District News
കൊടുവായൂർ: ഹോളി ഫാമിലി ബിഎഡ് കോളജിൽ 2025-26 കോളജ് യൂണിയൻ, ഫൈൻ ആർട്സ് എന്നിവയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അനിത ചിറമേൽ, പിടിഎ വൈസ് പ്രിസിഡന്റ് അശോക് കുമാർ, ചെയർപേഴ്സൺ ആൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നന്ദന ബിനുകുമാർ നന്ദി പറഞ്ഞു.
Kerala
തിരുവനന്തപുരം: കാലം ആവശ്യപ്പെടുന്ന പുരോഗതി കൈവരിക്കുന്നതിനു കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ൽ അധികാരത്തിൽ വരുമ്പോൾ വികസന പ്രവൃത്തികൾക്ക് എങ്ങനെ ഫണ്ട് കണ്ടെത്താനാകുമെന്നാണ് ചിന്തിച്ചത്. ആ അവസരത്തിലാണ് കിഫ്ബി പുനരുജ്ജീവിപ്പിക്കുന്നതിനു തീരുമാനിച്ചത്. കിഫ്ബിയുടെ വികസന പദ്ധതികൾ ഇന്ന് എല്ലാ നിയോജനക മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നു. വികസനത്തിലൂന്നിയുള്ള പവൃത്തികളാണ് നാടെങ്ങും നടന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു സാധിച്ചു. ഉന്നത വിഭ്യാഭ്യാസ രംഗവും മാറി. രാജ്യത്തെ 100 മികച്ച കോളജുകളിൽ 16 എണ്ണവും ഇന്നു കേരളത്തിലാണ്.
കിഫ്ബിയുടെ പങ്കാളിത്തത്തിൽ വലിയ മാറ്റങ്ങൾ നാട്ടിലുണ്ടായി. മുൻപ് റോഡുകളുടെ ശോച്യാവസ്ഥ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്ന് അക്കാര്യത്തിലൊക്കെ വലിയ മാറ്റം വന്നു. ദേശീയ പാതകൾ മാത്രമല്ല, ഇന്നു സാധാരണ റോഡുകളും വലിയ രീതിയിൽ മാറി. നമുക്കു നേരിട്ടു കാണാനാകുന്ന മാറ്റമാണ് കിഫ്ബിയിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
’ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കിഫ്ബിയുയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം ഇന്നു മാറി. നവോത്ഥാനത്തിനു ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി. ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എല്ലാ രംഗവും വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. ഭാവിതലമുറയ്ക്ക് നമ്മെ കുറ്റപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടത്തിയത്. ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഗുണം സമൂഹത്തിനാണ്. ഇത് ദാരിദ്ര്യം ലഘൂകരിക്കുന്നതിനു കാരണമാകും. ഒരു ഗതിയുമില്ലാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന 2,000 രൂപയുടെ ക്ഷേമപെൻഷൻ വലിയ സഹായമാണ്. മുൻപ് ഇത് ആലോചിക്കാൻ കഴിയുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ 25 വർഷത്തിനിടെ 95,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിൽ നാലിൽ ഒന്നു പദ്ധതികൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു നടപ്പാക്കിയതെന്നും നാലിൽ മൂന്നു ശതമാനം പദ്ധതികൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ കിഫ്ബി സ്മരണികയുടെയും കിഫ്ബി മലയാളം മാസികയുടെയും പ്രകാശനവും മികച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, വിവിധ മത്സര വിജയികൾ എന്നിവർക്കുള്ള പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
കിഫ്ബിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിരൽതുമ്പിൽ ലഭ്യമാകുന്ന ബോട്ട് സോഫ്റ്റ്വെയർ ലോഞ്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം ’നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പ്രസംഗിച്ചു. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷനും സംഘടിപ്പിച്ചിരുന്നു.
District News
കണമല: നബാർഡിന്റെയും പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെ റാന്നി, പെരുനാട്, വെച്ചൂച്ചിറ, എരുമേലി പഞ്ചായത്തുകളിലെ ചെറുകിട,നാമമാത്ര കർഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകൃതമായ കർഷക ഉണർവ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെയും കണമല സബ് ഓഫീസിന്റെയും ഉത്പന്ന നിർമാണ യൂണിറ്റിന്റെയും ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പിഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. സാബു ജോൺ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. പിഡിഎസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ് പദ്ധതി വിശദീകരണം നടത്തി. കന്പനി ചെയർമാൻ കെ.ജെ. തോമസ്, പിഡിഎസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തെക്കേമുറി, വിഷ്ണു, ജിജി കുര്യൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: എല്ലാകാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ട്. അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നത്. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ? മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം.
പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല. എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം? പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരേ ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് സംഘർഷത്തിനും വഴിവച്ചു.
Kerala
ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും പ്രതിഭ പറഞ്ഞു.
കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 വാർഷിക ആഘോഷത്തിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു പ്രതിഭ. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു.
ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും പ്രതിഭ പറഞ്ഞു.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതിയെന്നും പ്രതിഭ പറഞ്ഞു.