കിഫ്ബി രജത ജൂബിലി ആഘോഷ പരിപാടികൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: കാലം ആവശ്യപ്പെടുന്ന പുരോഗതി കൈവരിക്കുന്നതിനു കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ൽ അധികാരത്തിൽ വരുമ്പോൾ വികസന പ്രവൃത്തികൾക്ക് എങ്ങനെ ഫണ്ട് കണ്ടെത്താനാകുമെന്നാണ് ചിന്തിച്ചത്. ആ അവസരത്തിലാണ് കിഫ്ബി പുനരുജ്ജീവിപ്പിക്കുന്നതിനു തീരുമാനിച്ചത്. കിഫ്ബിയുടെ വികസന പദ്ധതികൾ ഇന്ന് എല്ലാ നിയോജനക മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നു. വികസനത്തിലൂന്നിയുള്ള പവൃത്തികളാണ് നാടെങ്ങും നടന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു സാധിച്ചു. ഉന്നത വിഭ്യാഭ്യാസ രംഗവും മാറി. രാജ്യത്തെ 100 മികച്ച കോളജുകളിൽ 16 എണ്ണവും ഇന്നു കേരളത്തിലാണ്.
കിഫ്ബിയുടെ പങ്കാളിത്തത്തിൽ വലിയ മാറ്റങ്ങൾ നാട്ടിലുണ്ടായി. മുൻപ് റോഡുകളുടെ ശോച്യാവസ്ഥ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്ന് അക്കാര്യത്തിലൊക്കെ വലിയ മാറ്റം വന്നു. ദേശീയ പാതകൾ മാത്രമല്ല, ഇന്നു സാധാരണ റോഡുകളും വലിയ രീതിയിൽ മാറി. നമുക്കു നേരിട്ടു കാണാനാകുന്ന മാറ്റമാണ് കിഫ്ബിയിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
’ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കിഫ്ബിയുയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം ഇന്നു മാറി. നവോത്ഥാനത്തിനു ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി. ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എല്ലാ രംഗവും വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. ഭാവിതലമുറയ്ക്ക് നമ്മെ കുറ്റപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടത്തിയത്. ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഗുണം സമൂഹത്തിനാണ്. ഇത് ദാരിദ്ര്യം ലഘൂകരിക്കുന്നതിനു കാരണമാകും. ഒരു ഗതിയുമില്ലാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന 2,000 രൂപയുടെ ക്ഷേമപെൻഷൻ വലിയ സഹായമാണ്. മുൻപ് ഇത് ആലോചിക്കാൻ കഴിയുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ 25 വർഷത്തിനിടെ 95,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിൽ നാലിൽ ഒന്നു പദ്ധതികൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു നടപ്പാക്കിയതെന്നും നാലിൽ മൂന്നു ശതമാനം പദ്ധതികൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ കിഫ്ബി സ്മരണികയുടെയും കിഫ്ബി മലയാളം മാസികയുടെയും പ്രകാശനവും മികച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, വിവിധ മത്സര വിജയികൾ എന്നിവർക്കുള്ള പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
കിഫ്ബിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിരൽതുമ്പിൽ ലഭ്യമാകുന്ന ബോട്ട് സോഫ്റ്റ്വെയർ ലോഞ്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം ’നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പ്രസംഗിച്ചു. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷനും സംഘടിപ്പിച്ചിരുന്നു.
Tags : Kerala Pinarayi Vijayan KIIFB Jubilee Inauguration