുസൈൻ ഇമൻ, തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, നൂറുൽ ഹസൻ, മെഹെദി ഹസൻ, റിഷാദ് ഹുസൈൻ, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസിം ഹസൻ സാക്കിബ്, ടസ്കിൻ അഹമ്മദ്, മുഹമ്മദ് സൈഫുദ്ദീൻ, ഷോറിഫുൾ ഇസ്ലാം.
International
ധാക്ക: ബംഗ്ലാദേശിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമതും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം മൈമൻസിംഗ് നഗരത്തിലുണ്ടായ സംഭവത്തിൽ ടെക്സ്റ്റൈൽ ഫാക്ടറിയിൽ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന ബജേന്ദ്ര വിശ്വാസ് (42) ആണു മരിച്ചത്.
സഹപ്രവർത്തകനായ നൊമാൻ മിയ (29) സർവീസ് തോക്ക് ഉപയോഗിച്ച് ബജേന്ദ്രയെ വെടിവയ്ക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന അൻസാർ എന്ന അർധസൈനിക വിഭാഗത്തിലെ അംഗങ്ങളാണ് ഇരുവരും. തിങ്കളാഴ്ച വൈകുന്നേരം ഫാക്ടറി വളപ്പിലുണ്ടായ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും ഡ്യൂട്ടിയിലായിരുന്നു. സംസാരത്തിനിടെ വെടിപൊട്ടിയെന്നാണു സാക്ഷിമൊഴി.
ഡിസംബർ 18ന് ബലൂകയിൽ ദീപു ചന്ദ്രദാസ് എന്ന ഹൈന്ദവ യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 24ന് മൗൈമൻസിംഗ് നഗരത്തിൽ സമ്രാട്ട് എന്നു വിളിപ്പേരുള്ള അമൃത് മണ്ഡൽ എന്ന ഹൈന്ദവ യുവാവും ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടു.
കൊടും ക്രിമിനലായിരുന്ന സമ്രാട്ടിനെ പണംപിരിക്കലിനിടെ ജനം തല്ലിക്കൊന്നുവെന്ന ബംഗ്ലാദേശി സർക്കാരിന്റെ വാദത്തിൽ തർക്കമുണ്ട്.
National
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുക്കും. ബുധനാഴ്ചയാണ് സംസ്കാര ചടങ്ങുകൾ.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയ ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. ചൊവ്വാഴ് പുലർച്ചെ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഇവരോടുള്ള ആദരസൂചകമായി ബംഗ്ലാദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
International
ധാക്ക: തെരഞ്ഞെടുപ്പിന് ആഴ്ചകൾ അവശേഷിക്കുന്ന ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ തുടരുന്നു.
ധാക്ക യൂണിവേഴ്സിറ്റിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം നടന്ന വന്പൻ റാലിയിൽ ഇന്ത്യക്കെതിരേ മുദ്രാവാക്യങ്ങൾ ഉയർന്നു.
വധിക്കപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ അനുയായികളാണു പ്രകടനം സംഘടിപ്പിച്ചത്. ഹാദിയുടെ ഘാതകരെ പിടികൂടി വിചാരണ ചെയ്തു തൂക്കിലേറ്റണമെന്നു പ്രകടനക്കാർ ആവശ്യപ്പെട്ടു.
ഹാദിക്കു നേർക്കു വെടിയുതിർത്തവർ ഇന്ത്യയിലേക്കു കടന്നുവെന്നാണ് ഇയാളുടെ അനുയായികളിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ ഘാതകർ ഇന്ത്യയിലെത്തിയിട്ടില്ലെന്നാണ് ന്യൂഡൽഹി വ്യക്തമാക്കിയിരിക്കുന്നത്.
International
ധാക്ക: ബംഗ്ലാദേശിൽ തന്റെ പുറത്താക്കലിന് പിന്നാലെ അധികാരമേറ്റ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. നിലവിൽ ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരാണെന്ന് ഷേഖ് ഹസീന കുറ്റപ്പെടുത്തി.
മുസ്ലിംങ്ങളല്ലാത്തവർക്കെതിരെ വലിയ അതിക്രമം നടക്കുന്നു. അധികാരം നഷ്ടമായതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ലക്ഷ്യം വയ്ക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ജീവനോടെ കത്തിച്ചുകൊല്ലുന്നതുപോലുള്ള സംഭവവികാസങ്ങളുണ്ടാകുന്നു. ഇതായിരുന്നില്ല ബംഗ്ലാദേശിന്റെ ഭൂതകാലം. ഏറെനാൾ ഇങ്ങനെ തുടരാനാവില്ലെന്നും ഹസീന കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമർശം. അതിനിടെ ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി.
International
ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. മൈമെൻസിംഗ് സിറ്റിയിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്ര ദാസ് (25) ആണ് കൊല്ലപ്പെട്ടതെന്ന് ബംഗ്ലാ ട്രിബ്യൂൺ വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഇടക്കാല സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഇയാളെ ആൾക്കൂട്ടം മർദിക്കുകയും മരത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം ധാക്ക-മൈമെൻസിംഗ് ഹൈവേയിൽ ചുട്ടുകരിക്കുകയും ചെയ്തു. ഇത് റോഡിൽ ഗതാഗതക്കുരുക്കിനും കാരണമായെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയായതിനുശേഷം രാജ്യത്ത് ഹിന്ദു ന്യൂനപക്ഷത്തിനെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.
International
ധാക്ക: ജെൻസീ പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ കലാപം പടരുന്നു. തലസ്ഥാനമായ ധാക്കയുടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.
വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖംമൂടി ധാരികളുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഇതോടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.
മാധ്യമ ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് തീയിട്ടു. ഷേഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു ഹാദി.
കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
National
ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ പരാമർശങ്ങൾക്കും ധാക്കയിലെ വഷളാകുന്ന സുരക്ഷയിലും ആശങ്ക അറിയിക്കാൻ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരേ ആക്രമണത്തിനു ചില തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളിൽ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ എം. റിയാസ് ഹമീദുള്ളയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഇന്ത്യൻ മിഷന്റെയും വീസ സൗകര്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയും ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ധരിപ്പിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരേയുള്ള ഭീകരഭീഷണി അടക്കമുള്ള സംഭവങ്ങളെക്കുറിച്ച് ബംഗ്ലാദേശ് സർക്കാർ സമഗ്രമായ അന്വേഷണം നടത്തുകയോ അർഥവത്തായ തെളിവുകൾ ഇന്ത്യയുമായി പങ്കുവയ്ക്കുകയോ ചെയ്യാത്തതു നിർഭാഗ്യകരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് ബംഗ്ലാദേശിലെ "ഒയിക്യോ മഞ്ചോ' എന്ന തീവ്രവാദി ഗ്രൂപ്പ് ഇന്നലെ പ്രതിഷേധമാർച്ച് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തിയത്. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നുവെന്ന് ആരോപിച്ചാണു സംഘടന മാർച്ച് പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് ഒറ്റപ്പെടുത്തുമെന്ന് ബംഗ്ലാദേശ് നാഷണൽ സിറ്റിസണ്‍ പാർട്ടി (എൻസിപി) നേതാവ് ഹസ്നത്ത് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥിനേതാവായ ഉസ്മാൻ ഹാദിയെ ആക്രമിച്ചതിനെതിരേ ഇൻഖിലാബ് മഞ്ച് ധാക്കയിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള എൻസിപിയുടെ നേതാവ് ഹസ്നത്ത് അബ്ദുള്ള പ്രകോപനപരമായ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. ഉസ്മാൻ ഹാദിയെ ആക്രമിച്ച പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾ ഇന്ത്യ തള്ളി.
ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങളെക്കുറിച്ചു തീവ്രവാദസംഘങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന തെറ്റായ വിവരണം പൂർണമായും തള്ളിക്കളയുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ബംഗ്ലാദേശിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ഉൾപ്പെടെ ആഭ്യന്തര ക്രമസമാധാനം ഉറപ്പാക്കാൻ ഇടക്കാല സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
സമാധാനാന്തരീക്ഷത്തിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ് നടത്തണം. ബംഗ്ലാദേശിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ അനുകൂലമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനുശേഷം ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധം വികാരം കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഹസീന ഇന്ത്യയിൽ തുടരുന്നതും പ്രശ്നമാണ്.
1971ലെ വിമോചനയുദ്ധത്തിന്റെ പാരന്പര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കുപുറമെയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയിൽനിന്നു പൂർണമായി അകലുന്നത്. പാക്കിസ്ഥാനോടുള്ള അടുപ്പവും ബംഗ്ലാദേശിൽ വർധിച്ചുവരികയാണ്.
ധാക്കയിലെ വീസ അപേക്ഷാകേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വീസ അപേക്ഷാകേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ഭീകരസംഘടനകളിൽനിന്നുള്ള ഭീഷണിയും ബംഗ്ലാദേശ് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും കാരണം വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾക്കിടയിലാണു തീരുമാനം. ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ വീസ ആപ്ലിക്കേഷൻ സെന്റർ ഇന്ത്യൻ വീസ സേവനങ്ങൾക്കായുള്ള തലസ്ഥാനത്തെ പ്രധാന സംയോജിത കേന്ദ്രമാണ്.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരായ രണ്ടു വിദ്യാർഥി നേതാക്കൾ രാജിച്ചു.രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായാണ് രാജി.
എം. മഹ്ഫുജ് ആലം, ആസിഫ് മഹ്മൂദ് ഷോജിബ് ഭുയിയാൻ എന്നിവരാണ് രാജിസമർപ്പിച്ചത്. ഇന്നലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് രാജി നല്‍കിയത്.
ഉപദേശകപദവിയിലുള്ളവർക്കു മത്സരിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിരുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സർക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥിസംഘടനയുടെ പ്രതിനിധികളാണ് ആലമും ഭുയിയാനും.
Sports
ദോഹ: റൈസിംഗ് സ്റ്റാർ ഏഷ്യാകപ്പ് സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 195 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന് സോഹന്റെ (65) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. എസ്.എം. മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്സും മത്സരത്തില്‍ നിര്‍ണായകമായി.
അവസാന ഓവറുകളിൽ മെഹറോബ് തകർത്തടിച്ചതാണ് ബംഗ്ലദേശിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. അവസാന രണ്ടോവറുകളിൽ 50 റൺസാണ് ബംഗ്ലദേശ് ബാറ്റർമാർ അടിച്ചെടുത്തത്.
ഗുർജൻപ്രീത് സിംഗ് രണ്ടും ഹർഷ് ദുബെ, സുയാഷ് ശർമ, രമൺദീപ് സിംഗ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
National
ന്യൂഡൽഹി: ഷേഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബംഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും.
അതേസമയം ബംഗ്ലാദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഷേഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പു നൽകിയ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഷേഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.
Sports
ധാക്ക: ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗ്ലാ കടുവകളുടെ വിജയം. മത്സരം ആരംഭിച്ച് 11-ാം മിനിറ്റിൽ തന്നെ ബംഗ്ലാദേശ് മുന്നിലെത്തി. മൊർസാലിനാണ് സ്കോറർ.
ഗോൾ വഴങ്ങിയതിന് പിന്നാലെ ഇന്ത്യ മുന്നേറ്റങ്ങൾ ശക്തമാക്കിയെങ്കിലും ബംഗ്ലാദേശ് പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യ പകുതി ഒരുഗോളിന് ബംഗ്ലാദേശ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി.
തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ബംഗ്ലാദേശ് പ്രതിരോധിച്ചതോടെ ഇന്ത്യ തോൽവിയോടെ മടങ്ങി. ഇരുടീമുകളും ഏഷ്യാകപ്പിന് യോഗ്യതനേടാതെ നേരത്തേ പുറത്തായിരുന്നു.
National
ന്യൂഡൽഹി: ബംഗ്ലാദേശിന് കറാച്ചി തുറമുഖത്തേക്ക് പ്രവേശനം അനുവദിച്ച് പാകിസ്ഥാൻ. രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ പാക് - ബംഗ്ലാദേശ് സംയുക്ത സാമ്പത്തിക കമ്മീഷൻ (ജെഇസി) യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
പാകിസ്ഥാൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം തുറമുഖ പ്രവേശനം ബംഗ്ലാദേശിന് ചൈനയുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാര ശൃംഖല വികസിപ്പിക്കാൻ സാധിക്കും. ബംഗ്ലാദേശ് കപ്പലുകൾക്ക് കറാച്ചി തുറമുഖം തുറന്നുകൊടുക്കാനുള്ള പാക് തീരുമാനം ധാക്കയിലേക്കുള്ള വ്യാപാര റൂട്ടുകൾ സുഗമമാക്കുമെന്നും പ്രാദേശിക അയൽ വിപണികളിൽ വാണിജ്യ ഇടപെടലിനുള്ള അവസരങ്ങൾ വികസിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്. ഈ വർഷം ഇന്ത്യ ബംഗ്ലാദേശിന്റെ കയറ്റുമതിയിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ, ബംഗ്ലാദേശിൽ നിന്നുള്ള തെരഞ്ഞെടുത്ത ചണ ഉത്പന്നങ്ങളുടെയും കയറുകളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖം വഴി കയറ്റുമതി വഴിതിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും മൂന്ന് പന്തും അവശേഷിക്കെ മറികടന്നു.
സ്കോര്‍: ബംഗ്ലാദേശ് 232/6, ദക്ഷിണാഫ്രിക്ക 235/7 (49.3). 62 റണ്‍സെടുത്ത കോളെ ട്രയോണിന്റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്‍നിരയുടെ ബാറ്റിംഗ് കരുത്തിലാണ് 232 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖ് (30), റൂബിയ ഹൈദര്‍ (25), അര്‍മിന്‍ അക്തര്‍ (50), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (32), ഷോര്‍ണ അക്തര്‍ (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി. ക്ലെർക്ക്, ഷ്ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ അവർ തോല്‍പ്പിച്ചിരുന്നു. ജയത്തോട ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.
Sports
ദുബായി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിൽ മുന്നേറുന്ന ടീമിൽ മാറ്റമുണ്ടാകില്ല.
അതേസമയം, ഇന്ത്യയെ അട്ടിമറിച്ച് ഫൈനൽ ബർത്തുറപ്പിക്കുകയാണ് ബംഗ്ലാ കടുവകളുടെ ലക്ഷ്യം. സൂപ്പർ ഫോറിലെ ത്രില്ലർ ക്ലൈമാക്സൊരുക്കിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച് ജയം നേടിയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഇന്ത്യ x ബംഗ്ലാ മത്സരം.
ജയിച്ചാൽ ഫൈനൽ
ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഫൈനൽ ബർത്ത് ഏകദേശം ഉറപ്പിക്കാം. ഇന്ത്യ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്തപ്പോൾ ബംഗ്ലാദേശ് ത്രില്ലർ പോരാട്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റിന് ശ്രീലങ്കയെ അട്ടിമറിച്ചു. ജയിച്ചാൽ ഇന്ത്യക്കു ഫൈനൽ ഉറപ്പിക്കാം. തോറ്റാൽ ശ്രീലങ്കയുമായുള്ള അവസാന മത്സര ഫലം വരെ കാത്തിരിക്കണം.
മത്സരം ഉപേക്ഷിക്കുകയോ പോയിന്റ് പങ്കുവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായാലും റണ്‍റേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യക്ക് മുൻതൂക്കമുണ്ടാകും. കണക്കുകളിലെ സമ്മർദം ഒഴിവാക്കാൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.
അട്ടിമറി വീരന്മാർ!
ഇന്ത്യയെ ഏകദിന ലോകകപ്പിലടക്കം അട്ടിമറിച്ച് പുറത്താക്കിയിട്ടുള്ളവരാണ് ബംഗ്ലാദേശ്. സൂപ്പർ ഫോർ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 169 എന്ന സ്കോർ മറികടന്ന് അട്ടിമറിയുടെ സൂചന നൽകി. ഇന്ത്യയെ അട്ടിമറിക്കാൻ കരുത്തരാണ് തങ്ങളെന്ന അവകാശവാദം ബംഗ്ലാദേശ് ഹെഡ് കോച്ച് ഫിൽ സിമ്മണ്‍സ് നടത്തിക്കഴിഞ്ഞു.
ടൂർണമെന്റിൽ ഇന്ത്യ ശക്തരായി മുന്നേറുകയാണ്. എന്നാൽ അവർ അജയ്യരല്ലെന്ന് സിമ്മണ്‍സ് പറഞ്ഞു. അതേസമയം, ശക്തമായ ബാറ്റിംഗ് ബൗളിംഗ് നിരയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഫീൽഡിംഗിൽ ചോർന്ന കൈകൾ മാത്രമാണ് ജാഗ്രത പുലർത്താനുള്ളത്.
ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരിൽ ഷാക്കിബ് അൽ ഹസനൊപ്പമാണ് (149) മുസ്തഫിസുർ റഹ്മാൻ. ഇന്നത്തെ മത്സരത്തിൽ ഷാക്കിബിനെ മറികടന്നാൽ ട്വന്റി-20ൽ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറായി മുസ്തഫിസുർ മാറും.
നേർക്കുനേർ
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയും ബംഗ്ലാദേശും 17 പ്രാവശ്യം ഏറ്റുമുട്ടി. 16 എണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. ബംഗ്ലാദേശിന് ഒരു ജയം. 2024ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ 133 റണ്‍സിന്റെ കൂറ്റൻ ജയം ഇന്ത്യ സ്വന്തമാക്കി.